Slider

#ഗന്ധം

0
"അമ്മെ അച്ഛനിപ്പോൾ വരും,വേഗം ചോറുതാ,അച്ഛൻവന്നാൽ ഞാനൊന്നും കഴിക്കില്ല കേട്ടോ".
"എന്റമോൻ അങ്ങനെയൊന്നും പറയരുത്,
അച്ഛൻ കേട്ടാൽ വിഷമമാകില്ലേ,."
"എനിക്കറിയില്ല അമ്മെ,
അച്ഛൻ അടുത്തുവരുന്നത്‌ എനിക്ക് ഇഷ്ടമല്ലാ,
അച്ഛന്റെ വിയർപ്പിന്റെ മണം
എനിക്ക് ഛർദ്ദിക്കാൻ തോന്നും."
മോനെ വഴക്കുപറഞ്ഞിട്ടു കാര്യമില്ല,
ഏഴുവയസ്സായ മകനെന്തറിയാം,
ജീവിതത്തിൽ എന്തുമാത്രം ഞാനും അനുഭവിച്ചതാണ്...
"അമ്മയും ഇതുപോലെയായിരുന്നു മോനെ.
മോന്റെ അച്ഛൻ അടുത്തുവരുമ്പോൾ അമ്മയൊഴിഞ്ഞു മാറുമായിരുന്നു എപ്പോഴും...
ഏട്ടനോടൊപ്പം ചോറുകഴിക്കാൻ നിക്കാറില്ല.
ജോലി കഴിഞ്ഞു വരുന്നതിനു
മുൻപേ ഞാൻ ഉറക്കമാകും,
ഉറങ്ങിയതായി അഭിനയിക്കും...
മേശപ്പുറത്തു ചോറെടുത്തു വെച്ചിരിക്കും,
ശബ്‌ദിക്കാതെ അദ്ദേഹം എടുത്തു കഴിക്കും,
നിലത്തു പായ വിരിച്ചിട്ടിരിക്കും
അദ്ദേഹത്തിനു വേണ്ടി...
പക്ഷെ മോന്റെ അച്ഛൻ ഒരുകുറവുപോലും അമ്മക്ക് വരുത്തിയിട്ടില്ല.
ഒഴിവാക്കുകയാണെന്നു അറിഞ്ഞിട്ടു
പോലും ഒരു വാക്കുകൊണ്ടുപോലും
എന്നെ നോവിച്ചിട്ടില്ല.
മനസ്സിൽ കുറ്റബോധം തോന്നി തുടങ്ങിയപ്പോഴാണ്‌ അദ്ദേഹത്തെ സ്‌നേഹിക്കാൻ തുടങ്ങിയത്.
പിന്നെ പൊരുത്തപ്പെട്ടു പോകുവാൻ
അമ്മയ്ക്കു സാധിച്ചു."...
ഒരു ചുവരിനപ്പുറത്തു നിന്ന് എല്ലാം കേൾക്കുമ്പോഴും..ഹൃദയം പൊട്ടുന്ന
വേദന മനസ്സിനെ കീറിമുറിക്കുമ്പോഴും.
ഒരുതുള്ളി കണ്ണുനീർ ഇറ്റുവീണിരുന്നില്ല
എന്തൊരു ജീവിതമാണ്‌ എന്റേത്...
എന്റെമകന്,എന്റെ ഭാര്യയ്ക്ക്,
എന്റെ നാട്ടുകാർക്ക്.
എല്ലാവരിൽ നിന്നും പലപ്പോഴായി അവഗണന ഏറ്റുവാങ്ങിയിട്ടുണ്ട്.
ആരെയും ഒരിക്കലും കുറ്റംപറയാൻ
സാധിക്കില്ല...
മകൻ ചോറുകഴിച്ചു
ഉറക്കമാവാൻ വേണ്ടിയായിരുന്നു പലദിവസങ്ങളിലും
ഈ ചുവരിന്റെ മറവിൽ മറഞ്ഞിരിക്കുന്നത്..
ശബ്ദമെങ്കിലും കേൾക്കാൻ കഴിയുമെന്നുള്ള ആശ്വാസം..
മകനെ തലോടാനും മടിയിൽ
തലചാച്ചുറക്കാനും ആഗ്രഹിക്കുന്ന മനസ്സുണ്ടെങ്കിലും എനിക്ക് സാധിക്കാറില്ല...
എന്റെമകൻ എന്റെപാതയിൽ സഞ്ചരിക്കരുത്...
ഓർമ്മവെച്ച നാൾമുതൽ തെരുവോരത്തായിരുന്നു ജീവിത തുടക്കം.
അനാഥാനായി വളർന്നു,
ഓർമ്മയിലുള്ള നാട് എന്റെനാടായി...
പനി കലശമായി വിറച്ചുകിടന്നപ്പോൾ നെറ്റിയിൽ തുണിനനച്ചിട്ടു വെളുക്കുന്നവരെ കൂട്ടിരുന്ന ഒരു അമ്മയുണ്ട്.
ആദ്യമായി സ്നേഹം അനുഭവിച്ചറിഞ്ഞത്
അവരിൽ നിന്നുമായിരുന്നു.
എപ്പോഴോ എന്നോടൊപ്പം
കൂടെ കൂടിയതാണ്.
മാനസികമായി 'അമ്മ ഒരുപാട് തളർന്നിരുന്നു.കണ്ണുവെട്ടിച്ചാൽ എവിടെയെങ്കിലും പൊയ്ക്കളയും.
പിന്നെ എന്നെങ്കിലുമാകും തിരികെവരുക.
വിശപ്പു കടന്നുപോയ വഴിയിൽ എപ്പോഴും കൂട്ടിനുണ്ടായിരുന്നു.പാട്ടയും കുപ്പിയും
പെറുക്കി അന്നത്തെ അന്നത്തിനുള്ള വക കണ്ടെത്താൻ ശ്രമിച്ചനാളുകൾ.
കൊച്ചു രോമങ്ങൾ മുഖത്തുമുളപൊട്ടിയിട്ടുണ്ട്.
എത്ര വയസ്സായി എന്നുചോദിച്ചാൽ എനിക്കറിയില്ല ...
ഒരു സുപ്രഭാതത്തിൽ കണ്ണുതുറക്കുമ്പോൾ അടുത്തുള്ള ആറ്റിൽ ശവം പൊങ്ങിയ വാർത്തയാണ് കേൾക്കുന്നത്.ഗ്രാമവാസികൾ ആറ്റിന്റെ കരയിലേക്കായി ഓട്ടം.
പോയി വന്നവർ പറയുന്നത് കേട്ടു.
"ആ പ്രാന്തി തള്ളയാണ്‌ ചത്തുകിടക്കുന്നതെന്നു."
കരഞ്ഞുകൊണ്ട് ആറ്റിൻ കരയിലേക്ക് ഓടിയത് ഇപ്പോഴും ഓർക്കുന്നുണ്ട്.
എന്നെങ്കിലും തിരികെവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു ഇത്രയുംനാള്.
ഇനി ആരുണ്ട് കാത്തിരിക്കാൻ...
അടുത്തേക്കുപോലും ആൾക്കാർക്ക് അടുക്കാൻ കഴിയാത്ത ദുർഗന്ധം വമിച്ചിരുന്നു. പോലീസ് ഏമാന്മാരും ദൂരേക്ക്മാറി നില്ക്കുന്നു.
"അവസാനമായി അമ്മയെ ഒന്നുകാണണം." പോലീസ് ഏമാൻ മാരോട് പറഞ്ഞപ്പോൾ. ."ആമ്പുലൻസ് ഇപ്പോൾ
വരും ആ ശവംകൂടി ചാക്കിലാക്കി കരക്ക്‌എത്തിക്കണം"...
എതിർത്ത് ഒന്നും പറഞ്ഞില്ല.എന്റെ അമ്മയുടെ ശരീരം ഞാൻതന്നെ
എടുക്കണം എന്നത് വിധിയാകും.
ഒരു ദുർഗന്ധവും എന്നെ ബാധിച്ചില്ല.
ആറ്റിലേക്ക് എടുത്തുചാടി അമ്മയുടെ അടുത്തേക്കുനീന്തി. ഈച്ചകൾ ശരീരത്തെ മുഴുവനും പൊതിഞ്ഞിരിക്കുന്നു...
കൈപിടിച്ചു വലിക്കുബോൾ അറിഞ്ഞിരുന്നില്ല ,പിഴുതു കൈയിലേക്ക് വരുമെന്ന്.പുഴുകൾ ശരീരംമുഴുവൻ കാർന്നുതിന്നാൻ തുടങ്ങിയിരുന്നു...
ഇല്ല ,എനിക്ക് കഴിയില്ല.
മനസ്സിനെ ബലപ്പെടുത്താൻ ആവുന്നതും ശ്രമിച്ചു.കണ്ണുകൾ ഇറുക്കി അടച്ചു.
ശരീരത്തെ ഭാഗങ്ങൾ ചാക്കിനുള്ളിലേക്കു കിടത്തി.മരവിച്ച മനസ്സുമായി
കരയിലേക്ക് ഞാൻ കയറിയിരുന്നത്.
ജീവിതത്തിൽ ആദ്യമായും അവസാനമായും കണ്ണുനിറഞ്ഞതു അന്നായിരുന്നു.
പിന്നെയൊരിക്കലും എന്റെ കണ്ണുകൾ നിറഞ്ഞിട്ടില്ല...
പോലീസ് ഏമാൻമാർ അവിടെ നിന്നും എന്നെയുംകൂട്ടിയിരുന്നു,
എങ്ങോട്ടേയ്‌ക്കെന്നറിയില്ല.
ആൾസഞ്ചാരം ഇല്ലാത്ത പ്രദേശത്തുകൂടി ആമ്പുലൻസ് മുന്നോട്ടു പാഞ്ഞു...
ആകാശത്തുകൂടി കഴകൻമാർ വട്ടമിട്ട് പറക്കുന്നുണ്ട്.വായുവിലെ ഗന്ധത്തിനും ശവത്തിന്റെ ഗന്ധമായിരുന്നു..
ഒരു പറമ്പിലേക്കാണ് ആമ്പുലൻസ് വന്നുനിന്നത്...അവിടെ കണ്ടകാഴ്ചകൾ ഹൃദയത്തെ ഭേദിച്ചുപോകുന്നതായിരുന്നു..
പാതി കത്തിയെരിഞ്ഞ ശരീരങ്ങൾ കാക്കകളും കഴുകനും കൊത്തിവലിക്കുന്നു.
തലയോട്ടികളും എല്ലുകളും കൂനകൂടി കിടക്കുന്നു.
കത്തിയെരിഞ്ഞ ശവങ്ങളുടെ കനലുകൾ കാറ്റിൽ പറക്കുന്നു...
മുന്നോട്ടുള്ള ജീവിതവിധി അവിടെ
നിശ്ചയ്ക്കപ്പെടുകയായിരുന്നു...
അമ്മയുടെ ശരീരം ചിതയിൽ എരിഞ്ഞമരുമ്പോൾ കനലിൽ നിന്നും വമിക്കുന്ന ഗന്ധം ശരീരത്തെയും മനസ്സിനെയും വ്യാപിച്ചിരുന്നു...
ചുടലപറമ്പിലെ കാവലാളായി
ഏമാന്മാർ എന്നെ നിയോഗിച്ചു.
അനാഥ ശവശരീരങ്ങൾക്ക് മോക്ഷംനൽകാൻ.
ശരീരങ്ങൾ കഴുകന്മാർ കൊത്തിവലിക്കാതിരിക്കാൻ,
ചുടലപറമ്പിലെ ജീവിതം എന്റെ തൊഴിലായി മാറി.മോർച്ചറിയിൽ അനാഥരായി കിടന്ന ശവങ്ങൾ ഞാനൊരുക്കിയ ചിതയിൽ കത്തിയമർന്നു..
അനാഥരായി ജനിച്ചുവെന്നാലും
ആറടിമണ്ണും സ്വന്തമായി
ഇല്ലെങ്കിലും ഈ ചുടലപറമ്പ്
നമ്മുടെ ശരീരത്തെ ദഹിപ്പിക്കും.
നാളെ എന്റെശരീരവും ഈ
ശവപ്പറമ്പിനു സ്വന്തം...
അനാഥരായി ജനിക്കുന്നത് തെറ്റൊന്നുമല്ല.
മരിക്കുമ്പോൾ അനാഥനായിരിക്കുന്നതാണ് തെറ്റെന്നതിരിച്ചറിവിലാണ് വിവാഹം കഴിച്ചത്.അത് ‌തെറ്റായിരുന്നുവെന്ന് മനസ്സിലാക്കാൻ ഒരുപാട് വൈകി.
ജീവിച്ചിരിക്കുന്ന മനുഷ്യർക്ക്‌
പലതരം ഗന്ധം ആയിരിക്കും...
മരിച്ച ശരീരങ്ങൾക്കു ഒരേ ഗന്ധംമാണ്... ശവത്തിന്റെഗന്ധം...
എന്റെ ശരീരത്തിനും
ശവത്തിന്റെ ഗന്ധമാണ്.
ജീവിച്ചിരിക്കുന്നവരിലും
ശവത്തിന്റെ ഗന്ധമുള്ളവരുണ്ട്...
ആരും ചെയ്യാൻമടിക്കുന്ന അറക്കുന്ന തൊഴിൽ ചെയ്യുന്ന വ്യക്തികളെ സമൂഹം
ആ അറപ്പോടെ മാത്രമേ കണ്ടിട്ടുള്ളു.
എന്റെ ജീവിതവും എന്നെപ്പോലെയുള്ളവരുടെയും ജീവിതം ഇതുപോലെ കടന്നുപോകും...
ആരോടും പരാതിയും പരിഭവുമില്ലാതെ...
അമ്മയും മകനും ഉറങ്ങിയിട്ടുണ്ടാകും.
ചുടലപ്പറമ്പിലെ മനുഷ്യനെന്തു വികാരം,
പിറുപിറുത്തുകൊണ്ട് അദ്ദേഹം വീട്ടിനുള്ളിലേയ്‌ക്കു കയറി....
ശരൺ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo