Slider

ഒരിക്കലും മറക്കാത്ത പാഠം

0
ഒരിക്കലും മറക്കാത്ത പാഠം
----------------------------------------------------
പ്രൈമറി സ്കൂൾ കാലത്ത് വെളുത്തുരുണ്ട് ഓമന മുഖമുള്ള ഒരു കളിക്കൂട്ടുകാരി എനിക്കുണ്ടായിരുന്നു.. ആരെങ്കിലും മുഖം കറുപ്പിച്ചെന്തെങ്കിലും പറഞ്ഞാൽ പൊട്ടിക്കരയുന്നത്ര ലോലമനസ്സുള്ളോരു തൊട്ടാവാടി..ഷംന. ഷംനയുടെ വാപ്പച്ചി ഗൾഫുകാരനായിരുന്നതിനാൽ അക്കാലത്തു ഞങ്ങളുടെ അൽപക്കത്ത് കളർ ടിവിയുള്ള ഏക വീട് ഷംനയുടേതായിരുന്നു.. കളർ ടിവിയിൽ സിനിമയും മറ്റും കാണാനായി ഞാനും അനിയനുമടക്കം നാട്ടിലെ കുട്ടിപട്ടാളങ്ങൾ ഷംനയുടെ വീട്ടിൽ കുറ്റിയടിക്കുക പതിവായിരുന്നു.. ഷംന എന്റെ സമപ്രായക്കാരിയും ഒപ്പം സഹപാഠിയുമായതിനാൽ അവരുടെ വീട്ടിൽ എനിക്കല്പം സ്വാതന്ത്ര്യം കൂടുതൽ ഉണ്ടായിരുന്നു..
ഷംനയുടെ വീടിനുള്ളിൽ ഒരു പ്രത്യേക സുഗന്ധമാണ്.. ഗൾഫിൽ നിന്നും കൊണ്ടുവന്ന പെർഫ്യുമിന്റെ നറുമണം ! പലതരം പാവകൾ, ബഹുവർണ്ണത്തിലുള്ള കളിപ്പാട്ടങ്ങൾ, സെൻറ് കുപ്പികൾ, ടൈഗർ ബാം, തലവേദനയ്ക്കുള്ള കോടാലി തൈലം ഇവയൊക്കെ നിറഞ്ഞ ഒരു കൊച്ചു ഗൾഫ് തന്നെയായിരുന്നു ഷംനയുടെ വീട്.ഷംന ക്ലാസ്സിൽ കൊണ്ടുവന്നിരുന്ന വർണ്ണ ശബളമായ ഫോറിൻ പെൻസിലുകളും പേനയും ക്രയോൺസും പെൻസിൽ ബോക്സും മനോഹരമായ സ്കൂൾ ബാഗുമൊക്ക അസൂയയും ആരാധനയും നിറഞ്ഞ മിഴികളുമായി ഞങ്ങൾ സഹപാഠികൾ നോക്കിയിരുന്നിട്ടുണ്ട്..
ഷംനയുടെ വീട്ടിൽ അവളെകൂടാതെ ഉമ്മച്ചിയും വാപ്പച്ചിയുടെ മാതാപിതാക്കളുമാണ് ഉണ്ടായിരുന്നത്.. ഫോറിൻ ലുങ്കി നെഞ്ചുവരെ കയറ്റിയുടുത്തു ബെൽറ്റിട്ട് വെളുത്ത ജൂബയുമിട്ട് താടിനീട്ടിവളർത്തിയ 'അത്തിത്താ '..അതായത് വാപ്പച്ചിയുടെ ഉപ്പ മിക്കപ്പോഴും വീടിന്റെ മുറ്റത്ത്‌ ഉലാത്തുന്നുണ്ടാവും.. വായിൽ അങ്ങിങ്ങായുള്ള മൂന്നാല് പല്ലുകൾ കാട്ടി അത്തിത്താ ചിരിക്കുമ്പോ നെറ്റിയിലെ നിസ്‌ക്കാരത്തഴമ്പ് തിളങ്ങുന്നത് ഞാൻ കൗതുകത്തോടെ ഞാൻ നോക്കിനിന്നിട്ടുണ്ട്.. ഷംനക്ക് അത്തിത്തായെന്നാൽ ജീവനാണ്.. അത്തിത്തായ്ക്ക് തിരിച്ചും.. ഷംന അവളുടെ വാപ്പച്ചിയുടെ ഉമ്മയെ വിളിക്കുന്നത് പൊന്നമ്മച്ചി എന്നാണ്.. വെളുത്തു സുന്ദരിയായ പൊന്നമ്മച്ചിയുടെ കയ്യിൽ ചുവപ്പു കല്ലുകൾ പതിച്ച വാതവള ഇറുകിപ്പിടിച്ചു കിടന്നിരുന്നു.. അതും ഗൾഫിൽ നിന്നു കൊണ്ടുവന്നതാണത്രേ.. സാരിത്തലപ്പ് ഇടയ്ക്കിടെ തലയിലേക്ക് വലിച്ചിട്ടുകൊണ്ട് നിരത്താതെ വർത്തമാനം പറഞ്ഞും ഉറക്കെ ചിരിച്ചും നടക്കുന്ന നബീസാക്ക അഥവാ ഷംനയുടെ പൊന്നമ്മച്ചി നാട്ടുകാർക്ക്‌ പ്രിയങ്കരിയായിരുന്നു.. എപ്പോഴും ചിരിച്ചമുഖവുമായി നടക്കുന്ന ഷംനയുടെ ഉമ്മച്ചി അക്കാലത്താണ് അവളുടെ അനിയത്തിക്കുട്ടിയെ പ്രസവിച്ചത്.. വെളുത്തു തുടുത്ത ഒരു മൊട്ടച്ചി കുഞ്ഞുവാവ..
ഷംനയുടെ വീടിന്റെ മുൻവശത്ത് തൂക്കിയിട്ട അഴിക്കൂടിനുള്ളിൽ ഒരു തത്തയുണ്ടായിരുന്നു.. തൂവലുകളൊക്കെ കോഴിയാറായോരു വയസ്സൻ തത്ത... പ്രായാധിക്യത്താൽ ചത്തുപോയ ആ തത്തയുടെ ഒഴിഞ്ഞ കൂട് അതിന്റെ ഒരു സ്മാരകം പോലെ ഷംനയുടെ വീടിനുമുൻപിൽ തൂങ്ങികിടന്നിരുന്നു..
ഒരവധിദിവസം ഊണുകഴിഞ്ഞു ഞാൻ കളിക്കാനായി ഷംനയുടെ വീട്ടിൽ ചെല്ലുമ്പോൾ അവിടെയെല്ലാരും ഉച്ചമയക്കത്തിലായിരുന്നു..ഇന്നിനി കളിക്കാൻ പറ്റില്ലല്ലോ എന്ന സങ്കടത്തിൽ മടങ്ങിപ്പോരാനൊരുങ്ങവേ വാതിൽക്കലെ തത്തക്കൂട്ടിൽ എന്റെ കണ്ണുകളുടക്കി.. കൂട്ടിനുള്ളിൽ അഴികൾക്കിടയിൽ കുടുങ്ങിയ നിലയിലൊരു തലയിൽ ചൂടുന്ന മുത്ത്..! വാപ്പച്ചി ഗൾഫീന്നു കൊണ്ടുവന്നതാണെന്നു പറഞ്ഞു കുറച്ചു ദിവസം മുൻപ് ചുവപ്പ് നിറത്തിലുള്ള മനോഹരമായ രണ്ടു മുത്തുകൾ ഷംന വല്യ ഗമയിൽ കാട്ടിത്തന്നത് ഞാനോർത്തു. അവയിലൊന്നാണിപ്പോ തത്തക്കൂട്ടിൽ കിടക്കുന്നത്.. ആ മുത്ത് കണ്ടപ്പോൾ മുതൽ അതൊന്ന് തൊട്ടുനോക്കണം എന്ന് ഞാൻ ആഗ്രഹിച്ചതാണ്.. ഞാൻ മെല്ലെ തത്തകൂടിനുള്ളിൽനിന്നും മുത്തെടുക്കാനൊരു ശ്രമം നടത്തി.ഒരു രക്ഷയുമില്ല. കൂടിനുള്ളിലേക്ക് കൈ കടക്കുന്നില്ല..! മുറ്റത്തു കിടന്നിരുന്ന ഒരു ചുള്ളിക്കമ്പെടുത്തു വളരെ പണിപ്പെട്ട് കൂട്ടിൽനിന്നും മുത്തെടുത്ത ഞാൻ കൈയിൽ പിടിച്ചും തിരിച്ചും മറിച്ചും നോക്കിയും അതിന്റെ ഭംഗി ആസ്വദിച്ചങ്ങനെ നിൽക്കുമ്പോൾ മനസ്സിൽ ഒരു തോന്നൽ.. ആരും കാണുന്നില്ലല്ലോ.. ഈ മുത്തുംകൊണ്ട് വീട്ടിൽ പോയാലോ ? പെട്ടന്ന് ഒരു പേടി തോന്നി ഞാൻ മുത്ത് നിലത്തിട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി.. പക്ഷെ മുത്ത് ഉപേക്ഷിച്ചു പോരാൻ മനസ്സുവരാഞ്ഞിട്ടു ഞാൻ വീണ്ടും അതെടുത്തു..
വീട്ടിലേക്കു തിരിച്ചു നടക്കുമ്പോൾ എന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി വർധിച്ചത് ഞാൻ തിരിച്ചറിഞ്ഞു.. വേണ്ടിയിരുന്നില്ല എന്ന തോന്നൽ ഉള്ളിൽ ശക്തമായി.. ഒരു വിധത്തിൽ വീട്ടിലെത്തുമ്പോ മമ്മി വാതിൽക്കൽ തന്നെയുണ്ട്.. കൈയിൽ പിടിച്ചിരുന്ന മുത്ത് എനിക്ക് ഒളിപ്പിക്കാനാകും മുൻപ് മമ്മി കണ്ടു കഴിഞ്ഞിരുന്നു.. കളിക്കാനെന്നും പറഞ്ഞു പോയ ഞാൻ പെട്ടന്ന് മടങ്ങിയതിന്നാലും എന്റെ പരുങ്ങൽ കണ്ട്‌ സംശയം തോന്നിയിട്ടുമാകണം മമ്മി എന്നെ ചോദ്യം ചെയ്യാൻ ആരംഭിച്ചു..
കൈയിലിരുന്ന മുത്ത് എവിടെനിന്നാണെന്നും ആരുതന്നെന്നുമൊക്കെ തിരിച്ചും മറിച്ചുമുളള മമ്മിയുടെ സിബിഐ സ്റ്റൈൽ ചോദ്യങ്ങളിൽ ഞാൻ മൂക്കും കുത്തി വീണുപോയി എന്നു പറഞ്ഞാൽ മതിയല്ലോ..സത്യം പുറത്തു വന്നു.. ഞാൻ കരയാൻ തുടങ്ങി.. മുറ്റത്തോട് ചേർന്നു നിന്നിരുന്ന പെരുമരത്തിന്റെ ഒരു കൊമ്പൊടിച്ച മമ്മി എന്റെ മുട്ടിനു താഴെ രണ്ടു വീക്ക്‌.. എന്റെ കരച്ചിൽ ഉച്ചസ്ഥായിലാകവേ മമ്മിയുടെ ഉഗ്രശാസനവും "പോയി തിരിച്ചു കൊണ്ട് കൊടുത്തു ക്ഷമ പറഞ്ഞിട്ട് വീട്ടിൽ കയറിയാൽ മതിയെന്ന് "..ദൈവമേ ഞാൻ ആകെ തകർന്നു.. ഞാൻ മുത്ത് അടിച്ചു മാറ്റിയ കാര്യം ഷംനയുടെ വീട്ടുകാർ അറിഞ്ഞിട്ടു കൂടിയില്ല.. ഏൽക്കേണ്ടിവരുന്ന അപമാനമോർത്ത് എന്തു ചെയ്യണമെന്നറിയാതെ നിന്ന എന്നെയും കൂട്ടി മമ്മി ഷംനയുടെ വീട്ടിലെത്തുമ്പോഴേക്കും മുറ്റത്ത്‌ ഷംനയുടെ പൊന്നമ്മച്ചി ഉറക്കമുണർന്നു നിൽക്കുന്നുണ്ടായിരുന്നു.. മമ്മി അവരോടു വിവരങ്ങൾ പറഞ്ഞ ശേഷം ഞാനെടുത്ത മുത്ത് എന്നെക്കൊണ്ട് തന്നെ തിരിച്ചു കൊടുപ്പിച്ചപ്പോ മാനക്കേടുകൊണ്ട് എന്റെ തല കുനിഞ്ഞുപോയി.. കണ്ണുകൾ നിറഞ്ഞൊഴുകി.. ഷംനയുടെ വീട്ടുകാർ സംഭവം നിസ്സാരവൽക്കരിക്കാൻ ശ്രമിച്ചുകൊണ്ട് എന്നെ ആശ്വസിപ്പിച്ചെങ്കിലും എന്റെ മനസ്സിൽ വലിയൊരു ഭാരമായി ആ സംഭവം മായാതെ കിടന്നു.. ഏറെ നാൾ.. പിന്നീടെന്റെ ജീവിതത്തിലിന്നോളം മറ്റൊരാളുടെ സ്വന്തമായ വസ്തുക്കളോട് താല്പര്യം തോന്നുമ്പോൾ മനസ്സിലെ ആ പഴയ നൊമ്പരം വീണ്ടുമുണരും.. ഒരു ഓർമ്മപ്പെടുത്തൽ പോലെ..
ചില പാഠങ്ങൾ അങ്ങനെയാണ്..കാലിടറാതിരിക്കാൻ ഒരായുഷ്ക്കാലത്തേയ്ക്ക് ഓർമ്മിക്കേണ്ട നല്ല പാഠങ്ങളാണ്..

Anju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo