നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചിത്രഭിത്തി


ചിത്രഭിത്തി
***********************************************
വേദിയില്‍ ഇരുന്നു കൊണ്ട് റിട്ട.ജസ്റ്റിസ് പയസ് ഹാളിലേക്ക് നോക്കി.ഹാള്‍ നിറഞ്ഞു കുട്ടികളും മാതാപിതാക്കളും അധ്യാപകരും ഉണ്ടായിരുന്നു..വേദിയിലെ മുന്‍നിരയില്‍ നാല് കസേരകളില്‍ പയസിനോടൊപ്പം വേറെ മൂന്നു സമപ്രായക്കാരായ വൃദ്ധര്‍ കൂടിയുണ്ട്..പയസിനെ പോലെ അവരും മറ്റ് ഏതൊക്കെയോ ചിന്തകളിലായിരുനു.
നഗരത്തിലെ സെയിന്റ് മേരീസ് സ്കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനമായിരുന്നു അത്.
നീലയും വെള്ളയും അണിഞ്ഞ സ്കൂള്‍ യൂണിഫോമുകളുടെ ഭംഗിയിലേക്ക് പയസിന്റെ കണ്ണുകള്‍ വീണ്ടും ചെന്നു.അത് ഒരു കടല് പോലെയായിരുന്നു.ഭംഗിയുള്ള കടല്‍. പെട്ടെന്ന് ഒരു ചുവന്ന പന്ത് ആ കടലില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി.ഏതോ കുട്ടിയുടെ കയ്യില്‍ നിന്ന് തെറിച്ചു പോയതായിരിക്കും.പന്ത് തെറിച്ചതിനെ തുടര്‍ന്നു ഒരു ചെറിയ ആരവം ആ ഭാഗത്ത്‌ നിന്ന് ഉയര്‍ന്നു .പിന്നെ അധ്യാപകരുടെ ശബ്ദം.ആരവം അടങ്ങുന്നു .തിര അടങ്ങുന്നത് പോലെ.
ആ തിര ഇപ്പോള്‍ ഇപ്പോള്‍ തഴുകുന്നത് പയസിന്റെ ഓര്‍മ്മകളുടെ കടല്ത്തീരങ്ങളിലാണ്.
.
“അടുത്തതായി ചിത്രഭിത്തി ഉദ്ഘാടനം ചെയ്യാന്‍ റിട്ട.ഹൈക്കോടതി ചീഫ് ജസ്റ്റിസും നമ്മുടെ സ്കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ഥിയുമായ ശ്രീ പയസ് ജോസഫിനെ ആദരപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.”
അവതരണം നടത്തുന്ന കുട്ടിയുടെ ശബ്ദം സ്പീക്കറുകളിലൂടെ ഹാളിലേക്ക് ഒഴുകി. അദ്ദേഹം എഴുന്നേറ്റ് ആയാസപ്പെട്ട്‌ മൈക്കിനു അരികിലേക്ക് നടന്നു.അപ്പോള്‍ അദ്ദേഹത്തിന്റെ ഒപ്പം വേദിയില്‍ ഉണ്ടായിരുന്ന മൂന്ന് സഹപാഠികളും കാരുണ്യപൂര്‍വ്വം അദ്ദേഹത്തെ നോക്കി.മുന്‍ നഗര സഭാ മേയര്‍ ലില്ലി ജൊസഫ്,റിട്ട.ഡി.ജി.പി മധുസൂദനന്‍ ,മുന്‍ മന്ത്രിയും പ്രതിപക്ഷപാര്‍ട്ടിയുടെ നേതാവുമായ ക്ലെമന്റ് പൗലോസ്..
വെളുത്ത വരയന്‍ ഷര്‍ട്ടും ക്രീം കളര്‍ പാന്റ്സുമാണ് പയസ് ധരിച്ചിരുന്നത്..വീതിയേറിയ നെറ്റിയില്‍ പ്രായത്തിന്റെ നിയമം ചുളിവുകള്‍ വീഴ്ത്തിയിരുന്നു.ഗോള്‍ഡ്‌ ഫ്രെയിം കണ്ണട ശരിയാക്കി ന്യായാധിപന്‍ മുന്‍പിലെ കടലിനെ നോക്കി.
“ദശകങ്ങള്‍ക്ക് മുന്പ് ഇതേ സ്കൂളില്‍ ഈ വന്നിരിക്കുന്ന വൃദ്ധരായ ഞങ്ങള്‍ നാല് പേരും ഒരുമിച്ചു ഒരു ക്ലാസില്‍ പഠിച്ചിട്ടുണ്ട്..”പയസ് പറഞ്ഞു തുടങ്ങി.
ആ നാലു പേരോടൊപ്പം ഒരു അഞ്ചാമനും ഉണ്ടായിരുന്നു.ഉണ്ടായിരുന്നുവോ ?
ഓര്‍മ്മയുടെ കടല്ത്തീ്രത്തേക്ക് പയസിന്റെ ആത്മാവിന്റെ ഒരു ഭാഗം നടന്നു തുടങ്ങി.മറു ഭാഗം തന്റെ മുന്‍പില്‍ ഇരിക്കുന്ന കുട്ടികളോട് ,ആ സ്കൂളിന്റെ പൂര്‍വ്വകാലത്തെക്കുറിച്ച സംസാരിച്ചു കൊണ്ടിരുന്നു.
അത് ഒരു ഓര്‍മ്മയാണോ ?അതോ പഴകിയ ഓര്‍മ്മകള്‍
സ്വപ്നമായി മാറിയതോ ?
വര്‍ഷങ്ങള്‍ക്കു മുന്പ്,പോക്കുവെയില്‍ സ്വര്‍ണ്ണം ഉരുക്കിയൊഴിച്ച ,ഒരു സ്കൂള്‍ പകലിന്റെ അവസാന ഡ്രില്‍ പീരിയഡില്‍,അഞ്ചു കുട്ടികള്‍ ഒരു സ്കൂള്‍ മൈതാനത്ത് കളിക്കുകയായിരുന്നു.അതില്‍ ഒരാള്‍ ഒരു പെണ്കുട്ടിയായിരുന്നു.കളിച്ചു കൊണ്ടിരിക്കെ ആ പന്ത് മൈതാനത്തിനു പുറത്തുള്ള തേക്കിന്ക്കാട്ടില്‍ ചെന്നു വീണു.അവര്‍ ആ പന്ത് തിരയുകയാണ്.ഓലപ്പുല്ലു വളര്‍ന്നു നിന്ന അവിടെ തണുപ്പ് ഉണ്ടായിരുന്നു.
“എനിക്ക് കിട്ടി ലില്ലീ...”ഒരു പതിനഞ്ചു വയസ്സുകാരന്‍ ഒരു തേക്കിന്റെ ചുവട്ടില്‍ കുനിഞ്ഞു കൊണ്ട് പറഞ്ഞു.
അപ്പുറത്ത് തിരയുകയായിരുന്ന പെണ്കുട്ടി അവന്റെ അരികില്‍ ഓടിയെത്തി.
“എവിടെ?”
“അയ്യോ ബോള്‍ അല്ല,മാറി പോയതാ..”
“പോ,പയസേ പറ്റിക്കാതെ ..”
തേക്ക്മരത്തിന്റെ പൊത്തുകളില്‍ നിന്ന് ചീവീടുകള്‍ ആര്‍ത്തു ചിരിച്ചു.അടുത്തെങ്ങും മറ്റാരുമില്ല.മഞ്ഞനിറമുള്ള അടര്‍ന്ന തൊലികള്‍ ഉള്ള തേക്ക്മരങ്ങള്‍ മാത്രം.അവയുടെ ചില്ലകള്ക്കിടയിലൂടെ ചുവട്ടിലെ ഓലപ്പുല്‍പരപ്പിലേക്ക് രഹസ്യമായി ഇറ്റ് വീഴുന്ന പോക്കുവെയിലിന്റെ സ്വര്‍ണ്ണ ത്തുള്ളികള്‍.
അവന്‍ അവളെ അണച്ച് പിടിച്ചു ചുംബിച്ചു.
“പയസേ....ച്ചി..വിടടാ..ആരെങ്കിലും കാണും..പപ്പാ എങ്ങാനും അറിഞ്ഞാല്‍.”
ലില്ലി അവനെ തള്ളിമാറ്റി.പയസ് പുല്ലിലേക്ക് തെറിച്ചു വീണു.ലില്ലി അവിടുന്ന് നടന്നകന്നു.
പയസ് ചാടി എഴുന്നേറ്റു. ആരെങ്കിലും കണ്ടോ?അവന്‍ ചുറ്റും നോക്കി.
അല്പം അകലെ തേക്ക് മരങ്ങള്ക്കിടയില്‍ നിന്ന് ഒരു നീലയും വെള്ളയും യൂണിഫോം മറയുന്നു.ആരാണത്?കാണാന്‍ സാധിക്കുന്നില്ല?അവന്‍ തങ്ങളെ കണ്ടോ?
അവര്‍ അഞ്ചു പേരായിരുന്നു പന്ത് തിരഞ്ഞു കൊണ്ടിരുന്നത്.ലില്ലിയും പയസും കൂടാതെ..
ക്ലെമന്റ്,മധുസൂദനന്‍,പിന്നെ...അഞ്ചാമത് ഒരാള്‍ കൂടി..
എന്തായിരുന്നു അവന്റെ പേര്‍ ?ഓര്‍മ്മയുടെ മണല്‍പരപ്പില്‍ പയസിന്റെ ആത്മാവ് തിരഞ്ഞു.
ഒരിക്കലും മറക്കില്ല എന്ന് കരുതിയ ആ പേര്‍ ?
“സേവ്യര്‍ .സേവ്യര്‍ എന്നായിരുന്നു അവന്റെ പേര്‍.”.ജസ്റ്റിസിന്റെ സ്വരം ഹാളില്‍ മുഴങ്ങി.
വേദിയില്‍ മുന്‍നിരയില്‍ ഇരുന്നവരുടെ മുഖം വലിഞ്ഞു മുറുകാന്‍ തുടങ്ങി.ചില മുഖങ്ങളില്‍ കാളിമ വീണു.
“ഈ ചിത്രഭിത്തി ഉദ്ഘാടനം നടത്തേണ്ടിയിരുന്നത് അവനായിരുന്നു.ഒരു പക്ഷെ നല്ലൊരു ചിത്രകാരനായി അവന്‍ അറിയപെടെണ്ടതായിരുന്നു.പക്ഷെ...ചില കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തില്‍ അല്ലല്ലോ...”
പയസ് മുന്പിലെ കടലിനോട് ആത്മഗതം പോലെ പറഞ്ഞു.വേദിയുടെ അരികിലെ ജനാല വഴി ഒരു മഞ്ഞ ചിത്രശലഭം പറന്നു മൈക്കിനു അരികില്‍ എത്തി.പയസ് ഒരു നിമിഷം ഞെട്ടി.ശലഭം അല്പ നേരം മൈക്കിനു താഴെ ചുറ്റിപറ്റി കറങ്ങി..പിന്നെ അത് വീണ്ടും ജനാല വഴി തിരികെ പറന്നു.പയസിന്റെ കണ്ണുകള്‍ അതിനു പുറകെ പറന്നു.
വീണ്ടും കടലിലരമ്പം.
“ചിത്രഭിത്തി എന്ന പരിപാടിയില്‍ ,നമ്മുടെ സ്കൂളിന്റെ മതിലില്‍ നല്ല ചുവര്‍ ചിത്രങ്ങള്‍ പുറത്തു നിന്ന് വന്ന കലാകാരന്മാര്‍ വരച്ചു ചേര്‍ക്കും എന്ന് നിങ്ങളുടെ പ്രിന്‍സിപ്പല്‍ എന്നോട് പറഞ്ഞു.നഗരത്തില്‍ ചുവര്‍ ചിത്രങ്ങള്‍ വരക്കാന്‍ എത്തുന്ന അതെ സംഘം തന്നയാണ് ഇത് ചെയ്യുന്നത്.ഈ ഒരാഴ്ച കൊണ്ട് കുട്ടികളെ പ്രചോദിപ്പിക്കുന്ന ചിത്രങ്ങള്‍ അവര്‍ വരക്കും.സുവര്ണ്ണ വര്‍ഷത്തിലെ ഒരു പരിപാടിയായ ചിത്രഭിത്തി നിങ്ങളുടെ അനുവാദത്തോടെ ഞാന്‍ ഉദ്ഘാടനം ചെയ്യുന്നു.”
കയ്യടികള്‍ മുഴങ്ങി.
പയസ് തിരികെ സീറ്റില്‍ എത്തി.
“എന്തിനാണ് നിങ്ങള്‍ സേവ്യറിന്റെ കാര്യം പറയാന്‍ പോയത്..അതൊക്കെ വര്‍ഷങ്ങള്‍ക്കു മുന്പ് നടന്ന കാര്യങ്ങള്‍ അല്ലെ..സേവ്യര്‍ മരിച്ചു.ഇപ്പോള്‍ ആ കുടുംബത്തില്‍ ആരുമില്ല.വീണ്ടും അതൊക്കെ എന്തിനു ഓര്‍മ്മിക്കണം ?
ലില്ലി പതിയെ അയാളുടെ ചെവിയില്‍ മന്ത്രിച്ചു.മറ്റുള്ളവരും അയാളെ കുറ്റപെടുത്തുന്ന മട്ടില്‍ നോക്കി.
“എന്തോ മഞ്ഞപൂമ്പാറ്റകളുടെ ചിത്രം ഉള്ള പാവാട അണിഞ്ഞ ആ പെണ്കുട്ടിയുടെ ചിത്രം ഇപ്പോഴും എന്റെ കണ്മുന്നില്‍ ഉണ്ട് .പ്രായം ആയതു കൊണ്ട് തോന്നുന്ന ഉള്‍ഭയം ആയിരിക്കാം .” പയസ് തന്നോട് തന്നെ പറയുന്നത് പോലെ പറഞ്ഞു.അയാള്‍ ജനാലയിലൂടെ പുറത്തേക്ക് വീണ്ടും നോക്കി.
“പയസ്,ആ കേസ് വര്‍ഷങ്ങള്‍ക്കു മുന്പ് അവസാനിച്ചു.ഇനി അതുമായി ബന്ധപെട്ട് ഒന്നും ബാക്കിയില്ല.ഇറ്റ് ഈസ് ഓവര്‍.”
അപ്പുറത്ത് നിന്ന് തല നീട്ടി വിരമിച്ച ഡി.ജി.പി മധുസൂദനന്‍ പറഞ്ഞു.
ഈ ചര്‍ച്ചകളില്‍ ഒന്നും ക്ലെമന്റ് പൌലോസ് പങ്കെടുത്തില്ല.കാരണം വടി പോലെ വെളുത്ത ഖദര്‍ ഷര്‍ട്ടും വെളുത്ത കൊമ്പന്‍ മീശയുമായി ആ മുന്‍ മന്ത്രി സദസ്സിനെ ,തമാശകള്‍ പറഞ്ഞു കയ്യിലെടുക്കുകയാണ്.
പണ്ട് ബാല്യത്തിലെ ഏതോ പകല്‍ വൈകുന്നേരം ,എവിടെയോ കളഞ്ഞു പോയ പന്ത്.വര്‍ഷങ്ങള്‍ക്കു ശേഷം ,വൃദ്ധനായതിനു ശേഷം ,അവ്യക്തമായ ഏതോ സന്ധ്യയില്‍,നമ്മള്‍ അവിടെ തിരികെ എത്തുന്നു.അവിടെ കരിയിലക്കൂട്ടങ്ങള്ക്കിടയില്‍ പുതഞ്ഞു കിടക്കുകയാണ് ആ പന്ത്,വര്‍ഷങ്ങളുടെ മഞ്ഞും വെയിലും തട്ടി.ഒരുപാട് തിരഞ്ഞിട്ടും കിട്ടാത്ത ആ സ്ഥലത്ത് അതെ പന്ത് നമ്മള്ക്ക് വേണ്ടി കാത്തു കിടക്കുകയായിരുന്നു.ആരും എടുക്കാതെ .ആരും അറിയാതെ.ഒരു ഓര്‍മ്മ പോലെ.
പയസ് സ്വപ്നത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു..പ്രോഗ്രാം കഴിഞ്ഞു വൈകുന്നേരം തന്നെ നഗരത്തിലെ ഫ്ലാറ്റില്‍ തിരികെ എത്തിയതാണ്.
അയാള്‍ അലമാരയില്‍ നിന്ന് ഒരു കുപ്പിയെടുത്തു ,ഗ്ലാസില്‍ വോഡ്ക ഒഴിച്ചു.മനസ്സ് വീണ്ടും പഴയ ഓര്‍മ്മകളുടെ പുസ്തകം തുറക്കുകയാണ്.ഇന്ന് ആ പരിപാടിക്ക് പോകണ്ടായിരുന്നു.
ലില്ലിയെ പയസ് ചുംബിക്കാന്‍ ശ്രമിച്ചതിനു പിറ്റേന്ന് പയസിനെ ആ സ്കൂളില്‍ നിന്ന് പുറത്താക്കി.പയസിന്റെ അമ്മ ഹൃദ്രോഗിയായ മേരി അതിന്റെ ആഘാതത്തില്‍ മരിച്ചു.പത്താം ക്ലാസില്‍ വച്ചു ഒരു വര്‍ഷത്തെ പഠനം മുടങ്ങിയതിന് ശേഷം ,പയസിന്റെ പപ്പാ ട്രാന്സ്ഫര്‍ വാങ്ങി മറ്റൊരു നഗരത്തിലേക്ക് പോയി.
ആരാണു സ്കൂള്‍ പ്രിന്സിപ്പല്‍ കൂടിയായ ലില്ലിയുടെ പപ്പയോട് അത് പറഞ്ഞതെന്ന് പയസിനു അറിഞ്ഞു കൂടായിരുന്നു.ലില്ലിയുടെ പപ്പയും പയസിന്റെ പപ്പയും സുഹൃത്തുക്കള്‍ ആയിരുന്നു.ആ സംഭവത്തോടെ പയസിന്റെ പപ്പാ വര്‍ഷങ്ങള്‍ മകനോട്‌ മിണ്ടാതിരുന്നു.പയസും പഴയ നാല് കൂട്ടുകാരുമായുള്ള ബന്ധവും അതോടെ അവസാനിച്ചു.കൂട്ടുകാര്‍ ആരും പരസ്പരം വര്‍ഷങ്ങള്‍ കണ്ടില്ല.
എങ്കിലും ഒരിക്കല്‍ ലോ കോളേജിന്റെ ഹോസ്റ്റലില്‍ മധുസൂദനനെ കണ്ടു.അന്ന് സംസാരിച്ചപ്പോള്‍ പറഞ്ഞു.സേവ്യര്‍ ആണ് ലില്ലിയുടെ പപ്പയോട് അത് പറഞ്ഞത്.അന്ന് തേക്കിന്കാട്ടില്‍ വച്ചു താന്‍ കണ്ട അവ്യക്തമായ യൂണിഫോം അവന്റെ ആയിരുന്നു എന്ന്.
സേവ്യര്‍.അധികം സംസാരിക്കാത്ത അവരുടെയിടയിലെ കുട്ടി.നന്നായി ചിത്രം വരക്കും.സ്കൂളിനു വേണ്ടി പല ചിത്രകലാ മത്സരങ്ങളിലും ട്രോഫി കൊണ്ട് വന്നിട്ടുണ്ട് .അത് കൊണ്ട് തന്നെ ലില്ലിയുടെ പപ്പക്ക് അവനെ വല്യ ഇഷ്ടമായിരുന്നു.ചില നേരങ്ങളില്‍ സേവ്യറിന്റെ നോട്ടം ലില്ലിയില്‍ ചെല്ലുന്നത് പയസ് കണ്ടിട്ടുണ്ട്.ഇനി അവന്‍ രഹസ്യമായി ലില്ലിയെ ഇഷ്ടപെട്ടിരുന്നുവോ ?
പയസിന്റെ ജീവിതത്തിലെ ഒരു കരിയാത്ത മുറിവായി ആ സംഭവം നിലകൊണ്ടു.
ആ ബിന്ദുവില്‍ നിന്ന് ഒരു നീണ്ട വര കൂടി കാലം മുന്നോട്ടു വരച്ചു.അതിന്റെ ഒടുവില്‍ ,അവര്‍ നാല് പേരും വീണ്ടും അതെ നഗരത്തില്‍ കണ്ടു മുട്ടി .വര്‍ഷങ്ങള്‍ക്കു ശേഷം.ഒരു കോടതി മുറിയില്‍ വച്ചായിരുന്നു ആ കണ്ടു മുട്ടല്‍.
സെയിന്റ് മേരിസ് സ്കൂളിനു സമീപത്തെ മതിലിനരികില്‍ ,മഞ്ഞശലഭങ്ങളുടെ ചിത്രമുള്ള വസ്ത്രം ധരിച്ച ഒരു ബാലികയുടെ ജഡം കണ്ടെത്തി.ഒരു ദിവസം സ്കൂളില്‍ നിന്ന് തിരികെ വരികയായിരുന്ന കുട്ടിയെ കാണാതായിരുന്നു.
വാദി ഭാഗത്ത്‌ പീഡിപ്പിച്ചു അവശയായി മരിച്ചു പോയ പെണ്കുട്ടിയുടെ അപ്പന്‍ നീതിക്ക് വേണ്ടി കോടതിയില്‍ നിന്നു.അത് സേവ്യര്‍ ആയിരുന്നു.
പ്രതിയായി പോലീസ് കണ്ടെത്തിയത് മയക്കുമരുന്ന് ഉപയോഗിച്ച് മാനസികനില തെറ്റിയ ഒരു പതിനേഴു വയസ്സുകാരന്‍ ആയിരുന്നു.അയാളുടെ അപ്പന്‍ ,രാഷ്ട്രീയനേതാവ് കോടതിയില്‍ കാഴ്ചക്കാരുടെ നിരയില്‍ ഉണ്ടായിരുന്നു. ക്ലെമന്റ് പൗലോസ് .
കേസ് അന്വേഷിച്ച ജില്ലാ പോലീസ് ചീഫ് മധുസൂദനന്‍ ആയിരുന്നു.അയാള്‍ കോടതിയെ സല്യൂട്ട് ചെയ്തു.
പ്രതിക്ക് വേണ്ടി പ്രശസ്തായ ക്രിമിനല്‍ ലോയര്‍ ലില്ലി ജോസഫ് എഴുന്നേറ്റു.
തന്റെ സഹപാഠികളെ, കണ്ണ് കെട്ടിയനീതി ദേവതയുടെ അരികില്‍ ഇരുന്നു ജസ്റിസ് പയസ് നോക്കി. കേസ് പത്തു ദിവസത്തെ അവധിക്കു വച്ചു.
കോടതി കഴിഞ്ഞു ജഡ്ജിയുടെ ചേംബറില്‍ സേവ്യര്‍ എത്തി.അയാള്‍ ഒരു ചിത്രകലാ അധ്യാപകന്‍ ആയിരുന്നു.
“ഏറെ നാള്‍ കുട്ടികള്‍ ഉണ്ടാകാതെ ഇരുന്നിട്ട് ഉണ്ടായതാണ് എനിക്ക് അവളെ.നമ്മള്‍ എല്ലാവരും ഒരുമിച്ചു വര്‍ഷങ്ങള്‍ പഠിച്ചതാണ്.പക്ഷെ എന്റെ കുട്ടിയുടെ ജീവന് പയസ് നീതി നടത്തിത്തരണം.എന്നെക്കാള്‍ വളരെ ശക്തരാണ് അവര്‍ മൂന്ന് പേരും.എങ്കിലും എനിക്ക് പയസില്‍ വിശ്വാസമുണ്ട്.”
അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.നീണ്ടു വളര്‍ന്ന താടിയും ദൈന്യത നിഴലിക്കുന്ന ആ കണ്ണുകളും കണ്ടപ്പോള്‍ പയസിന്റെ പണ്ട് ലില്ലിയുടെ പപ്പയുടെ ഓഫീസിലെ ഗദ്സമെനിലെ യേശുവിന്റെ ചിത്രം ഓര്‍മ്മ വന്നു.
അന്ന് വൈകുന്നേരം ബാക്കി മൂന്നു സഹപാഠികളും കാണാന്‍ എത്തി.ലില്ലി വിവാഹിതയായിരുന്നു.അവര്‍ ഇപ്പോള്‍ നഗരത്തിലെ ഒന്നാംനിര അഡ്വക്കറ്റ് ആണ്.ക്ലെമന്റ് ഇപ്പോള്‍ പാര്‍ട്ടിയുടെ ജില്ല സെക്രട്ടറിയാണ്.ഒപ്പം തന്നെ അയാള്‍ കോടികള് ഇട്ടു അമ്മാനമാടുന്ന ബിസിനസുകാരനുമാണ്.എല്ലാ നഗരത്തിലും ബാറുകള്‍.അടുത്ത തിരഞ്ഞെടുപ്പിന് മന്ത്രിയാകുമെന്ന് ഉറപ്പാണ്.മധുസൂദനന്‍ അടുത്ത് തന്നെ ഡി.ഐ.ജി അയി പ്രമോഷന്‍ ലഭിക്കും.കൂട്ടുകാരന്റെ മകനെ രക്ഷിക്കാന്‍ വേണ്ടുന്ന പഴുതുകള്‍ മധു തന്നെ കേസില്‍ ഒരുക്കി വച്ചിരുന്നു.
അവധിക്കു ശേഷം വീണ്ടും കോടതി കൂടി.വിധി പറയാന്‍.
ജഡ്ജിയുടെ ടേബിളില്‍ വിധിന്യായ പുസ്തകത്തിന്റെ താളുകള്‍ കാറ്റില്‍ പറന്നു കൊണ്ടിരുന്നത് പയസ് നോക്കിയിരുന്നു.ഒരു പേജ് കഴിഞ്ഞു മറ്റൊന്ന്.
പ്രിന്സിപ്പലായ ലില്ലിയുടെ പപ്പയുടെ ഓഫീസില്‍ നിന്ന് ടി.സി മേടിച്ചു പുറത്തു വന്നത്,വീടിന്റെ തിണ്ണയില്‍ അമ്മ കുഴഞ്ഞു വീണു മരിക്കുന്നത് ,കൂട്ടുകാരുമായുള്ള ബന്ധം മുറിഞ്ഞത്,പപ്പയുമായുള്ള ബന്ധം വഷളായത്,വര്‍ഷങ്ങള്‍ ആ മുറിവും കൊണ്ട് ദൂരെ എവിടെയൊക്കെയോ അലഞ്ഞത്....ജീവിതത്തിലെ രംഗങ്ങള്‍ ഓരോന്നായി അയാളുടെ ഓര്‍മ്മയില്‍ മറിഞ്ഞു കൊണ്ടിരുന്നു.
അയാള്‍ ക്ലെമന്റിന്റെ മകനെ വെറുതെ വിട്ടു കൊണ്ട് വിധി പറഞ്ഞു.പ്രതി കുറ്റം ചെയ്തു എന്ന് തെളിയിക്കാന്‍ പ്രോസിക്കൂഷന് പൂര്‍ണ്ണമായി സാധിച്ചില്ല എന്നതായിരുന്നു കാരണമായി വിധിയില്‍ പറഞ്ഞത്.
പയസ് വീണ്ടും ഒരു ഗ്ലാസ് കൂടി മദ്യം ഒഴിച്ചു. പുറത്തു നഗരവിളക്കുകള്‍ ഓരോന്നായി തെളിയുകയാണ്.
എന്ത് കാരണമാണ് താന്‍ ആ ബാലികയുടെ കൊലപാതകിയെ വെറുതെ വിട്ടത് ?ക്ലെമന്റ് തന്ന കോടികളോ?വിവാഹിതയെങ്കിലും പോയ വസന്തം തുടിക്കുന്ന ലില്ലിയുടെ കണ്ണുകളോ?അതോ ജീവിതത്തിലെ എല്ലാ രാത്രികളിലും തന്നെ മുറിപ്പെടുത്തിയ ഓര്‍മ്മകളുടെ കാരണക്കാരനായ സേവ്യറിനോട്‌ ഉള്ള പകയോ?
അതിനു ശേഷം രണ്ടു ആത്മഹത്യകള്‍ ഉണ്ടായി.
ക്ലമെന്റിന്റെ മകന്‍ അമിതമായി മയക്കുമരുന്ന് കഴിച്ച മരിച്ചു.തെരുവിലെ ഭിത്തികളില്‍ കരി കൊണ്ട് പടം വരച്ചു ഭ്രാന്തനായി നഗരത്തിലൂടെ അലഞ്ഞ പഴയ കൂട്ടുകാരന്‍ സേവ്യര്‍ മദ്യത്തില്‍ വിഷം കലര്‍ത്തി മരിച്ചു.
അതെല്ലാം കഴിഞ്ഞിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.എങ്കിലും ഓര്‍മ്മകള്‍ പെണ്ടുലത്തിന്റെ ചലനങ്ങള്‍ പോലെയാണ്.കൃത്യമായി ഇടവേളകളില്‍ അവ നമ്മെ തേടി വരുന്നു.
കാലത്തിന്റെ അജ്ഞാതമായ പുല്‍മേടുകളില്‍ വിധിയുടെ കുതിരകള്‍ തനിക്കെതിരെ പടയൊരുക്കം തുടങ്ങിയോ ?
പിറ്റേന്ന് ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടാണ് പയസ് എഴുന്നേറ്റത്.അത് മധുസൂദനന്‍ ആയിരുന്നു.
“ലില്ലി മരിച്ചു.ആത്മഹത്യ ആണെന്ന് സംശയം ഉണ്ട്.ഉറക്ക ഗുളികകള്‍ അമിതമായി ഉള്ളില്‍ ചെന്നിട്ടുണ്ട്.പക്ഷെ പുറത്തു സ്വാഭാവിക മരണമായിട്ടാണ് അറിഞ്ഞിരിക്കുന്നത്.”
പയസിനു ഞെട്ടല്‍ ഒന്നും തോന്നിയില്ല.
എവിടെയോ എന്തോ ഒരുങ്ങുന്നുവോ ?ഭിത്തിയിലെ കുതിരകളുടെ പെയിന്റിംഗ് നോക്കി പയസ് ആലോചിച്ചു.
പഴയ കാമുകിയുടെ അടക്കു കഴിഞു പയസ് ചിത്രഭിത്തിയുടെ അരികിലൂടെ തിരികെ നടന്നു.ഒരു ചിത്രം പൂര്‍ത്തിയായി . രണ്ടാമത്തെ ചിത്രം പുരോഗമിക്കുന്നു..അയാള്‍ അവയുടെ ചിത്രങ്ങള്‍ ഫോണിലെ ക്യാമറയിൽ ഒപ്പിയെടുത്തു.
അന്ന് ആ തേക്കിന്‍കാട്ടില്‍ വച്ചു താന്‍ ചുംബിച്ചപ്പോള്‍ അവള്ക്കു തേനിന്റെ മണമായിരുന്നു.അവള്‍ ഇന്ന് മണ്ണില്‍ ഉറങ്ങുന്നു.
അയാള്‍ ഫോണിലെ ചിത്രങ്ങള്‍ ലാപ്ടോപില്‍ ഇട്ടു നോക്കി.
ഒന്നാമത്തെ ചിത്രം ഒരു ബാലിക പൂന്തോട്ടത്തിലെ ലില്ലി പുഷ്പം തഴുകുന്നതാണ്.അതിനു താഴെ ‘പൂക്കളെ സ്നേഹിക്കുക” എന്ന് അടികുറിപ്പ് എഴുതിയിരിക്കുന്നു.ആ ചിത്രം കണ്ടു പയസ് ഒന്ന് ഞെട്ടി.
ബാലിക ധരിച്ചിരിക്കുന്നത്‌ മഞ്ഞശലഭങ്ങളുടെ ചിത്രമുള്ള പാവടയാണ്.
അയാള്‍ ആ ചിത്രം സൂക്ഷിച്ചു നോക്കി.സൂക്ഷിച്ചു നോക്കിയാല്‍.....!!
ആ കുട്ടി ആ പൂ പറിച്ച് എടുക്കുകയല്ലേ ...!!?
പയസിനു സംശയം തോന്നി.
അടുത്ത ചിത്രം പയസ് നോക്കി.മഞ്ഞ ശലഭങ്ങള്‍ അണിഞ്ഞ കുട്ടി കൈ ചൂണ്ടി ചിരിക്കുന്നു.
തോന്നലുകള്‍ ...അയാള്‍ ലാപ്ടോപ് അടച്ചു വച്ചു.
പിറ്റേന്ന് രാവിലെ ടി.വി വച്ചപ്പോള്‍ ഫ്ലാഷ് ന്യൂസ് എഴുതി കാണിക്കുന്നത് കണ്ടു പയസ് ഞെട്ടി.മുന്‍ മന്ത്രി ക്ലമന്റ് മരിച്ചിരിക്കുന്നു!!അയാള്‍ മധുവിനെ വിളിച്ചു.അയാളുടെ ഫോണ്‍ ബിസിയായിരുന്നു.
കിണറ്റില്‍ വീണാണ് മരിച്ചത്.എങ്ങനെയാണ് കിണറ്റില്‍ വീണത്‌ എന്ന് അറിയില്ല.പോലീസ് അന്വേഷണം തുടങ്ങി.അയാളുടെ ഫോണ്‍ കിണറ്റില്‍ കിടന്നു കിട്ടി.
മധു തിരികെ വിളിച്ചു.
“സ്ലിപ്പ് ചെയ്തു പോയതാണ് എന്നാണ് എനിക്ക് തോന്നുന്നത്.അയാള്ക്ക് ആ കിണറിന്റെ ഭിത്തിയില്‍ ഇരുന്നു ഫോണ്‍ ചെയ്യുന്ന സ്വഭാവം ഉണ്ടായിരുന്നു.ഞാനും കണ്ടിട്ടുണ്ട്.”
പയസിന്റെ ഫ്ലാറ്റിനു മുന്നില്‍ മധുവിന്റെ കറുത്ത ബെന്‍സ് കാര്‍ വന്നു നിന്നു.തലസ്ഥാനനഗരിയിലേക്ക് ക്ലെമന്റിന്റെ അടക്കിനു പോകാന്‍ പയസും കാറില്‍ കയറി.
“ഒരു കാര്യം പറഞ്ഞാല്‍ പയസിന് എന്നോട് വിരോധം തോന്നരുത് .നിന്നോട് തുറന്നു പറയാത്ത ഒരു രഹസ്യമുണ്ട്...ക്ലമന്റ് മരിച്ചു.ലില്ലിയും.ഇനി അത് പറയാതിരിക്കാന്‍ കഴിയില്ല..ഒരിക്കല്‍ നിന്നോട് ഞാന്‍ പറഞ്ഞിരുന്നു സേവ്യര്‍ ആണ് അന്ന് നിന്നെ സ്കൂളില്‍ നിന്ന് പുറത്താക്കാന്‍ കാരണമെന്നു.പക്ഷെ അന്ന് അത് ലില്ലിയുടെ പപ്പയോട് പറഞ്ഞത് ക്ലമന്റ് ആണ്.അവനു ലില്ലിയെ അന്ന് ഇഷ്ടമായിരുന്നു.നീ അന്ന് പന്ത് പെറുക്കുന്നത്തിനിടയില്‍ കണ്ടത് ക്ലമന്റിനെയാണ്.പക്ഷെ..വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എല്ലാം മാറി മറിഞ്ഞു.”മധുവിന്റെ സ്വരം പതറി.
പയസ് ഒന്നും പറഞ്ഞില്ല.അയാളുടെ ഉള്ളില്‍ ആ സ്വപ്നം വീണ്ടും തെളിയുകയായിരുന്നു.
ഒരു അവ്യക്തമായ സന്ധ്യയില്‍,താന്‍ ആ പന്ത് തിരയുന്നു..അത് അവിടെ തന്നെ കിടപ്പുണ്ടായിരുന്നു...വര്‍ഷങ്ങള്‍ അത് തന്നെ കാത്തു കിടന്നു..
അബോധ മനസ്സിന്റെ മഴക്കാടുകളില്‍ ഒരു മഴ പെയ്യാന്‍ തുടങ്ങുന്നത് അയാള്‍ അറിഞ്ഞു.ഉള്ളിന്റെ ഉള്ളില്‍ പേരറിയാത്ത എന്തോ ഒന്ന് രൂപം കൊള്ളുന്നു.
രണ്ടു വൃദ്ധന്മാരും ബെന്സ് കാറില്‍ നിശബ്ദരായി ഇരുന്നു.
തിരികെ വരുമ്പോള്‍ സെയിന്റ് മേരീസ് സ്കൂളിനു സമീപം എത്തിയപ്പോള്‍ വണ്ടി സ്ലോ ചെയ്തു.ട്രാഫിക്ക് ബ്ലോക്ക്.പയസ് വെളിയിലേക്ക് നോക്കി.ചിത്രഭിത്തിയില്‍ രണ്ടാമത്തെ ചിത്രം പൂര്‍ത്തിയായിരുന്നു.
ഒരു വീടിനു സമീപമുള്ള സമീപം ,കിണറ്റിലേക്ക് വിരല്‍ ചൂണ്ടി ചിരിച്ചു കൊണ്ട് നില്ക്കുന്ന മഞ്ഞ പൂമ്പാറ്റകളുടെ വസ്ത്രം അണിഞ്ഞ ബാലിക.താഴെ “ജലം അമൂല്യമാണ്‌ “എന്ന് എഴുതിയിരിക്കുന്നു.
പയസ് ഞെട്ടി.അടുത്ത ചിത്രങ്ങള്‍ പുരോഗമിക്കുന്നു.അയാള്ക്ക് നോക്കാന്‍ കഴിഞ്ഞില്ല.അപ്പോഴേക്കും ട്രാഫിക്ക് ലൈറ്റ് പച്ച കത്തി.വണ്ടി മുന്നോട്ട് കുതിച്ചു.
ആ ചിത്രങ്ങളില്‍ ഒരു ശ്രേണി ഒളിഞ്ഞു കിടപ്പുണ്ടോ?അതോ തന്റെ തോന്നലാണോ?
അയാള്‍ സെയിന്റ് മേരിസ് സ്കൂള്‍ പ്രിന്സിപ്പലിനെ വിളിച്ചു.
മൂന്നു നാല് ചിത്രകാരന്മാര്‍ ഒരുമിച്ചാണ് അത് വരക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.ഇനിയും രണ്ടു ചിത്രങ്ങള്‍ കൂടിയേ ഉള്ളു.അത് നാളെ കൊണ്ട് തീരും .
അയാള്‍ മധുവിനെ വിളിച്ചു.അയാള്‍ ബാംഗ്ലൂരിലേക്ക് പോവുകയാണ്.അവിടെ മകന് ഒരു ഫാം ഹൗസ് ഉണ്ട്.ഒന്ന് മാറി നിന്നാല്‍ മനസ്സ് ഫ്രഷ്‌ ആകും.അയാള്‍ പയസിനെയും ക്ഷണിച്ചു.
“ഇല്ല,ഞാന്‍ ഈ നഗരം വിട്ടു വരുന്നില്ല.”പയസ് പറഞ്ഞു.പിന്നെ എന്തോ ഒന്ന് കൂടി പറയാന്‍ വന്നത് അയാള്‍ വിഴുങ്ങി.
പിറ്റേന്നു പയസ് ഫ്ലാറ്റില്‍ തന്നെ കഴിഞ്ഞു.സേവ്യര്‍ മരിച്ചു.അയാളുടെ ബന്ധുക്കള്‍ ആരും അവശേഷിക്കുന്നില്ല എന്ന് അയാള്‍ പോലീസ് കേന്ദ്രങ്ങളില്‍ വിളിച്ചു ഉറപ്പു വരുത്തി.ഇതെല്ലം തോന്നലുകള്‍ മാത്രമാണ്...വിധിയുടെ കുതിരകള്‍ ആക്സമിതകളുടെ രൂപത്തിലാണ് പായുന്നത് എന്ന് എവിടെയോ വായിച്ചത് അയാള്‍ വീണ്ടും വീണ്ടും ഓര്‍ത്തു.
അതിനു പിറ്റേ ദിവസം ഉച്ചക്ക് മധുവിന്റെ മരണവാര്‍ത്ത അയാളെ തേടിയെത്തി.കാര്‍ അപകടം.ടി.വിയില്‍ മുന്‍ ഡി.ജി.പിയുടെ തകര്‍ന്നു കിടക്കുന്ന ബെന്‍സ് കാണിച്ചു കൊണ്ടിരുന്നു.
വൈകുന്നേരം അയാള്‍ നടക്കാന്‍ ഇറങ്ങി.എല്ലായിടത്തും പോക്കുവെയില്‍ മുങ്ങി കിടന്നു.അയാള്‍ സ്കൂളിനരികിലെക്ക് നടന്നു.
ചിത്രഭിത്തിയില്‍ നാല് ചിത്രങ്ങളും പൂര്‍ത്തിയായിരുന്നു.മൂന്നാമത്തെ ചിത്രത്തില്‍ ആ ബാലിക റോഡു മുറിച്ചു കടക്കുകയാണ്.സീബ്രാ ലൈനിനു അപ്പുറം ഒരു കറുത്ത ബെന്‍സ് നിര്‍ത്തിയിട്ടിരിക്കുന്നു.കുട്ടി ബെന്സിനു മുന്പില്‍ നിന്ന് അതിലേക്ക് നോക്കി ചിരിക്കുന്നു.താഴെ അടിക്കുറിപ്പ് “ ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കുക.”
പയസ് നാലാമത്തെ ചിത്രം നോക്കി.ആ കുട്ടി ഒരു മുറിയുടെ ഉള്ളില്‍ നിന്ന് ഒരു സ്വിച്ച് ഓഫാക്കുന്നു..മുറിയുടെ ഉള്ളില്‍ ഒരു ബള്‍ബ്‌ തെളിഞ്ഞു കത്തുന്നു.താഴെ അടിക്കുറിപ്പ് “വൈദ്യുതി അമൂല്യമാണ്‌ .പാഴാക്കരുത്.”
ആ ബാലിക തന്നെ നോക്കി ചിരിക്കുന്നതു പോലെ പയസിനു തോന്നി.
പയസ് തിരികെ ഫ്ലാറ്റില്‍ എത്തി.സന്ധ്യയായിരുന്നു.അസ്തമനത്തിന്റെ രാജരഥം തിരികെ യാത്ര തുടങ്ങിയിരിക്കുന്നു.ചക്രവാളത്തിലെ ജ്വാലാപഥങ്ങള്‍ ചുവപ്പില്‍ മുങ്ങിത്താഴുന്നു.
ഒരു ഗ്ലാസില്‍ മദ്യംപകര്‍ന്നു പയസ് ജനാലയുടെ അരികിലെ കസേരയില്‍ ഇരുന്നു കഴിച്ചു കൊണ്ടിരുന്നു.. പൊടുന്നനെ മുറിയിലെ കറന്റ് പോയി.എല്ലായിടത്തും ഇരുട്ട് പരന്നു.ദൂരെ എവിടെ നിന്നോ പള്ളി മണികള്‍ മുഴങ്ങുന്ന ശബ്ദം.
“നീ ഇവിടെ ഉണ്ടെന്നു എനിക്ക് അറിയാം.പക്ഷെ ഇപ്രാവശ്യം നീ തോറ്റു.കാരണം ഞാന്‍ ഒരു മണിക്കൂര്‍ മുന്പേ മരിച്ചു.ഈ മദ്യത്തില്‍ ഞാന്‍ വിഷം കലര്‍ത്തിയിട്ടുണ്ട്.”
ഒരു സിപ്പ് മദ്യം കുടിച്ച് പയസ് മുറിയിലെ ഇരുട്ടിലേക്ക് നോക്കി പറഞ്ഞു.
അയാള്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി.ഒരു തണുത്ത കാറ്റ് വീശി കടന്നു പോയി.പുറത്തു നഗരവിളക്കുകള്‍ ഓരോന്നായി അണയുന്നത് നോക്കി പയസ് സാവകാശം മദ്യം കഴിച്ചു കൊണ്ടിരുന്നു.
(അവസാനിച്ചു)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot