Slider

കഥ കർഷക നോവ്‌

0

കഥ
കർഷക നോവ്‌
(അബ്ബാസ്‌ എൻ. എം )
*********************************
സമയം പാതിര കഴിഞ്ഞു അഹമ്മദാജിക്കു കിടന്നിട്ടു ഉറക്കം വരുന്നില്ല എണീറ്റു പതിയെ ജനൽ അരികിലെത്തി പുറത്തേക്ക്‌ നോക്കി നല്ല നിലാവ്‌ മഴതോർന്നിരിക്കുന്നു. കുളത്തിൻ കരയിലെ തവളകളുടെ ശബ്ദം കേൾക്കാം അതിജീവനത്തിന്റെ മുദ്രാവാക്യങ്ങൾ പോലെ
വെറുതെ പശുതൊഴുത്തിന്റെ ഭാഗത്തേക്കൊന്നു നോക്കി ഇല്ലാ ആരുമില്ല അവസാനമുണ്ടായിരുന്ന പശുവിനേയും കഴിഞ്ഞദിവസം വിറ്റു ജനിച്ചനാൾമുതൽ തൊട്ട്‌ ഒരു കൂടപിറപ്പ്‌ കണക്കെയുള്ളതായിരുന്നു പശുവും പശുതൊഴുത്തുമെല്ലാം അതും ഓർമ്മയാവുകയാണു സങ്കടമടക്കാൻ പറ്റുനില്ല തന്റെ പ്രിയതമയുടെ വിയോഗത്തിനു ശേഷം വീണ്ടും പൊട്ടികരഞ്ഞു
ശബ്ദമുണ്ടാകാതെ വാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങി വീട്ടിൽ എല്ലാവരും നല്ല ഉറക്കത്തിലാണു തനിക്കുമാത്രം ഇന്ന് ഉറങ്ങാൻ കഴിയില്ലാ തന്റെ അവസാനത്തെ ദിവസമാണു ഈവീട്ടിൽ ഇന്ന്, നാളത്തെ പ്രഭാതത്തോട്‌ കൂടി താൻ മറ്റൊരു നാട്ടിൽ മറ്റൊരു ചുറ്റുപാടിൽ കഴിയേണ്ടിവരും തന്നെ പറിച്ചു നടാൻ ഒരുങ്ങുകയാണു തന്റെ വേരുകളും ശിഖിരങ്ങളും എത്ര വിദഗ്ദ്ധമായാണു വേർപ്പെടുത്തിയത്‌ തന്റെ ആത്മാവും സ്വപനങ്ങളും അലിഞ്ഞു ചേർന്ന ഈ മണ്ണു വിട്ടൊരു യാത്ര ആലോചിക്കാൻ കഴിയുന്നില്ല. പക്ഷെ സത്യം അംഗീകരിച്ചെ മതിയാവൂ നാളെ മുതൽ മോൻ പണികഴിപ്പിച്ച പട്ടണത്തിലെ വീട്ടിലേക്ക്‌ താമസം മാറുകയാണു തന്റെ മുൻ തലമുറകൾ ജീവിച്ചുമരിച്ച ഈമണ്ണുവിട്ടൊരു യാത്ര അലോചിക്കുംതോറും കണ്ണുനീരിന്റെ ഒഴുക്കും കൂടി, തന്നെ ആശ്വസിപ്പിക്കാൻ ആരോരുമില്ലല്ലോ തന്റെ നല്ലപാതിയുടെ വിയോഗം തീർത്ത സങ്കടകടൽ നീന്തികയറാൻ ഇത്‌വരേ കഴിഞ്ഞിട്ടില്ല്ലാ അതിനിടക്ക്‌ ഈ പറിച്ചു നടൽ കൂടി താങ്ങാൻ കഴിയില്ലാ ഒലിച്ചിറങ്ങിയ കണ്ണുനീരിനെ തൈ തെങ്ങോലയിൽ നിന്ന് ഇറ്റിവീഴുന്ന മഴത്തുള്ളികൾ മറച്ചു.
നിലാവിൽ കുളിച്ചുനിൽകുന്ന തന്റെ വീടിനെ ഒരിക്കൽ കൂടി നോക്കി തന്റെ പ്രയത്നത്തിന്റെ അടയാളം പതിങ്ങ ഓരോ കല്ലുകൾ പോലും തേങ്ങുന്നത്‌ പോലെ മച്ചിൽ കൂടുകൂട്ടിയ അമ്പല പ്രാവുകൾക്കും ഇന്ന് ഉറക്കമില്ലാ എന്ന് തോനുന്നു , താൻ നടക്കാനും ഓടാനുമെല്ലാം പഠിച്ച പാടവരമ്പിലൂടെ വേച്ചു വേച്ചു നടന്നു മോനെ കുറ്റപ്പെടുത്താൻ കഴിയുന്നില്ലാ അവന്റെ തലമുറക്കൊപ്പം നിന്നു ചിന്തിക്കുമ്പോൾ അവന്റെ തീരുമാനങ്ങളാണു ശരി അവന്റെ ജോലിയും ബിസ്സ്നസ്സു തിരക്കുകൾക്കും ഇടയിൽ ഏകനായി കഴിയുന്ന എന്റെ അരികിൽ ഓടിയെത്താൻ അവനു കഴിയുന്നില്ല. കഴിഞ്ഞമാസത്തെ നെഞ്ചുവേദനയും ആശുപത്രിവാസവുമെല്ലാം ഇങ്ങനെ ഒരു തീരുമാനത്തിനു ആക്കം കൂട്ടി
വരമ്പത്തുനിന്നു ചുറ്റും നോക്കി ഒന്നും വിതക്കാത്ത ഒഴിഞ്ഞപാടം കളകൾകയറി നശിച്ചുകൊണ്ടിരുന്നു. തന്റെ വിയർപ്പുതുള്ളികൾ സ്വർണ്ണ നെൽകതിരുകളായി തിരിച്ചുനൽകിയിരുന്ന പാടം ക്ഷയിച്ചു ഇല്ലാതെയായിരിക്കുന്നു എന്റെ ദുഃഖങളിലും വിഷമങ്ങളിലും എന്നെ ആശ്വസിപ്പിച്ചിരുന്ന , നഖം പൂഴ്തി കാളകുട്ടൻമാർ കുതിക്കുമ്പോൾ ചിരിച്ചുല്ലസിച്ചിരുന്ന ചേറുനു ഇപ്പോൾ നിസംഗഭാവം വിറച്ചു വിറച്ചു പതിയെ പാടത്തേക്കു ഇറങ്ങി ചേറു സന്തോഷം പ്രകടിപ്പിച്ചു ഇരുകാലിലും ആലിംഗനം ചെയ്തു ദൂരെ ഏതോ പതിരാകോഴി കൂവുന്നു കോര യുടെ മാടത്തിനു പകരം ഉയരുന്ന വലിയ വീടിന്റെ പണിനടക്കുന്നിടത്ത്‌ താമസിക്കുന്ന ബംങ്കാളികൾ എണീറ്റെന്നു തോനുന്നു
കോരൻ ഇപ്പോ വിദേശത്തു മകകളുടെ കൂടെയാണു , തന്റെ കൂടെ കൊത്താനും കിളക്കാനും വിത്തെറിയാനും ഒന്നിച്ചു ഉണ്ടായിരുന്നവൻ താൻ ദാനമായി നൽകിയ സ്ഥലത്ത്‌ കൂര കെട്ടി എത്ര സന്തോഷത്തോടെയാണു ഞങ്ങൾകഴിഞ്ഞിരുന്നത്‌ പൊങ്ങച്ചം കാണിക്കാൻ അറിയാത്ത ആ ഇന്നലകൾ എത്ര സുന്ദരങ്ങളായിരുന്നു " ഹാജിയാരുമാപ്ലിളെ കിടാങ്ങളെല്ലാം പഠിച്ചു മിടുക്കരായി പ്രമാണിമാരുമായി ഏന്റെ വാർദ്ധക്യം അവർക്കു ഇപ്പോ ബുദ്ധിമുട്ടായി എന്ന് തോനുന്നു അടുത്ത വാരം മൂത്തോന്റെ കൂടെ വിദേശത്തു പോവാ ഏന്റെ ചാവല്ലാം അവിടെയാവുമെന്നാ തോനുന്നത്‌" എന്ന് പറഞ്ഞ്‌ തന്നെ കെട്ടിപിടിച്ചു കരഞ്ഞുയാത്ര പറയുമ്പോൾ തേച്ചുമിനുക്കിയ ഭാഷ ആയിരുന്നില്ല അത്‌ , വാർദ്ധ്യക്യം നാടുകടത്തലിന്റെത്‌ കൂടിയാണോ? അറിയില്ല ചിന്തകളെ മേയാൻ വിട്ട്‌ ചേറിൽ കാലും പൂഴ്തി അയാളങ്ങനെ ഇരുന്നു
പ്രഭാതത്തിന്റെ വരവറിയിച്ചെന്നോണം ബാങ്ക്‌ വിളികേട്ടാണു ചിന്തകളിൽ നിന്ന് ഉണർന്നത്‌ എണീറ്റു കുളക്കരയിലേക്കുപോയി അംഗശുദ്ധി വരുത്തി ഒരു വാഴയില വെട്ടി അതിൽ നിന്നു നിസ്കരിച്ചു മനമുരുകി പ്രാർത്ഥിച്ചു തിരിച്ചു വീട്ടിലേക്കു മടങ്ങാൻ സമയത്താണു തന്റെ സ്വപങ്ങളും പ്രതീക്ഷകളും പ്രണയവും പങ്കുവെച്ചിരുന്ന ഞാവൽമര തറയിലേക്ക്‌ നോക്കിയത്‌ അതെ അതവൾ തന്നെ വെളുത്ത കാച്ചിമുണ്ട്‌ എടുത്ത്‌ തന്നെ മാടിവിളിക്കുന്നു താൻ പാടത്ത്‌ പണിയിലാവുമ്പോൾ കഞ്ഞിയുമായി വന്ന് വിളിക്കുന്നത്‌ പോലെതന്നെ പുഞ്ചിരിച്ചുനിൽകയാണു നടത്തത്തിനു വേഗതപോരാത്തത്‌ പോലെ പെട്ടന്നു അങ്ങെത്തിയിരുന്നങ്കിൽ ഒരുപാട്‌ കാര്യങ്ങൾ ചോദിക്കാനുണ്ട്‌ കിതച്ചു ഞാവൽമരതറയിൽ കയറിയിരുന്നു പുഞ്ചിരിച്ചു അവളും അങ്ങനെയിരിക്കുകയാണു ഒന്നും പറയുന്നില്ലാ ശരീരം തളരുന്നത്‌ പോലെ മെല്ലെ അവളുടെ മടിയിലേക്ക്‌ തലവെച്ചുകിടന്നു എന്തല്ലാമോ ചോദിക്കണമെന്നുണ്ടയാൾക്ക്‌ പക്ഷെ സംസാരം പുറത്തേക്ക്‌ വരുന്നില്ല ഇല്ല അവളെയും കാണുന്നില്ല ചുറ്റും വെളുത്ത പുകമറപോലെ ചിരിക്കുന്ന രൂപങ്ങൾ അവർ അദ്ദേഹത്തിന്റെ കൈകൾ പിടിച്ചു എഴുനേൽപ്പിച്ചു താൻ ഒരു തൂവൽ പോലെ ഭാരമില്ലാത്ത പോലെ തോന്നി അയാൾക്ക്‌. ആ രുപങ്ങളുടെ കൂടെ ആകാശനീലിമയിലേക്ക്‌ മെല്ലെ നീങ്ങികൊണ്ടിരുന്നു താഴെ ഞാവൽമരതറയിൽ കർഷകശ്രീ അവാർഡ്‌ ജേതാവ്‌ മഠത്തിൽ പറമ്പ്‌ അഹമ്മദ്‌ ഹാജിയുടെ ചേതനയറ്റ ശരീരം കിടന്നു.
#അബ്ബാസ്‌ എൻ. എം
അബൂദാബി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo