Slider

പുനർജനി

0
പുനർജനി
***********
കല്യാണ ആലോചനകൾ തകൃതിയായി നടക്കുന്നുവെങ്കിലും കല്യാണം തീരുമാനമാകുമ്പോഴേക്കും അത് മുടങ്ങുക ഹരിയുടെ ജീവിതത്തിൽ പതിവായിരുന്നു. അതിനാൽ ഹരിയുടെ അച്ഛനും അമ്മയും ആലങ്കാട്ട് വലിയ കോയിക്കൽ തിരുമേനിയെ കാണാൻ പോയി.
തൻ്റെ ആഡൂരപലകയിൽ മുത്ത്മണികൾ പോലുള്ള ശംഖുകൾ മാറ്റിയും തിരിച്ചും പ്രശ്നം വച്ച ശേഷം തിരുമേനി പറഞ്ഞു..
" കുടുംബത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നതിന് കാരണം കുടുംബക്ഷേത്രക്കാവിൽ പൂജകൾ മുടങ്ങി കിടക്കുന്നതിനാലാണ്.. അതിന് പ്രതിവിധി പൂജ ചെയ്യണം.. വീട്ടിൽ വന്നു ചില പൂജകൾ ചെയ്യാനുണ്ട്.. വരുന്ന പൗർണമിക്ക് നടത്താം.. അതോടു കൂടി കല്യാണം മംഗളമായി നടക്കും.."
തിരുമേനി പറഞ്ഞാൽ അച്ചിട്ടതാണ്.. എല്ലാ വേദങ്ങളും മനപ്പാടമാണ്.. മാത്രമല്ല തൻ്റെ ജീവിതം ഭക്തിക്കും പൂജക്കുമായി ഒഴിഞ്ഞു വച്ച ആൾ.. അതുകൊണ്ട് അച്ഛനും അമ്മയ്ക്കും സമാധാനമായി.. വർഷങ്ങളായുള്ള തങ്ങളുടെ ഒരു വിഷമം ഒഴിയാൻ പോകുകയല്ലേ അവർ പരസ്പരം ആശ്വസിപ്പിച്ചു..
അടുത്ത ദിവസം കണാരൻ മാഷ് ഒരു ആലോചനയുമായി ഹരിയുടെ ഇല്ലത്തേക്ക് വന്നു. മാഷ് ആ നാട്ടിലെ എല്ലാവരും ബഹുമാനിക്കുന്ന ആളാണ് അതിനാൽ അദ്ദേഹം ഒരു മോശം കല്യാണആലോചനയും കൊണ്ട് വരില്ല..
മാഷ് പറഞ്ഞു..
" മേലേപ്പാട്ട് തറവാട്ടിലെയാണ് കുട്ടി.. പേര് നന്ദിനി.. പഠനം കഴിഞ്ഞ് നിൽക്കുന്നു."
ഹരിയുടെ അച്ഛനും അമ്മയ്ക്കും ആലോചന നന്നേ ബോധിച്ചു.
അച്ഛൻ മാഷിനോട് പറഞ്ഞു..
" വരുന്ന ഞായറാഴ്ച രാഹുകാലം കഴിഞ്ഞു ആ പെൺകുട്ടിയെ കാണാൻ ചെല്ലുമെന്ന് വീട്ടുകാരോട് പറഞ്ഞുകൊള്ളുക.."
അങ്ങനെ ഞായറാഴ്ച ഹരിയും വീട്ടുകാരും പോകാൻ ഇറങ്ങിയപ്പോൾ ഒരു വലിയ ശബ്ദം കേട്ടു മുറ്റത്തേക്ക് ചെന്ന് നോക്കിയപ്പോൾ കണ്ടത് കോലായിൽ നിന്നിരുന്ന ചക്കരമാവിൽ നിന്നും വലിയ ഒരു കൊമ്പ് ഒടിഞ്ഞു അവരുടെ കാറിന് മുകളിൽ വീണു കിടക്കുന്നു.. കാറിന്റെ മുൻവശത്തെ ചില്ല് മുഴുവൻ പൊട്ടിത്തകർന്നു..
അത് കണ്ടു മുത്തശ്ശി പറഞ്ഞു..
" ശിവ..ശിവാ.. അശുഭ ലക്ഷണമാണല്ലോ.. ഇന്ന് ഇനി പെണ്ണ് കാണാൻ പോകണ്ട.. ആ കുട്ടിയുടെ വീട്ടിൽ വിളിച്ച് പറയുക.. വേറെ ഒരു ദിവസം ചെല്ലാമെന്ന്.. തിരുമേനി പറഞ്ഞ പൂജ നടത്തിയിട്ട് മതി ഒരു മംഗളകർമ്മം ചെയ്യുന്നത്.."
അങ്ങനെ പെണ്ണ് കാണൽ മാറ്റി വച്ചു. എന്നിട്ട് തിരുമേനി പറഞ്ഞ പൂജാസാമഗ്രികൾ എല്ലാം ഒരുക്കി വച്ചു..
പൗർണമിയുടെ ഏഴാംയാമത്തിൽ തിരുമേനി വന്നു. പൂജക്കായി ഇല്ലത്തിന്റെ അകത്തളത്തിൽ കിഴക്ക് മാറി വലിയ കളം വരച്ച് അതിന് ചുറ്റും ഏഴ് തിരികൾ ഇട്ട നിലവിളക്കുകൾ കത്തിച്ചു വച്ചു. എന്നിട്ട് കളത്തിന് മുന്നിലായുള്ള ഹോമകുണ്ഡത്തിൽ നെയ്യ്ത്തിരി കൊളുത്തി പൂജ ആരംഭിച്ചു..
മണിക്കൂറുകൾ നീണ്ട പൂജക്കൊടുവിൽ തിരുമേനി ചെമ്പട്ട് കൊണ്ട് വായ്മൂടി മന്ത്ര ചരടുകളാൽ ചുറ്റിക്കെട്ടിയ ഒരു മൺകലം ഹരിക്ക് നൽകി എന്നിട്ട് പറഞ്ഞു..
" ഈ മൺകലം പൂജാമുറിയിൽ ഒരു വെള്ളിത്താലത്തിൽ വയ്ക്കണം എന്നിട്ട് അതിന് ചുറ്റും ഇല്ലത്തിൻ്റെ നാല് കോണിൽ നിന്നും എടുത്ത പച്ചമണ്ണ് ഇടണം.. ഒരു കാരണവശാലും ഇത് തുറക്കാൻ പാടില്ല.. മാത്രമല്ല എല്ലാ ദിവസവും വിളക്ക് കത്തിക്കണം "
അത് കഴിഞ്ഞു പോകാൻ നേരം ഹരിയുടെ അച്ഛൻ ഒരു കെട്ട് നോട്ട് തിരുമേനിക്ക് കൊടുത്തു.. അപ്പോൾ തിരുമേനി പറഞ്ഞു.. "ഞാൻ കാശിനു വേണ്ടിയല്ല പൂജകൾ ചെയ്യുന്നത്.. ഇത് എൻ്റെ കടമയാണ്.. താങ്കളുടെ പുത്രന് എത്രയും വേഗം വിവാഹം നടക്കട്ടെ.."
അങ്ങനെ പൂജയും വഴിപാട്കളും കഴിഞ്ഞു തിരുമേനി യാത്രയായി. അടുത്ത ദിവസം ഹരിയും കുടുംബവും പെണ്ണ് കാണാൻ പോയി..
വളരെ പേര് കേട്ട ഒരു തറവാട് ആയിരുന്നു നന്ദിനിയുടേത്. പക്ഷേ ഇപ്പോൾ കുറച്ചു ക്ഷയിച്ചു പോയി..
ചെന്നതും പെൺകുട്ടിയുടെ അച്ഛൻ ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നു ഏതോ പുസ്തകം വായിക്കുകയായിരുന്നു.. അവരെ കണ്ടതും അദ്ദേഹം ആദരപൂർവം വിളിച്ചു അകത്തിരുത്തി..
എന്നിട്ട് ഭാര്യയോട് കുട്ടിയെ വിളിക്കാൻ പറഞ്ഞു..
പച്ചക്കരയുള്ള കസവ് സാരിയുടുത്ത് നെറ്റിയിൽ ചന്ദനക്കുറിയും പനങ്കുല പോലെ നീളമുള്ള മുടിയിൽ മുല്ലപ്പൂവും ചൂടി കൈയിൽ ചായയുമായി നാണത്തോടെ നന്ദിനി അവരുടെ മുന്നിലേക്ക് വന്നു. കുട്ടിയെ ഹരിക്കും മാതാപിതാക്കൾക്കും വളരെ ഇഷ്ടമായി.. രണ്ട് കുടുംബങ്ങൾക്കും ഇഷ്ടമായത് കാരണം വിവാഹം മംഗളമായി നടന്നു..
നല്ല അടക്കവും ഒതുക്കവും ഉള്ള ഒരു സാധാരണ നാടൻ പെൺകുട്ടിയായിരുന്നു നന്ദിനി.. അവൾ കുടുംബ കാര്യങ്ങൾ നോക്കി ഹരിയേയും മാതാപിതാക്കളേയും നന്നായി സ്നേഹിക്കുകയും ചെയ്തു.. പക്ഷേ അവൾക്ക് ഒരു കാര്യത്തിൽ മാത്രം ഭയങ്കര പിടിവാശി ആയിരുന്നു.. ആദ്യ രാത്രി മുതൽ നന്ദിനി ഹരിയോട് പറയുന്നതാണ്.. ഹരി അവളുടെ കൂടെ ഒരു സ്ഥലം വരെ ചെല്ലണം.. അവൻ എത്ര നിർബന്ധിച്ചിട്ടും ആ സ്ഥലം എവിടെയാണെന്ന് അവൾ പറഞ്ഞില്ല.. എങ്കിലും ഹരി പോകാമെന്ന് സമ്മതിക്കുകയും ചെയ്തു പക്ഷേ പല കാരണങ്ങൾ കൊണ്ട് ആ യാത്ര മുടങ്ങി..
അങ്ങനെ നന്ദിനിയുടെ ശാഠ്യം സഹിക്കവയ്യാതെയായപ്പോൾ ഒരിക്കൽ ഹരി അവൾ പറയുന്ന സ്ഥലത്ത് പോകാൻ സമ്മതിച്ചു..
രാവിലെ കാറിൽ അവർ യാത്ര തുടങ്ങി.. ഇനിയെങ്കിലും സ്ഥലമേതെന്ന് പറയാൻ ഹരി ചോദിച്ചെങ്കിലും നേരെ പോട്ടെ ഞാൻ പറയുന്ന വഴിയിലൂടെ മുന്നോട്ടു പോയാൽ മതി എന്ന് നന്ദിനി പറഞ്ഞു..
നന്ദിനി പറഞ്ഞ കൊടുത്ത വഴി അവസാനിച്ചത് ഭദ്രകാളീശ്വരി കാവിലാണ്.. ഹരിക്ക് അത്ഭുതമായി..
അവൻ നന്ദിനിയോട് ചോദിച്ചു.. "നിനക്ക് എങ്ങനെ ഈ കാവ് അറിയാം... ഇതിന് മുൻപ് വന്നിട്ടുണ്ടോ.. "
അവൾ ചിരിച്ചതല്ലാതെ ഒന്നും പറയാതെ മുന്നോട്ടു നടന്നു..
ഹരിയും അവളെ അനുഗമിച്ചു.. ഓരോ കാലുകൾ മുന്നോട്ടു വയ്ക്കുമ്പോഴും ഹരിയുടെ മനസ്സിൽ ഓർമ്മകൾ മിന്നിമായുകയായിരുന്നു..
വർഷങ്ങളായി ആരും നോക്കാൻ ഇല്ലാത്തതിനാൽ ആകെ കാട് പിടിച്ച് കിടക്കുകയായിരുന്നു.. വൻമരങ്ങളുടെ വേരുകൾ ഊഴ്ന്നിറങ്ങിയതിനാൽ അവിടെയുണ്ടായിരുന്ന ക്ഷേത്രഭിത്തികൾ പൊളിഞ്ഞു ഇളകി കിടക്കുകയാണ്.. മരങ്ങൾക്കിടയിലുടെ കാട്ടിനുള്ളിൽ എത്തിനോക്കുന്ന സൂര്യ വെളിച്ചം ആകെ ഒരു ഭീകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു..
നന്ദിനി വളരെ പരിചിതമായി ഇടതൂർന്ന കാട്ട്ചെടികൾ വകഞ്ഞു മാറ്റി കാവിനു പുറകിലുള്ള കുളത്തിന്റെ കല്പടവുകളിലുടെ മുന്നോട്ടു നടന്നുകൊണ്ടിരുന്നു..
പക്ഷേ ഹരിക്ക് ഭയം കൂടി കൂടി വന്നു.. അരയാലിൽ നിന്നും മണ്ണിലേക്ക് ഇറങ്ങി വന്ന വള്ളികൾ തന്നെ ചുറ്റിവരിയാൻ നിൽക്കുന്നത് പോലെ അവന് അനുഭവപ്പെട്ടു.. ചുറ്റിലും കണ്ട മൺപുറ്റുകളിൽ നിന്നും നാഗങ്ങൾ തന്നെ ആക്രമിക്കാൻ കാത്തിരിക്കുന്നു എന്ന് അവന് തോന്നി.. കരിയിലകൾ കൊണ്ട് മൂടിക്കെട്ടിയ ആ കാവിലുടെ വളരെ ശ്രദ്ധിച്ചു മുന്നോട്ടു നീങ്ങി..
ഹരി ആലോചിച്ചു.. താൻ കളിച്ചുവളർന്ന കാവാണ് ഇത്... അന്നൊക്കെ കാവിൻ്റെ ഓരോ കോണിലും കളിച്ചു നടന്നിട്ടുണ്ട്.. തെല്ലുഭയംപോലും തോന്നിയിട്ടില്ല.. പക്ഷേ ഇപ്പോൾ എന്താണ് തനിക്ക് ഭയം തരുന്നത്.. ഒരു പക്ഷെ തൻ്റെ കളിക്കൂട്ടുകാരിയായ ഗൗരിയുടെ ഓർമ്മകൾ ആയിരിക്കുമോ..
കളിക്കൂട്ടുകാരി മാത്രമായിരുന്നില്ല ഗൗരി.. തൻ്റെ മുറപ്പെണ്ണ് കൂടിയായിരുന്നു.. എപ്പോഴും തൻ്റെ കൈത്തുമ്പിൽ തൂങ്ങി നടന്നിരുന്ന ഒരു പൊട്ടി പെണ്ണ്..
താൻ ഏകപുത്രനായിരുന്നതിനാൽ തനിക്ക് കൂട്ട് അമ്മാവൻ്റെ മകളായിരുന്ന ഗൗരിയായിരുന്നു..
തനിക്ക് ഓർമ്മവച്ച കാലം മുതൽ ഗൗരി കൂടെയുണ്ടായിരുന്നു.. പള്ളിക്കുടത്തിൽ പോകുമ്പോളും അമ്പലത്തിൽ പോകുമ്പോളും എല്ലാം രണ്ട് പേരും ഒരുമിച്ചേ പോയിട്ടുള്ളൂ.. ചേട്ടാ.. ചേട്ടാ.. എന്ന് വിളിച്ചു പുറകെ നടന്ന ഗൗരിയെ സ്വന്തം അനിയത്തിയായി മാത്രമേ താൻ കണ്ടിട്ടുള്ളു.. അല്ലാതെയുള്ള ഒരു നോട്ടമോ പെരുമാറ്റമോ തന്നിൽ നിന്നും ഉണ്ടായിട്ടില്ല...
പക്ഷേ അവൾ തന്നെ ഗാഢമായി പ്രണയിച്ചിരുന്നു.. ഒരുപാട് തവണ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചുവെങ്കിലും അവൾ അത് ചെവികൊണ്ടില്ല.. അവസാനം അവളെ മനപ്പൂർവ്വം ഒഴിവാക്കാൻ തുടങ്ങി.. അവൾ വരുമ്പോൾ എല്ലാം ഓരോരോ കാരണങ്ങൾ പറഞ്ഞു മാറി നടന്നിരുന്നു... എന്നിട്ട് ഗൗരിക്ക് വേറെ കല്യാണ ആലോചനകൾ തുടങ്ങി..
അങ്ങനെ എങ്കിലും അവളുടെ മനസ്സിൽ നിന്നും തന്നെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഇത് ചെയ്തത്.. പക്ഷേ അവളെ പിന്നീട് കണ്ടത് ഈ കാവിലെ പാലമരത്തിന്റെ ചുവട്ടിൽ കിടന്നു മരണത്തോട് മല്ലടിക്കുമ്പോഴാണ്.. ഏതോ വിഷക്കായ കഴിച്ചു അവൾ ജീവനൊടുക്കി.. അവസാനമായി അവൾ പറഞ്ഞു..
" ഹരിയേട്ടനെ മറക്കാൻ എനിക്കാവില്ല.. എന്നോട് ക്ഷമിക്കണം.. ഹരിയേട്ടൻ എനിക്ക് സ്നേഹനിധിയായ ഒരു സഹോദരൻ ആയിരുന്നു.. പക്ഷേ ഞാൻ ഹരിയേട്ടനെ ഒരു സഹോദരനായി കണ്ടില്ല അത് എൻ്റെ തെറ്റ്.. ഹരിയേട്ടൻ ഇല്ലാതെ ഇനിയുള്ള കാലം ജീവിക്കാൻ എനിക്കാവില്ല.. അത് കൊണ്ടാണ് ഞാൻ മരണം വരിക്കുന്നത്.. പക്ഷേ ഹരിയേട്ടൻ്റെ സ്നേഹം അനുഭവിക്കാനായി ഞാൻ പുനർജനിക്കും.."
ഗൗരിയുടെ മരണശേഷം പിന്നീട് ഹരി ഇവിടേക്ക് വന്നിട്ടില്ല..
പെട്ടെന്ന് നന്ദിനിയുടെ നിലവിളി കേട്ടപ്പോൾ ആണ് ഹരിക്ക് പരിസരബോധം വന്നത്.. ഓടി ചെന്ന് നോക്കുമ്പോൾ നന്ദിനി കുളക്കടവിനടുത്തുള്ള പാലമരത്തിന്റെ ചുവട്ടിൽ മയങ്ങി കിടക്കുകയാണ്.. ഗൗരി അവസാനമായി വീണ് കിടന്ന അതേ മരച്ചുവട്ടിൽ.. ഹരി പെട്ടെന്ന് നന്ദിനിയെ എടുത്ത് ആശുപത്രിയിൽ എത്തിച്ചു..
വളരെ ടെൻഷൻ അനുഭവിച്ചു ആശുപത്രിയിൽ ഹരി ഇരിക്കുമ്പോൾ പരിശോധന കഴിഞ്ഞു ഡോക്ടറും നന്ദിനിയും ഹരിയുടെ അടുത്തേക്ക് വന്നു..
എന്നിട്ട് ഡോക്ടർ പറഞ്ഞു.. " പേടിക്കാൻ ഒന്നുമില്ല.. സന്തോഷിക്കേണ്ട വാർത്തയാണ്.. ഹരി അച്ഛൻ ആകാൻ പോകുന്നു.."
ഹരിക്ക് വളരെ സന്തോഷമായി.. നന്ദിനിയെ കെട്ടി പിടിച്ച് ഒരുമ്മ കൊടുത്തു. എന്നിട്ട് അവർ വീട്ടിലേക്ക് പോകും വഴി കാറിൽ ഇരുന്നു നന്ദിനി പറഞ്ഞു..
" ഹരിയേട്ടാ.. നമ്മുടെ മോൾക്ക്
ഗൗരി എന്ന് പേരിടണം.."
ഹരി പെട്ടെന്ന് വണ്ടി റോഡിൻ്റെ വശത്തേക്ക് ഇറക്കി നിർത്തി അത്ഭുതത്തോടെ അവളോട് ചോദിച്ചു..
"ഇത് പെൺകുട്ടി ആണെന്ന് നിനക്ക് എങ്ങനെ അറിയാം... സത്യം പറ.. ആ കാവിനെക്കുറിച്ച് നിനക്ക് എങ്ങനെ അറിയാം.. നീ അവിടെ പോയിട്ടുണ്ടോ..?
അപ്പോൾ നന്ദിനി പറഞ്ഞു..
" ഞാൻ ഇന്ന് ആദ്യമായിട്ടാണ് അവിടെ പോകുന്നത്.."
ഹരിക്ക് ആശ്ചര്യം കൂടി.. അവൻ ചോദിച്ചു..
" പിന്നെ നിനക്ക് എങ്ങനെ ഇത്ര കൃത്യമായി വഴി അറിയാം.. ഈ കാവിനെ കുറിച്ച് ആരാണ് പറഞ്ഞു തന്നത്..?"
നന്ദിനി പറഞ്ഞു..
ഹരിയേട്ടനുമായുള്ള കല്യാണം ഉറപ്പിച്ച ശേഷമുള്ള പല രാത്രികളിലും ഈ കാവും വഴികളുമെല്ലാം എൻ്റെ സ്വപനത്തിൽ വരാരുണ്ട്.. കൂടാതെ ഒരു പെൺകുട്ടി കൂടി ഇവിടെ ഉണ്ടാകാറുണ്ട്.. പല ആവർത്തിയായി സ്വപനത്തിൽ വരുന്നതിനാൽ കാവും വഴിയുമെല്ലാം എനിക്ക് സുപരിചിതമാണ്.. ഇതൊക്കെ പറഞ്ഞാൽ ചേട്ടൻ എന്നെ കളിയാക്കും എന്ന് കരുതിയാണ് ഞാൻ ഒന്നും പറയാതിരുന്നത്. സ്വപനത്തിൽ കണ്ടതെല്ലാം യാഥാർത്ഥ്യം ആയപ്പോൾ ഞാൻ ശരിക്കും അന്തംവിട്ട് പോയി.. പിന്നെ ആ പെൺകുട്ടിയെ തിരഞ്ഞാണ് ഞാൻ കാവിനുള്ളിലേക്ക് കയറിയത്.. ഉള്ളിൽ ചെന്നപ്പോൾ ആ പാലമരത്തിന് ചുവട്ടിൽ അവൾ ഉണ്ടായിരുന്നു.. എന്നെ കണ്ടതും അവൾ പറഞ്ഞു.. നീയൊരു പെൺകുട്ടിക്ക് ജന്മം നൽകുമെന്നും അവൾക്ക് ഗൗരി എന്ന് പേരിടണമെന്നും.. പിന്നീട് ഒന്നും ഓർമ്മയില്ല കണ്ണ് തുറക്കുമ്പോൾ ആശുപത്രിയിൽ ആണ്.."
അങ്ങനെ കുറച്ചു നാളുകൾക്ക് ശേഷം നന്ദിനി ഒരു പെൺകുഞ്ഞിന് ജന്മം നൽകി.. അവർ ആ കുഞ്ഞിന് ഗൗരി എന്ന് പേരിട്ടു.. തന്റെ കളിക്കൂട്ടുകാരിക്ക് കൊടുക്കാൻ കഴിയാഞ്ഞ സ്നേഹം മുഴുവൻ ഹരി തൻ്റെ മകൾക്ക് നൽകി....
__________________________________
© MUCHESH
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo