നാളെ ഒരിടം വരെ പോകണം...... അതായിരുന്നു അവളുടെ അവസാനത്തെ മെസേജ് .ഉറക്കത്തിലേക്ക് വഴുതി വീണെങ്കിലും മനസിൽ നിറയെ അവളെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു... സൗഹൃദത്തിനും അപ്പുറം തോന്നിയ പ്രണയം.ഒരു കുടുംബത്തിലെ 2 പേരെ കാൻസർ എന്ന രൂപത്തിൽ കവർന്നെടുത്തു. അച്ഛൻ പോയതോടെ അവൾ തനിച്ചായി.. അതിനിടെ കോളേജിൽ വച്ച് അവളെ കണ്ടു പരിചയപ്പെട്ടു.. സൗഹൃദം സ്ഥാപിച്ചു.ക്യാമ്പസ് ജീവിതം കഴിഞ്ഞ് അവൾക്കും എനിക്കും ജോലി കിട്ടിയിട്ടും ആ സ്നേഹ ബന്ധത്തിന് മങ്ങൽ ഏറ്റില്ല. ഒരിക്കൽ ഞാനവളോടു ചോദിച്ചു... നിനക്കായ് ഞാനൊരു താലി കരുതട്ടെയെന്നു, അന്നവൾ ഉറക്കെ പൊട്ടിച്ചിരിച്ചു. ചില നേരങ്ങളിൽ അവൾ ഇങ്ങനെയാണ് ഒന്നിനും വ്യക്തമായ മറുപടി നൽകാതെ ഉറക്കെചിരിക്കും. പലതവണ ദേഷ്യം തോന്നിയിരുന്നുവെങ്കിലും എനിക്കറിയാമായിരുന്നു ഉത്തരം നൽകാൻ കഴിയാത്ത നേരങ്ങളിൽ അവളിൽ നിന്നുമുണ്ടാകുന്ന ഇത്തരം പൊട്ടിച്ചിരികളുടെ പൊരുൾ. കൊഴിയാൻ നിൽക്കുന്ന പൂവിനെ നീ എത്ര നാൾ സൂക്ഷിക്കും എന്നവൾ ചോദിച്ചപ്പോൾ അവസാന ഇതൾ കൊഴിയും വരെ ഞാനെന്റെ കൈ പടയ്ക്കുള്ളിൽ സൂക്ഷിക്കും എന്നൊരു മറുപടിയും കൊടുത്തു. ഇപ്പോഴുള്ള ആ വലിയ വീട്ടിന്റെ വരാന്തയിലിരുന്ന് പലതവണ അവൾ പറഞ്ഞിട്ടുണ്, എനിക്കെന്നും ഒരു പാടു നേട്ടങ്ങളും സൗഭാഗ്യങ്ങളും അതോടൊപ്പം കുറെ നഷ്ടങ്ങളും സമ്മാനിച്ചത് ആ പഴയ തറവാട്ടിൽ നിന്നായിരുന്നുവെന്ന്. മനു നിനക്കറിയോ അച്ഛനും അമ്മയും ഏട്ടനും ഒക്കെയുള്ള കുടുംബം'... എന്നും കളിയുംചിരിയും മാത്രം. അമ്മയിലായിരുന്നു ആദ്യ ലക്ഷണം കണ്ടുതുടങ്ങിയത്.പതിയെ അമ്മയുടെ രൂപം മാറി മാറി വന്നു.അമ്മയ്ക്ക് എന്നെക്കുറിച്ചായിരുന്നു ആശങ്ക.. പക്ഷേ അവസാനം.... ഏട്ടനു ഇടയ്ക്കിടെ തൊണ്ടവേദനയും ഉണ്ടായിരു ന്നു, അമ്മയെ സംരക്ഷിക്കുന്ന തിരക്കിൽ ഏട്ടൻ എല്ലാം മറന്നു ഒരു ദിവസം മൂക്കിൽ നിന്നും രക്തം വന്നു .ഉടൻ മാoഗ്ലൂർ ഹോസ്പിറ്റലിൽ പോയി രണ്ടാഴ്ച്ച അവിടെ കിടന്നു പിന്നെ വേണുഗോപാൽ ഡോക്ടറിനെ കാണിക്കാൻ എറണാകുളം ഹോ സ്പിറ്റലിലെക്ക് മാറ്റി. എല്ലാം ശരിയായി ഏട്ടൻ തിരിച്ചു വരുമെന്ന് ദിവസവും പറയും. പക്ഷേ എല്ലാം വൈകി പോയിരുന്നു. ഒരു മാസം കൊണ്ട് ഏട്ടൻ... ഒടുവിൽ അച്ഛനും.. രാവിലത്തെ അലറാം മുഴങ്ങിയപ്പോൾവേഗം റെഡിയായി അവളെ കാണാൻ ചെന്നു. അവളാണ് എന്റെ അമൃത. ആ വലിയ വീട്ടിന്റെ വരാന്തയിൽ പതിവിലേറെ സന്തോഷത്തിലായിരുന്നു അന്നവൾ. എന്റെ ബൈക്കിന്റെ പിറകിൽ അവളേം കൊണ്ടു പോകുമ്പോൾ ലോകം കീഴടക്കിയ പ്രതീതി ആയിരുന്നു എനിക്കപ്പോൾ. ആ തറവാടിന്റെ അകത്തേക്ക് കയറുമ്പോൾ നഷ്ടങ്ങളുടെ കണക്കുകൾ അവളുടെ മുഖത്ത് നിന്നും വായിച്ചെടുത്തു ഞാൻ. വീടിന്റെ കിഴക്കേഭാഗത്തുള്ള മരം ചൂണ്ടി അവൾ പറഞ്ഞു മനൂ ഇതു കണ്ടോ... പണ്ടു ഞാൻ അമ്മയോടു എന്നും പറഞ്ഞിരുന്നു ഈ മരത്തിനു കീഴെ എന്നെ ദഹിപ്പിക്കണമെന്ന്.പക്ഷേ അതിനും മുൻപേ അവർ മൂന്ന് പേർ.... അവിടത്തെ ചുവരുകളോടു അന്നവൾ ഒരുപാടു വിശേഷം പറഞ്ഞുചിരിച്ചു, ഒടുവിൽ കരഞ്ഞു.. തിരികെ വരുമ്പോൾ അവളെന്റെ ചെവിയിൽ മന്ത്രിച്ചു നീ അന്നു കരുതി വച്ച ആ താലി ഇന്നും നിന്റെ മനസ്സിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ടോയെന്ന്... ബൈക്ക് റോഡിനരികെ നിർത്തി അടുത്തുള്ള ജ്വലറിയിൽ നിന്നും ഒരു കുഞ്ഞു താലിയും മഞ്ഞച്ചരടും വാങ്ങി. അപ്പോഴാണ് ഓർമ വന്നത് ഫോൺ അവളുടെ തറവാട്ടിൽ വച്ചു മറന്നെന്ന്.ബൈക്കിന്റെ വേഗത കൂട്ടി അവളേം കൊണ്ട് തറവാട്ടിലേക്ക് കുതിച്ചു.അപ്പോഴും മനസ്സിൽ നിറയെ അവളുടെ അച്ഛനേം അമ്മയേയും സാക്ഷി നിർത്തി താലികെട്ടുന്നതായിരുന്നു. എന്റെ ബൈക്കിനു പിറകിൽ എന്നേം കെട്ടിപ്പിടിച്ചുറങ്ങിയ ആ യാത്രയിൽ എനിക്ക് ബാക്കിയായത് ആ ഒരു താലി മാത്രമായിരുന്നു.. തറവാട്ടിനു മുന്നിൽ ബൈക്ക് നിർത്തിയപ്പോൾ അവളെന്റെ ദേഹത്തു നിന്നും കുഴഞ്ഞു വീണു.......
By: Shalini vijayan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക