നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

::12A:::


::12A:::
ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ അഡ്രസ് ഒന്നുകൂടി നോക്കി. രാജീവിനോട് ചോദിച്ചപ്പോൾ അങ്ങനെ ഒരു ഫ്ലാറ്റ് ശ്രദ്ധയിൽ പെട്ടതായി അവനും ഓർമ്മയില്ല. ഏതായാലും പോവുക തന്നെ. ഇരുട്ടും മുൻപ് എത്തിയാൽ കണ്ടുപിടിക്കാൻ അത്ര ബുദ്ധിമുട്ടുണ്ടാവില്ല .
സിറ്റിയുടെ തിരക്കിൽ നിന്നെല്ലാം ഒഴിഞ്ഞ് ചതുപ്പു നിലം നികത്തിയെടുത്ത സ്ഥലത്ത്, പണി പൂർത്തിയാവാത്ത ഒരു ഫ്ലാറ്റ് . രണ്ടാം നിലയിലെ പത്താം നമ്പർ ഫ്ളാറ്റിലേക്കുള്ള ചെറിയ പാർസലുമായി ഞങ്ങളവിടെ എത്തി.
ഇരുട്ട് പരന്നു തുടങ്ങിയിരുന്നു .
സെക്യൂരിറ്റി റൂമിൽ ആളുമില്ല, വെളിച്ചവുമില്ല. ഭാഗ്യം, ലിഫ്റ്റുണ്ട്.
ലിഫ്റ്റിലേക്ക് കയറുമ്പോൾ പെട്ടെന്ന് ഒരു ശബ്ദം .
-“അങ്കിൾ , ഞാനും കൂടി”.
ഒരു ചെറിയ കുട്ടി. അഞ്ചു വയസ്സ് പ്രായം വരും. കളിച്ചു ക്ഷീണിച്ചു വരുന്നതു പോലെ തോന്നി. നെറ്റിയിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു . ഞങ്ങളോടൊപ്പം ലിഫ്റ്റിനുള്ളിൽ അവൾ നിഷ്കളങ്കഭാവത്തോടെ നിന്നു
-“മോൾടെ പേരെന്താ. എന്തുപറ്റി നെറ്റിയിൽ?”
രാജീവിൻ്റെ ചോദ്യം കേട്ടപ്പോൾ പെട്ടെന്ന് ആ മുഖത്തു ദേഷ്യം.
“എൻ്റെ പേര് നിസ. തലയിൽ എ സി വീണതാ. ഞാനും ചേച്ചിയും കൂടി കളിക്കുവാരുന്നു . ചോര കണ്ടപ്പോൾ ചേച്ചി ഓടിപ്പോയി അങ്കിൾ. ഞാൻ ഒത്തിരി കരഞ്ഞു.”
-“എ സിയോ?” ഞങ്ങൾക്ക് ചിരി പൊട്ടി. മോൾ ഏതു ഫ്ലോറിലേക്കാണ് . ഞങ്ങളും കൂടെ വരാം.
- “അങ്കിൾ, ഇവിടെ രണ്ടു ഫ്ലോറേയുള്ളൂ . എന്റേത് 12A” .
അപ്പോഴാണ് ഞങ്ങൾ ലിഫ്റ്റിലെ സ്വിച്ചിൽ ശ്രദ്ധിച്ചത്. മൂന്നാം ഫ്ലോറിൻ്റെ സ്വിച്ച് മുതൽ ടേപ്പ് ഒട്ടിച്ചിരിക്കുന്നു.
-“പാർസൽ കൊടുത്തിട്ട് നമുക്കിവളെ 12A യിൽ വിടണം . ഇങ്ങനെ കുട്ടികളെ അപകടകരമായ രീതിയിൽ കളിക്കാൻ വിടരുതെന്ന് അവളുടെ മാതാപിതാക്കളോട് പറയാം . കേൾക്കുന്നെങ്കിൽ കേൾക്കട്ടെ”, രാജീവിന് അരിശം കൂടി വന്നു .
ലിഫ്റ്റിൽ നിന്നും ഇറങ്ങിയ ഉടനെ തന്നെ അവൾ കോറിഡോറിലൂടെ ഓടിപ്പോയി. നിൽക്കാൻ പറഞ്ഞെങ്കിലും തിരിഞ്ഞു പോലും നോക്കിയില്ല.
ഞങ്ങൾ പത്താം നമ്പർ ഫ്ലാറ്റിൻ്റെ കാളിങ് ബെൽ അടിച്ചു . ഏറെ നേരം കാത്തിരുന്നിട്ടും വാതിൽ തുറന്നില്ല . വീണ്ടും ആ പാഴ്സലും കൊണ്ടു വരേണ്ടി വരുമെന്ന് ആലോചിച്ചപ്പോൾ ദേഷ്യം വന്നു .
-“ഇവർ എവിടെപ്പോയെന്നു നിസയുടെ ഫ്ലാറ്റിൽ ചോദിച്ചാലോ’ . രാജീവിൻ്റെ ഐഡിയക്ക് ഞാൻ എതിരു പറഞ്ഞില്ല .
ഞങ്ങൾ ചെല്ലുമ്പോൾ വാതിൽ തുറന്നു കിടക്കുകയായിരുന്നു . അകത്തു നിന്ന്‌ ഒരു വല്ലാത്ത ദുർഗന്ധം അനുഭവപ്പെട്ടു. കതകിൽ മുട്ടാനാഞ്ഞപ്പോഴേക്കും നിസയുടെ അച്ഛൻ എന്ന് തോന്നിക്കുന്ന ഒരാൾ അവിടെയെത്തി .
-“ഉം , എന്തു വേണം”,
-“ഞങ്ങൾ പത്താം നമ്പറിൽ ഒരു പാർസൽ കൊടുക്കാനായി വന്നതാണ് . അവിടെ ആരും കതകു തുറക്കുന്നില്ല . വിളിക്കാൻ ഫോൺ നമ്പർ റെസിപ്റ്റിൽ കൊടുത്തിട്ടുമില്ല . അവർ എന്നു വരുമെന്ന് അറിയാമോ” . പരമാവധി വിനയത്തോടെ ഞാൻ ചോദിച്ചു .
-“അവിടുത്തെ കാര്യം എന്നോട് ചോദിച്ചാൽ ഞാനെങ്ങനെ അറിയാനാണ് . പോയി സെക്യൂരിറ്റിയോടെങ്ങാനും ചോദിക്ക്.” മര്യാദയില്ലായ്മ ആ സ്വരത്തിൽ നിറഞ്ഞു നിന്നിരുന്നു .
-“മോൾക്ക് എങ്ങനെയുണ്ട്. ഞങ്ങളുടെ ഒപ്പമാണ് അവൾ താഴെനിന്നും വന്നത്. ഡോക്ടറെ കാണിക്കേണ്ടേ . മുറിവിൽ നിന്നും നന്നായി ചോര വരുന്നുണ്ടായിരുന്നല്ലോ .” അയാളെ ഒന്ന് തണുപ്പിക്കുവാൻ വേണ്ടി ഞാൻ ചോദിച്ചു .
=“എൻ്റെ മോൾക്ക് എന്തു കുഴപ്പം?” എന്നിട്ട് തിരിഞ്ഞു നിന്നയാൾ മോളെയെന്ന് ഉറക്കെ വിളിച്ചു . ഉദ്ദേശം പത്തു വയസു പ്രായമുള്ള ഒരു കുട്ടി അവിടെയെത്തി . നിസയുടെ ചേച്ചി ആയിരിക്കുമെന്ന് ഞങ്ങൾ ഊഹിച്ചു.
-“ഇതാണ് എൻ്റെ മകൾ . ഇവൾക്ക് യാതൊരു കുഴപ്പവുമില്ല.”
-“ഞങ്ങൾ നിസയുടെ കാര്യമാണ് പറയുന്നത് . ഈ കുട്ടിയുടെ ഇളയതാവും അല്ലേ.” മുഖത്തൊരു പുഞ്ചിരി വരുത്തി ഞാൻ ചോദിച്ചു .
-“നിസയോ , അവൾ മരിച്ചിട്ടിപ്പോൾ എട്ടു മാസം കഴിഞ്ഞില്ലേ”
ഞങ്ങളൊന്നു ഞെട്ടി . കൂടുതൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ അയാൾ അകത്തു പോയി ഒരു പേപ്പർ കട്ടിങ് എടുത്തുകൊണ്ടു വന്നു . താഴേക്കു വീണ വിൻഡോ എസിയുടെ മൂല തലയിൽ തട്ടി മരിച്ച കുട്ടിയുടെ ഫോട്ടോയും വിവരണങ്ങളും .
രാജീവിൻ്റെ കൈകൾ വിറക്കാൻ തുടങ്ങി . വൃശ്ചിക മാസത്തിലെ തണുപ്പിലും ഞാൻ വിയർത്തു . കണ്ട ഹോളിവുഡ് സിനിമകൾ മനസ്സിലൂടെ കടന്നു പോയി.
“പേടിക്കേണ്ട,” അയാൾ തുടർന്നു. “അവൾ ഇവിടൊക്കെ ഇങ്ങനെ ചുറ്റിത്തിരിയുന്നുണ്ട് . ആരെയും ഉപദ്രവിച്ചിട്ടില്ല .”
അകത്തു നിന്ന് ഉച്ചത്തിൽ ഒരു സ്ത്രീയുടെ തേങ്ങൽ കേട്ട് ആയാളും മുതിർന്ന കുട്ടിയും അകത്തേക്ക് പോയി .
എന്തു ചെയ്യണം എന്നറിയാതെ ഞങ്ങൾ അവിടെ നിന്നു. പുറത്തേക്കു നോക്കുമ്പോൾ ഇരുട്ടിനു കനം കൂടിയിരിക്കുന്നു .
നിസ അവിടെയെങ്ങാനും ഉണ്ടാവുമോ .
പരസ്പരം ഒന്നും സംസാരിക്കാതെ ഞങ്ങൾ പതുക്കെ പടിയിറങ്ങി . ലിഫ്റ്റിലേക്കു നോക്കാൻ പോലും ധൈര്യം ഉണ്ടായില്ല .
പാർക്കിങ് ഏരിയയിൽ നിന്ന് ബൈക്കെടുത്തു തിരിഞ്ഞപ്പോൾ മുന്നിൽ നിസ .
രാജീവിൻ്റെ കൈകൾ വിറക്കുന്നത് ഞാൻ കണ്ടു . എൻ്റെ ഹൃദയം അതി ശക്തിയായി മിടിച്ചു തുടങ്ങി .
-“അങ്കിളേ , ചേച്ചിയെ കണ്ടോ . അവരെല്ലാം കൂടി എന്നെ കൊന്നതാ . ചേച്ചിയെ അവർ കൊല്ലും.” നിസ പിന്നെയും എന്തൊക്കെയാ പറയുന്നുണ്ടായിരുന്നു .
എങ്ങനെയോ രാജീവ് ബൈക്ക് തിരിച്ച് ഗേറ്റിലൂടെ റോഡിലെത്തി .
നല്ല ഇരുട്ടിൽ ബൈക്കിൻ്റെ വെളിച്ചം മാത്രം. മെയിൻ റോഡ് എത്തും വരെ ഞങ്ങൾ ഭയന്ന് വിറച്ചു. എൻ്റെ .വീടെത്തിയപ്പോൾ നേരം നന്നേ വൈകി . രാജീവും എൻ്റെ വീട്ടിൽ തന്നെ കൂടി .
രാത്രി രണ്ടുപേർക്കും ഒരു പോള കണ്ണടക്കാനായില്ല . നിസ , എന്ന കുട്ടി, അഥവാ പ്രേതം പറഞ്ഞത് സത്യമെങ്കിൽ ആരായിരിക്കും കൊന്നത് . ഞങ്ങൾ രാത്രി മുഴുവൻ ചർച്ച ചെയ്തു . ഏതായാലും നിസയുടെ അച്ഛനെ ഈ വിവരം അറിയിക്കണം . ഏന്തെങ്കിലും അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ട് വരട്ടെ .
അവധി ദിനമായിട്ടു കൂടി ഉച്ചക്ക് അവിടേക്കു വീണ്ടും പോകാൻ ഞങ്ങൾ തീരുമാനിച്ചു .
അമ്പലത്തിലെ പൂജാരിയെ രാവിലെ തന്നെ കണ്ട്, ചരടു ജപിച്ചുകെട്ടാനും മറന്നില്ല. വീണ്ടും നിസയെ കണ്ടാലോ . ഓർത്തപ്പോൾ ഭയത്തിൻ്റെ വെള്ളിടി വെട്ടൽ
ഉച്ചക്ക് മുൻപേ ഞങ്ങൾ അവിടെയെത്തി. ഇത്തവണ സെക്യൂരിറ്റി ഗേറ്റിൽ തന്നെ ഉണ്ടായിരുന്നു. എക്സ് -മിലിറ്ററി ആണെന്നു തോന്നി. പത്താം നമ്പർ ഫ്ലാറ്റിലേക്ക് പാർസലുമായി വന്നുവെന്നു പറഞ്ഞപ്പോൾ അയാൾ നിഷേധാർത്ഥത്തിൽ തലയാട്ടി .
-“അവിടെ ഇപ്പോൾ ആരും താമസമില്ല . നിങ്ങൾ വെറുതെ മിനക്കെട്ടുവല്ലോ.”
-“എന്നാൽ ഞങ്ങൾ 12A -യിലെ ചേട്ടനെ ഒന്ന് കണ്ടു ഒരു കാര്യം പറഞ്ഞിട്ട് വരാം.ഇന്നലെ പത്തിൽ പാർസൽ കൊടുക്കാൻ വന്നപ്പോൾ പരിചയപ്പെട്ടിരുന്നു”
-“12A -യിലെ ചേട്ടനോ” . സെക്യൂരിറ്റി ഞങ്ങളെ തുറിച്ചു നോക്കി .
-“അതെ , നിസയുടെ അച്ഛൻ .”
പെട്ടെന്നയാൾ ഞങ്ങളുടെ കൈക്ക് പിടിച്ചു സെക്യൂരിറ്റി റൂമിൻ്റെ അകത്തേക്ക് കൊണ്ട് പോയി . വാതിൽ അടച്ച ശേഷം എന്തൊക്കെയോ ഉരുവിടുന്ന പോലെ തോന്നി .അയാളുടെ ചെയ്തികൾ കണ്ട് ഞങ്ങൾ വീണ്ടും പരിഭ്രാന്തരായി .
-“നിങ്ങളെന്താ പറഞ്ഞത് , 12A യിലെ ചേട്ടനോ . അവിടെ താമസിച്ചിരുന്ന കുടുംബം കൂട്ട ആത്‍മഹത്യ ചെയ്തിട്ട് ഇപ്പോൾ മൂന്നു മാസം ആകുന്നു.”
രാജീവും ഞാനും പരസ്പരം നോക്കി . ഒന്നും മിണ്ടാനാകുന്നില്ല . അയാൾ തുടർന്നു .
-“ഗൾഫിലായിരുന്ന ആ മനുഷ്യൻ ജോലി രാജി വെച്ചു വന്ന മുതലാണ് പ്രശ്നങ്ങളുടെ ആരംഭം .ഇളയ കുട്ടി , നിസ തൻ്റെയല്ല എന്ന വിശ്വാസം അയാളിൽ എങ്ങനെയോ ഉറച്ചിരുന്നു. പണി തീരാത്ത ഫ്ലാറ്റിൻ്റെ ഒരു മുറിയിൽ ഫിറ്റ് ചെയ്യാതെ വച്ചിരുന്ന എ സി തള്ളി നീക്കി അയാൾ താഴെ കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ പുറത്തേക്ക് ഇടുകയായിരുന്നു . മൂത്ത കുട്ടി ഭാഗ്യത്തിന് രക്ഷപെട്ടു . അപകടമരണമെന്നു ആദ്യം കരുതിയെങ്കിലും, പോലീസ് അയാളുടെ വിരലടയാളം എടുത്ത ദിവസം രാത്രി നിസയുടെ അമ്മ ഭക്ഷണത്തിൽ വിഷം കലർത്തി എല്ലാവർക്കും കൊടുക്കുകയായിരുന്നു. മൂന്നു ദിവസം കഴിഞ്ഞ് ദുർഗന്ധം വരുമ്പോഴാണ് ഇതറിഞ്ഞത് . ഞാൻ ജോലി വിട്ടു . ഇപ്പോൾ തന്നെ വൈകുന്നേരം ഞാൻ വീട്ടിൽ പോകും. ഇനി ഒരു താമസക്കാരൻ പോലുമില്ല.” ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞ ശേഷം അയാൾ നിന്ന് കിതച്ചു .
ഭയം അതിൻ്റെ ഉച്ചസ്ഥായിയിൽ ഞങ്ങൾക്ക് ചുറ്റും മുഴങ്ങാൻ തുടങ്ങി . ഇന്നലെ ഞങ്ങൾ ചിലവഴിച്ചത് പ്രേതങ്ങളോടൊപ്പമെന്നു ഓർത്തപ്പോൾ വയറ്റിൽ നിന്നും ഒരു തീജ്വാല പുറത്തേക്കു വരുന്നത് പോലെ .
സെക്യൂരിറ്റിയോട് യാത്രപറഞ്ഞു ഞങ്ങൾ വേഗം ബൈക്കെടുത്തു . ഗേറ്റ് കടന്ന ശേഷം ഞാനൊന്നു തിരിഞ്ഞു നോക്കി.
സെക്യൂരിറ്റി റൂമിലെ ദുർഗന്ധം മുൻപ് എവിടെയോ ...മൂക്കിനു ആ ഗന്ധം നല്ല പരിചയം പോലെ.....
By: ഉണ്ണിമാധവൻ 22/01/17- 12.00 Midnight
NB: ഇതുപോലെ ഒരു സിനിമ ഉണ്ടെന്നു ചില സുഹൃത്തുക്കൾ സൂചിപ്പിക്കുകയുണ്ടായി . കാണുവാൻ ശ്രമിക്കാം .
നടന്ന സംഭവമാണിത് . അല്പം ഭാവന കൂടി കലർത്തിയിരിക്കുന്നു . ഇത് പറഞ്ഞ സുഹൃത്തിന്റെ അഭ്യർത്ഥനപ്രകാരം പ്ലോട്ട് മാറ്റിയിട്ടുണ്ട്.
ടൈംലൈനിൽ മുൻപ് വായിച്ചവരോട് നന്ദിയും, ഒപ്പം - വീണ്ടും പോസ്റ്റ് ചെയ്തതിൽ ക്ഷമയും ചോദിക്കുന്നു

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot