ആ ചുടുകാട്
--------------------
--------------------
നോവിന്റെ ഓർമ്മകൾ കത്തിച്ചു കളയുന്ന ചുടുകാടു തേടി ഞാനലഞ്ഞു...
പ്രതീക്ഷയുടെ പൂമരങ്ങൾ തണൽ വിരിച്ചു നിൽക്കുന്ന പാതയിലേക്ക് നോവിന്റെ മുഷിഞ്ഞ ഭാണ്ഡക്കെട്ടും പേറി ഞാൻ നോക്കി...
അത് വഴി യാത്ര ചെയ്യുന്നവരുടെ കൈകളിലെല്ലാം പുത്തൻ സഞ്ചികൾ.. ..
അവരുടെ മുഖങ്ങളിലെല്ലാം പുഞ്ചിരി മാത്രം...
മുമ്പിൽ പൊട്ടിച്ചിരികളുടെ ലോകം....
എന്നാൽ....
എന്റെ മുഖത്ത് കണ്ണീരുങ്ങിയ പാടുകൾ മാത്രം...
നോവിന്റെ ഭാണ്ഡക്കെട്ടിനകത്ത് നോവിൻ കുഞ്ഞുങ്ങൾ ഇടതടവില്ലാതെ പെറ്റു പെരുകുമ്പോൾ എന്റെ ഭാണ്ഡക്കെട്ടിനു ഭാരം കൂടുന്നു...
പ്രതീക്ഷയുടെ ആ വഴി എന്നെ വല്ലാതെ കൊതിപ്പിക്കുന്നു...
എന്റെ ശിരസ്സ് നാലുപാടും തിരയുകയാണ് എവിടെയാണ്... എവിടെയാണ് ആ ചുടുകാട്...
ഇനിയുമീ നോവുകൾ പെറ്റു പെരുകും മുമ്പു എനിക്കിവയെ കത്തിക്കണം ...
എനിക്കും ആ പൂമര ചുവട്ടിലൂടെ പുത്തൻ സഞ്ചിയുമായി നടക്കണം...
എനിക്കും പുഞ്ചിരിക്കണം....
ഹേ ചുടുകാടേ... മറഞ്ഞിരിക്കാതെ ദൃശ്യമാകൂ എൻ കൺമുമ്പിൽ....
എന്നിട്ടീ നോവുകളുടെ ഓർമ്മകൾക്ക് ചിതയൊരുക്കൂ....
സ്വതന്ത്രനാക്കൂ എന്നെ....
ഞാനിനിയുമേറെ ദൂരം സഞ്ചരിക്കട്ടെ....
അല്ലെങ്കിലീ ഭാരം താങ്ങാനാവാതെ വഴിയരികിൽ ഞാൻ തളർന്നു വീണാൽ ....
നിരാശയുടെ കഴുകന്മാർ എന്റെ മനസ്സിനെ കൊത്തി കീറി തിന്നും....
എന്റെ ചുവടുകൾ വേച്ചു പോകും മുമ്പേ....
തളർച്ചയുടെ ഈ മണ്ണിലേക്കെന്റെ ശിരസ്സുകൾ കുനിയും മുമ്പേ.....
ആ മണ്ണിലെന്റെ കാൽമുട്ടുകൾ ചുംബനമർപ്പിക്കും മുമ്പേ....
വരിക.... വരിക ചുടുകാടേ നീ.... എന്റെ കണ്മുമ്പിലേക്ക് വരിക..
ജയ്‌സൺ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക