Slider

പരേതൻറെ പാസ്സ്‌വേർഡ് - (ചെറുകഥ)

0
പരേതൻറെ പാസ്സ്‌വേർഡ് - (ചെറുകഥ)
------------------------------------------------------------
"എടീ, നമ്മടെ സുനിൽ പോയി" - രതീഷ് ഫേസ്ബുക്കിലെ വാർത്ത കണ്ടു അമ്പരന്നു അഞ്ചുവിനോട് പറഞ്ഞു.
"എവിടെ പോയെന്നു? ഓൺസൈറ്റ് ആണോ?"
"അവൻ മരിച്ചു പോയെന്ന്, ഡെങ്കി പിടിച്ചു കിടക്കുകയല്ലായിരുന്നോ?" - അവൻറെ കണ്ണുകൾ നിറഞ്ഞു.
അഞ്ചു ഒരു നിമിഷം അത് വിശ്വസിക്കാനാവാതെ ഞെട്ടി, എന്നിട്ട് അവളും പൊട്ടികരഞ്ഞു.
രതീഷും അഞ്ചുവും ഇപ്പോൾ അമേരിക്കയിൽ ആണ്, അവരുടെ ഏറ്റവും അടുത്ത കൂട്ടുക്കാരൻ ആണ് സുനിൽ. സുനിൽ നാട്ടിൽ ടെക്‌നോപാർക്കിൽ ജോലി ചെയ്തു വരുമ്പോഴാണ് ഈ ഡെങ്കി ദുരന്തം. കല്യാണം കഴിച്ചിട്ടുണ്ട്, ഒരു കുട്ടിയും ഉണ്ട്. എല്ലാവർക്കും നല്ല അഭിപ്രായം ഉള്ള ചെറുപ്പക്കാരൻ ആയിരിന്നു സുനിൽ.
"നാട്ടിൽ പോകാൻ പറ്റില്ലല്ലോ ?" - കണ്ണീർ തുടച്ചു കൊണ്ട് അഞ്ചു ചോദിച്ചു.
"ഇല്ല, ഈ അവസ്ഥയിൽ നിന്നേം പിള്ളേരേം തനിച്ചാക്കി ഒരു യാത്ര, അത് പാടാ, മാത്രവുമല്ല അവൻറെ ചേതനയറ്റ ശരീരം കാണാൻ ഉള്ള കെൽപ് എനിക്കില്ലെടീ.. " - രതീഷ് വിതുമ്പി. അഞ്ചു രണ്ടാമത് പ്രസവിച്ചിട്ട് അധികം നാൾ ആയിട്ടില്ല.
കുറച്ചു നേരത്തെ വിഷമത്തിനു ശേഷം രതീഷ് ഫോൺ എടുത്തു ദീപക്കിനെ വിളിച്ചു. ദീപക് സുനിലിന്റെയും രതീഷിന്റെയും സുഹൃത്ത് ആണ്.
"ഹലോ ദീപക് "
"ആഹ്, നീ അറിഞ്ഞു അല്ലെ"
"അറിഞ്ഞു, നീ പോകുന്നുണ്ടോ"
"ഇല്ലെടാ, ഞാൻ ഖത്തറിൽ ആണ്, ലീവ് കിട്ടില്ല, ഇനിയിപ്പോ നാട്ടിൽ ചെല്ലുമ്പോൾ അവന്റെ വീട്ടിൽ പോകാം"
ദീപകിന്റെ ശബ്ദവും ഇടറി.
"അവൻ നിന്നോട് വല്ലതും പറഞ്ഞായിരിന്നോ?" - രതീഷ് ശബ്ദം അല്പം താഴ്ത്തി ചോദിച്ചു.
"ഏഹ്, അപ്പം അവൻ നിന്നോടും പറഞ്ഞായിരിന്നോ" - ദീപക്കും ആശ്ചര്യത്തോടെ തിരിച്ചു ചോദിച്ചു
"ഓഹോ, അപ്പം അങ്ങിനെയാണോ കാര്യങ്ങൾ, അവൻ എന്നോട് പറഞ്ഞിരുന്നു അവനു എന്തേലും പറ്റി പോയാൽ ആദ്യം നിന്നെ വിളിക്കണം എന്ന്.."
"ഏഹ് , അവൻ എന്നോടും ഇത് തന്നെയാ പറഞ്ഞത്" - ദീപക്കിനും തലയിൽ സംശയം കയറി
"ശെടാ, അവൻ എന്തായിരിക്കും പറയാൻ ഉദേശിച്ചത്‌?? " - രതീഷും ആലോചനയിൽ മുഴുകി .
പെട്ടന്ന് എന്തോ ഓർമ്മ വന്നത് പോലെ രതീഷ് പറഞ്ഞു - "അവൻ എനിക്ക് എല്ലാ മാസവും ഒരു pdf ഫയൽ അയച്ചു തരുമായിരുന്നു, പക്ഷെ അതിൽ കയറാൻ ഉള്ള പാസ്സ്‌വേർഡ് തന്നിട്ടില്ല"
"ഏഹ് , ആഹാ, അവൻ എനിക്കും എല്ലാ മാസവും ഒരു മെസ്സേജ് അയക്കുമായിരുന്നു, ഒരു പത്ത് ഡിജിറ്റ് നമ്പർ" - ദീപക്ക് പറഞ്ഞു
"അപ്പോൾ അത് പറ, അതാണ് ഡിങ്കോൾഫി, നീ ആ നമ്പർ എനിക്കൊന്നു വാട്സാപ് ചെയ്തേ"
"ഇപ്പോൾ തന്നെ ചെയ്യാം, നീ നോക്കിയിട്ട് തിരിച്ചു വിളിക്കണേ" - ഇതും പറഞ്ഞു ദീപക്ക് ഫോൺ കട്ട് ചെയ്തു.
രതീഷ് ലാപ്ടോപ്പിൽ കയറി ആ ഫയൽ ഡൗൺലോഡ് ചെയ്തു. അപ്പോഴേക്കും ദീപക്കിന്റെ വാട്സാപ് സന്ദേശം എത്തി. അവൻ ആ പത്തക്ക നമ്പർ ഉപയോഗിച്ചു ആ ഫയൽ തുറക്കാൻ നോക്കി. അവൻ പ്രതീക്ഷിച്ചതു പോലെ ആ ഫയൽ ഓപ്പൺ ആയി.
അവൻ ആ ഫയൽ തുറന്നു വായിച്ചു. അതിൽ ഇപ്രകാരം എഴുതി കണ്ടു.
**********************************************************************************************
പ്രിയപ്പെട്ട രതീഷ്
നീ ഇത് വായിക്കുന്നു എന്നുണ്ടെങ്കിൽ എനിക്ക് എന്തോ സംഭവിച്ചു കഴിഞ്ഞു എന്നാണർത്ഥം. എനിക്ക് ഈ ലോകത്തിൽ എല്ലാം തുറന്നു പറയാൻ പറ്റിയ ഒരേ ഒരു കൂട്ടുക്കാരൻ നീയാണ്. സ്കൂളിൽ പഠിക്കുമ്പോൾ ആറാം ക്ലാസ്സിലെ സോഫിക്ക് കത്ത് കൊടുത്തത് മുതൽ എൻറെ കെട്ട് വരെയുള്ള സകല കാര്യങ്ങളും നിനക്കു നല്ലതുപോലെ അറിയാമല്ലോ? കെട്ടിന് ശേഷം നീയും ഞാനും ബിസി ആയി പോയത് കൊണ്ട് ചില പ്രത്യേക കഥകൾ നിന്നോട് ഞാൻ പറഞ്ഞിട്ടില്ല. സാധാരണ ചെറുപ്പക്കാരെ പോലെ തന്നെ എനിക്കും അത്യാവശ്യം ചുറ്റിക്കളികൾ ഉള്ള കാര്യം നിനക്കും അറിയാമല്ലോ? അണ്ണാൻ മൂത്താലും മരം കയറാൻ മറക്കില്ലലോ എന്ന മുത്തുച്ചിപ്പിയിലെ ചൊല്ല് നീ മറന്നിരിക്കാൻ വഴിയില്ല.
താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ എൻറെ ഇപ്പോഴത്തെ നിലവിലുള്ള ചുറ്റികളികളുടെ ഡീറ്റെയിൽസ് ആണ്. എൻറെ മെയിൽ ഐഡിയും പാസ്സ്‌വേർഡും ഇതിൽ കൊടുത്തിട്ടുണ്ട്. നീ എൻറെ മെയിലിൽ കയറി ഇതിലുള്ള സകല പെണ്ണുങ്ങൾക്കും ഞാൻ പോയി, മേലാൽ തിരിച്ചു വിളിക്കാനോ, കോണ്ടാക്ട് ചെയ്യാനോ ശ്രമിക്കരുത് എന്നും പറഞ്ഞു ഒരു കത്ത് അങ്ങട് അയക്കുക. എൻറെ ക്‌ളൗഡ്, ഫേസ്ബുക്ക് , വാട്സാപ് വെബ്, ടെലിഗ്രാം, ജിമെയിൽ തുടങ്ങി സകല പാസ്സ്‌വേർഡുകളും ഇതിൽ ഉണ്ട്. ആ മെയിൽ അയച്ച ശേഷം എല്ലാം ഡിലീറ്റ് ചെയ്യുക.
ഞാൻ മരിച്ചു അടക്കം കഴിയുന്നതിനു മുൻപ് ഇതെല്ലാം നടന്നിരിക്കണം. ഇല്ലേൽ കുടുംബത്തിലെ ഏതെങ്കിലും തെണ്ടികൾ എൻറെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഈ വിവരങ്ങൾ മുഴുവനും ചോർത്തും. കേരളത്തിലെ ഒട്ടുമിക്ക മാന്യന്മാരായ കുടുംബസ്നേഹികളെ പോലെ ഞാനും ഒരു പക്കാ മാന്യനാണെന്നു ലോകം ധരിച്ചോട്ടെ.
നീ ഈ ചെയുന്ന ഉപകാരത്തിനു ഞാൻ എന്നെന്നും നിന്നോട് കടപ്പെട്ടിരിക്കും. ഇതിനു പ്രത്യുപകാരമായി നിനക്കും ഈ ഐഡിയ അടിച്ചു മാറ്റാം. pdf ഫയൽ ദീപക്കിന് അയച്ചു കൊടുക്കുക, പാസ്സ്‌വേർഡ് അച്ചായനും അയക്കുക. Happy Friendship day Aliya 
അപ്പൊ ശരി അളിയാ, നിന്നിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചു കൊണ്ട്,
പരേതനായ സുനിൽ
**********************************************************************************************
മരണത്തിലും അവനെ ചിരിപ്പിച്ച കൂട്ടുകാരനെകുറിച്ചോർത്തു അഭിമാനം പൂണ്ട രതീഷ് സുനിൽ പറഞ്ഞ പോലെ കാര്യങ്ങൾ ഒക്കെ ചെയ്തു. അഞ്ചുവിനോട് പോലും ഇതൊന്നും പറയാതെ, ദീപക്കിനെ മാത്രം കാര്യം വിളിച്ചു പറഞ്ഞ ശേഷം രതീഷ് ഉറങ്ങാൻ കിടന്നു. തൻറെ ആത്മാർത്ഥ സുഹൃത്തിന്റെ ജീവിതം നന്നായി അവസാനിപ്പിക്കാൻ ഉള്ള വേളയിൽ അവനും പങ്കാളി ആവാൻ കഴിഞ്ഞല്ലോ എന്ന ചിന്ത രതീഷിനെ കൃതാർത്ഥനാക്കി.
കാലം ഉരുണ്ടു. ഒരു മാസം കഴിഞ്ഞപ്പോൾ അഞ്ചുവിന്റെ നാട്ടിലുള്ള അനിയത്തിക്ക് ഒരു വിവാഹാലോചന വന്നതുമായി ബന്ധപ്പെട്ടു ചെക്കന്റെ ഫോട്ടോ അവൾ അഞ്ജുവിനു അയച്ചു കൊടുത്തു. അഞ്ചു അത് രതീഷിനെ കാണിക്കാൻ വേണ്ടി ലാപ്ടോപ്പ് രതീഷിന്റെ കയ്യിൽ കൊണ്ട് ഏൽപ്പിച്ചിട്ടു അടുക്കളയിലേക്കു തിരിഞ്ഞു നടന്നു. ഫോട്ടോ നോക്കി സ്ക്രോൾ ചെയ്ത രതീഷ് ഒരു നിമിഷം അവളുടെ അനിയത്തിയുടെ ഇമെയിൽ ഐഡി ശ്രദ്ധിച്ചു. എവിടെയോ കണ്ടു മറന്ന ഒരു ഓർമ്മ.
"പന്ന പട്ടി പൊല$#$$# മോനെ...." - രതീഷിന്റെ അലർച്ച അമേരിക്കൻ ജംക്ഷനിൽ വിജ്രംഭിച്ചു മുഴങ്ങി. അടുക്കളയിൽ നിന്ന അഞ്ചുവിന്റെ കയ്യിലെ ചപ്പാത്തി മാവ് കുഴച്ച പാത്രം ആ അലർച്ചയിൽ തറയിൽ വീണു കിടന്നു ഉരുണ്ടു. പക്ഷെ അവൾക്കു കാര്യം മനസ്സിലായില്ല..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo