പരേതയുടെ കത്ത്.......
ഓഫീസിലെ തിരക്കുകൾക്കിടയിൽ അശ്വതി മാഡത്തിന് ഒരു കത്തുണ്ടെന്ന് പറഞ്ഞ് ഓഫീസ് ബോയ് ഒരു കത്ത് എന്റെ മേശപ്പുറത്തു കൊണ്ട് വച്ചു. കത്തോ ഇപ്പോളാരാ കത്തയയ്ക്കുന്നത്? ഈ whats app ന്റെയും email ന്റെയുമൊക്കെ കാലത്ത് കവർ നോക്കിയപ്പോൾ കൈയക്ഷരം മനസ്സിലാകുന്നില്ല, from അഡ്രസ്സും ഇല്ല. ഞാൻ ആ എഴുത്ത് മേശയുടെ drawയിൽ വച്ചു, പിന്നീട് നോക്കാം. ഇപ്രാവശ്യത്തെ ബില്ലുകൾ തീർന്നിട്ടില്ല. ഇനി രണ്ടു ദിവസം കൂടിയേ ബില്ലെടുക്കൂ എന്ന് ട്രഷറിയിൽ നിന്ന് പറഞ്ഞിട്ടുമുണ്ട്. ഈ അവസാന ദിവസം വരെ കോൺട്രാക്ടർമാർ ഈ ബിൽ വച്ചോണ്ടിരിക്കുന്നതെന്താണോ എന്നുള്ള പതിവ് പല്ലവി പിറുപിറുത്ത് കൊണ്ട് ഞാൻ എന്റെ പണി തുടർന്നു.
തിരക്കൊക്കെ കഴിഞ്ഞ് മേശപ്പുറമൊക്കെ വൃത്തിയാക്കി വന്നപ്പോഴാണ് ഞാനാ കത്തിന്റെ കാര്യം ഓർത്തത്. ഡ്രോ തുറന്ന് ആ കവർ എടുത്ത്, പൊട്ടിച്ചു വായിക്കുവാൻ തുടങ്ങിയ ഞാൻ ഞെട്ടിപ്പോയി.
മോളേ അച്ചു ഇതു ഞാനാടാ മൃദു, ഈശ്വരാ മൃദു എന്റെ പഴയ ക്ലാസ്മേറ്റ് ഞങ്ങൾ ഡിപ്ലോമക്ക് ഒരുമിച്ച് പഠിച്ചതാണ്, പക്ഷെ അവൾ വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയതാണ്. എന്നിട്ടിപ്പോൾ എങ്ങനെ? അയ്യോ എന്ന് ഞാനറിയാതെ ഉറക്കെ വിളിച്ചു പോയി എന്റെ കയ്യിൽ നിന്നും കത്തു താഴെ വീണു ഞാൻ വിയർത്തു കുളിച്ച് കസേരയിൽ നിന്നു ചാടി എഴുന്നേറ്റു. എന്റെ സഹപ്രവർത്തകർ ഓടിക്കൂടി എന്തു പറ്റി മാഡം എന്നും ചോദിച്ച്. അവരോട് എന്തു പറയണമെന്നെനിക്കറിയില്ലായിരുന്നു. നിലത്തു കിടന്ന എഴുത്ത് പ്രീത എടുത്ത് വായിച്ചു.
മോളെ അച്ചു ഇത് ഞാനാടാ മൃദു. നീ പള്ളത്തെ ബ്ലോക്ക് ഓഫീസിൽ ആണ് വർക്ക് ചെയ്യുന്നതെന്ന് കഴിഞ്ഞയാഴ്ച ഷറഫുദ്ദീനെ കണ്ടപ്പോഴാ അറിഞ്ഞത്. അവന്റെ കയ്യിൽ നിന്റെ നമ്പർ ഉണ്ടായിരുന്നില്ല. ഞാൻ ദുബയിൽ ALC0 എന്ന കമ്പനിയിൽ Design Section ൽ work ചെയ്യുന്നു. നമ്മൾ തമ്മിൽ കണ്ടിട്ട് ഇപ്പോൾ 15 വർഷം ആയി അല്ലെ.? ഞാനെപ്പോളും നിന്നെപ്പറ്റി ഓർക്കാറുണ്ട്. നിന്നെ Contact ചെയ്യാൻ പറ്റുന്ന ഒരു സാഹചര്യത്തിലായിരുന്നില്ല ഞാൻ. നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നില്ലേ രഞ്ചിത്തേട്ടനെപ്പറ്റി, എന്റെ സീനിയറായി സ്ക്കൂളിൽ പഠിച്ചിരുന്ന രഞ്ചിത്ത്. ഞാനും രഞ്ചിത്തേട്ടനും തമ്മിലുള്ള അടുപ്പം എന്റെ വീട്ടിലറിഞ്ഞപ്പോൾ ഏട്ടൻമാർ ഭയങ്കര വഴക്കായി. ഞങ്ങൾ വ്യത്യസ്ത വിശ്വാസരീതി എന്നതിനേക്കാളും രഞ്ചിത്തേട്ടന്റെ അച്ഛൻ പെങ്ങൾ എന്റെ വീട്ടിലെ
അടിച്ചു തളിക്കാരിയായിരുന്നു എന്നതായിരുന്നു എല്ലാവരുടെയും പ്രശ്നം. നിന്റെ കല്യാണത്തിന് അതാ എന്റെ വല്യേട്ടനും എന്റെ കൂടെ വന്നത്, ഞാൻ ശരിക്കും വീട്ടുതടങ്കലിലായിരുന്നു എന്ന് പറയാം. നിന്നെ ഒന്നു Phone ചെയ്യാൻ പോലും എനിക്ക് സ്വാതന്ത്ര്യമില്ലാതായി. എന്നാൽ എന്റെ സങ്കടം അച്ഛമ്മയ്ക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. അച്ഛമ്മ രഞ്ചിത്തേട്ടന് കുറച്ച് രൂപ കൊടുത്തിട്ട് ദുബയിക്ക് പോകാൻ വിസ റെഡിയാക്കാൻ പറഞ്ഞു. ഏട്ടന്റെ friends ദുബയിൽ ഉണ്ടായിരുന്നത് കൊണ്ട് കൊമേഴ്സ് ബിരുദദാരിയായ രഞ്ചിത്തേട്ടന് രണ്ടു മാസം കൊണ്ട് ജോലി ശരിയായി. ഏട്ടന് അച്ഛമ്മയുടെ വാക്കുകളെയും അത്ര വിശ്വാസമല്ലാതിരുന്നതുകൊണ്ട് അച്ഛമ്മ പോലുമറിയാതെ ഞങ്ങളുടെ കല്യാണം രജിസ്റ്റർ ചെയ്തിട്ടാണ് ദുബയിക്കു പോയത്. രഞ്ചിത്തേട്ടൻ ദുബയിക്കു പോയി കഴിഞ്ഞപ്പോൾ എന്റെ വീട്ടിൽ എല്ലാവർക്കും സമാധാനമായി. പിന്നെ അവർ എനിക്ക് കല്യാണാലോചന തുടങ്ങി. അച്ഛമ്മ പക്ഷെ എന്നെ PSC കോച്ചിംഗിന് വിടണമെന്നു പറഞ്ഞ് ബഹളം വച്ചു.അങ്ങനെ ഞാൻ കൊല്ലത്ത് കോച്ചിംഗിനു ചേർന്നു.വീട്ടിൽ കല്യാണാലോചനകൾ മുറുകി വന്നു. പല ചെറുക്കൻമാരും കാണാൻ വന്നു. ഒരു കല്യാണം ഉറയ്ക്കുമെന്നായപ്പോൾ ഞാൻ രഞ്ചിത്തേട്ടന്റെ കൂട്ടുകാരൻ നാസറിക്കയുടെ ടൗണിലെ കടയിൽ ചെന്ന് രഞ്ചിത്തേട്ടനെ വിളിച്ചു. രഞ്ചിത്തേട്ടൻ എന്നോട് പറഞ്ഞു നീ നേരെ എന്റെ വീട്ടിലേക്ക് പൊയ്ക്കോ ഞാൻ വീട്ടിലേക്ക് വിളിച്ച് പറഞ്ഞോളാം എന്ന്. എന്റെ മനസ്സിൽ അങ്ങനെ ഉറപ്പിച്ചു തന്നെയാണ് ഞാൻ ക്ലാസിലേക്കെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയത്. എന്റെ എല്ലാ സർട്ടിഫിക്കറ്റുകളും പാസ്പോർട്ടും ഞാൻ എടുത്തിട്ടുണ്ടായിരുന്നു. അല്ലെങ്കിൽ ഏട്ടൻമാർ അതൊക്കെ ചുട്ടുകരിക്കുമെന്നെനിക്കുറപ്പുണ്ടായിരുന്നു.
ഞാൻ രഞ്ചിത്തേട്ടന്റെ വീട്ടിലെത്തിയപ്പോഴേക്കും അവിടെ എല്ലാവരും വണ്ടിയൊക്കെ റെഡിയാക്കി നിൽക്കുകയായിരുന്നു. വളരെ സന്തോഷത്തോടെ അവരെന്നെ സ്വീകരിച്ചു. രഞ്ചിത്തേട്ടന്റെ അച്ഛനും അമ്മയും അനിയത്തിയും പിന്നെ രഞ്ചിത്തേട്ടന്റെ രണ്ട് കൂട്ടുകാരും കൂടെ എന്നെ കൂട്ടി രഞ്ചിത്തേട്ടന്റെ കുഞ്ഞമ്മയുടെ എറണാകുളത്തെ വീട്ടിലേക്കു പോയി. അപ്പോൾ രഞ്ചിത്തേട്ടൻ അച്ഛന്റെ ഫോണിൽ വിളിച്ചു എന്നോട് പറഞ്ഞു രണ്ട് ദിവസത്തിനുള്ളിൽ നിന്റെ വിസ റെഡിയാകും നീ ഒന്നും പേടിക്കേണ്ട എന്ന് .
ഈ സമയം ഏട്ടൻമാർ നാട്ടിൽ ഒരു ലഹള തന്നെ ഉണ്ടാക്കി.രഞ്ചിത്തേട്ടന്റെ വീടൊക്കെ തല്ലിത്തകർത്തു. പിന്നീട് പോലീസ് കേസൊക്കെ ആയിരുന്നു. എന്തായാലും നാല് ദിവസങ്ങൾ കൊണ്ട് ഞാൻ രഞ്ചിത്തേട്ടന്റെ അടുത്ത് എത്തി.
ഷറഫുദ്ദീൻ പറഞ്ഞാണ് കഴിഞ്ഞ ദിവസം ഞാനറിഞ്ഞത് ഏട്ടൻമാർ ഞാൻ മരിച്ചു പോയി എന്ന് എന്നെ വീട്ടിലേക്ക് വിളിച്ച നമ്മുടെ കൂട്ടുകാരോട് പറഞ്ഞിരുന്നു എന്നും, നിങ്ങൾ അനുശോചന യോഗം നമ്മുടെ കോളേജിൽ കൂടിയെന്നുമൊക്കെ. എന്നെപ്പറ്റി രണ്ട് വാക്ക് സംസാരിക്കാൻ പറഞ്ഞപ്പോൾ നീ എഴുന്നേറ്റ് ഒന്നും പറയാനാവാതെ ബോധംകെട്ടുവീണുവെന്നു കേട്ടപ്പോൾ, എന്റെ അച്ചു ഞാനും കരഞ്ഞു പോയി കേട്ടോ. ജീവിച്ചിരിക്കുമ്പോൾ തന്നെ പരേത ആകേണ്ടി വന്ന ഞാൻ ഇന്നും എന്റെ വീട്ടുകാർക്ക് പരേത തന്നെയാണ്. അച്ഛൻ മരിച്ചപ്പോൾ പോലും ഏട്ടൻമാർ എന്നെ കാണാൻ സമ്മതിച്ചില്ല. അവരുടെ ശാപമായിട്ടാവും ഞങ്ങൾക്കിതുവരെ മക്കളുമായില്ല. നിന്റെ മുഖത്തെ ഭാവവ്യത്യാസങ്ങൾ ഞാനൂഹിക്കുന്നുണ്ട് അച്ചൂ. നീ വിളിക്കെടി പെണ്ണേ ഈ നമ്പറിൽ
00971501664841
എന്ന് നിന്റെ മൃദു.
കത്ത് വായിച്ചു തീർന്നപ്പോഴേക്കും എല്ലാവർക്കും കാര്യം പിടികിട്ടി. അശ്വതി മാഡത്തിന് പരേതയുടെ കത്ത് വന്നു എന്നു പറഞ്ഞ് എല്ലാവരും ചിരിക്കാൻ തുടങ്ങി. ഞാൻ ഫോണെടുത്ത് മൃദുവിന്റെ നമ്പർ ഡയൽ ചെയ്തു. മറുതലയ്ക്കൽ ഹലോ കേട്ടപ്പോഴേക്കും എടീ മാക്കാത്തീ എന്നു വിളിച്ചു ഞാൻ കരഞ്ഞു പോയി ,അവൾക്കും കുറച്ചു നേരം കരയാനേ കഴിഞ്ഞുള്ളൂ............
............................ ലോഷ്യാ മാധവം.........................

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക