Slider

കഥ:--*****ഒറ്റയ്ക്ക് നിൽക്കുന്ന സുന്ദരി ****....

0
കഥ:--*****ഒറ്റയ്ക്ക് നിൽക്കുന്ന സുന്ദരി ****....
ഉറങ്ങിക്കിടന്ന എന്നെ കണ്ടക്ടർ വന്നു തട്ടി വിളിച്ചു.."അടുത്ത സ്റ്റോപ്പിലാണ് ഇറങ്ങേണ്ടത് " ഞാൻ കണ്ണ് തുറന്നു പുറത്തേക്കു നോക്കി ..ബസു നീങ്ങിക്കൊണ്ടിരിക്കുകയാണ് ..രാത്രിയാണെങ്കിലും വഴിയിലൊക്കെ ആളുകൾ നില്പുണ്ട് ..ചെറിയ തട്ടുകടകളും സജീവമാണ് ..ഞാൻ സമയം നോക്കി ...പതിനൊന്നാകാറായി ...ഒരു വളവിങ്കൽ ബസു നിർത്തി....ഞാൻ അവിടെ ഇറങ്ങി... "ആ കാണുന്ന കയറ്റം കയറി മുകളിലോട്ടു പോയാൽ മതി.."...കണ്ടക്ടർ സ്കൂളിലേക്കുള്ള വഴി പറഞ്ഞു തന്നു...
ഞാൻ കുന്നിനു മുകളിലേക്കുള്ള ഇടവഴിയിലൂടെ നടക്കാൻ തുടങ്ങി.വളരെ ഇടുങ്ങിയ ഒരു വഴി ആയിരുന്നു അത്..ചിലടത്തൊക്കെ വലിയ ഉരുളൻ കല്ലുകൾ പൊങ്ങി നില്പുണ്ടായിരുന്നു..പണ്ട് ശബരിമലക്ക് പോയപ്പോൾ മല കയറിയ കാര്യം ഓര്മ വന്നു "ഇതും കൂടെ ആകുമ്പോൾ മുപ്പത്തേഴാമത്തെ ടെസ്റ്റാണ് എഴുതുന്നത്."ഞാൻ കണക്കു കൂട്ടി "ഒരു ജോലികിട്ടിയിട്ടു കല്യാണം കഴിക്കുക എന്ന ലഷ്യം സാധിക്കുമോ ...ആവോ "... ഞാൻ നെടുവീർപ്പിട്ടു..... "വയസ്സ് മുപ്പത്തിമൂന്നായി.കല്യാണപ്രായമൊക്കെ എന്നേ... കഴിഞ്ഞു ".ഞാൻ നടന്നു നടന്നു..ഏറ്റവും മുകളിലെത്തി..
ഒരു പഴയ ഗവൺമെന്റ് സ്കൂളാണ് .. ഞാൻ സ്കൂളിന്റെ പടികൾ കയറി.. വാച്ചിൽ നോക്കി സമയം രാത്രി പതിനൊന്നു കഴിഞ്ഞിരിക്കുന്നു .. എന്നെ പോലെ തന്നെ വളരെ ദൂരെ നിന്നും തലേദിവസം എത്തിച്ചേർന്ന വേറെയും ഉദ്യോഗാർഥികളും ഉണ്ടെന്നു തോന്നുന്നു. സ്കൂളിന്റെ വരാന്തയിലും മറ്റുമായി ചിലരൊക്കെ കിടന്നുറങ്ങുന്നുണ്ട്."പാവങ്ങൾ..എല്ലാർക്കും ജോലി കിട്ടിയാൽ മതിയാരുന്നു "ഞാൻ പ്രാർത്ഥിച്ചു ..
രണ്ടു നിലകളുള്ള സ്കൂളാണ്.... ഞാൻ മുകളിലത്തെ നിലയിലേക്ക് പടികൾ കയറി. .. മുകളിലത്തെ നിലയിലെ വരാന്തയിൽ നിന്ന് ചുറ്റും നോക്കി ... സ്കൂളിരിക്കുന്നതു വളരെ ഉയരത്തിലുള്ള ഒരു കുന്നിന്റെ മുകളിലാണ്. അവിടെ നിന്ന് നോക്കിയാൽ ഞാൻ ബസിറങ്ങിയ വഴിയിലൂടെ വാഹനങ്ങൾ പോകുന്ന ചെറിയ പ്രകാശം കാണാം . കുറച്ചു ദൂരേക്ക് മാറി ഒരു അങ്ങാടി കാണാം. അങ്ങാടിയിൽ ചില കടകളൊക്കെ തുറന്നിരിക്കുന്നുണ്ട്...ബാക്കി ഭാഗങ്ങളെല്ലാം കുറ്റാകൂരിരുട്ടു.... അവിടെ അങ്ങാടിയുടെ നടുഭാഗത്തായി ഒരു കുരിശുംതൊട്ടിയുടെ ഗോപുരം ഉയർന്നു നില്കുന്നത് കാണാം.
നാളെ രാവിലെ എട്ടരക്കാണ് പരീക്ഷ. അതുവരെ ഇവിടെ കഴിച്ചുകൂട്ടണം. പുസ്തകം കൊണ്ട് വന്നിട്ടുണ്ട്. എന്നാൽ വെളിച്ചമില്ലാത്തതിനാൽ വായനയും നടക്കില്ല. ചെറുതായിട്ടൊന്നുറങ്ങാൻ സമയമുണ്ട് .. . അവിടെ ഒരു ബഞ്ച് കിടക്കുന്നു . ഞാൻ ബഞ്ച് വലിച്ചു വരാന്തയുടെ ഒരു വശത്തേക്കിട്ടു. ഞാൻ ബഞ്ചിനു മുകളിൽ കയറി നിന്ന് അങ്ങ് ദൂരെ കാണുന്ന അങ്ങാടിയിലേക്കൊന്നു നോക്കി ..വെറുതെ ഒന്ന് നോക്കി ...അതാ ഒരു പെൺകുട്ടി അവിടെ നില്കുന്നു ..വളരെ സുന്ദരിയാണെന്ന് തോന്നുന്നു ..മുഖം ശരിക്കു കാണാൻ വയ്യ..ഒരു ചുമന്ന സാരിയാണ് ഉടുത്തിരുന്നത്..കയ്യിൽ ഒരു ബാഗും തൂക്കിയിട്ടിട്ടുണ്ട് .
."ഹ ഹ ഇത് നല്ല കഥ ..പന്ത്രണ്ടു മണി രാത്രിക്കു..അതും ഒരു പെണ്ണ്...ഒറ്റയ്ക്ക്..." എനിക്ക് സംശയമായി.....എനിക്ക് തോന്നുന്നതായിരുക്കുമോ ..ഞാൻ അവിടെ കണ്ട ഒരു മേശ വലിച്ചിട്ടു അതിന്റെ മുകളിൽ കയറി നിന്ന് പിന്നെയും നോക്കി "ശരിയാണ് ..അങ്ങാടിയിൽ ചുമന്ന സാരിയും ഉടുത്തു..പാതിരാത്രിയിൽ ഒരു സുന്ദരി നില്കുന്നു ..അതും ഒറ്റയ്ക്ക് "ഞാൻ ഉറപ്പിച്ചു "ഒരു പെണ്ണ് തന്നെ ആണ് നില്കുന്നത് ". എന്റെ വാച്ചിലെ സമയം തെറ്റിയതാണോന്നറിയാൻ ഞാൻ ഒന്നുടെ വാച്ചിൽ നോക്കി
..."എന്നാലും ഇത്രയും രാത്രിയിൽ ഒരു പെണ്കുട്ടിക്കെങ്ങനെ ധൈര്യം വന്നു ..ഇനി വല്ലോ യക്ഷിയോ മറ്റോ " എന്റെ ചങ്കിലൊരു കൊള്ളിയാൻ ......ഞാൻ ബഞ്ചിൽ കിടന്നു കണ്ണുകൾ ഇറുക്കിയടച്ചു.."ഉറക്കം വരുന്നില്ല.."..ഞാനാകെ പരവശനായി..മനസ് മുഴുവനും അങ്ങാടിയിൽ ഒറ്റയ്ക്ക് നിൽക്കുന്ന സുന്ദരിയാണ്..അതും പാതിരാത്രിയിലെ സുന്ദരി...ഞാൻ ബഞ്ചിൽ നിന്നും എണീറ്റ് വീണ്ടും മേശയുടെ മുകളിൽ കയറി നിന്ന് അങ്ങാടിയിലേക്ക് നോക്കി "അവൾ അവിടെ തന്നെ നില്കുന്നു "..അവളുടെ ചുമന്ന സാരിയില് നീലനിറത്തിലുള്ള കല്ലുകൾ പ്രകാശിക്കുന്നത് കാണാം..അവളുടെ അഴിച്ചിട്ടിരിക്കുന്ന മുടികൾ കാറ്റത്തു ഇളകുന്നു കാണാം. .." സമയം... ഹുസ്സയിൻ ബോൾട്ടിനെപ്പോലെ വേഗത്തിൽ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നു ...എനിക്കുറങ്ങാൻ സാധിക്കുന്നില്ല...
"അവളെ കാണണം.." എന്റെ മനസ് പറയാൻ തുടങ്ങി.
.പരീക്ഷ എഴുതാനുള്ള ഹോൾടിക്കെറ്റും പുസ്തകവും എടുത്തു ഞാൻ സ്കൂളിന്റെ മുകളിലത്തെ നിലയിൽ നിന്നും താഴേക്കിറങ്ങാൻ തുടങ്ങി "അവളെ കാണണം" എന്റെ മനസു മന്ത്രിച്ചു. .ഞാൻ ബസിറങ്ങി മുകളിലേക്ക് വന്ന ഇടവഴിയിലൂടെ താഴേക്ക് നടക്കാൻ തുടങ്ങി .."ഇനി വല്ല അപകടത്തിലും പെട്ട് നില്കുമായിരിക്കുമോ അവൾ..വഴി അറിയില്ലാതെ..വണ്ടിക്കൂലിക്കു കാശില്ലാതെ "..ഞാൻ ഉരുണ്ട കല്ലുകളുടെ മുകളിൽ ചവിട്ടി താഴേക്കു നടക്കുകയാണ്. അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നും ചീവീടുകൾ കരയുന്ന ശബ്ദം കേൾക്കാം .."കയ്യിലൊരു വെട്ടം പോലുമില്ലാതെ പരിചയമില്ലാത്ത വഴിയിലൂടെ നടക്കുക ..ഭയങ്കര പാടാണു "....ഞാൻ സ്വയം പറഞ്ഞു.
ഞാൻ വീണ്ടും ചിന്തകളുടെ ആഴങ്ങളിലേക്ക് മുങ്ങാൻ തുടങ്ങി.... "ഒരുപക്ഷേ ഇവളെ കാണുന്നത് എനിക്കൊരു നിമിത്തമായിരിക്കാം..ഇങ്ങനെയുള്ള അവിചാരിതമായ കൂടിക്കാഴ്ചകളിലൂടെ ആയിരിക്കുമല്ലോ പലരും തങ്ങളുടെ ജീവിത സഖിയെ കണ്ടെത്തുന്നത്... "എന്റെ ശരീരം കുളിരു കോരുന്ന പോലെ തോന്നി " ഛെ .....ഞാനെന്താണീ ചിന്തിക്കുന്നത് .. ..രാത്രി... പന്ത്രണ്ടു മണിക്ക്... വഴിയിൽ നിൽക്കുന്ന ഒരു പെണ്ണിനെ ജീവിത സഖിയാക്കാനോ.." എന്റെ മനസ്സിൽ ദേഷ്യം ഇരച്ചു പൊന്താൻ തുടങ്ങി ..."മൂധേവി..ഒരുമ്പട്ടവള്.."...ഇത്തിരി ഉച്ചത്തിൽ തന്നെ ഞാനങ്ങു വിളിച്ചു...വഴിയിലെ ഉരുളൻ കല്ലുകളും കുറ്റിക്കാട്ടിലെ ചെടികളും ഒക്കെ ഞാൻ വിളിച്ചത് കേട്ടെന്നു തോന്നുന്നു ..ഒരു വാഴക്കൂമ്പ് തലയാട്ടി കാണിക്കുന്നു .."പാതിരാത്രിയിലൊക്കെ ചുമന്ന സാരിയും ഉടുത്തു ....ബാഗും തോളിലിട്ട്.....ഒറ്റയ്ക്ക് നിൽക്കുന്ന പെണ്ണുങ്ങളൊക്കെ നല്ലവളായിരിക്കുമോ ?".. ഞാൻ എന്നോട് തന്നെ ചോദിച്ചു...."പിന്നല്ലാതെ..അവള് ശരിയല്ല"....ഞാൻ തന്നെ ഉത്തരവും പറഞ്ഞു. ...
കുന്നിറങ്ങി ഞാൻ ബസിറങ്ങിയ വഴിയിൽ എത്തി. "ഇനിയും ഇവിടുന്നു ഇടത്തോട്ടു പോയാൽ അങ്ങാടിയിൽ എത്തും " ഞാൻ ഇടത്തോട്ടുള്ള ടാറിട്ട വഴിയുടെ വലതു വശത്തൂടെ തന്നെ നടന്നു. റോഡിലൂടെ ചെറിയ വണ്ടികളും ലോറികളും ഒക്കെ പോകുന്നുണ്ട്... "രാത്രി ഒമ്പതു മണിക്ക് ശേഷം സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ല എന്നൊരു മന്ത്രി പറഞ്ഞത് ഇവളുമാരൊന്നും അറിഞ്ഞില്ലേ "....
.ഞാൻ വീണ്ടും എന്റെ ചിന്തകളിലേക്ക്..."എന്നാലും മന്ത്രിമാരൊക്കെ എന്താണ് ഇങ്ങനെ പറയുന്നത്..പുരുഷന്മാർക്ക് ഏത് പൂതിരാത്രിക്കും എവിടെ വേണമെങ്കിലും പോകാം. സ്ത്രീകൾക്ക് പാടില്ല..പെണ്ണുങ്ങള് കുറച്ചു നേരം രാത്രിയിൽ വഴിയിലൂടെ നടന്നാലെന്താണ് കുഴപ്പം.."....ഞാൻ എന്റെ നടപ്പിന്റെ വേഗത കൂട്ടി ..അങ്ങാടിയുടെ അടുത്തേക്കെത്തും തോറും എന്റെ ആവേശം കൂടിക്കൂടി വന്നു..ഇടക്കൊക്കെ ഒടുന്നും ഉണ്ടെന്നു തോന്നുന്നു .."രാത്രിയിൽ ഒറ്റയ്ക്ക് നിൽക്കുന്ന സ്ത്രീ മോശപ്പെട്ടവളാണെന്നു ഞാൻ എന്തിനു ചിന്തിച്ചു..."എന്റെ ചിന്തകൾ മറ്റൊരു വഴിക്കു നീങ്ങാൻ തുടങ്ങി
"പുരുഷന്മാരും രാത്രിയിൽ ഒറ്റയ്ക്ക് പലേടത്തും പോകാറുണ്ടല്ലോ...അങ്ങാനാവുമ്പോൾ അവമ്മാരും മോശക്കാരാണല്ലോ ".....ഞാൻ മുണ്ടു മടക്കി കുത്തി വീണ്ടും നടക്കാൻ തുടങ്ങി...
. " ദേ.....ഞാനിപ്പം നടക്കുന്നത് നോക്ക്..രാത്രിയാണ് .....ഞാൻ ഒറ്റക്കാണ്..അപ്പോൾ ഞാനും ഒരു മോശം മനുഷ്യൻ ആയിരിക്കുമല്ലോ " എന്റെ മനസ്സാകെ ഇളകി മാറിയാണ് തുടങ്ങി "രാത്രിയിൽ സ്ത്രീകൾ ആക്രമിക്കപ്പെടാൻ സാധ്യത കൂടുതലാണ് ..ഇതായിരിക്കും മന്ത്രി ഉദേശിച്ചത്... "ഞാൻ മന്ത്രിയെ ന്യായീകരിക്കാൻ ഉള്ള ശ്രമത്തിലേക്കെത്തി
"....ഇരുപത്തിമൂന്നു വയസുള്ള സൗമ്യ എന്ന പെൺകുട്ടിയ ആക്രമിച്ച ഗോവിന്ദച്ചാമി എന്തായിരുന്നു കോടതിയിൽ പറഞ്ഞത് ....***രാത്രി ഒമ്പതു മണിക്ക് ശേഷം ഒരു സ്ത്രീയെ ഒറ്റയ്ക്ക് കണ്ടപ്പോൾ അവന്റെ തലക്കകത്തു ഭ്രാന്ത് പിടിച്ചെന്ന് *** ഹോ ഭയങ്കരം തന്നെ .."പകൽ സമയത്തു സ്ത്രീകളെ കണ്ടാൽ കുഴപ്പമില്ല...രാത്രി കണ്ടാല് ഇവമ്മാർക് ഹാലിളകും ……ഇവന്റെ ഒക്കെ കാലു തല്ലി ഓടിക്കണം "..
.ഞാൻ നടന്നു നടന്നു ഏകദേശം അങ്ങാടിയുടെ അടുത്തെത്താറായി..... " ഈ ലോകത്തു എന്ത് കൊണ്ടാണ് സ്ത്രീകള് മാത്രം ആക്രമിക്കപ്പെടുന്നത്.... "വീണ്ടും ഞാൻ എന്റെ പൊട്ട ചിന്തകളിലേക്ക് കടന്നു "...ബലാൽ സംഘം നടന്നു കഴിഞ്ഞാല് സ്ത്രീകളുടെ ശരീരത്തിൽ മാത്രമേ പരിക്ക് പറ്റുന്നുള്ളു..ഇതൊക്കെ ദൈവം തമ്പുരാന്റെ സൃഷ്ടിയിൽ വന്ന ഒരു പിഴവായിരിക്കുമോ "...
.ഞാൻ കുരിശും തോട്ടിയുടെ മുൻപിൽ എത്തി ..ആരോ കത്തിച്ച ഒരു മെഴുകുതിരി അവിടെ കത്തിക്കൊണ്ടിരിക്കുന്നുണ്ട് .." ബലാത്സംഗം നടന്നു കഴിഞ്ഞാൽ പുരുഷന്മാർക്ക് ഗർഭം ഉണ്ടാകുവായിരുന്നു എങ്കിൽ ,സ്ത്രീകളെ ഇതുപോലുള്ള ഗോവിന്ദച്ചാമിമാര് ഉപദ്രവിക്കുമായിരുന്നോ "....എന്റെ തല തിരിഞ്ഞ ചിന്തകൾക്കൊടുവിൽ ഞാൻ അങ്ങാടിയിൽ എത്തി.....
.അതെ ചുമന്ന സാരിയുടുത്ത തോളിൽ ബാഗ് തൂക്കിയിട്ട സുന്ദരി നില്കുന്നത് ഇപ്പോൾ എനിക്ക് വ്യക്തമായും കാണാം.... മുടികൾ കാറ്റത്താടുന്നുണ്ട്. ഒരു കടയുടെ വാതിൽക്കൽ ആണ് അവള് നില്കുന്നത്. അങ്ങാടിയിലുള്ള മറ്റെല്ലാ കടകളും അടച്ചു കഴിഞ്ഞു. ചുമന്ന സാരിയുടുത്ത സുന്ദരി നിൽക്കുന്ന കട മാത്രം ഇതുവരെയും അടച്ചിട്ടില്ല. .വഴി മുറിച്ചുകടന്ന് അപ്പുറത്തെത്തണം.മനസിനുള്ളിൽ ദേഷ്യം പൊങ്ങിവരുന്നു
"രാത്രി പന്ത്രണ്ടുമണിക്കു...അണിഞ്ഞൊരുങ്ങി നില്കുന്നു..അഹങ്കാരി "....ഞാൻ മനസ്സിൽ പറഞ്ഞു.
ഞാൻ എന്റെ സുന്ദരി നിൽക്കുന്ന കടയുടെ പടികൾ കയറി ..അതൊരു തുണിക്കടയായിരുന്നു ..ഷർട്ടുകളും,ചുരിതാറുകളും ,പാന്റുകളും ഒക്കെ തൂക്കിയിട്ടിട്ടുണ്ടായിരുന്നു . ഞാൻ കടയുടെ വാതിൽക്കൽ എത്തിയതും കഷ്ടിച്ച് ഇരുപതു വയസു തോന്നിക്കുന്ന ഒരു പയ്യൻ കടയുടെ അകത്തു നിന്നും ഇറങ്ങി വന്നു....
"ചേട്ടാ ഒന്ന് സഹായിക്കാമോ "... അവൻ എന്റെ സുന്ദരിയുടെ തലയിൽ പിടിച്ചു താഴേക്കു ചെരിച്ചു കൊണ്ട് എന്നോട് ചോദിച്ചു
.."ഇതിനു ഭയങ്കര കനമാണ് ചേട്ടാ..രണ്ടു പേരില്ലാതെ പൊങ്ങില്"..
.അവൻ വീണ്ടും എന്നോട് സഹായം അഭ്യർഥിച്ചു ..ഞാൻ എന്റെ സുന്ദരിയുടെ കാലിൽ പിടിച്ചു പൊക്കി അവൻ തലയിലും പിടിച്ചു
...ഞാൻ അവളുടെ മുഖത്തേക്കൊന്നു നോക്കി ..അവൾക്കു കണ്ണില്ല..മൂക്കില്ല ... ചെവിയില്ല.. തലയുടെ ഭാഗത്തു ഒരു ചെറിയ പന്ത് പോലെ ഉരുണ്ടിരിക്കുന്നു ...തലയില് കുറച്ചു മുടികൾ ഒട്ടിച്ചു വെച്ചിട്ടുണ്ട്.ഞങ്ങൾ രണ്ടുപേരും കൂടെ അതെടുത്തു കടയുടെ അകത്തെ ഒരു മൂലയിൽ കൊണ്ട് വെച്ചു ...
"ചേട്ടാ പോകല്ലേ..ഇനി രണ്ടെണ്ണം കൂടെ ഉണ്ട് ".....അവൻ എന്നെ വിടാനൊള്ള ഭാവമില്ലാന്നു മനസിലായി...
ജീൻസും ബനിയനും ധരിച്ചു നിൽക്കുന്ന രണ്ടു പുരുഷ പ്രതിമകൾ കൂടെ ഞങ്ങൾ കടയുടെ അകത്തെടുത്തു വെച്ചു
.."പതിനൊന്നരക്കടക്കണ്ടതാരുന്നു ചേട്ടാ..ഇതൊന്നകത്തു വെക്കാൻ സഹായത്തിനാരെയും കിട്ടിയില്ല "....അവൻ കടയിലെ ലൈറ്റുകളൊക്കെ കെടുത്തി..ഷട്ടറിട്ടു കട പൂട്ടി നടന്നു നീങ്ങി
..ഇപ്പോളവിടം നല്ല ഇരുട്ടായി..ഞാൻ പതുക്കെ നടന്നു ....വീണ്ടും സ്കൂളിലേക്കുള്ള കയറ്റം കയറി ....
സ്കൂളിലെത്തി..
ബഞ്ചിൽ കിടന്നു..
ഉറക്കം വന്നു..
.ഉറങ്ങി...
*******(ശുഭം )****
By...Rajesh Eravinallor (Puthuppally, kottayam )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo