പൂവാലൻ
__________
__________
ഞങ്ങൾ 5 അംഗസംഘമാണ് യാത്ര പുറപ്പെട്ടത്. കോളേജിൽ നിന്ന് മലബാറിലുളള കൂട്ടുകാരുടെ വീടായിരുന്നു ലക്ഷ്യം. 10 മണിക്കൂറെത്തെ യാത്ര വളരെ മുഷിപ്പേറിയതായിരുന്നു. യാത്രയ്ക്ക് ഒടുവിൽ കൂട്ടത്തിൽ ഒരാളുടെ വീട്ടിലെത്തി. നല്ലൊരു ഗ്രാമീണ അന്തരീക്ഷം. കഴിപ്പിച്ചു സ്നേഹിക്കുന്ന ആളുകൾ. കഴിക്കാൻ മടി ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷിച്ചു. കല്ലുമ്മക്കായ്, നെയ്യ് പത്തര്, ടയർ പത്തര്, കുഴി മന്തി, മുട്ടമാല അങ്ങനെ നീണ്ടു പോകുന്നു പട്ടിക. ഇനി കഴിക്കാനൊന്നും ബാക്കി വയ്ക്കാതെ ഞങ്ങളടിച്ചു കയറ്റി. മലബാറുകാർ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നത് ഭക്ഷണത്തിലൂടെയാണെന്ന് മനസ്സിലായി.
കോഴിക്കോടാണ് ആദ്യം പോയത്. വളരെയേറെ പ്രതീക്ഷയോടെയാണ് അവിടെ ചെന്നത്. കാരണം കോളേജ്, ഹോസ്റ്റൽ പിന്നെ വല്ലപ്പോഴും വീട്, ഇതായിരുന്നു ഞങ്ങളുടെ അവസ്ഥ. ഈ 3 സ്ഥലങ്ങളിലായി ജീവിതം ചുരുങ്ങിയിരിക്കുവായിരുന്നു. വീട്ടിൽ പോകുന്നത് തന്നെ വല്ലോ ആണ്ടിനും ചക്രാന്തിയ്ക്കുമായിരുന്നു.
വായുംനോട്ടം പ്രൊഫഷൻ ആയതുകൊണ്ട് തന്നെ നല്ല ചുളളൻ കോഴിക്കോടൻ ചെക്കൻമാരെ കാണാമെന്ന് കരുതി. കോഴിക്കോടാണ് കേരളത്തിലെ ചുളളൻ ചെക്കൻമാരുളളതെന്ന ശ്രുതി ഞങ്ങൾക്കിടയിൽ പരന്നിരുന്നു. പക്ഷേ നിർഭാഗ്യമെന്നല്ലാതെ എന്ത് പറയാൻ, കൂട്ടത്തിൽ വായുംനോട്ടത്തിന് മാസ്റ്റർ ഡിഗ്രി എടുത്ത ഞാൻ പോലും ആരെയും കണ്ടില്ല. ഇതിനെ പറ്റി ആരാഞ്ഞപ്പോൾ കൂട്ടുകാരി പറഞ്ഞു.
' നമ്മുടെ പ്രായത്തിലുളളവരെയെല്ലാം കടൽ കടത്തി വിട്ടെന്ന്'.
അങ്ങനെ നിരാശയോടെ കുന്നും കാടും തേയില തോട്ടങ്ങളുമുളള വയനാട്ടിലോട്ട് പോയി. ഹരിതാഭയും പച്ചപ്പും ഒക്കെ കണ്ടാസ്വദിച്ചു. ഒരു ഡാം സന്ദര്‍ശിച്ചു. പേര് ബാണാസുര സാഗർ ഡാം. അവിടെ മുഴുവൻ ചുറ്റിയടിച്ചു, പിന്നെ ഊഞ്ഞാലാടി. അവിടെ വച്ചാണ് ആ മൂവർസംഘത്തെ കണ്ട് മുട്ടിയത്. കമന്റടിച്ച് പിന്നാലെ കൂടി ആ പയ്യൻമാർ. പോട്ടെ കുഞ്ഞു പിളേളരല്ലേ എന്ന് ഞങ്ങളും കരുതി. മീശപോലും മുളച്ചിട്ടില്ല ആ പയ്യൻമാർക്ക്. അവർക്കറിയില്ലല്ലോ ഞങ്ങൾക്ക് അവരേക്കാൾ പ്രായമുണ്ടന്ന്. എന്ത് ചെയ്യാനാ ഞങ്ങളുടെ ചർമം കണ്ടാൽ പ്രായം പറയില്ല!
പിന്നെ പോയത് മീൻമുട്ടി വെളളച്ചാട്ടം കാണാനാണ്. കുറച്ച് നടക്കണമായിരുന്നു അങ്ങോട്ട്. നടക്കുന്ന വഴിയിൽ കുറച്ച് മൃഗങ്ങളൊക്കെ നിൽപ്പുണ്ട്. പണ്ടേ ഇതിനെയൊക്കെ പേടിയുളള ഞാൻ, പലയിടത്തും പേടിച്ച് അനങ്ങാതെ നിന്നു. അപ്പോഴാണ് നല്ല ലക്ഷണമൊത്ത മുട്ടനാടിനെയും കുടുംബത്തേയും കണ്ടത്. അതിനെ കണ്ട പാടെ ഞാൻ ചോദിച്ചു.
' ഇത് കുത്തുമോ?'
'ഇല്ല. കടിക്കത്തതേ ഉള്ളൂ. ചിലപ്പോൾ മാന്തും'.
അത് പറഞ്ഞത് ആ മൂവർസംഘ തലവനെന്ന് തോന്നിക്കുന്ന ചുവന്ന ടീ ഷര്‍ട്ടുകാരനാണ്. ഞങ്ങളെ പിൻതുടർന്ന് അവിടെയുമെത്തി അവർ. കൂട്ടത്തിലെ മൊഞ്ചത്തിയോട് ഫോൺ നമ്പർ ചോദിച്ചു പിന്നാലെ കൂടിയിട്ടുണ്ട് ആ ചുവന്ന ടീ ഷര്‍ട്ടുകാരൻ. വെളളച്ചാട്ടത്തിനടുത്തെത്തിയപ്പോൾ ചെക്കൻമാർക്ക് വലിയ ഫോട്ടോ കമ്പം. ഈ ഫോട്ടോയുടെ ഒക്കെ ബാക്കൗണ്ട് ഞങ്ങളഞ്ച് സുന്ദരികളാണ് കേട്ടോ! അപ്പോ പിന്നെ ഞാനും സെൽഫി എടുത്തു. അതിന്റെ ബാക്കൗണ്ട് മുഴുവൻ ആ ചെക്കൻമാരായിരുന്നു. എന്നോടാ അവന്റെ കളി!
പെട്ടെന്നാണ് ഒരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടത്. കൂട്ടത്തിലെ ഉമ്മച്ചിക്കുട്ടി ഉച്ചത്തിൽ വഴക്കിടുകയാണ്. ചുവന്ന ടീ ഷര്‍ട്ടുകാരൻ മൊഞ്ചത്തിയെ തോണ്ടി പോലും. ഉമ്മച്ചിക്കുട്ടിയും കൂടെ ഉണ്ടായിരുന്ന ഫെമിനിസ്റ്റും ചൂടാകാൻ തുടങ്ങി. പേടിച്ച് ആ പയ്യൻ കണ്ണിൽ കണ്ട പാറയെല്ലാം വലിഞ്ഞു കേറി മുകളിലോട്ട് പോയി. ഞാനും കൂട്ടത്തിലെ വേറെ ഒരു കുട്ടിയും കാര്യം മനസ്സിലാകാതെ മിളിങ്ങസ്യാ എന്ന് പറഞ്ഞ് അവിടെ തന്നെ നിന്നു.
അപ്പോഴേക്കും മൊഞ്ചത്തി ചൂടായവരുടെ ചെവിയിൽ എന്തോ പറഞ്ഞു. അതോടെ വഴക്കിന് തിരശ്ശീല വീണു. തിരിച്ചുളള യാത്രയിലാണ് കാര്യം മനസ്സിലായത്. ശരിക്കും ആ പയ്യൻ തോണ്ടിയില്ലായിരുന്നു. ദൂരെ നിന്ന് കണ്ട അവർ തെറ്റിധരിച്ചതാണ്. ആ സത്യമാണ് മൊഞ്ചത്തി അവരുടെ ചെവിയിൽ പറഞ്ഞത്. അതുകൊണ്ടാണ് വേഗം അവിടെ നിന്ന് ഞങ്ങൾ ഊരി പോന്നത്. എന്തായാലും ഞാൻ കാണാഞ്ഞത് നന്നായി. അല്ലെങ്കിൽ ആക്ഷൻ ഹീറോയിൻ ആയ ഞാൻ ആളെത്തല്ലി എന്ന പേര് കേൾപ്പിക്കേണ്ടി വന്നേനെ!
അങ്ങനെ, ഇങ്ങനെയൊക്കയുളള സംഭവവികാസങ്ങൾക്ക് ശേഷം 58 കിലോ ഉണ്ടായിരുന്ന ഞാൻ 61 കിലോയായി മലബാറിൽ നിന്ന് മടങ്ങി.
~ ചാരു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക