നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഊർമ്മിള-ചുവന്ന കളങ്ങളുടെ കഥ


ഊർമ്മിള-ചുവന്ന കളങ്ങളുടെ കഥ
*******************************************************************
“ഇന്നലെയും അയാള്‍ എന്റെ ടേബിളിനു അരികില്‍ വന്നു നിന്നു ചേച്ചീ.കുറെ നേരം എന്നെ നോക്കി നിന്നു.ഞാന്‍ വല്ലാതെ ഭയന്ന് പോയി.എന്നോട് ഒരുമിച്ചു ഊണ് കഴിക്കാന്‍ പുറത്തു വരുന്നോ എന്ന് ചോദിച്ചു.ഞാന്‍ ഇല്ല എന്ന് പറഞ്ഞപ്പോള്‍ എന്നെ തുറിച്ചു നോക്കി.”
ഹോസ്റല്‍ മുറിയിലെ തൊട്ട് അടുത്ത കട്ടിലില്‍ കിടക്കുന്ന രേവതിയുടെ വാചകങ്ങള്‍ ഊര്‍മിള കേട്ട് കൊണ്ടിരുന്നു.മുറിയില്‍ ഇപ്പോള്‍ രാത്രിയാണ് .രാത്രിക്ക് രേവതിയുടെ സ്വരമാണ്.
“ഇതിങ്ങനെ നീട്ടി കൊണ്ട് പോകാന്‍ പറ്റില്ല.നീ അയാളോട് ധൈര്യമായി സംസാരിക്കണം.ഇനി ശല്യപെടുത്തരുത് എന്ന് പറയണം.”
ഊര്‍മിള ഇരുട്ടിലേക്ക് നോക്കി പറഞ്ഞു.
“പക്ഷെ ജോലി...ജോലി ഇല്ലാതെ എങ്ങനെ...” രേവതിയുടെ നനഞ്ഞ സ്വരം.
രണ്ടു പേരും നിശബ്ദരായി.
കഴിഞ്ഞ കുറെ നാളുകളായി എല്ലാ ദിവസവും രാത്രി കിടക്കാന്‍ നേരം രേവതി താന്‍ ജോലി ചെയ്യുന്ന കമ്പനിയിലെ ഉടമസ്ഥന്റെ മകന്‍ തന്നെ ശല്യപെടുത്തുന്നതിനെ കുറിച്ച് ഊര്‍മിളയോട് പറയുന്നു.ഊര്‍മിള നഗരത്തില്‍ നിന്നും അല്പം അകലെ ഉള്ള മറ്റൊരു സ്ഥലത്താണ് ജോലി ചെയ്യുന്നത്.കുറച്ചു നാളുകളായി രണ്ടു പേരും ഒരുമിച്ചാണ് ഈ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ കഴിയുന്നത്.
“അയാളുടെ നോട്ടമാ സഹിക്കാന്‍ പറ്റാത്തത് ..”ചില ദിവസം രേവതി പറയും.
“അയാള്‍ ആ മുറിയില്‍ എത്തിയാല്‍ നോക്കാതെ തന്നെ എനിക്ക് അറിയാന്‍ കഴിയും.കൊഴുത്ത, ,വഴുവഴുത്ത ഒരു നാവു കൊണ്ട് എന്നെ ആരോ നക്കുന്നത് പോലെ ഒരു തോന്നല്‍..അസഹനീയമായ എന്തോ ഒന്ന്..കണ്ണുകള്‍ ഉയര്‍ത്തി നോക്കുമ്പോള്‍ കാണാം അയാള്‍ ദൂരെ മാറി എന്നെ നോക്കുന്നു.”
രേവതി ഒരു ദിവസം പറഞ്ഞത് ഊര്‍മിള ഓര്‍ത്തു.
ഇപ്പോള്‍ രേവതിയുടെ ശബ്ദം കേള്ക്കുന്നില്ല.ആധിയുടെ കുന്നുകള്‍ കയറി മടുത്ത അവളുടെ മനസ്സ് ഉറക്കത്തിന്റെ തോട്ടങ്ങളില്‍ വിശ്രമിക്കട്ടെ.
തോട്ടങ്ങള്‍.വിജനതകള്‍.
ഉറക്കം വരികയാണ്‌.
മനസ്സ് ഒരു ആറു വയസ്സുകാരി പെണ്കുട്ടിയാകുന്നു..നീല ഫ്രോക്കിട്ടു കൊണ്ട് ആ കുഞ്ഞു ഒരു തോട്ടത്തിലേക്ക് ഓടി കയറുന്നു.റബ്ബര്‍ മരങ്ങള്‍ വെട്ടി ,അവയുടെ തടികള്‍ ശവ ശരീരങ്ങള്‍ വീണു കിടക്കുന്നത് പോലെ, കിടക്കുന്ന വിജനമായ ഒരു റബ്ബര്‍ തോട്ടം.മുന്പ് മരങ്ങള്‍ നിന്നത് കൊണ്ട് അകലങ്ങള്‍ക്കു അപ്പുറമുള്ള കിഴക്കന്‍ മലകള്‍ മറഞ്ഞു കിടക്കുകയായിരുന്നു.എന്നാല്‍ മരങ്ങള്‍ മുറിച്ചതിനു ശേഷം ഇപ്പോള്‍ ദൂരെയുള്ള ആ മല നിരകള്‍ വ്യക്തമാണ്‌.തോട്ടത്തിന് നടുക്ക് അല്പം ഉയരത്തില്‍ ഒരു പാറ.ആ പാറയുടെ പുറത്തു കയറി നിന്നാല്‍ എല്ലാം കാണാം.അച്ഛനോട് എത്ര പ്രാവശ്യം പറഞ്ഞിട്ടും ഇവിടെ കൊണ്ട് വന്നില്ല.ഒടുവില്‍ ഉച്ച നേരത്ത്,ആരുമറിയാതെ വേലിക്കെട്ട് വഴി ഊര്‍ന്നിറങ്ങി തോട്ടത്തിനുളില്‍ കയറി.
റബ്ബര്‍ തടിയുടെ ,കറ വീണു ഉണങ്ങിയതിന്റെ ഗന്ധം.
ആരോ നടന്നു വരുന്ന ശബ്ദം.വീണു കിടക്കുന്ന മരത്തിന്റെ ചില്ലകള്‍ ഉലയുന്ന ശബ്ദം.ദൂരെ ഒരു ചുവന്ന പൊട്ട്.അത് വലുതായി വരുന്നു.മരം മുറിക്കുന്ന പണിക്കാരിൽപ്പെട്ട ഏതോ ചേട്ടന്‍.അയാള്‍ തന്നെ ഇവിടെ നിന്ന് ഓടിക്കുമോ...
അയാള്‍ അടുത്ത് വന്നു നോക്കുകയാണ്.വലിയ ചുവന്ന കളങ്ങള്‍ ഉള്ള ഷര്‍ട്ട് ധരിച്ച ഒരാള്‍.
“ആഹാ മോള്‍ക്ക് ‌ പാറയുടെ പുറത്തു കയറി നിന്ന് നോക്കണോ,ഞാന്‍ കയറ്റി നിര്‍ത്താം .വാ..”അയാള്‍ പറയുന്നു
.
അയാള്‍ തന്നെ കൈ പിടിച്ചു പതുക്കെ പാറയുടെ മുകളില്‍ വലിഞ്ഞു കയറുകയാണ്.
എന്ത് ഭംഗി.അങ്ങ് ദൂരെ മലയുടെ തുമ്പിൽ ഒരു ടവര്‍ നില്ക്കുന്നത് കാണാം.
“മോളെ ശ്രദ്ധിച്ചു നോക്കിയാല്‍ മലയിലെ റോഡില്‍ വണ്ടികള്‍ പോവുന്നത് കാണാം.നോക്കിക്കേ...”അയാള്‍ പറയുന്നു.
ശരിയാണ്.വെളുത്ത ഉറുമ്പുകള്‍ പോലെ ദൂരെ മലയുടെ ഇടയിലൂടെ പോകുന്ന റോഡില്‍ വാഹനങ്ങള്‍ ചലിക്കുന്നു.
അയാളുടെ വിരലുകള്‍ ശരീരത്തില്‍ സ്പര്‍ശിക്കുന്നു.
നിശ്ചലമായി ആകാശത്തേക്ക് നോക്കി നില്ക്കുന്ന ടവര്‍.അത് എന്തോ ആലോചിക്കുന്നത് പോലെ.അല്ലെങ്കില്‍ ആകാശത്ത് ഉള്ള എന്തോ പ്രത്യക്ഷപെടാന്‍ കാത്തിരിക്കുന്നത് പോലെ നോട്ടം മാറ്റാതെ അത് മുകളിലേയ്ക്ക് കണ്ണ് നട്ടിരിക്കുന്നു.
അയാളുടെ വിരലുകള്‍ മുറുകുകയാണ്.എന്തോ തിരയുകയാണ്.ഒന്നും അറിയാത്ത പോലെ അയാളുടെ കണ്ണുകളും ടവറില്‍ തറയുന്നു.
വേദനിക്കുന്നു.അയാള്‍ തന്നെ കൊല്ലാന്‍ നോക്കുകയാണോ?അയാളുടെ ഷര്‍ട്ടില്‍ നിന്ന് റബ്ബര്‍ തടിയുടെ ഗന്ധം.ഷര്‍ട്ടിലെ വലിയ ചുവന്ന കളങ്ങള്‍ ക്രൂരമായി തന്നെ നോക്കുന്നു.
ഓടി രക്ഷപെടൂ എന്ന് മനസ്സില്‍ നിന്ന് ആരോ രഹസ്യം പറഞ്ഞു തരുന്നതു പോലെ പറയുന്നു.ഉത്തരം അറിയാത്ത കുട്ടിക്ക് തൊട്ട് അടുത്തിരിക്കുന്ന കുട്ടി പതിയെ ഉത്തരം പറഞ്ഞു തരുന്നത് പോലെ.
കൈ വിടുവിച്ചു കൊണ്ട് പാറയില്‍ നിന്ന് എടുത്തു ചാടി.
അയാള്‍ പുറകെ വരുന്നുണ്ടോ?ഓടുകയാണ്..
വേലിക്കെട്ടിനിടയിലൂടെ തിരിഞ്ഞു നോക്കി.ഒരു ചുവന്നു പൊട്ടു പോലെ അയാള്‍ പാറയില്‍ നിന്ന് എഴുന്നേറ്റ് നിന്ന് തന്നെ നോക്കുന്നു.അയാളുടെ പുറകില്‍ അങ്ങ് ദൂരെ മലയുടെ മുകളില്‍ ഒരു നിശ്ചല ബിന്ദു പോലെ ആ ടവറും.
കുറച്ചു ദിവസം പനിച്ചു കിടന്നു.ആരുടേയും മുഖത്ത് നോക്കാന്‍ കാരണമില്ലാത്ത ഭയം.
വീട്ടുകാര്‍ക്ക് കാരണം മനസ്സിലായില്ല..ആ ദിവസങ്ങളില്‍ ചുവന്ന കളങ്ങള്‍ ഉള്ള ഷര്‍ട്ട് ആയിരുന്നു മനസ്സില്‍.എല്ലായിടത്തും ചുവന്ന കളങ്ങള്‍.നോക്കുന്നിടത്തെല്ലം ചുവന്ന കളങ്ങള്‍ നിറഞ്ഞു.സ്കൂളില്‍ പോയില്ല.
“കൊച്ചു കുട്ടി എന്തോ കണ്ടു പേടിച്ചതായിരിക്കും.ഒരു ചരട് ജപിച്ചു കയ്യില്‍ കെട്ടിയാല്‍ എല്ലാ പനിയും പോകും.” വീട്ടില് വന്ന ആരോ പറഞ്ഞു.
ചരട് കെട്ടിയത് കൊണ്ടാണോ എന്തോ അച്ഛന് ആ നാട്ടില്‍ നിന്ന് ഉടനെ മാറ്റമായി.
എങ്കിലും മനസ്സില്‍ ഒരു മുള്ള് തറച്ചത് പോലെ,ഒരു വടു പോലെ അത് മനസ്സില്‍ കിടന്നു.അന്ന് ദൂരെ കണ്ട നിശ്ചലമായ ആ ടവര്‍ പോലെ,മനസ്സിനുള്ളിലെ ഏതോ ഒരു ഘടികാരം ചലന രഹിതമായിരിക്കുന്നു.
നാളുകള്‍ കഴിഞ്ഞു.സ്കൂള്‍ കഴിഞ്ഞു.കോളേജ് കഴിഞ്ഞു ബാങ്ക് ജോലി കിട്ടി.മനസ്സിനുള്ളിലെ ആ മുള്ള് അതിന്റെ കടലാഴങ്ങളിലെക്ക് മറഞ്ഞു എന്ന് വിചാരിച്ചു.
“ആ പനി പിടിച്ചതിനു ശേഷം അവളുടെ കണ്ണിലെ പ്രകാശം കെട്ടു പോയി” എന്ന് അമ്മ ഇടക്ക് പറയുമായിരുന്നു.എന്തോ ഒരു മാറ്റം തന്നില്‍ ഉണ്ടായതു അമ്മ അറിഞ്ഞിരുന്നു
.
രോഗം ബാധിച്ചു ആശുപത്രി കിടക്കയില്‍ ചെലവഴിച്ച അവസാന നാളുകളില്‍ ഒരിക്കല്‍ കൂടി അമ്മ അത് ഓര്‍മ്മിച്ചു.
“നിനക്ക് ആറു വയസ്സുള്ളപ്പോ ഒരു പനി വന്നു.അതിനു ശേഷം...അതിനു ശേഷം എന്തോ ഒന്ന് നിന്നില്‍ നിന്ന് പോയി...കണ്ണുകളിലെ ഒരു ജീവ ചൈതന്യം ഇല്ലാതായത് പോലെ..”
അമ്മ മരിച്ചു.അച്ഛന്‍ റിട്ടയര്‍ ചെയ്തു.അമ്മയുടെ ചീകിത്സ അച്ഛനെ സാമ്പത്തികമായി തകര്‍ത്തു കളഞ്ഞിരുന്നു.
തന്റെ കല്യാണം നടത്താന്‍ ,പുരയിടം അച്ഛന്‍ മുറിച്ചു വില്ക്കാന്‍ തീരുമാനിച്ചു.അതിന്റെ തുടക്കമായി അതിലെ റബ്ബര്‍ മരങ്ങള്‍ വിറ്റു.
“അല്പം വിക്ക് ഉള്ള ആളാ..പക്ഷെ നല്ല സാമ്പത്തിക സൗകര്യം ഉള്ള കൂട്ടരാ..പിന്നെ ചെറുക്കന് നല്ല വിദ്യാഭ്യാസവും ഉണ്ട്..നിനക്ക് ഇഷ്ടമാണെങ്കില്‍ മാത്രം നടത്താം..”.
ഒരു ദിവസം അച്ഛന്‍ പതറിയ സ്വരത്തില്‍ പറഞ്ഞു.അവള്‍ അച്ഛനെ ആശ്വസിപ്പിച്ചു.
മുറിഞ്ഞു കിടന്ന റബ്ബര്‍ മരങ്ങള്ക്കി്ടയിലൂടെ തന്നെ കാണാനായി ആദ്യമെത്തുന്ന ചെക്കന്റെ വാഹനം പതിയെ കയറി വന്നത് അവള്‍ ഓര്‍മ്മിച്ചു.
അന്നാണ് അറിഞ്ഞത് മനസ്സിന്റെ കാണാ സമുദ്രത്തിലേക്ക് മറഞ്ഞ ആ മുള്ള് അവിടെ ഉണ്ടായിരുന്നു എന്ന്.അത് വളരുകയായിരുന്നു എന്ന്.
അയാള്‍ ഒരു ചുവന്ന ഷര്‍ട്ട് ആയിരുന്നു ധരിച്ചത്.വലിയ കളങ്ങള്‍ ഉള്ള ചുവന്ന ഷര്‍ട്ട്..
വരാന്തയിലേക്ക് ചായയുമായി എത്തിയപ്പോള്‍ മൂക്കിലേക്ക് മുറിഞ്ഞു കിടന്ന റബ്ബര്‍ മരങ്ങളുടെ ഗന്ധം പാഞ്ഞു കയറി.
ആ ഗന്ധം എന്തോ ഒന്ന് തന്നില്‍ ഉണര്‍ത്തി. കാറ്റില്‍,അയാളുടെ ചുവന്ന ഷര്‍ട്ടിന്റെ ഇളകുന്ന വലിയ കളങ്ങള്‍. ഓര്‍മ്മയുടെ കുന്നുകളില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു അപ്പുറത്ത് നിന്നെത്തുന്ന ആ വിഷ ഗന്ധം.
ആഴങ്ങളില്‍ നിന്ന് ആ മുള്ള് പൊട്ടി മുളച്ചു ആയിരം ചുവന്ന ഞരമ്പുകള്‍ തലച്ചോറില്‍ നിന്ന് പുറത്തു വരാന്‍ തുടങ്ങുന്നു.
ചായ ഗ്ലാസ് വലിച്ചെറിഞ്ഞതിനു ശേഷം അവിടെ നിന്ന് ഓടുകയായിരുന്നു.
പിന്നെ കുറെ നാള്‍ ചികിത്സ.തന്റെ കല്യാണം കാണാതെ ,അച്ഛനും വിട പറഞ്ഞു.
അപ്പോഴൊക്കെ തോന്നിയത് താന്‍ ഒരു ഇല ആണെന്നാണ്.വെള്ളച്ചാട്ടം മുന്നില്‍ ഉണ്ടെന്നു അറിയാതെ പതിയെ അതിലേക്ക് ഒഴുകിയെത്തി ,ജലപാതതിലെക്ക് ക്രൂരമായി എറിയപ്പെട്ടു ജലത്തിന്റെ വെളുത്ത ധൂളികളില്‍ കണങ്ങളായി ചിതറി തെറിക്കുന്ന ഒരില.
ഒടുവില്‍ ഇവിടെ എത്തി.ആരും അറിയാത്ത ,ആരെയും അറിയാത്ത ഈ നഗരത്തില്‍.
.
ഒന്ന് പുനര്‍ജ‍നിച്ചിരുന്നുവെങ്കില്‍ .ഒരു ഇലയായി പതിയെ ശാന്തമായി ഒഴുകിയെങ്കില്‍ .ജലപാതങ്ങള്‍ ഇല്ലാത്ത ശാന്തമായ ഏതോ തീരത്ത്,പച്ചപ്പ്‌ നിറഞ്ഞ മഴക്കാടുകളുടെ തണലില്‍....
ഊര്‍മിള മെല്ലെ ഉറക്കത്തിലേക്ക് വീണു.
പിറ്റേന്ന് ഊര്‍മിള രേവതിയുടെ ഓഫിസില്‍ എത്തി.രേവതി അന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു.
അല്പം കഴിഞ്ഞപ്പോള്‍ എം.ഡിയുടെ മുറിയിലേക്ക് അവളെ വിളിപ്പിച്ചു.
നരച്ച കൊമ്പന്‍ മീശയുള്ള ഗാംഭീര്യം തുളുമ്പുന്ന മുഖമുള്ള വൃദ്ധന്‍..അവള്‍ വിവരങ്ങള്‍ അയാളോട് പറഞ്ഞു.
അയാള്‍ എല്ലാം കേട്ടു.
“എല്ലാം ശരിയാണ്.ഒന്നൊഴിച്ച്.”.
അവള്‍ അയാളെ ചോദ്യ രൂപത്തില്‍ നോക്കി.
“എന്റെ മകന്‍ സംസാരിക്കില്ല.”
“എന്താ കാരണം ..?”അവള്‍ ചോദിച്ചു.
“അതിന്റെ കാരണം നീയാണ് ഊര്‍മിള..”അയാള്‍ അവളുടെ കണ്ണുകളില്‍ നോക്കി പറഞ്ഞു.
അവള്‍ ഞെട്ടി!
“അവന്‍ ഒരിക്കല്‍ നിന്നെ കാണാന്‍ വന്നിരുന്നു .വര്‍ഷങ്ങള്‍ക്കു മുന്പ്.പെണ്ണ് കാണാന്‍.അവനെ കണ്ടയുടന്‍ നീ ചായ ഗ്ലാസ്സുകള്‍ വലിച്ചെറിഞ്ഞു ഓടി.കുറച്ചു സംസാര വൈകല്യം ഉണ്ടായിരുന്നതിന്റെ അപകര്‍ഷത കൂടി ഉണ്ടായിരുന്നതിനാല്‍ അത് അവനെ വല്ലാതെ ഉലച്ചു.അവനില്‍ കണ്ട എന്തോ കുറവാണു നീ അങ്ങനെ പെരുമാറാന്‍ കാരണം എന്ന് അവന്‍ വിചാരിച്ചു.പിന്നെ അവന്‍ പെണ്ണ് കാണാന്‍ ഒരിടത്തും പോയിട്ടില്ല.സംസാരവും വളരെ കുറഞ്ഞു .പിന്നീട് തീരെ സംസാരിക്കാതായി. ഞങ്ങള്‍ ഒരു പാട് ഡോക്ടര്‍മാരെ കണ്ടു നോക്കി..ഒരുപാട് ചികിത്സിച്ചു..ഒന്നും..ഒന്നും ശരിയായില്ല..”
ഊർമ്മിള സ്തബ്ധയായി അയാളുടെ മുഖത്തേക്ക് നോക്കിയിരുന്നു.
“പക്ഷെ ഞാന്‍ പിന്നെ നിന്നെ ക്കുറിച്ച് എല്ലാം അന്വേഷിച്ചറിഞ്ഞു.നിന്നെ കൗണ്‍സില്‍ ചെയ്ത ഡോക്ടറെ കണ്ടു.എനിക്ക് നിന്നോട് ദേഷ്യം ഇല്ല.സ്വന്തം റൂംമേറ്റിനെ രക്ഷിക്കാന്‍ നീ ഇവിടെ എത്തി.ഒന്ന് മനസിലാക്കുക.സ്വയം രക്ഷിക്കാന്‍ കഴിയാത്തത് കൊണ്ട്,നീ എന്റെ മകന്റെ ജീവിതവും നശിപ്പിച്ചു.”
അവള്‍ പൊട്ടിക്കരഞ്ഞു.
“നീ ഈ നഗരത്തില്‍ എത്തിയ വിവരം അറിഞ്ഞപ്പോള്‍.രേവതിയെക്കൊണ്ട് ഞാന്‍ ആണ് അങ്ങനെയൊക്കെ പറയിപ്പിച്ചത്.നിന്നില്‍ ഒരു നല്ല മനസ്സുണ്ടെന്നു...നീ ഇവിടെ വരുമെന്ന് എനിക്ക് തോന്നി.എന്റെ മകന് ഒന്നും അറിയില്ല.”
അയാള്‍ എഴുന്നേറ്റ് വന്നു അവളുടെ തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞു.
“എനിക്കറിയില്ല മോളെ...പക്ഷെ എന്ത് കൊണ്ടോ എനിക്ക് തോന്നി....അന്നത്തെ ആ സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് അവനെ തിരിച്ചു കൊണ്ട് വരാന്‍ ഒരു പക്ഷെ നിനക്കെ കഴിയൂ എന്ന്..എന്നോട് പൊറുക്കു,,”
അവള്‍ മുറിക്കു പുറത്തിറങ്ങി.ഒപ്പം ആ വൃദ്ധനും.അയാള്‍ ചൂണ്ടിക്കാണിച്ചിടത്തേക്ക് ഊര്‍മിള നോക്കി.
നീണ്ട വരാന്തയുടെ അങ്ങേ അറ്റത്ത്‌ ആ ചെറുപ്പക്കാരന്‍ അകലേക്ക് നോക്കി നില്പുണ്ടായിരുന്നു .
നിശബ്ദതയുടെ ഒരു ദ്വീപില്‍ ഒറ്റക്കായതു പോലെ.
അവള്‍ അവന്റെ അടുത്തേക്ക് നടന്നു ചെന്നു.അവന്‍ തിരിഞ്ഞു നോക്കി.അവര്‍ പരസ്പരം കണ്ടു.അവന്റെ കണ്ണുകളില്‍ അവിശ്വസനീയതയുടെ തിരകള്‍ ഇരമ്പി.അല്പ നേരം അവര്‍ പരസ്പരം നോക്കി നിന്നു.
പിന്നെ മുഖവുര ഇല്ലാതെ നിറഞ്ഞ കണ്ണുകള്‍ തുടച്ചു കൊണ്ട് ഊര്‍മിള പതിയെ പറഞ്ഞു.വാക്കുകള്‍ മഴത്തുള്ളികള്‍ പോലെ അവളില്‍ നിന്ന് മുറിഞ്ഞു വീണു..
“എന്റെ കൂടെ ഒരു സ്ഥലം വരെ വരണം.ദൂരെ..ഒരു തോട്ടം..അവിടെ ഒരു പാറക്കെട്ടുണ്ട്..അവിടെ നിന്ന് നോക്കിയാല്‍ മല നിരകള്‍ കാണാം...ദൂരെ നില്ക്കുന്ന ടവര്‍ കാണാം...”
അവന്റെ ചുണ്ടില്‍ ഒരു ചിരി മെല്ലെ വിടരുന്നത് അവള്‍ കണ്ടു.
ഉള്ളിലേക്ക് എന്തോ തിരികെ എത്താന്‍ തുടങ്ങുന്നു എന്ന് ഊര്‍മിളക്കു തോന്നി.എന്നോ കളഞ്ഞു പോയ ഊഷ്മളമായ എന്തോ ഒന്ന്.
അത് ഒരു തുടക്കമായിരുന്നു.ഉള്ളിലെ ഏകാന്ത തീരങ്ങളില്‍ മഴക്കാടുകള്‍ തളിര്‍ക്കുന്നതിന്റെ .അവിടെ ഒരു ഇല പുനര്‍ജനിക്കുന്നതിന്റെ.
(അവസാനിച്ചു)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot