നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഉന്മാദിനി


ഉന്മാദിനി
~~~~~~~~~
സ്വപ്‌നങ്ങൾ കാണുക എന്നത് എന്റെയൊരു ദുഃശീലമാണ്. ഒരു രാത്രിയിലും എനിയ്ക്കു ശാന്തമായി ഉറങ്ങാൻ സാധിക്കാറില്ല. മിയ്ക്ക രാത്രികളിലും ദുസ്സ്വപ്നങ്ങൾ കണ്ടു ഞെട്ടിയുണരും. പാമ്പു കൊത്താൻ വരുന്നതും ആന കുത്താൻ വരുന്നതും പട്ടി കടിയ്ക്കാനോടിയ്ക്കുന്നതുമൊക്കെയാണ് ഇതു വരെ കണ്ടിട്ടുള്ള ദുസ്സ്വപ്നങ്ങൾ !! ചിലപ്പോൾ ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന മലമുകളിൽ നിന്നും താഴേയ്ക്കു വീഴാൻ തുടങ്ങുന്നത്, മറ്റു ചിലപ്പോൾ തൂക്കു പാലത്തിലൂടെ നടക്കുമ്പോൾ താഴെയുള്ള സമുദ്രത്തിലേക്ക് തെറിച്ചു പോകുന്നത്...... അങ്ങനെയങ്ങനെ, വിചിത്രമായ സ്വപ്നക്കാഴ്ചകൾ എന്നും ഉറക്കത്തിൽ പതിവാണ്. 
അപൂർവ്വം ചിലപ്പോൾ മാത്രം കണ്ടിട്ടുണ്ട്, നിബിഡമായ വനത്തിന്റെ നിശ്ശബ്ദതയിലൂടെ എന്റെ മനുവിന്റെ കയ്യും പിടിച്ചു എങ്ങോട്ടോ നടന്നകലുന്നത്...... നിശ്ശബ്ദരായിരിയ്ക്കും അപ്പോൾ ഞങ്ങൾ രണ്ടു പേരും..... 
പക്ഷേ, ഹൃദയം ഹൃദയത്തോടു മന്ത്രിയ്ക്കുന്നത് അവനും എനിയ്ക്കും വ്യക്തമായി കേൾക്കാം. 
ആ സ്വപ്നം കണ്ടതിന്റെ പിറ്റേന്ന് ഞാനുണരുന്നത് പുതിയൊരാളായിട്ടായിരിയ്ക്കും. (ഗംഗ, നാഗവല്ലിയായി മാറുന്ന പരിണാമപ്രക്രിയയൊന്നുമല്ല കേട്ടോ).
ഒരു നവോന്മേഷം എന്നിൽ അലയടിച്ചുയരും. എന്നും രാവിലെ എഴുന്നേറ്റാലുടനെ കണ്ണാടിയിൽ നോക്കി പുഞ്ചിരിയ്ക്കണമെന്നതാണ് മനുവിന്റെ നിർദ്ദേശം. ഇങ്ങനെ ഉണരുന്ന ദിവസങ്ങളിൽ ഞാനതു കൃത്യമായി പാലിയ്ക്കാറുണ്ട്. ( അല്ലാത്ത ദിവസങ്ങളിൽ പ്രഭാതത്തിൽ കണ്ണാടി നോക്കുമ്പോൾ എനിയ്ക്കു ചിരിയ്ക്കാനല്ല തോന്നുക.)
സ്വപ്നങ്ങളെ സ്വപ്നങ്ങളായി മാത്രം കാണുന്ന കൂട്ടത്തിലാണ് ഞാൻ. ഒരു ഉറക്കമുണരലിനപ്പുറത്തേയ്‌ക്ക്‌ ഞാനവയെ കൂടെ കൂട്ടാറില്ല. 
കൂട്ടുകാർ പറയും, "നിനക്കെന്തോ കുഴപ്പമുണ്ട് മായേ, വാ നിന്നെ ഞങ്ങളൊരു മനശ്ശാസ്ത്രജ്ഞനെ കാണിയ്ക്കാം" എന്ന്. 
ഞാൻ കാണുന്ന ദുസ്സ്വപ്നങ്ങളേക്കാൾ ഭീകരമായി എനിയ്ക്കു തോന്നിയിട്ടുള്ളത് മനശ്ശാസ്ത്രജ്ഞൻമാരുടെ മുഖങ്ങളാണ്. അതുകൊണ്ട് ആ സാഹസത്തിനു ഞാൻ മുതിർന്നിട്ടില്ല. 
പക്ഷേ ഇന്നലെ ഞാൻ കണ്ട സ്വപ്നം വിചിത്രവും വിഭിന്നവുമായിരുന്നു. 
എല്ലാം ഭ്രാന്തികൾ !!!
പേടിപ്പെടുത്തുന്ന ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അവരെന്റെ ഉറക്കത്തെ ഹനിച്ചുകൊണ്ടേയിരുന്നു. 
ഞാൻ അലറിക്കരഞ്ഞു. 
ഞെട്ടിയുണർന്നു മനുവിനെ തിരഞ്ഞു. 
ഞാൻ 'മായ'യാണെന്നതു മറന്ന്... 
എത്രയെത്ര ഭ്രാന്തികളാണ് !!
എല്ലാം എനിയ്ക്കു പരിചയമുള്ളവർ. 
പ്രണയത്തിന്റെ പടുകുഴിയിൽ പതിച്ചപ്പോൾ സമനില തെറ്റിയവരാണ് ഏറെയും. 
കുട്ടിയോർമ്മകളിൽ എന്നും എന്റെ ഉറക്കത്തെ പിടിച്ചുലയ്ക്കാൻ വന്ന,ചന്ദ്രമതിയുടെ മകൾ കൈകേയി. 
കൈകേയിയെ ചങ്ങലയിൽ ബന്ധിച്ചു അവളുടെ മുടിയും മുലകളും ഛേദിച്ചു കളഞ്ഞ ക്രൂരയായ ചന്ദ്രമതി. അന്ന് അവർക്കും ഭ്രാന്താണെന്ന് നാട്ടുകാരൊക്ക പറഞ്ഞു. പക്ഷേ, ചന്ദ്രമതി ഒരു വലിയ ശരിയായിരുന്നുവെന്നു ഈ കലിയുഗം ഇന്നെന്നെ പഠിപ്പിയ്ക്കുന്നു. 
സ്കൂളിലേക്കുള്ള യാത്രാമദ്ധ്യേ ക്ഷേത്രവളവിലുള്ള ഇടവഴിയിൽ പതുങ്ങിയിരുന്ന് 
ഞങ്ങളെ കല്ലെറിഞ്ഞിരുന്ന അമ്മിണിയമ്മ.അവരുടെ ജഡ പിടിച്ച ചുരുണ്ട മുടി. അതിനകത്തിരുന്നു വിടർന്നു ചിരിയ്ക്കുന്ന ചെമ്പരത്തിപ്പൂക്കൾ.
മനു കൂടെയുള്ള ദിവസങ്ങളിൽ വലിയ ഉരുളൻ കല്ലുകൾ പെറുക്കിയെടുത്തു അമ്മിണിയമ്മയെ തിരിച്ചെറിയും. അവരുടെ നെറ്റി പൊട്ടലും മുതുകു വളയലുമെല്ലാം അന്നത്തെ നിത്യ സംഭവങ്ങൾ. 
പഠിത്തം കൂടിപ്പോയതിന്റെ പേരിൽ (എട്ടാംക്ലാസ് )
കാമുകൻ ഉപേക്ഷിച്ചപ്പോൾ സമനില തെറ്റിയ സീമന്തിനി... പകൽ നേരങ്ങളിൽ മാന്യതയുടെ മൂടുപടമണിയുന്ന കഴുകന്മാർ രാത്രിയുടെ ഇരുൾ നേരങ്ങളിൽ അവളുടെ അരയ്ക്കു താഴെ കാമവെറി തീർത്തപ്പോൾ, സീമന്തിനിയ്ക്കു മാത്രമായിരുന്നോ ഭ്രാന്ത് ?
വീർത്തുന്തിയ ഉദരത്തോടെ അവളെ ചുട്ടുകരിയ്ക്കുമ്പോൾ ആർക്കൊക്കെയായിരുന്നു ഭ്രാന്ത് ?അത്യാർത്തിയോടെ അവളെ വാരിവിഴുങ്ങുമ്പോൾ അഗ്നിനാളങ്ങൾക്കും 
ഭ്രാന്തായിരുന്നില്ലേ... ?
പ്രണയനൈരാശ്യം മൂലം ജീവനൊടുക്കിയ പ്രീ ഡിഗ്രി സഹപാഠി വാസവദത്ത... 
അവൾക്കു ഭ്രാന്താണെന്ന് അന്നത്തെ പ്രായത്തിന്റെ ചോരത്തിളപ്പിൽ ഘോരഘോരം വായിട്ടലയ്ക്കുമ്പോൾ, സത്യത്തിൽ ഞങ്ങളിൽ ആർക്കൊക്കെയായിരുന്നു ഭ്രാന്ത് ??പ്രണയം കൊണ്ടേറ്റ മുറിവുകളിൽ അന്നു ഞങ്ങളൊന്നു തലോടിയിരുന്നെങ്കിൽ ഇന്നും വാസവദത്ത ഈ ഭൂമിയിലുണ്ടാകുമായിരുന്നു. 
ഇന്നലെ ഈ ഭ്രാന്തികളെല്ലാം എന്റെ സ്വപ്നത്തിൽ വന്ന് ഉന്മാദ നൃത്തമാടി...... 
ആ നൃത്തച്ചുവടുകളുടെ ചടുലത എന്റെ ചിന്തകളെ വിഭ്രമിപ്പിച്ചു. എന്നെ അത്ഭുതപ്പെടുത്തി. 
ഞാൻ 'മായ' യാണെന്നതു വീണ്ടും മറന്നു. 
ഇപ്പോൾ ഈ നിമിഷത്തിൽ ഞാനൊരു സത്യം തിരിച്ചറിയുന്നു. ഇവർക്കൊന്നും യഥാർത്ഥത്തിൽ ഭ്രാന്തില്ലായിരുന്നു എന്ന വലിയ സത്യം. 
ഭ്രാന്ത്‌ എനിയ്ക്കാണ്. !!
അല്ലെങ്കിൽ ഇത്രയ്ക്കും തീക്ഷ്ണമായി ഞാനവനെ പ്രണയിച്ചു കൊല്ലുമോ ?
അദൃശ്യമായ ഒരു പ്രണയച്ചങ്ങലയിൽ അവനെ ബന്ധനസ്ഥനാക്കുമോ?
സ്വതന്ത്രമായി പറക്കാൻ അനുവദിയ്ക്കാതെ, ഒരു ജീർണ്ണിച്ച പ്രണയക്കുപ്പായത്തിൽ പൊതിഞ്ഞു വച്ച് ഞാനവന്റെ ചിറകുകൾ കരിയിച്ചു കളയുമോ ?
അവൻ തന്നെ പ്രണയമാണ് എനിയ്ക്ക്. 
പകൽസ്വപ്ന വേളയിലെല്ലാം, മുഖം എന്റെ മാറോടു ചേർത്തു വച്ചവൻ. 
എന്റെ അധരങ്ങളിൽ അമർത്തിയ ചുംബന മുദ്രകളിൽ ഒരു പ്രണയലോകം തീർത്തവൻ. 
എന്റെ ശരീരത്തിൽ ഒരു പ്രണയ ലതയായി പടർന്നു കയറിയവൻ...
ഗന്ധർവ്വനായിരുന്നു അവൻ..... !!
ദുസ്സ്വപ്നം കാണാത്ത രാത്രികളിൽ എന്റെ കിടപ്പറയിൽ വന്ന് എന്നെ പ്രാപിച്ചു മടങ്ങിയവൻ. 
ഞാൻ 'മായ'യാണെന്നറിയാതെ.. എന്നിൽ വികാരമായി പടർന്നവൻ. 
ഇപ്പോൾ നിങ്ങൾ പറയൂ, ആരാണു ഭ്രാന്തി... ?

By
Sajna Shajahan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot