Slider

ഓർമ്മകൾ

0
ഓർമ്മകൾ
____________
കണ്ണ് തുറന്നപ്പോൾ ചുറ്റും ഒരു കൂട്ടം ആളുകളുണ്ട്. എല്ലാവരും അത്ഭുതജീവിയെ പോലെ എന്നെ ഉറ്റുനോക്കുകയാണ്. എന്താണ് സംഭവമെന്ന് എനിക്ക് മനസ്സിലായതേയില്ല.
ഡോക്ടർ എന്നോട് ചോദിച്ചു, എങ്ങനെയുണ്ടെന്ന്. കുഴപ്പമില്ലെന്ന് ഞാൻ മറുപടിയും കൊടുത്തു. ഡോക്ടറെ കണ്ടപ്പോഴാണ് ഞാൻ ആശുപത്രിയിലാണെന്ന് തന്നെ മനസ്സിലായിത്. കൈയ്യിൽ ഡ്രിപ്പ് കയറ്റുന്നുണ്ട്. തലയിലെ വേദനയ്ക്ക് കാരണം അവിടെയുണ്ടായ മുറിവാണെന്ന് മനസ്സിലായി.
ചുറ്റും നിന്നവരിൽ ഒരു വൃദ്ധനും വൃദ്ധയും അവരുടെ മകനെന്ന് തോന്നുന്ന ഒരാളുമുണ്ടായിരുന്നു. അയാൾ ബെഡിനരികെ വന്നിരുന്നു. എന്റെ കൈയ്യിൽ തൊട്ടു. കൈ ഞാൻ പിൻവലിച്ചു.
' എന്താടി പെണ്ണേ! എന്നോട് പിണക്കമാണോ? 2 ദിവസം ഞാനൊന്ന് മാറി നിന്നപ്പോൾ ഇവിടെയെന്തൊക്കെയാ സംഭവിച്ചത്? ഇത്രയും പ്രായമായിട്ടും വീഴാതെ നടക്കാൻ നീ പഠിച്ചില്ലേ? ഭാഗ്യത്തിനാണ് നിനക്കും കുഞ്ഞിനും ഒന്നും പറ്റാതെയിരുന്നത്.'
അപ്പോഴാണ് അൽപ്പം ഉയര്‍ന്ന് നിൽക്കുന്ന എന്റെ വയർ ഞാൻ ശ്രദ്ധിച്ചത്. ഞെട്ടിപ്പോഴെന്ന് മാത്രമല്ല ആകെയൊരു അങ്കലാപ്പ്. ഈ സംസാരിക്കുന്ന മനുഷ്യൻ ആരാണെന്ന് കൂടി ഓർമ വരുന്നില്ല. അപ്പോഴാണ് ഈ വയർ..... ഈശ്വരാ ഇതെന്ത് പരീക്ഷണമാണ്? കഴുത്തിൽ കിടക്കുന്ന താലിയ്ക്ക് ഭാരമേറിയതായി അനുഭവപ്പെട്ടു. അവസാനം ചോദിച്ചു, നിങ്ങളൊക്കെ ആരാണെന്ന്. അതിന്റെ അനന്തഫലം വളരെ വലുതായിരുന്നു. സുനാമിയ്ക്ക് മുമ്പുളള ശാന്തതയായിരുന്നു കുറച്ചു ദിവസത്തേക്ക്. പിന്നെ കുറെ പരിശോധനകളും മരുന്നുകളും. ഭര്‍ത്താവ് മറവിക്കുളള ചികിത്സ പിന്നീടാവാമെന്ന് പറഞ്ഞു. കാരണം ഞാനൊട്ടു തിരക്കിയതുമില്ല. കുറേ ആളുകൾ വന്നുകണ്ടു പോയി. ആ കൂട്ടത്തിൽ തിരിച്ചറിഞ്ഞത് വളരെ കുറച്ചാളുകളെയായിരുന്നു. അതിൽ പ്രധാനികൾ എന്റെ അച്ഛനുമമ്മയുമായിരുന്നു. 15 വയസുവരെയുളള ഓർമ്മയെ എനിക്കുണ്ടായിരുന്നുളളൂ. പക്ഷേ അത് കഴിഞ്ഞ് ഞാൻ പഠിച്ച കാര്യങ്ങളൊക്കെ ഓർമ്മയിൽ തങ്ങി നിന്നിരുന്നു. ആളുകളും സംഭവങ്ങളും മാത്രമാണ് മനസ്സിൽ നിന്ന് തുടച്ചുമാറ്റപ്പെട്ടിരുന്നത്.
അച്ഛന്റേയും അമ്മയുടേയും ഒപ്പം ഞാൻ പോയില്ല. അതിനുളള അർഹത എനിക്കില്ലെന്ന് തോന്നി. കാരണം വീട്ടുകാരെ എതിർത്ത് 6 വർഷത്തെ പ്രണയത്തിന്റെ പേരിൽ ഇറങ്ങി പോയവളാണ് ഞാനെന്ന് ഇതിനകം മറ്റുളളവരിൽ നിന്ന് മനസിലാക്കിയിരുന്നു. അവരെ വേദനിപ്പിച്ചതിന്റെ ശിക്ഷയായിരിക്കാം ഈ മറവി. കിട്ടിയ സ്വർഗതുല്ല്യമായ ജീവിതം ആസ്വദിക്കാൻ കൂടെ കഴിയുന്നില്ല.
ഡിസ്ചാർജായി വീട്ടിൽ ചെന്ന അന്ന് മുതൽ നിഴലായി ഭർത്താവ് കൂടെയുണ്ടായിരുന്നു. പെട്ടെന്ന് തന്നെ ഞാനെല്ലാവരുമായി കൂട്ടായി. പ്രത്യേകിച്ചും അദ്ദേഹവുമായി. എല്ലാവരേയും അദ്ദേഹം പരിചയപ്പെടുത്തി തന്നു. പക്ഷേ അദ്ദേഹം ഒരിക്കലും പറഞ്ഞു തന്നില്ല, എനിക്ക് അദ്ദേഹം ആരായിരുന്നു എന്ന്. പലരിലൂടെയുമാണ് ഞാനറിഞ്ഞത് 6 വർഷത്തെ പ്രണയത്തെ പറ്റിയും 3 വർഷമായി കുഞ്ഞിന് വേണ്ടിയുളള കാത്തിരിപ്പിനെ പറ്റിയും. കുഞ്ഞിനെ വരവേൽക്കാനിരുന്നപ്പോഴാണ് ഈ ദുരന്തമുണ്ടായത്.
അദ്ദേഹം മുഴുവൻ സമയവും എന്നോടൊപ്പമുണ്ടായിരുന്നു, ജോലി കഴിഞ്ഞ് വരുന്നതു മുതൽ പോകുന്നതു വരെ. എനിക്ക് മറവിയൊന്നുമില്ലെന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം.
പക്ഷേ അദ്ദേഹം എന്നെ ഒന്നും വിളിച്ചിരുന്നില്ല, വർഷയെന്നുളള എന്റെ പേരുപോലും. അതിൽ എനിക്കെന്തോ അപാകത തോന്നി. ഇതേപ്പറ്റി ഞാൻ ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇതായിരുന്നു.
' നീയും എന്നെ ഒന്നും വിളിക്കാറില്ലല്ലോ! ഓർമ്മ വരുമ്പോൾ, നീ എന്നെ പതിവായി വിളിച്ചിരുന്ന പേര് വിളിക്കുമ്പോൾ ഞാനും തിരിച്ച് നിന്നെ പതിവായി വിളിക്കാറുളള പേര് വിളിക്കാം. എന്താ പോരെ? അതുവരെ നമ്മൾക്ക് പരസ്പരം ഒന്നും അഭിസംബോധന ചെയ്യേണ്ട. പിന്നെ വീട്ടിലാരോടും ചോദിച്ചിട്ടു കാര്യമില്ല. അവരാരും പറഞ്ഞ് തരില്ല.'
'ഓഹോ! അപ്പോ എല്ലാവരും ഒറ്റ കെട്ടാണല്ലേ? എനിക്ക് ഓർമ്മ കിട്ടട്ടേ എല്ലാവരേയും ഒരു പാഠം പഠിപ്പിക്കും.'
'ഇപ്പോ നിന്റെ മറവിയേക്കാൾ വലിയ ഒരു ശിക്ഷയില്ല പെണ്ണേ ! 5 മാസമായി അനുഭവിക്കുന്നു. നിന്റെ ഓര്‍മ പോയത് നന്നായി. എന്റെയായിരുന്നെങ്കിൽ നിന്നെക്കൊണ്ട് താങ്ങാൻ പറ്റില്ലായുരുന്നേനെ! '
പ്രസവസമയം അടുത്തു. അദ്ദേഹവും എന്റെ കൂടെ ഉണ്ടായിരുന്നു ലേബർ റൂമിൽ എന്നെ ആശ്വാസിപ്പിക്കാൻ. ഞാൻ പ്രാണവേദനയെടുത്ത് കരഞ്ഞപ്പോൾ അദ്ദേഹം കരഞ്ഞു കൊണ്ട് പറഞ്ഞു.
"കരയല്ലേടി പാറൂ..........."
ആ വിളി എനിക്ക് പ്രസവവേദനയേക്കാൾ കൂടുതൽ വേദന സൃഷ്ടിച്ചു. പ്രകാശവേഗത്തിൽ എന്റെ ജീവിതം കൺമുന്നിൽ ഞാൻ കണ്ടു. മഞ്ഞു വീണു മറഞ്ഞ കാഴ്ചകൾ ഓരോന്നായി ആ സൂര്യവെളിച്ചത്തിൽ ദൃശ്യമായി.
ആ വിളി. അതെ ഞാൻ പാറുവാണ് എന്റെ ഏട്ടന്റെ മാത്രം പാറു. ഞങ്ങൾക്ക് മോളാണ് ജനിച്ചത്. അവളെ ഏട്ടന്റെ കൈകളിൽ ഏൽപ്പിച്ചിട്ട് ഞാൻ പറഞ്ഞു.
' ഏട്ടാ! ഇതാ നമ്മുടെ ആമി.'
ഏട്ടൻ ഞെട്ടലോടെ എന്നെ നോക്കി. പ്രസവിച്ചാൽ ഉടനെ ഓർമ്മവരുമോ എന്ന മട്ടിൽ. അപ്പോ ഞാൻ പറഞ്ഞു.
' പാറൂ എന്ന് നേരത്തേ വിളിച്ചിരുന്നെങ്കിൽ ഇത്രയും കാലം പാഴാക്കേണ്ടി വരില്ലായിരുന്നെന്ന്.'
~ ചാരു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo