Slider

വാട്ട്സ് ആപ്പ് -2

0
വാട്ട്സ് ആപ്പ് -2
നാലുദിവസമായി അവൾ വിളിച്ചിട്ട്.. അമ്മ അവളുടെ ഫോണിലേക്ക് വിളിച്ചു.. ബെല്ലടിക്കുന്നുണ്ട്... എടുക്കുന്നില്ല..
ഈ പെണ്ണിന്റെ ഒരുകാര്യം.. ഇവൾക്കെന്താ ഒന്നു വിളിച്ചാൽ.. ' അവളെങ്ങനെയാണ്.. ചിലപ്പോൾ ചില മൂഡ്.. ദിവസങ്ങളോളം വിളിക്കില്ല.. ചോദിച്ചാൽ പറയും അവിടെ എനിക്കൊരു കുഴപ്പവുമില്ല.. എപ്പോഴുമെപ്പോഴും വിളിച്ചാൽ പഠനത്തിൽ ശ്രദ്ധ കുറയുമത്രേ . അവളുടെ അച്ഛനും വഴക്കുപറയും.. ഇടയ്ക്കിടെ വിളിച്ച് ശല്യപ്പെടുത്തിയാൽ.. എന്നിട്ടും ഇന്നലെ വിളിച്ചപ്പോൾ ചോദിച്ചു അവൾ വിളിച്ചില്ലേയെന്ന്.. എന്നേ വഴക്കുപറഞ്ഞാലും.. ഇടയ്ക്കിടെ വിളിച്ചുനോക്കുന്നുണ്ടാവും..
വീണ്ടും അവളെ വിളിച്ചു.. ഫോൺ ഓഫാണ്.. 'അമ്മ ഒന്നു ഞെട്ടി.. അവൾ ഫോൺ എടുത്താലും ഇല്ലെങ്കിലും ഓഫ് ചെയ്തുവക്കില്ല.. ഒരിക്കലും.. പറയും ഞാൻ കാൾ അറ്റൻഡ് ചെയ്തില്ലെങ്കിലും ബെല്ലടിക്കുമ്പോൾ നിങ്ങൾക്കൊക്കെ സമാധാനമാകുമല്ലോ എന്ന്..
ഹോസ്റ്റലിലേക്ക് വിളിച്ചു.. വാർഡൻ ലൈനിൽ വന്നു..
'നിധിയുടെ അമ്മയാണ്.. ഒന്ന് കണക്ട് ചെയ്യുമോ?'
ഇപ്പോൾ ഞെട്ടിയത് വാർഡനാണ് ...
ങ് ഹേ ... നിധി.... വീട്ടിലില്ലേ? നാലുദിവസമായല്ലോ പോയിട്ട്.. '
അമ്മയുടെ നെഞ്ചുകീറി ചോരച്ചാൽ ഒഴുകാൻ തുടങ്ങിയിരുന്നു.. ഇവരെന്താണീ പറയുന്നത്?
'ഒരു കൂട്ടുകാരിയുടെ കല്യാണമാണ്.. അതിനുശേഷം വീട്ടിലും പോയിട്ട് വരും എന്നാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.. '
'അതെയോ.. ' അമ്മയ്ക്ക് ഒന്നും മിണ്ടാനുള്ള ത്രാണി ഉണ്ടായിരുന്നില്ല..
അപ്പോൾ അവൾ വീട്ടിൽ വന്നില്ലേ ?... മുമ്പും ഇതുപോലെ പോയിട്ടുണ്ട്.. അപ്പോഴൊക്കെ കൃത്യസമയത്തു തിരിച്ചെത്തിയിട്ടുമുണ്ട്.. അതാണ് ഞങ്ങൾ..........ഹലോ.. ഹലോ .'
അമ്മയുടെ കൈയിൽനിന്ന് ഫോൺ നിലത്തുവീണിരുന്നു.. അവർക്ക് തലകറങ്ങുന്നുണ്ടായിരുന്നു.. അച്ഛനെ വിവരം അറിയിക്കണം..
കാളിങ് ബെല്ലടിച്ചു.. മുഖത്തെ വിയർപ്പ് തുടച്ചുമാറ്റി അവർ വാതിൽ തുറന്നു.
'ന്ഹാ .വിശാഖോ.... ' അവർ കുറച്ചുപേരുണ്ടായിരുന്നു.. വിശാഖിനെ മാത്രമേ കൂടുതലായി അറിയൂ
'ആന്റി.. ഞങ്ങളുടെ ക്ലബ്ബിൽ ഒരു പ്രോഗ്രാം.. അതിൽ മകൾക്ക് പങ്കെടുക്കാൻ താല്പര്യമുണ്ടോ എന്നറിയാൻ വന്നതാണ് ഞങ്ങൾ...'
'വിശാഖിനറിയാല്ലോ അവളിവിടെയില്ലാന്നുള്ളത്.. '
'അത് കുഴപ്പമില്ല.. ഒന്നു വിളിച്ചുചോദിച്ചിരുന്നെങ്കിൽ അറിയാമായിരുന്നല്ലോ ?'
'അയ്യോ ;അവളിപ്പോൾ വിളിച്ചിട്ടു വച്ചതേയുള്ളു...ഇനീപ്പോ ... ഇനി അവൾ വിളിക്കുമ്പോൾ ചോദിച്ചിട്ട് പറയാം വിശാഖേ '
'അമ്മ മുഖത്തേ വിയർപ്പുതുടച്ചു..
വിശാഖ് പുഞ്ചിരി പൊഴിച്ചുകൊണ്ട് മറ്റുള്ളവരോടൊപ്പം പുറത്തിറങ്ങി..
..................................................................................
പീരുമേട് പോലീസ് സ്റ്റേഷനിൽ രാജീവ് രാഘവ് എസ് ഐ ആയിട്ട് ചാർജ് എടുത്തിട്ട് അധികമായില്ല..
ഒരു ഫിലിം സ്റ്റാർ ലുക്ക് ഒക്കെയുണ്ടെങ്കിലും ആൾ പരുക്കനാണ്...ഏറ്റെടുക്കുന്ന കേസുകൾ അതീവജാഗ്രതയോടെ തീർക്കുവാനുള്ള വ്യഗ്രത.. സത്യസന്ധത.. ഇതൊക്കെയാണ് രാജീവ്..
മുന്നിലിരിക്കുന്ന വാർഡന്റെ വാക്കുകൾ അതീവശ്രദ്ധയോടെ കേൾക്കുന്നുണ്ട്.. ഇടയ്ക്കിടെ പുരികങ്ങൾ വളഞ്ഞുകുത്തുന്നുണ്ട്...
'ഇപ്പൊ ആദ്യം നിങ്ങളുടെ പേരിലും, മാനേജ്മെന്റിന്റെ പേരിലും കേസ് എടുക്കണം. ഫീസ് മേടിച്ചാൽ മാത്രംപോരാ.. കിട്ടാവുന്നതിന്റെ പരമാവധി ഊറ്റിയെടുത്ത് കോളേജും ഹോസ്റെലുമൊക്കെക്കൂടി പങ്കിടും.. കുട്ടികളെക്കുറിച്ച് ഒരു ശ്രദ്ധയുമില്ല.. '
'അങ്ങിനല്ല സർ.. '
'എങ്ങനല്ല.. ഇത് വേറെയാ ആള്.. ഞാനങ്ങോട്ട് ഒരു കേറ്റംകേറും.. പിന്നെ അച്ഛനേം കപ്യാരേം, മെത്രാനേം പുണ്ണ്യാളച്ചനേം ഒക്കെ വിളിച്ചോണ്ടുവന്നാലും എനിക്ക്.... ഒന്നുമില്ല.. ഇവിടല്ലെങ്കിൽ വേറൊരിടം.. ഉള്ള സത്യങ്ങൾ നേരെചൊവ്വേ അങ്ങോട്ട് പറഞ്ഞുകൊടുത്തേച്ച് പൊക്കോ' രാജീവിന്റെ കണ്ണുകളിലെ തീഷ്ണത വാര്ഡന് മനസ്സിലായി..
രാജീവിന്റെ ഫോൺ ബെല്ലടിച്ചു..
'സർ.. ഇവിടെ ഹോസ്റെലിൽനിന്ന് വാർഡൻ പരാതി തന്നിട്ടുണ്ട്.. ഞാൻ ഉടനേ അങ്ങോട്ടുപോകുകയാണ് സർ' ..
പെൺകുട്ടിയുടെ 'അമ്മ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടതിനെ ഡീറ്റെയിൽസ് ആണ് സർക്കിൾ ഇൻസ്‌പെക്ടർ വിളിച്ചുപറഞ്ഞത്..
നിധിയുടെ റൂംമേറ്റ്സ് ഇപ്പോൾ രാജീവിന്റെ മുന്നിലുണ്ട്.. ആർക്കും അവളെക്കുറിച്ച് ഒന്നുമറിയില്ല... അധികമാരോടും കൂട്ടില്ല.. വളരെ ശാന്തയായ കുട്ടി..
'അവൾക്ക് വല്ല പ്രേമവും.. ?'
'ഇല്ല സർ.. അവൾ അങ്ങിനെയൊന്നും ചെയ്യില്ല... അവളുടെ ലോകം അച്ഛനും അമ്മയുമാണ്.. അതിൽക്കഴിഞ്ഞൊന്നും അവൾക്കില്ല.. '
'ഉം'
അവളുടെ ബാഗും ഷെൽഫുമൊക്കെ അരിച്ചുപെറുക്കി.. പ്രത്യേകിച്ചൊന്നും കിട്ടിയില്ല.. വൃത്തിയായി അടുക്കിവച്ചിരിക്കുന്ന ബുക്കുകൾ.. ബാഗിൽ അച്ഛനും അമ്മയും അവളും ചേർന്നുള്ള ഫോട്ടോ. മൊബൈൽ ചാർജർ.. പെൻഡ്രൈവ്.. ലാപ്ടോപ്പ് .. എല്ലാം കസ്റ്റഡിയിലെടുക്കാൻ ഓർഡർ കൊടുത്തു.
അവിടെനിന്നിറങ്ങുമ്പോൾ രാജീവിന്റെ മനസ്സ് ശൂന്യമായിരുന്നു.. എങ്ങിനെ? എവിടെ?..
അയാൾ റിപ്പോർട്ട് വിശദമായി വായിച്ചു.. ആദ്യത്തെപടി മൊബൈലിന്റെ ലൊക്കേഷൻ ആണ്..
സൈബർ സെല്ലുമായി ബന്ധപ്പെട്ട് മൊബൈലിനെക്കുറിച്ചുള്ള ഡീറ്റെയിൽസ് ആവശ്യപ്പെട്ടു.. അവളുടെ വീട്ടിലെ നമ്പറിൽ വിളിച്ചു.. ആരും എടുക്കുന്നില്ല.. അച്ഛന്റെ നമ്പർ സ്വിച്ച്ഡ് ഓഫ്.. അമ്മയുടെ നമ്പറിൽ വിളിച്ചപ്പോൾ ബെല്ലടിച്ചു ..
അവളെക്കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ചപ്പോൾ അവർ ഇങ്ങോട്ടുള്ള യാത്രയിലാണെന്നു പറഞ്ഞു.. വരട്ടെ..
ഒരാഴ്ചത്തെ മൊബൈൽ ടവർ ലൊക്കേഷൻ ലിസ്റ്റ് നോക്കി അയാൾ തരിച്ചിരുന്നു..
ആദ്യത്തെ രണ്ടുദിവസങ്ങൾ മൊബൈൽ ഹോസ്റെലിനടുത്തുള്ള ടവറിന്റെ പരിധിയിൽ.. മൂന്നാം ദിവസം ഏലപ്പാറ, വാഗമൺ.. വീണ്ടും ഏലപ്പാറ.. കോട്ടയം കുമിളി റോഡിലുള്ള എല്ലാ ടവറുകളും കടന്ന് അന്നുരാത്രിയിൽ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനടുത്തുള്ള ടവർ.. പിന്നെ സ്വിച്ച് ഓഫ്.. അവളുടെ വീടും അവിടെത്തന്നെയല്ലേ.. ? അപ്പോൾ അവൾ വീട്ടിൽ എത്തിയിട്ടുണ്ട്.. ഗുഡ്.. അന്വേഷണം അവിടെനിന്നാരംഭിക്കാം..
നിധിയുടെ അമ്മയും അമ്മാവന്മാരും രാജീവിന്റെ മുന്നിൽ ഹാജരാക്കപ്പെട്ടു...അവളെക്കുറിച്ച് പറയാൻ അവർക്കു നൂറുനാവായിരുന്നു.. അങ്ങിനെയൊരുവൾ???
'അവൾ കഴിഞ്ഞദിവസം വീട്ടിൽ വന്നിരുന്നോ?' അമ്മയോടായിരുന്നു ചോദ്യം.
'ഇല്ല.. കഴിഞ്ഞമാസം അവസാനം വന്നിട്ടുപോയതാണ് സർ.. '
'കള്ളം പറയരുത്.. നാലുദിവസംമുമ്പ് അവൾ വീട്ടിൽ എത്തിയിരുന്നു എന്നാണല്ലോ ഞാനറിഞ്ഞത്? ദേഷ്യം വന്നുതുടങ്ങിയിരുന്നു.. അവളുടെ അമ്മയ്ക്ക് എല്ലാമറിയാം.. അച്ഛൻ നാട്ടിലില്ല.. 'അമ്മ ഒറ്റയ്ക്ക്.. അവൾ പറയാതെ വീട്ടിൽ എത്തിയപ്പോൾ എന്തെങ്കിലും അഹിതമായി കണ്ടുകാണുമോ? അങ്ങിനെയാണെങ്കിൽ ചിലപ്പോൾ അവളെ അറ്റാക്ക് ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല..
നിധിയുടെ അമ്മയെ ഒറ്റയ്ക്ക് ചോദ്യംചെയ്തപ്പോൾ രാജീവിന് മനസ്സിലായി അവരൊരു സാധുസ്ത്രീയാണെന്ന്...അച്ഛൻ രാജസ്ഥാനിൽനിന്ന് യാത്ര തിരിച്ചിട്ടുണ്ട്.. ഇന്നു വൈകിട്ട് എത്തിച്ചേരും..
അയാളുടെ വരട്ടെ..
അവളെവിടെപ്പോയി? ഹോസ്റെലിനിന്നു പോകുമ്പോൾ ഒരു ഹാൻഡ്ബാഗ് മാത്രമേ അവൾ കരുതിയിരുന്നുള്ളു.. സുഹൃത്തിന്റെ വിവാഹത്തിന് പോകുന്നുയെന്നാണ് അവിടെ പറഞ്ഞത്.. റൂം മേറ്റ്സിനും അതിൽകൂടുതലൊന്നും അറിയില്ല.. ഇനി അവരെങ്ങാനും അപായപ്പെടുത്തിയതാണോ? നല്ലതുപോലെ പഠിക്കുന്ന കുട്ടി.. അവൾ തീർച്ചയായും എക്സാം അടുത്തുവരുന്ന സമയത്ത് എങ്ങോട്ടും പോവില്ല.. അപ്പോൾ ?
അയാൾ ഹോസ്റ്റലിൽ വിളിച്ച് അവളുടെ റൂം മേറ്റ്‌സുമായി വീണ്ടും സംസാരിച്ചു.. അവളുടെ ഫേസ്ബുക് ഐ ഡി വാങ്ങിച്ചു.. ഇപ്പോഴത്തെ കുട്ടികളെക്കുറിച്ചു പറയാൻ പറ്റില്ല.. വല്ല ആത്മഹത്യാക്കുറിപ്പും? അങ്ങിനെയെങ്കിൽ അവളുടെ കൂട്ടുകാരികൾ കാണാതിരിക്കുമോ?
രാജീവ് ഫേസ്ബുക് ലോഗിൻ ചെയ്തു.. നിധി ശങ്കർ..
പ്രൊഫൈൽ പിക്ചർ ഒരു വെളുത്തുതുടുത്ത പൂച്ചക്കുട്ടിയുടെ.. ഒരു സാധാരണ അക്കൗണ്ട്. .അയാൾ ഫ്രണ്ട് ലിസ്റ്റ് എടുത്തു.. വെറും ഏഴുപേർ.. അതിശയം.. അവളുടെ റൂംമേറ്റ്സ് ആരുംതന്നെ അവളുടെ ഫ്രണ്ട് അല്ലായിരുന്നു.. സ്ട്രെയ്ന്ജ് !
അവസാനം പോസ്റ്റ് ചെയ്തിരിക്കുന്നത് കഴിഞ്ഞമാസം ഇരുപതിന്‌.. അച്ഛനുമമ്മയ്ക്കും വിവാഹവാർഷികാശംസകൾ! ആ ഏഴുപേരെ ചുറ്റിപ്പറ്റിയായി അയാളുടെ ചിന്തകൾ.. രാത്രി വൈകുവോളം അയാൾ എല്ലാ പ്രൊഫൈലുകളും അരിച്ചുപെറുക്കി.. സംശയിക്കത്തക്കതായി ഒന്നുമില്ല.. പിന്നെ ?
രാവിലെ ഓഫീസിൽ എത്തിയപ്പോൾ നിധിയുടെ അച്ഛനും അവിടെയുണ്ടായിരുന്നു.. രാജസ്ഥാൻ റൈഫിൾസിൽ സുബേദാർ ആണദ്ദേഹം.... മകളുടെ തോരോധാനം അദ്ദേഹത്തെ വല്ലാതെ ഉലച്ചിട്ടുണ്ട്.
ഒരു പാവം മനുഷ്യൻ..
മകൾക്ക് പ്രേമബന്ധം എന്തെങ്കിലും ഉണ്ടോയെന്ന ചോദ്യത്തിന് ആ മനുഷ്യൻ വാവിട്ടുനിലവിളിക്കുകയാണ് ചെയ്തത്..
'സർ. അങ്ങിനെയൊന്നും പറയല്ലേ.. അവൾ ഞങ്ങളുടെ നിധിയാണ്.. ഞങ്ങളറിയാത്ത ഒരു രഹസ്യവും അവൾക്കുണ്ടായിരുന്നില്ല.. എന്റെ മോൾക്ക് എന്തോ അപകടം പിണഞ്ഞിട്ടുണ്ട്.. സർ.. ഒന്നുവേഗം .. '
'തീർച്ചയായും.. തിരിച്ചുനാട്ടിലേക്ക് പൊയ്ക്കൊള്ളൂ.. ആവശ്യം വന്നാൽ വിളിപ്പിക്കാം.. '
അങ്ങിനെ പറഞ്ഞെങ്കിലും ഒരെത്തുംപിടിയും കിട്ടാതെ നാലുംകൂടിയമുക്കിൽ നില്ക്കുകയാണ് താനെന്ന് രാജീവ് ഓർത്തു..
അയാൾ വീണ്ടും ഫേസ്ബുക് ലോഗിൻ ചെയ്തു..
അവളുടെ ഫ്രണ്ട്‌സ്... അച്ചു, ആൻ മേരി, രോഹിത് മേനോൻ. സന്ധ്യ ബി നായർ.പ്രണയം പൂത്തനാൾ, മരിയ മാനുവൽ, അനുജ... എല്ലാം ഒറിജിനൽപോലെതന്നെ തോന്നുന്നു.. വേണ്ടിവന്നാൽ സൈബർ സെല്ലുമായി ബന്ധപ്പെട്ട് ഇവരെയെല്ലാം വിളിപ്പിക്കാം.. ഇതിൽ രണ്ടോ മൂന്നോ പേരുടെ പോസ്റ്റുകൾ നിധി ലൈക് ചെയ്തിട്ടുണ്ട്.. ഒന്നിൽ ഒരു കമെന്റും.. അയാൾ ആ പോസ്റ്റ് മനസ്സിരുത്തി വായിച്ചു..
'നീയൊരു വന്മരമാണ്.. നിന്റെ തണലിൽ ജീവിക്കണം' - പ്രണയം പൂത്തനാൾ
'അത്രയ്ക്ക് ഇഷ്ടമാണോ അവളേ' -നിധിയുടെ കമെന്റ്.
'അതേ.. ജീവനേക്കാളേറെ.. '
പകരം ഒരു പൊട്ടിച്ചിരിക്കുന്ന സ്മൈലി നിധിയുടെ വക.
പോസ്റ്റിയിരിക്കുന്നത് മൂന്നാഴ്ചമുന്പ്...
ലൈകും കമെന്റും നിധി മിസ്സാകുന്ന ദിവസം..
ആ പ്രൊഫൈലിലെ മറ്റുള്ള പോസ്റ്റുകൾ അയാൾ ശ്രദ്ധിച്ചു.. ലാസ്റ്റ് പോസ്റ്റുചെയ്തിരിക്കുന്നത് ഇന്നലെ
'വന്മരങ്ങൾ കടപുഴകും, കാറ്റിലും കോളിലും
ചെറുചെടികൾ തളിർക്കും മഴയുടെ മാറിലും '
കൊള്ളാല്ലോ ? സൈബർ സെല്ലിൽ വിളിച്ച് ഏഴ് ഐ ഡി കളും കൊടുത്തു.. എല്ലാവരുടെയും വെയർ എബൌട്ട് കണ്ടുപിടിച്ച് അവരെ സ്റ്റേഷനിൽ എത്തിക്കുവാനുള്ള സൗകര്യം ആവശ്യപ്പെട്ടു..
വന്മരത്തിനെ ഒന്നു കാണണമല്ലോ !
(തുടരും)
വേണു 'നൈമിഷിക'
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo