Slider

സർക്കസ്സിലെ സൂപ്പർ സ്റ്റാർ......................

0

സർക്കസ്സിലെ സൂപ്പർ സ്റ്റാർ......................
യൂണിവേഴ്സിറ്റി പരീക്ഷ വന്നു പടിക്കലെത്തി നിൽക്കുന്നു. ഒന്നും പഠിച്ചു തീർന്നിട്ടില്ല. സ്റ്റഡി ലീവു കഴിയാൻ ഇനി 2 ദിവസം മാത്രം.പരീക്ഷ കഴിയുന്നതുവരെ വീട്ടുജോലികളിൽ സഹായിക്കുന്നതിൽ നിന്നും അമ്മ എനിക്കവധി തന്നു. രാവും പകലും മകൾ പഠിക്കട്ടെ എന്നു വിചാരിച്ചിട്ടാവും. "സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സ് "ഒരു തരത്തിലും പിടി തരുന്നില്ല. തൽക്കാലം അതു മാറ്റി വച്ചു കുറച്ചു ഭേദമായ "ഒപ്റ്റിക്സ് " ബുക്കെടുത്തു വായിക്കാൻ തുടങ്ങി. ഇരുന്നും നടന്നുമൊക്കെയുളള പ്രഹസനം കഴിഞ്ഞപ്പോൾ പിന്നെ കിടന്നു കൊണ്ടായി വായന. ഉച്ചഭക്ഷണം കഴിച്ചതിന്റെ ഹാങ്ങോവറിലായതുകൊണ്ടാണോ അതോ വിഷയത്തിന്റെ കടുപ്പം കൊണ്ടാണോ എന്നറിയില്ല ഉറക്കം എന്റെ മസ്തിഷ്കത്തെ കടന്നാക്രമിക്കാൻ തുടങ്ങി. പുസ്തകവും മുഖത്തോടു ചേർത്തു വച്ചു ഞാൻ മയക്കത്തിലേക്കു വഴുതിവീണു.
പുറത്തൊരാരവം കേട്ടാണ് ഞാൻ ഉറക്കമുണർന്നത്. എവിടെ നിന്നാണാവോ? അമ്മയോടു ചോദിച്ചപ്പോൾ "ആ സർക്കസ്സു കൂടാരത്തിൽ നിന്നായിരിക്കും " എന്ന് മറുപടി കിട്ടി. ഓ....അതു ശരിയാ.കുറച്ചു ദിവസമായി ആ പ്രദേശത്ത് സർക്കസ് പ്രദർശിപ്പിക്കുന്നുണ്ട്. ജിങ്കോ സർക്കസ് . ഫാത്തിമയുടെ വീടിനോടു ചേർന്ന് പഞ്ചായത്ത് വക കുറച്ചു തുറസ്സായ സ്ഥലമുണ്ട്. അതിൽ കൂടാരം കെട്ടി സർക്കസ്സ് തുടങ്ങി.
രാജ് കമൽ, ജംബോ, ഗ്രാന്റ് നാഷണൽ, എംപയർ, കോഹിനൂർ, ഗ്രേറ്റ് റോയൽ, ജമിനി ...... എന്നിങ്ങനെയുള്ള
സർക്കസ്സ് കമ്പനികളെക്കുറിച്ച് കേട്ടിട്ടുണ്ട്.ഇതേതാണാവോ ഈ ജിങ്കോ സർക്കസ്? കഴിഞ്ഞയാഴ്ച ഞങ്ങളെല്ലാവരും കൂടെ സർക്കസ് കാണാൻ പോയിരുന്നു.
എന്തൊക്കെ അഭ്യാസങ്ങളാണെന്നോ കണ്ടത്? മംഗോളിയൻ മുഖമുള്ള സുന്ദരിമാരുടെ ഡാൻസ് പ്രകടനങ്ങൾ, ആഫ്രിക്കൻ കലാകാരന്മാരുടെ ഫയർ ഡാൻസ്‌,ആനയെയും കുതിരയെയും ഉപയോഗിച്ചുള്ള കുറച്ചഭ്യാസങ്ങൾ, കുള്ളന്മാരുടെ തമാശ നിറഞ്ഞ പ്രകടനങ്ങൾ, ഞാണിന്മേൽകളി, ട്രപ്പീസുകളി, നായ്ക്കുട്ടികളുടെ തീവളയത്തിലൂടെയുള്ള ചാട്ടം, പത്തോ പതിനഞ്ചോ സോഡാക്കുപ്പികൾ കൊണ്ടുള്ള അമ്മാനമാടൽ, കുരങ്ങന്മാരുടെ സൈക്കിൾ സവാരി,റഷ്യൻ സുന്ദരിമാരുടെ വളയം കൊണ്ടുള്ള ഡാൻസുകൾ,എയ്റോബിക് ഡാൻസുകൾ, ഒരു കൈയിൽ ഒരു വടിയുടെ അറ്റത്ത് ഒരു കുള്ളനെ ബാലൻസ് ചെയ്ത് നിർത്തൽഎന്നിങ്ങനെ എന്തെല്ലാം............... കൂടാരത്തിന്റെ ഒരറ്റത്തു നിന്ന് ഊഞ്ഞാലിലാടി വായുവിലൂടെ അടുത്ത ഊഞ്ഞാലിലേക്കെത്തുന്നത് നെഞ്ചിടിപ്പോടെയാണ് കണ്ടത്.
അതിൽ ഒരാൾ എന്റെ പ്രത്യേകം ശ്രദ്ധയാകർഷിച്ചു.അറപ്പും വെറുപ്പും തോന്നിക്കും വിധമുള്ള ഒരു ചിമ്പൻസി.ആ സർക്കസ്സിന്റെ പ്രധാന ആകർഷണം തന്നെ ആ ചിമ്പൻസിയാണ്. സാധാരണ സർക്കസ്സുകളിൽ ബുള്ളറ്റും കാറും പറപ്പിച്ചു ലാന്റു ചെയ്യുന്നത് മനുഷ്യരാണെങ്കിൽ ഇവിടെ അത് ചെയ്യുന്നത് ഈ ചിമ്പൻസിയാണ്. കണ്ണു കെട്ടി കത്തിയേറു നടത്തുന്നതും ചിമ്പൻസി തന്നെ.ആരോ പറയുന്നത് കേട്ടു.മനുഷ്യന്റെ തലച്ചോറു വച്ചുപിടിപ്പിച്ചതാണത്രേ അതിന്.... മനുഷ്യന്റെ വിശേഷബുദ്ധി അത് പ്രകടിപ്പിക്കുന്നുണ്ട്. സംസാരിക്കാൻ പറ്റുന്നില്ലെന്നേയുള്ളൂ. ആംഗ്യത്തിലൂടെ അത് എല്ലാറ്റിനും മറുപടി കൊടുക്കുന്നുണ്ട്.( വന്യ ജീവി സംരക്ഷണ നിയമവും സർക്കസിൽ വന്യമൃഗങ്ങളെ ഉപയോഗിക്കുന്നതിലുള്ള സുപ്രീം കോടതി നിരോധനവും ഇവിടെ നോക്കരുത് കേട്ടോ )
സർക്കസ് കൂടാരത്തിന്റെ ഇടതുവശത്തുള്ള വഴിയിലൂടെ വേണം എനിക്ക് വീട്ടിലേക്ക് വരാനും പോകാനും .ചിലപ്പോഴൊക്കെ ഷോ ഇല്ലാത്ത സമയങ്ങളിൽ ചിമ്പൻസി അതിന്റെ കൂട്ടിൽ നിന്നുമിറങ്ങി കൂടാരത്തിൽ നടക്കുന്നത് കാണാം. മറ്റുള്ള മൃഗങ്ങളെയൊക്കെ അതാതിന്റെ കൂട്ടിലിട്ട ടച്ചിട്ടുണ്ടാവും. കുതിരയെയും ആനയെയും ഒരു വശത്ത് കെട്ടിയിട്ടിരിക്കുന്നത് കാണാം. വഴിയിലൂടെ നടന്നു പോകുന്നവർ അതിനോടു ഹായ് പറഞ്ഞാൽ തിരിച്ചു അത് കൈകൂപ്പി നമസ്കാരം ആംഗ്യത്തിലൂടെ കാണിക്കും.ദിവസങ്ങൾ പോകെ എനിക്ക് ഒരു കാര്യം മനസ്സിലായി.ആ ജീവിക്ക് എന്നോടെന്തോ ഒരു വൈരാഗ്യം ഉണ്ട്.പൊതുവേ ശാന്തശീലനാണെങ്കിലും എന്നെ കാണുമ്പോൾ അതിന്റെ മുഖത്ത് ഒരു തരം ഭീകരത തെളിയുന്നു. ആദ്യം എനിക്കത് മനസിലായില്ല. മറ്റുള്ളവരുടെയൊപ്പം ആ വഴിയിലൂടെ ഞാൻ പോയാൽ ഒരു പ്രശ്നവുമില്ല. ഒറ്റക്ക് പോവുന്നതാണ് കുഴപ്പം. ഒരു ദിവസം ഞാൻ ആ വഴിയേ പോയപ്പോൾ അത് ഓടി വന്നു.ഞാൻ "ഹായ് " എന്നു പറഞ്ഞപ്പോൾ തിരിച്ചു അത് കൈകൂപ്പി .പിന്നീട് നാലുപാടും നോക്കി ആരുമില്ലെന്നു കണ്ടപ്പോൾ പെട്ടെന്ന് എന്റെ കഴുത്തിൽ പിടികൂടി. അപ്പോഴാണ് അതിന്റെ നഖങ്ങൾ ഞാൻ കാണുന്നത്.നീണ്ടു വളഞ്ഞ കൂർത്ത നഖങ്ങൾ.പേടിച്ചുള്ള എന്റെ നിലവിളി കേട്ടു കൂടാരത്തിൽ ഉണ്ടായിരുന്നവർ എല്ലാവരും കൂടെ ഓടി വന്നു. ആൾക്കൂട്ടത്തെ കണ്ടപ്പോൾ അത് കഴുത്തിൽ നിന്നും കയ്യെടുത്ത് ശാന്തനായി കൂട്ടിലേക്കു പോയി കിടന്നു.റിംഗ് മാസ്റ്റർ അതിനെ കുറേ വഴക്കു പറയുകയും അടിക്കുകയുമൊക്കെ ചെയ്തു. എന്നിട്ട് എന്നോടു ചോദിച്ചു.'' അവനങ്ങനെ കുഴപ്പക്കാരനല്ല. അവനെ ഉപദ്രവിക്കുകയോ കളിയാക്കുകയോ കല്ലെടുത്തെറിയുകയോ മറ്റോ ചെയ്തോ?""ഏയ്, ഇല്ല." ഞാൻ മറുപടി പറഞ്ഞു.
അതിനു ശേഷം ഞാൻ ഒറ്റക്കാണെങ്കിൽ ആ വഴിയേ പോകുന്നതിനു പകരം ചുറ്റി വളഞ്ഞു പോകും. ഈ ജീവിയെന്തേ എന്നോടു മുൻ വൈരാഗ്യമുള്ളതുപോലെ കാണിക്കുന്നു? ജീവിതത്തിലാദ്യമായിട്ടാണ് ഞാൻ ചിമ്പൻസിയെ നേരിട്ടു കാണുന്നത്. അങ്ങനെയിരിക്കെ വീണ്ടുമൊരിക്കൽ കൂടി എനിക്ക് അത്യാവശ്യമായി ആ വഴിയേ വരേണ്ടിവന്നു.ഞാൻ അവിടെയെത്തിയതും അങ്ങോട്ടേക്കൊന്നു പാളി നോക്കി.ഭാഗ്യം. പുള്ളിക്കാരൻ താടിക്കു കയ്യും കൊടുത്ത് താഴോട്ടു നോക്കിയിരിപ്പുണ്ട്.ഞാൻ പാദപതന ശബ്ദം പോലും കേൾപ്പിക്കാതെ മെല്ലെ മുമ്പോട്ടു നടന്നു.രണ്ടടി വച്ചില്ല.അതാ നിൽക്കുന്നു തൊട്ടു മുന്നിൽ തന്നെ.ചിമ്പൻ സിയെ കണ്ടതേ ഞാൻ നിലവിളിച്ചു. നിലവിളി കേട്ട് ആൾക്കാർ ഓടിക്കൂടി. അതിന്റെ കൂർത്ത നഖങ്ങൾ എന്റെ കഴുത്തിലേക്കു നീണ്ടു. ഇക്കുറി ജനക്കൂട്ടത്തെ കണ്ടിട്ടൊന്നും അത് ശാന്തനായില്ല. എന്നെ കൊന്നേ തീരൂ എന്ന മട്ടാണ്. എങ്ങനെയൊക്കെയോ അതിന്റെ കൈ തട്ടിത്തെറിപ്പിച്ച് ഞാൻ ഓടാൻ തുടങ്ങി. പെട്ടെന്ന് എവിടെ നിന്നോ അതിന്റെ കൈയിൽ ഒരു കത്തി പ്രത്യക്ഷപ്പെട്ടു.സർക്കസ്സിൽ കത്തിയേറു ശീലമുള്ളതല്ലേ? തിരിഞ്ഞു നോക്കിയ എന്റെ നേർക്ക് കത്തി വീശിയടുത്തുവന്നു. "അമ്മേ" ഞാൻ അലറിക്കരഞ്ഞു.
"എന്താടീ കിടന്നു കാറുന്നത്?" കയ്യിൽ ചായയുമായി അമ്മ.'' ആ ചിമ്പൻസി " ഞാൻ കിതച്ചു കൊണ്ടു പറഞ്ഞു.'' ചിമ്പൻ സിയോ? നീയെന്താ വല്ല സ്വപ്നവും കണ്ടു പേടിച്ചോ? " " സർക്കസ്സുകാരു പോയോ?" "ഏത് സർക്കസ്സുകാര്? ഇവിടെങ്ങും ഒരു സർക്കസ്സുമില്ല." ഞാൻ വേഗം കട്ടിലിൽ നിന്നെണീറ്റ് ചായ കുടിക്കാതെ ഫാത്തിമയുടെ വീട്ടിലേക്കു നടന്നു. തുറസ്സായ മൈതാനം എന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നു. സർക്കസ്സുമില്ല. കൂടാരവുമില്ല. ചിമ്പൻസിയുമില്ല..
ഇളിഭ്യയായ് ഞാൻ, വിഷണ്ണയായ് ഞാൻ, വീണ്ടും ശശിയായി നിന്നൂ...............................
രജിത കൃഷ്ണൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo