Slider

“ടീച്ചർ”

0

“ടീച്ചർ” -. കാതിൽ മൃദുവായ ഒരു സ്വരം കേട്ടാണ് ഞാനുണർന്നത് .ആരാണ് ഇപ്പോൾ ടീച്ചർ എന്ന് വീണ്ടും വിളിക്കാൻ? ടീച്ചർ ഉദ്യോഗത്തിൽ നിന്നും വിരമിച്ചിട്ടു പത്തു വർഷത്തിലേറെയായി .
സ്ഥലകാല ബോധം വന്നപ്പോൾ ആശുപത്രിയിലാണെന്നു ബോധ്യമായി, തൊട്ടു മുന്നിൽ വെളുത്തു തുടത്ത പൂ പോലെ ഒരു മുഖം -നീല യൂണിഫോമിൽ ..
പെട്ടെന്ന് തലേ ദിവസത്തെ കാര്യങ്ങൾ ഓർമ്മയിലേക്ക് വന്നു. ഇന്നലെ മകനും മരുമകളുമായി ഒരു വാക്ക് തർക്കം ഉണ്ടായി. ഒടുവിൽ മകൻ എന്നെ ഒന്ന് തള്ളി. ബാലൻസ് തെറ്റി ഞാൻ താഴേക്ക് വീണു. അപ്രതീക്ഷിതമായതിനാൽ പെട്ടെന്ന് ഒരു നെഞ്ച് വേദന വന്നു. പിന്നെഒന്നും തന്നെ ഓർമയില്ല..
പരിസരം ഒന്ന് കൂടെ നിരീക്ഷിച്ചപ്പോൾ ഞാൻ ഐ സി യു വിൽ ആണെന്ന് മനസിലായി..
“ടീച്ചറിന് എന്നെ മനസ്സിലായോ ?”- പെൺകുട്ടിയുടെ ചോദ്യം പെട്ടെന്ന് ചിന്തകളെ ഉലച്ചു.
മുപ്പതു വര്ഷത്തിലേറെയായ അദ്ധ്യാപന ജീവിതം! എത്രയോ കുട്ടികൾ ? ഈ ഓമന മുഖത്തിന്റെ ഉടമയുടെ പേര് പെട്ടെന്ന് കിട്ടുന്നേയില്ലലോ ?
മെല്ലെ ചിരിച്ചു കൊണ്ട് അവളുടെ നെയിം ബോർഡ് വായിക്കാൻ ഒരു ശ്രമം നടത്തി. കണ്ണട ഇല്ലാത്തതിനാൽ ശ്രമം പാഴായി.
“ടീച്ചർ കാപ്പി കുടിക്കൂ”
അവൾപതിയെ എന്നെ ചാരി ഇരുത്തി.. ഫ്ലാസ്കില് നിന്നും കാപ്പി എടുത്തു എന്റെ ചുണ്ടോടു അടുപ്പിച്ചു.
“ടീച്ചർ അധികം ആലോചിക്കേണ്ട ഓര്മയുണ്ടാവില്ല ഞാൻ ആനി ജോൺസ്” -പെൺകുട്ടി സ്വയം പരിചയപ്പെടുത്തി ..
ആനി ജോൺസ് !!
വായിൽ നിറഞ്ഞ കാപ്പി പെട്ടെന്ന് വന്ന ചുമയിൽ പുറത്തേക്കു തെറിച്ചു .ഐ സി യുടെ ശീതളിമയിലും ഞാൻ നൊടിയിട കൊണ്ട് വിയർത്തു കുളിച്ചു.
ഇവളെ ഞാൻ എങ്ങിനെ മറക്കും ?
എന്റെ പരിഭ്രാന്തി കണ്ടാവും ആനി പറഞ്ഞു ..” ടീച്ചർ വിഷമിക്കണ്ട. ഞാൻ നൈറ്റ് ഡ്യൂട്ടിയിൽ ആണ്. ഇപ്പോൾ മടങ്ങും. ഡ്യൂട്ടിയിൽ ഉള്ളവരോട് പറഞ്ഞിട്ടുണ്ട് എന്റെ ടീച്ചറെ പ്രത്യേകം ശ്രദ്ധിക്കണമെന്ന്”
ചിതറി വീണ കാപ്പി തുള്ളികൾ തുടച്ചെടുത്തു ആനി പറഞ്ഞു.
“ആനി നീ പൊയ്ക്കോ . ഞാൻ നോക്കിക്കൊള്ളാം”- ഒരു മെലിഞ്ഞ പെൺകുട്ടി അതെ യൂണിഫോമിൽ വന്നു പറഞ്ഞു .ആനി മെല്ലെ എന്റെ നെറുകയിൽ തലോടി വിട ചോദിച്ചു..
വിളറിയ മുഖത്തോടെ ഞാൻ അവളെ നോക്കി തലയാട്ടി.
അല്ലെങ്കിൽ തന്നെ ആ പെൺകുട്ടിയോട് ഞാനെന്തു പറയാൻ ? അവളോട് ഞാൻ ചെയ്ത അപരാധങ്ങൾ അവൾ മറന്ന് കാണുമോ?
**
അന്ന് ഞാൻ എട്ടു, ഒമ്പതു, പത്തു ക്ലാസ്സിലെ ക്ലാസ് ടീച്ചർ ആയിരുന്നു. കുട്ടികളും ടീച്ചറും 3 വര്ഷം മാറ്റമില്ലാതെ തുടര്ന്ന നാളുകൾ .. അങ്ങിനെയാണ് മിടുമിടുക്കിയായ ആനി എട്ടാം തരത്തിൽ എന്റെ ക്ലാസ്സിൽ വന്നു ചേർന്നത് . സൗന്ദര്യത്തോടൊപ്പം ബുദ്ധിയും ഉള്ള മിടുക്കി. വീട് അടുത്തായിരുന്നിട്ടും അവൾ ബോർഡിങ്ങിൽ ആണ് താമസിച്ചിരുന്നത്. ബോര്ഡിങ് സിസ്റ്ററുമായി അന്ന് എനിക്ക് നല്ല ചങ്ങാത്തം..
ആനിയെ കണ്ടാൽ വലിയ വീട്ടിലെ കുട്ടിയാണ് എന്നേ പറയൂ അത്രക്ക് ആഢ്യത്വം!
പക്ഷെ ഒരു ദിവസം സിസ്റ്ററുമായി സംസാരിച്ചപ്പോൾ ആ അറിവ് തെറ്റാണു എന്ന് ബോധ്യപ്പെട്ടു. വിവാഹ മോചിതരായ മാതാപിതാക്കളുടെ ഏക മകളാണ് ആനി. അമ്മക്ക് ഒരു ജോലിയുണ്ട് എങ്കിലും ബന്ധുക്കളാണ് അവളെ പഠിക്കാൻ സഹായിക്കുന്നത്. 'അമ്മ ഒറ്റക്കാ യതിനാലാണ് അവളെ ബോർഡിങ്ങിൽ നിർത്തിയിരിക്കുന്നത്.
ആ സമയത്തു എന്റെ വീട്ടിൽ മകൻ പ്രശ്നങ്ങൾ സൃഷിടിക്കാൻ തുടങ്ങി. ഭർത്താവു മരിച്ച ശേഷം ഞാൻ താലോലിച്ചു വളർത്തിയ ഏക മകനാണ്. കൂടെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ അവൻ താല്പര്യം കാണിച്ചു. അനേഷിച്ചപ്പോൾ ഏതാണ്ട് ആനിയുടെ സാഹചര്യതിൽ വളർന്ന പെൺകുട്ടി. നല്ല അച്ചടക്കത്തിൽ ഞാൻ വളർത്തിയ മകനെ വളച്ചെടുത്ത അവളോട് എനിക്ക് വല്ലാത്ത ദേഷ്യം വന്നു. എന്റെ എതിർപ്പിനെ വക വെക്കാതെ മകൻ അവളെ രജിസ്റ്റർ മാര്യേജ് ചെയ്തു വീട്ടിലേക്കു കൂട്ടി കൊണ്ട് വന്നു. ആനിയുടെ നിഷ്ക്കളങ്കത അപ്പാടെ കിട്ടിയില്ലെങ്കിലും കാണാൻ നീനയും അവളെ പോലെ തന്നെ...
എനിക്ക് അവളുമായി പൊരുത്തപ്പെട്ടു പോവാന് ഒട്ടും തന്നെ കഴിഞ്ഞില്ല .
സ്കൂളിൽ ചെല്ലുമ്പോൾ അവളെ ഓർമിപ്പിച്ചു കൊണ്ട് മുന്നിലെ നിരയിൽ ആനി ഇരിക്കുന്നത് കാണുമ്പോൾ എന്തെന്നില്ലാതെ എനിക്ക് ദേഷ്യം നുരഞ്ഞു കയറി.
“എടി.. എണീറ്റ് ബാക് ബെഞ്ചിൽ പോയിരിക്കു”- മകന്റെ കല്യാണ പിറ്റേന്ന് ക്ലാസ്സിൽ ചെന്ന ഞാൻ ആനിയുടെ നേർക്കു അലറി.
കാര്യമറിയാതെ എഴുന്നേറ്റ ആനിയുടെ മുഖം ചുവന്നു. പിന്നെ എല്ലാത്തിനും ഞാൻ ആനിയെ വെറുതെ ശിക്ഷിക്കാൻ തുടങ്ങി
കുട്ടികളുടെ മുന്നിൽ അവളെ എഴുന്നേൽപ്പിച്ചു നിർത്തി ,അവളുടെ അച്ഛന്റെ കാര്യം ഞാൻ ചോദിച്ചു. വിളറി വെളുത്ത ആനി പതിയെ പറഞ്ഞു –“പപ്പാ അമേരിക്കയിൽ ആണ്”
“എന്തിനാടി നുണ പറയുന്നേ?” ഞാൻ ക്രൂര ഭാവത്തിൽ ആനിയെ നോക്കി ..
ആനി എന്നെ നോക്കി വിതുമ്പി. എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം!
കുറെ ദിവസം കഴിഞ്ഞു ഹെഡ് മിസ്ട്രസ് എന്നെ അവരുടെ മുറിയിലേക്ക് വിളിച്ചു. ആനിയുടെ 'അമ്മ എനിക്കെതിരെ ഒരു പരാതി കൊടുത്തിരിക്കുന്നു. വേണെമെങ്കിൽ ക്ലാസ് മാറ്റി തരാം എന്ന് ഹെഡ് മിസ്ട്രസ് അവരോടു പറഞ്ഞിരുന്നു. ഉടനെ ആനി അത് തടയുകയും എന്റെ ക്ലാസ്സിൽ തന്നെ തുടർന്നോളം എന്ന് സിസ്റ്ററുടെ പറയുകയും ചെയ്തു എന്ന് അവർ പറഞ്ഞു.
പിനീടുള്ള മൂന്ന് വർഷങ്ങളിലും ആനി എന്ന കുട്ടിയെ ഒരു തരത്തിലും മൈൻഡ് ചെയ്തില്ല. വീട്ടിൽ മരുമകളെ അവഗണിക്കുന്നത് പോലെ തന്നെ ഞാൻ ആനിയെ അവഗണിച്ചു.അറ്റന്റൻസ് വിളിക്കാൻ അല്ലാതെ അവളുടെ പേര് ഞാൻ ഉച്ചരിക്കാറെ ഇല്ല .ഒരു ചോദ്യവും ഞാൻ അവളോട് ചോദിച്ചിട്ടില്ല. ഉത്തരങ്ങൾ പറയാൻ നീട്ടുന്ന അവളുടെ വെളുത്ത കൈകൾ മനഃപൂർവം കണ്ടില്ലെന്നു വെച്ചു
പ്രോഗ്രസ്സ് കാർഡ് ഒപ്പിടാൻ വരുന്ന ആനിയുടെ അമ്മയുടെ അടുത്തും ഞാൻ ഈ നയം തന്നെ പ്രകടിപ്പിച്ചു. എല്ലാ മാതാപിതാക്കളുടെ അടുത്തും അര മണിക്കൂർ ചിലവിടുന്ന ഞാൻ ആനിയുടെ അമ്മയുടെ മുഖത്ത് നോക്കാതെ കാർഡ് കൊടുത്തു. ഒപ്പിട്ടു തല കുനിച്ചിറങ്ങി പോവുന്ന അവരെ നോക്കി ഞാൻ ഉള്ളിൽ ചിരിച്ചു...അങ്ങിനെ ആനി എന്റെ ക്ലാസ്സിൽ ആരുമല്ലാതെയായി..
പ്രതീക്ഷിച്ചതു പോലെ നല്ല മാർക്കോടെ അവൾ പത്താം ക്ലാസ് പാസ്സായി. വിട പറയാൻ വന്ന കുട്ടികളെ അനുഗ്രഹിച്ചു വിട്ട കൂട്ടത്തിൽ ആനിയുടെ ആകാംഷ നിറഞ്ഞ നോട്ടം ഞാൻ കണ്ടില്ലെന്നു വെച്ചു .
ആനി പ്ലസ് ടു വിലും അവിടെ തന്നെയാണ് പഠിച്ചത്. പക്ഷെ ഒരിക്കലും ഞാൻ അവളെ കണ്ടിട്ടില്ല. എത്രയോ കുട്ടികളെ പഠിപ്പിച്ചു വിടുന്നു?അതിൽ ഒരാളായി ആനി വിസ്മൃതിയിലേക്ക് ആണ്ടുപോയി
**
ഞാൻ ഐ സി യുവിൽ കിടന്ന അത്രയും ദിവസം ഡ്യൂട്ടിയിൽ ഉള്ളപ്പോഴെല്ലാം ആനി ഒരു കുഞ്ഞിനെ പോലെ എന്നെ പരിചരിച്ചു. ഒരിക്കൽ പോലും മുഖം കറുത്ത് കണ്ടിട്ടില്ല. എന്റെ മേൽ തുടച്ചു വൃത്തിയാക്കുമ്പോൾ, എന്റെ മലമൂത്ര വിസർജനം നീക്കം ചെയ്യുമ്പോൾ അവളുടെ മുഖത്ത് പതിവുള്ള പുഞ്ചിരി കളിയാടി . അവൾ എന്നോട് മധുരമായി പ്രതികാരം വീട്ടുകയാണോ ?
അവളുടെ വിവാഹം കഴിഞ്ഞോ ? അമ്മ ഇപ്പോൾ എവിടെ എന്നീ ചോദ്യങ്ങൾ എന്റെ മനസ്സിൽ വന്നു വീർപ്പു മുട്ടി. മിഥ്യാഭിമാനം കൊണ്ട് അവളോട് സംസാരിക്കാൻ ഞാൻ മടിച്ചു
അവൾ ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന സമയത്തു കൂട്ടുകാരിയോട് ഞാൻ അവളുടെ വിശേഷങ്ങൾ തിരക്കി.
ആനിയുടെ വിവാഹം കഴിഞ്ഞു എന്നും അടുത്ത് തന്നെ ഭർത്താവിനോടൊപ്പം അവൾ വിദേശത്തു പോവുകയാണെന്നും ഞാൻ അറിഞ്ഞു. ആനിയുടെ 'അമ്മ കാൻസർ മൂലം മൂന്ന് വര്ഷം മുന്നേ മരിച്ചു എന്നും ആ കുട്ടി പറഞ്ഞു. പെട്ടെന്ന് കുനിഞ്ഞ ശിരസ്സുമായി നടന്നു പോയ സുന്ദരിയായ ആ സ്ത്രീയുടെ മുഖം ഓർമയിൽ ഓടി എത്തി. .. അവർക്കു വേണ്ടി ഒരു തുള്ളി കണ്ണീർ എന്റെ കണ്ണിൽ തുളുമ്പി.
ഐ സി യു വിൽ എന്നെ മാറ്റുന്ന ദിവസം ആനി ഡ്യൂട്ടിയിൽ ഇല്ലായിരുന്നു. എന്നും വാർഡിൽ വിളിച്ചു എന്റെ സുഖ വിവരങ്ങൾ അവൾ ചോദിക്കുന്നുണ്ട് എന്ന് വാർഡിലെ സിസ്റ്റേഴ്സ് പറഞ്ഞു ഞാനറിഞ്ഞു
ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയ ദിവസം വെള്ള ചുരിദാർ അണിഞ്ഞു മാലാഖയെ പോലെ ആനി എന്റെ അടുക്കൽ ഓടിയെത്തി. നടന്നു പോകാം എന്ന് പറഞ്ഞിട്ടും സിസ്റ്റേഴ്സ് എന്നെ വീൽ ചെ യറിലേക്കു മാറ്റുകയായിരുന്നു അപ്പോൾ.
ആനി എന്റെ കൈ പിടിച്ചു എന്നോട് പറഞ്ഞു-“ ടീച്ചർ മരുന്നും ഭക്ഷണവും കൃത്യമായി കഴിക്കണം . ദിവസവും കുറച്ചു നടക്കണം”
അവളോട് ഇതു വരെ ഒന്നും സംസാരിച്ചില്ലലോ എന്ന് ഞാൻ ഓർത്തു.
ആനിയോട് എന്തെങ്കിലും ഒന്ന് സംസാരിക്കാൻ ഞാൻ കൊതിച്ചു പക്ഷെ വാക്കുകൾ ഒന്നും കിട്ടിയില്ല. പകരം എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി
അത് കണ്ട ആനി എന്നെ മാറോടു ചേർത്ത് ആശ്വസിപ്പിച്ചു...
“മോളെ” എന്ന വിളിയോടെ ഞാൻ അവളെ കെട്ടി പിടിച്ചു..
“മാപ്പു.. മാപ്പു.. മാപ്പു “ തൊണ്ടയിൽ കെട്ടി നിന്ന വാക്കുകൾ പൊട്ടിക്കരച്ചിലായി പുറത്തോട്ടു ഒഴുകി. അത് മനസിലാക്കിയതു പോലെ ആനി എന്നെ ശിരസ്സിൽ തലോടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
ആനിയോട് വിട പറഞ്ഞു വീൽ ചെയർ മുന്നോട്ട് നീങ്ങി. “ഇനി ഒന്നും വൈകരുത്” എന്ന മനസ് മന്ത്രിക്കുന്നത് ഞാൻ കേട്ടു.
മകനോടൊപ്പം നടന്നു നീങ്ങുന്ന നീനയുടെ അടുത്തേക്ക് എന്റെ കൈകൾ നീണ്ടു. അവളുടെ മുഖത്തെ അമ്പരപ്പ്, നിറഞ്ഞൊഴുകുന്ന എന്റെ കണ്ണുകൾക്ക് മുന്നിൽ മങ്ങിപോയി രുന്നു .
സാനി ജോൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo