Slider

പാല്‍ ഐസ്* അഥവാ *പാലൈസ്*

0

പാല്‍ ഐസ്* അഥവാ *പാലൈസ്*
ചോകോബാര്‍,കോണ്‍ തുടങ്ങി ഓര്‍മയില്‍ പോലും പേര് സൂക്ഷിക്കാന്‍ കഴിയാത്ത തരത്തില്‍ ഐസ്ക്രീമുകള്‍ ഉള്ള ഒരു കാലത്തിലാണ് നാമിപ്പോ ജീവിക്കുന്നത്.ആദ്യം പറഞ്ഞ ഈ രണ്ടു പേരുകള്‍ ഒഴികെ അധികമൊന്നും എനിക്കും അറിയില്ല, ധാരാളമായി കഴിക്കാത്തത് കൊണ്ടായിരിക്കണം ഓര്‍മയില്‍ നില്‍ക്കാത്തത്.എന്നാല്‍ എല്ലാവരെയുമെന്നപോലെ ധാരാളമായി കഴിച്ചിരുന്ന ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു.ഇപ്പോഴത്തെ ന്യൂ ജെനെറേഷന്‍ ഫ്രീക്കി ബ്രോസ്സിനൊന്നും ഒരിക്കലും ചിന്തിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള ഐസ്ക്രീമും കുട്ടിക്കാലവും.ഒരു പക്ഷേ എന്റെ തലമുറയില്‍ പെട്ടവര്‍ക്ക് മാത്രം ആസ്വദിക്കാന്‍ കഴിഞ്ഞൊരു സുവര്‍ണ്ണ കാലഘട്ടം...
സ്കൂള്‍ അവധി കിട്ടിയിരുന്ന മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങള്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് ശെരിക്കുമൊരു കൊയ്തുകാലമായിരുന്നു.വിളവെടുപ്പ് കഴിഞ്ഞ് അടുത്ത മഴയ്ക്കായി കത്ത് കിടക്കുന്ന വിണ്ടു കീറിയ പാടങ്ങളും,പറമ്പുകളും എല്ലാം ഞങ്ങള്‍ കുട്ടികളുടെ കാല്‍ ചുവട്ടിലായിരുന്നു,ഈ രണ്ടു മാസവും.ക്രിക്കറ്റ്‌ കളിക്കാനായി പാടത്തു കുറ്റി അടിച്ചുകഴിഞ്ഞാല്‍ (സ്ടംപ് എന്നൊക്കെ വേണേല്‍ ഗമക്ക് പറയാം)എവിടെ നിന്നാണ് എന്നറിയില്ല പിള്ളേരുടെ ഒരു ഒഴുക്കാണ്.രാവിലെ തുടങ്ങുന്ന കളി ഉച്ചയൂണ് പോലും മറന്നു സൂര്യന്‍ അസ്തമിക്കുന്നത് വരെ തുടരും...
അപാര ചൂടുള്ള മാസങ്ങളില്‍ പൊരിവെയിലത്തു ആണ് ഈ കളിയൊക്കെ.മിക്കവാറും ദിവസങ്ങളില്‍ കളിക്കിടയില്‍ കുടിക്കുന്ന പച്ച വെള്ളം അല്ലെങ്കില്‍ ആരെങ്കിലും എറിഞ്ഞിട്ടു കൊണ്ടുവരുന്ന മാങ്ങയോ പുളിയോ മാത്രമാണ് ഭക്ഷണം.ഇങ്ങനെയുള്ള ദിവസങ്ങളില്‍ ചിലതില്‍ ദൈവദൂതനെപ്പോലെ ണീം.. ണീം..മണിയും കിലുക്കി സൈക്കിളില്‍ ചിലര്‍ കടന്നുവരും.മണിയൊച്ച കേള്‍ക്കാന്‍ കത്ത് നിന്നപോലെ ഞങ്ങള്‍ എല്ലാം ഓടും,കണ്ട ഇടവഴിയും പാടവും മതിലും ഒക്കെ ചാടികടന്ന്,വീട്ടിലേക്കാണ് ഈ ഓട്ടം.കാരണം എന്താണെന്നല്ലേ,ഈ മണിയും മുഴക്കി വരുന്നത് ഐസ് ക്രീമാണ്,പുരാതന ഭാഷയില്‍ പറഞ്ഞാല്‍ വല്ല ആണ്ടുക്കും ആവണിക്കുമൊക്കെ മാത്രം കണി കാണാന്‍ കിട്ടുന്ന സാധനം.പാല്‍ കൊണ്ട് ഉണ്ടാക്കിയത് എന്ന് കൊണ്ടുവരുന്നവന്‍ തന്നെ അവകാശപെടുന്ന പാല്‍ഐസാണ് പ്രധാന ഐടം.ഭാഗ്യം ഉണ്ടേല്‍ വീട്ടിലെത്തി അമ്മയെയോ അച്ഛനെയോ സോപ്പിട്ടുടനെ പൈസ കിട്ടും,കൂടുതലും അടിയാണ് കിട്ടിയിരുന്നത്,വേറൊന്നിനുമല്ല,സമയത്തിന് ഭക്ഷണം കഴിക്കാന്‍ വരാത്തതിനാണ് അടി....
ചെറിയൊരു വഴിത്തിരിവാണ് കഥയില്‍...
അന്നും കളിക്കിടയില്‍ മണിയൊച്ച കേട്ട് ആറു അറുപതില്‍ ഓടി ഞാന്‍ വീട്ടിലെത്തി.നോക്കുമ്പോള്‍ ആട്ടുകല്ലില്‍ അമ്മ അരി അരച്ചുകൊണ്ടിരിക്കുന്നു.ചോദിച്ചു ഞാന്‍ ഒരു രൂപ.വീടും സ്ഥലവും എന്റെ പേരില്‍ എഴുതി തരുമോ എന്ന് ചോദിച്ചപോലെ അമ്മ എന്നെ ഒരു നോട്ടം നോക്കി.അന്നൊക്കെ ഒരു നോട്ടം തന്നെ ധാരാളം,ഞാന്‍ നിന്നിടത്തു നിന്ന് തന്നെ ദഹിച്ചുപോയി.ബഹളം വച്ച് നോക്കി,കലാപം നടത്തി നോക്കി,അവസാനത്തെ പയറ്റ് എന്ന രീതിയില്‍ കരഞ്ഞു നോക്കി,എവിടെ ഏല്‍ക്കാന്‍,പാല്‍ഐസ് വേണം എന്നുള്ള എന്റെ അഭ്യര്‍ത്ഥന ഒന്നും തന്നെ അമ്മ ചെവിക്കൊണ്ടില്ല....എന്തായാലും ഇനി ഐസ്ക്രീം കിട്ടില്ല,അമ്മയോട് പ്രതികാരം ചെയ്യണം.കേവലം ഒരു രൂപ ചോദിച്ചതിനു എന്നെ നോക്കി ദഹിപ്പിച്ചതല്ലേ..ആറാം തമ്പുരാനില്‍ ലാലേട്ടന്‍ പറയുന്നതുപോലെ ഒരു പിടി പച്ചമണ്ണു വാരി അമ്മ അരച്ചുകൊണ്ടിരുന്ന ആട്ടുകല്ലിലേക്ക് ഇട്ടു.....ശേഷം ചിന്ത്യം.........
എന്തായാലും ഇപ്പൊ ഏതു ഐസ്ക്രീം കഴിച്ചാലും, അമ്മ അന്ന് നനഞ്ഞ തോര്‍ത്തു കൊണ്ട് തലങ്ങും വിലങ്ങും, ഓടിച്ചിട്ട്‌ അടിച്ച അടി അറിയാതെ ഓര്‍മയില്‍ വരും..........ഫീലിംഗ് അമ്മയെ കാണണം.....
Vivek VR
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo