Slider

പേരറിയാത്ത എന്തിന്റെയൊക്കെയോ പ്രതിഫലനങ്ങൾ..

0
പേരറിയാത്ത എന്തിന്റെയൊക്കെയോ പ്രതിഫലനങ്ങൾ..
1. ഇന്നലെകൾ മണ്ണിലുപേക്ഷിച്ച വലിയൊരു ശ്‌മശാനമുണ്ട്
എന്റെ സ്വപ്‌നങ്ങൾ കൊണ്ട് ഞാൻ നിർമിച്ച വലിയൊരു കൊട്ടാരമവിടുണ്ട്..
ആഗ്രഹങ്ങളുടെ, ഉടയാത്ത സ്‌ഫടികക്കൊട്ടാരം...
മുത്തശ്ശിക്കഥയിലെ രാജകുമാരി അതിനകത്താണ്..
നുണക്കുഴിക്കവിളും കരിനീലക്കണ്ണുമുള്ള രാജകുമാരി
ആഭരണങ്ങളും തോഴിമാരും പടയാളികളുമില്ല...
ഞാൻ ഒന്ന് കണ്ണടയ്‌ക്കട്ടെ..
ഇനിയുള്ള ദിവസങ്ങളിലെങ്കിലും
പൂക്കളെയും പൂമ്പാറ്റകളെയും നിറമുള്ള സ്വപ്‌നങ്ങളെയും
ഞാൻ അവൾക്കെത്തിച്ചു കൊടുക്കട്ടെ..
2. ഇനിയൊരു യാത്ര പോകണം...
പക്ഷെ എങ്ങോട്ട്?
പോകാത്ത സ്‌ഥലങ്ങൾ ഇനിയില്ലല്ലോ..
വഴികൾ പോലുമില്ലാത്ത വെളിച്ചം പോലുമെത്താത്ത
സമയം പോലും അറിയാത്ത എത്രയോ യാത്രകൾ..
വിശപ്പോ ദാഹമോ അറിയാത്ത ഉറക്കവും ക്ഷീണവുമലട്ടാത്ത
നടന്നു തീർന്നിട്ടില്ലാത്ത എത്രയോ യാത്രകൾ...
ഇനി പോകാനുള്ള എല്ലാ യാത്രകളും
സ്വപ്‌നത്തിൽ നമ്മളൊരുമിച്ച് പോയിട്ടുള്ളതല്ലേ...
3. അന്ന്,
എന്റെ മാറിൽ മുഖം ചേർത്ത് നീ പറഞ്ഞു...
നീ എന്റേതെന്ന്....
എന്റെ തല അൽപം താഴ്‌ത്തി നിന്റെ ശിരസ്സിൽ ഉമ്മ വെച്ചു കൊണ്ട് ഞാൻ പറഞ്ഞു...
ഞാൻ നിന്റേതുമെന്ന്..
പിന്നീട് നമുക്ക് താങ്ങായ നമ്മുടെ ഉടലുകളും ഞാൻ നിന്നിലൂടെയും നീ എന്നിലൂടെയും സ്വന്തമാക്കിയ നമ്മുടെ മനസ്സുകളും പറഞ്ഞു...
ഞാൻ നിന്റേതോ നീ എന്റേതോ അല്ല...
നമ്മൾ ഒന്നാണ്..
ഇന്ന്
സെൽഫോണിൽ സ്വപ്‌നം കാണാൻ പഠിച്ച നമുക്ക് എല്ലാമുണ്ട്..
പക്ഷെ നീ നീയാണ്..
ഞാൻ ഞാനും...
നമ്മളില്ല...
4. ഞാൻ പ്രതിഷേധിക്കുകയാണ്.
വിപ്ലവം എന്നിലൂടെ..
എങ്ങനെയാണെന്നോ....
എനിക്കിഷ്‌ടമല്ലാത്തതിനെ എതിർക്കുക..
എതിർക്കുന്നവർക്കുള്ള കൈയടിയിൽ അൽപം എനിക്കും കിട്ടട്ടെ..
ഇഷ്‌ടമുള്ളവർ ചെയ്യുന്ന ഇഷ്‌ടമില്ലാത്ത കാര്യങ്ങൾക്കല്ല..
ഇഷ്‌ടമില്ലാത്തവർ ചെയ്യുന്ന ഇഷ്‌ടമുള്ള കാര്യങ്ങൾ – ശ്..ശ്.. ഉറക്കെപ്പറയല്ലേ..
പ്രതിഷേധിക്കുവാൻ ഉദ്ദേശമില്ലെങ്കിൽ മിണ്ടാതിരുന്നാൽ പോരെ..
5. പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളിയും
മഴമേഘങ്ങളോട് പ്രണയത്തിലായിരുന്നു..
മഴമേഘങ്ങളുടെ ഹൃദയത്തിൽ എവിടെയൊക്കെയോ
ഒളിച്ചുകളിക്കുകയായിരുന്നു..
പരിഭവങ്ങൾ സാധാരണയല്ലേ...
അതിനിങ്ങനെ മുഖം കറുപ്പിക്കുന്നതെന്തിന്?
പറിച്ചെടുത്ത് ഭൂമിയിലേക്ക് ആഞ്ഞെറിയുന്നതെന്തിന്?
മുഖം വെളൂത്ത് തിരികെ വിളിക്കാൻ ഇനി എത്ര നാൾ..
6. ഞാനിന്നൊന്നു കണ്ണടച്ചു.
അടച്ചകണ്ണുകൾക്കുള്ളിൽ ഞാൻ കാണുന്ന ഇതാണോ സ്വർഗം?
ആഗ്രഹിക്കുന്നതെല്ലാം നമുക്കു നൽകുന്ന സ്വർഗം?
എനിക്കു ചുറ്റും ആഹ്ലാദിപ്പിക്കുന്നവ മാത്രം..
പക്ഷെ ഉടനേതന്നെ ഞാൻ കണ്ണു തുറന്നു...
സ്വർഗത്തിലൂടെ എത്രയോ കാതം സഞ്ചരിക്കാനാഗ്രഹിച്ച എന്നെ എന്റെ മനസ്സു തിരിച്ചു വിളിച്ചിരിക്കുന്നു...
വാ...നിന്റെ പ്രശ്‌നങ്ങൾ ഇനി വേറെയാരു പരിഹരിക്കും?
7. വികാരങ്ങൾക്ക് പല നിറങ്ങളാണ്.
മിഠായി ഭരണിയിലെ മിഠായികൾ പോലെ.
എരിവും പുളിയും ചവർപ്പും ഉള്ള, ഉറച്ചതും കുഴഞ്ഞതും ഒന്നിനുള്ളിൽ മറ്റൊന്നുള്ളതും വലിയുന്നതും പൊട്ടുന്ന കുമിളയുണ്ടാക്കാവുന്നതുമായ പച്ചയും മഞ്ഞയും ചുവപ്പും നീലയും കാപ്പിക്കളറുമുള്ള മിഠായികൾ.
മിഠായികൾ നുണയാൻ രസമാണ്... വികാരങ്ങളുമതെ...
പക്ഷേ ചുവപ്പ് കിട്ടുന്നവന് മഞ്ഞ വേണമെന്നാണെന്നു മാത്രം.......
പണിക്കത്തി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo