Slider

കനലോർമ്മകൾ

0
കനലോർമ്മകൾ
ഇരിപ്പിടങ്ങളെ ചുട്ടു തിന്ന്
നീരു മുറ്റിയ മൗനത്തിന്റെ
വിഹ്വലതകളിൽ കൊല ചെയ്യപ്പെട്ട
പ്രണയക്കുട്ടിരിപ്പുകളിൽ
ഞാനും എന്റെ പ്രണയവും
മാംസഭുക്കുകളായി.
ഹരിത വന്യതയെ
കുലപ്പിച്ച വൃക്ഷ സാന്ദ്രതയിൽ
മദിച്ച പുഷ്പ ലജ്ജയിൽ
വസന്തങ്ങൾ ഗർഭം മുറ്റി.
അടർന്നുവീണ നക്ഷത്രങ്ങളെ
വേവിച്ചു മൃഷ്ടാന്നമുണ്ട് നമ്മൾ
ബലിപീഠങ്ങളിൽ
പൈതൃകപ്പെരുമയോട്
പ്രണയത്തിന്‌
പ്രാണഭിക്ഷ നേർന്നു.
മരണത്തിൻ മുഖത്ത് പൂത്ത
പ്രണയത്തിൻ ലഹരി,
മദിച്ചുല്ലസിക്കുവാനെത്തി
തിളയ്ക്കും മദ്ധ്യാഹ്ന സൂര്യൻ
കാറ്റിനെ വരിഞ്ഞു കെട്ടിച്ചുവന്ന
വാനത്തിൻ പിന്നാമ്പുറങ്ങളിൽ
ആത്മഹത്യക്കൊരുങ്ങുന്ന
പകലിൻ ബോധക്ഷയങ്ങളിൽ
ഇറ്റുവീഴും പ്രണയ രക്തം
നക്കിത്തോർത്താ,നിരുട്ടിനെ
വാരിച്ചുറ്റിയെത്തി,നിശീഥിനി.
ചടുലതാളങ്ങളിൽ
രാഗം മീട്ടുവാനാവാതെ വീണ,
കമ്പികൾ പൊട്ടിച്ചഴിച്ചു
കൊടുങ്കാറ്റിനെയേൽപ്പിച്ചു.
നിണമിറ്റുന്ന പ്രണയത്തിന്റെ
ശ്രാദ്ധത്തിനായി
കടലലത്തുമ്പിൽ ചിതയൊരുക്കാൻ
എന്റെ ശ്വാസരാഗങ്ങളെ
അനുഗ്രഹിച്ചെടുത്തു പോയ കനൽക്കാറ്റേ....
കമ്പികൾ പൊട്ടിയ വീണയിൽ
യുഗങ്ങൾ വളർന്നു വിങ്ങുന്നു,
കടലിന്റെ ഇരമ്പലിലേക്ക്
കൊടുങ്കാറ്റുകളുടെ മന്ത്രണങ്ങളിലേക്ക്
വ്രണിതമായി പടിയിറങ്ങിയ
പ്രണയ രാഗങ്ങൾക്കായി.

DevaManohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo