Slider

തിരിച്ചു വരാത്ത പക്ഷിയുടെ ചക്രവാളം

0

തിരിച്ചു വരാത്ത പക്ഷിയുടെ ചക്രവാളം
***********************************************
ആ ഉച്ച നേരത്ത് റെയില്‍വെ പ്ലാട്ഫോമില്‍ മറ്റ് ആരുമില്ലായിരുന്നു.ഗ്രാമപ്രദേശത്തെ ആ ചെറിയ സ്റേഷനു അല്പം അകലെയായി വെളുത്ത കുമ്മായമടിച്ച ഒരു പള്ളി സ്ഥിതി ചെയ്തിരുന്നു.ട്രാക്കിന് സമാന്തരമായി ,അക്കേഷ്യാ മരങ്ങള്ക്കിടയിലൂടെ ഒരു ചെറിയ മണ്‍പാത കുറച്ചു അകലെയുള്ള ആ ഗ്രാമത്തിലേക്ക് ,പള്ളിയുടെ മുന്നിലൂടെ കടന്നു പോകുന്നു.
മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാല്‍ ,പടിഞ്ഞാറ് ഭാഗത്തേക്ക് ഉള്ള ഒരു ട്രെയിന്‍ ,അവിടെ എത്തും.പിന്നെ ,ആ ചെറിയ സ്റ്റേഷനില്‍ നിര്‍ത്തുന്നത് രാത്രിയില്‍ ഉള്ള അവസാന പാസഞ്ചര്‍ മാത്രമാണ്.
വിജനമായ സ്റേഷന്റെ കവാടം കടന്നു ഒരു പെണ്കുട്ടി പ്ലാറ്റ്ഫോമില്‍ പ്രത്യക്ഷപെട്ടൂ.അക്കേഷ്യാമരങ്ങളുടെ ഇടയിലെ ഉച്ചവെയില്‍ അവളുടെ തോളില്‍ നിന്ന് ഊര്‍ന്നു വീണു.
ജീന്സും ടോപ്പും അണിഞ്ഞ ,പതിനേഴു-പതിനെട്ടു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്കുട്ടിയായിരുന്നു അവള്‍.കയ്യിലെ ,ചുവന്ന വലിയ ബാഗ്,പ്ലാട്ഫോമിലെ സിമന്റ് ബഞ്ചിലേക്ക് എടുത്തു വച്ചതിനു ശേഷം,അവള്‍ അതിനു അരികില്‍ ഇരുന്നു.സിമന്റ് ബഞ്ചിലെ തണുപ്പ് അവളെ തൊട്ടു.
പെട്ടെന്ന് യാത്രക്ക് തയ്യാര്‍ എടുത്തതിന്റെ ഒരു വേവലാതി അവളുടെ മുഖത്ത് ഉണ്ട്.നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകള്‍ മാടിയൊതുക്കി അവള്‍ ഉച്ചവെയിലിലേക്ക് നോക്കി.ദൂരെ,ചെറിയ പള്ളിയുടെ കുരിശു,നിശബ്ദമായി മുകളിലേക്ക് നോക്കി നില്ക്കുന്നതു അവള്‍ കണ്ടു.പൊടുന്നനെ അവള്‍ തന്റെ ചെറിയ മുഖം കൈ കൊണ്ട് മറച്ചു അവള്‍ കുനിഞ്ഞിരുന്നു.പൊടുന്നനെ അവള്‍ മുഖം കൈകള്ക്കുള്ളില്‍ മറച്ചു വിതുമ്പിക്കരഞ്ഞു.
ആരോ നടന്നു വരുന്ന ശബ്ദം കേട്ടപ്പോള്‍ അവള്‍ കണ്ണ് തുറന്നു മിഴി തുടച്ചു.
അത് ഒരു മധ്യവയസ്ക്ക ആയിരുന്നു.അവര്‍ ആ അരികില്‍ ഉള്ള ബെഞ്ചില്‍ ഇരുന്നു.
“ട്രെയിന്‍ ഉടനെ കാണുമോ?”അവര്‍ അവളോട്‌ ചോദിച്ചു.
പെണ്കുട്ടി അവരുടെ മുഖത്തേക്ക് നോക്കി.മുഖത്ത് ചെറിയ ചുളിവുകള്‍ വീണ അവര്‍ അവളുടെ അമ്മയെ ഓര്‍മ്മിപ്പിച്ചു.അവര്‍ സംസാരിക്കുമ്പോള്‍ അവരുടെ മുഖത്തെ ചുളിവുകള്‍,ജീവിച്ചു തീര്‍ത്ത വര്‍ഷങ്ങള്‍ പോലെ അയയുകയും മുറുകുകയും ചെയ്തു.അവരുടെ ആത്മാവിന്റെ തീവ്രത കണ്ണുകളിലേക്ക് ചുരുങ്ങിയത് പോലെ പെണ്കുട്ടിക്ക് തോന്നി.അവരുടെ ശബ്ദത്തിന് പതര്‍ച്ച ഉള്ളത് പോലെ അവള്ക്ക് തോന്നി.പെയ്യുന്നതിനു മുന്പ്,ആകാശത്തിന്റെ അറ്റത്ത്‌ ഒരുങ്ങുന്ന മഴക്കാറുകള്‍ പോലെ,കണ്ണിന്റെ കീഴിലെ നിഴലുകള്‍, ,ദുഖഭരിതമായ ഏതോ ബാല്യകാലത്തെ ഓര്‍മ്മിപ്പിച്ചു.
.
“ഉടനെ കാണും...ഏറിയാല്‍ അര മണിക്കൂര്‍..”അവള്‍ പറഞ്ഞു.
അത്രയും നേരം കരയുകയാരുന്നതിനാല്‍ പെണ്കുട്ടിയുടെ ശബ്ദവും പതറിയിരുന്നു.
“കുട്ടി,കരയുകയായിരുണോ,എന്ത് പറ്റി..”അവര്‍ ചോദിച്ചു.
അവള്‍ ഒന്നും പറഞ്ഞില്ല.ആ സ്ത്രീയെ ഒന്ന് നോക്കിയതിനു ശേഷം അവള്‍ വീണ്ടും പുറത്തെ ഉച്ചയിലെക്ക് നോക്കി.അക്കേഷ്യാ മരങ്ങള്ക്കി്ടയിലെ മരപ്പൊത്തുകളില്‍,ചെറുകിളികള്‍,അതിരാവിലെ വെള്ളിമേഘങ്ങള്ക്കിടയിലേക്ക് പറന്നു പോയ,തങ്ങളുടെ അമ്മക്കിളികളെ സ്വപ്നം കണ്ടു കൊണ്ട് ഉറക്കം തൂങ്ങി.
മധ്യവയസ്ക്ക അവളുടെ അരികില്‍ വന്നിരുന്നു അവളുടെ തോളില്‍ കൈ വച്ചു.
“പറയു..”
“ഞാന്‍ എന്റെ വീട്ടില്‍ നിന്നും പോവുകയാണ്.ഇന്ന് രാവിലെ എന്റെ അമ്മയുമായി വഴക്കുണ്ടായി.എന്റെ കൂടെ കോളേജില്‍ പഠിക്കുന്ന ,ഒരാളുമായി ഞാന്‍ സ്നേഹത്തിലാണ്.അമ്മ അതിനു സമ്മതിക്കുന്നില്ല...ഞാന്‍ പോവുകയാണ്.ഇനി ഒരിക്കലും ഞാന്‍ ആ വീട്ടിലേക്ക് പോവില്ല.”
അവള്‍ ഒറ്റവീര്‍പ്പിനു പറഞ്ഞു.കുറെ നേരം രണ്ടു പേരും ഒന്നും പറഞ്ഞില്ല.
“അപ്പോള്‍ നിന്റെ അമ്മ അറിഞ്ഞിട്ടില്ലേ,നീ ഇങ്ങു പോന്നത്..?”അവര്‍ ചോദിച്ചു.
“ഇല്ല.അമ്മ ഒരു ശവമടക്കിനു പോയതാണ്.ദയവു ചെയ്തു ഞാന്‍ തിരികെ പോകാന്‍ ഉപദേശിക്കരുത്.ഇനി ഒരിക്കലും ഞാന്‍ അങ്ങോട്ടില്ല.എനിക്ക് ക്യാമ്പസ് പ്ലേസ്മെന്റ് കിട്ടി.എന്റെ ശമ്പളം വിഴുങ്ങണം എന്റെ അപ്പനും അമ്മയ്ക്കും കുറെ നാളത്തെക്ക്.ഈ നശിച്ച ഗ്രാമത്തില്‍ കിടന്നു തുലയാന്‍ എനിക്ക് വയ്യ.എന്നെ പഠിപ്പിച്ചതിന്റെ ചെലവ് അവര്ക്ക് തിരിച്ചു കൊടുത്തു വീട്ടും ഞാന്‍.”
കൂര്‍ത്ത ശബ്ദത്തില്‍ ആ പെണ്കുട്ടി പറഞ്ഞു.
“പിന്നെ നീ എന്തിനാണ് കരഞ്ഞത്..”?അവര്‍ ചോദിച്ചു.
അവള്‍ ഒന്നും പറഞ്ഞില്ല.
അല്പപ നേരത്തെ മൗനത്തിനു ശേഷം ആ സ്ത്രീ പറഞ്ഞു.
“നീ കരഞ്ഞതിന്റെ കാരണം ഞാന്‍ പറയാം.ഇപ്പോള്‍ പോയാല്‍ ഇനി ഒരിക്കലും ആ വീട്ടിലേക്ക് തിരിച്ചു പോകാന്‍ നിനക്ക് കഴിയില്ല എന്ന് നിന്റെ മനസ്സ് നിന്നോട് പറഞ്ഞു തുടങ്ങിയിരിക്കുന്നു.ഇപ്പൊ ആ പയ്യനെക്കാള്‍ നിന്റെ അമ്മയുടെ മുഖമാണ് നിന്റെ മനസ് നിറയെ.”
അവള്‍ മുഖം തിരിച്ചു ആ സ്ത്രീയെ നോക്കി.അവര്‍ അവളെ നോക്കാതെ ദൂരെയുള്ള പള്ളിയിലേക്ക് നോക്കിയിരുന്നു.ഉച്ചവെയിലില്‍ അത് തീരെ ചെറുതായി കാണപ്പെട്ടു.
“ട്രെയിന്‍ വരാന്‍ ഇനിയും അല്പു നേരം കൂടിയുണ്ട്.അത് വരെ ഞാന്‍ ഒരു കഥ പറയാം.” ആ സ്ത്രീ തന്നോട് തന്നെ പറയുന്നത് പോലെ പറഞ്ഞു.
-----------------------------
ആ പള്ളിക്ക് സമീപം നിന്റെ ഗ്രാമത്തില്‍ തന്നെയായിരുന്നു ഞാന്‍ ചെറുപ്പത്തില്‍ താമസിച്ചത്.എന്റെ അമ്മക്ക് ഞാന്‍ ഒരു മോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ചെറിയ കുടിലായിരുന്നു.ഞങ്ങളുടെ വീട്.ഓല മേഞ്ഞ കുടില്‍.അപ്പന്‍ എന്നെയും അമ്മയെയും ഉപേക്ഷിചു എപ്പോഴോ പോയി.
വീടിനു സമീപമുള്ള പാറമടയില്‍ പണിക്കു പോയി,അമ്മ എന്നെ ഊട്ടി.വിജനമായ കുന്നിന്പ്രദേശത്ത് ,ഒരു ചെറിയ കൈത്തോടിനു അരികെ ആയിരുന്നു ഞങ്ങളുടെ കുടില്‍.മഴക്കാലം വരുന്നതിനു മുന്പ് അമ്മ ,കടം വാങ്ങി ഓല മേയും.കുടിലിന്റെ ഉള്ളില്‍ ചാണകം മെഴുകിയ തറയില്‍ ,ഒരു ചെറിയ കട്ടില്‍ ഉണ്ടായിരുന്നു.മുയലിന്റെ ചിത്രങ്ങള്‍ ഉള്ള തലയിണയും,പൂക്കള്‍ ഉള്ള വിരിപ്പ് വിരിച്ച ഒരു മെത്തയും അമ്മ എനിക്ക് വേണ്ടി ഉണ്ടാക്കി..പിന്നെ കുടിലിന്റെ പുറകില്‍ ,അരകല്ലും,ഒരു അലക്ക് കല്ലും ഉണ്ടായിരുന്നു.അവയ്ക്ക് അരികെ കുറച്ചു കാന്താരി ചീനി തൈകള്‍ ,ഒരു വാഴ,പിന്നെ കുറച്ചു വെണ്ടയും വഴുതനയും ,പയറും ഒക്കെ അമ്മ നട്ട് വളര്‍ത്തി..അതിനോട് ചേര്‍ന്ന് ഒരു ചാമ്പയും ,തെങ്ങും നിന്നിരുന്നു.
സ്കൂളില്‍ പോയതിനു ശേഷം ഞാന്‍ അമ്മ പണി ചെയ്തിരുന്ന പാറമടയില്‍ പോകും.ഞാന്‍ ചെല്ലുന്നതും കാത്തു അമ്മ വഴിയില്‍ തന്നെ നില്ക്കും.വീട്ടിലേക്ക് പോകുന്ന വഴി അമ്മ ,പലചരക്കു കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങും.എനിക്ക് വേണ്ടി ,ചിലപ്പോള്‍ ചായക്കടയില്‍ നിന്ന് ,പരിപ്പ് വടയും ബോണ്ടയും പൊതിഞ്ഞു വാങ്ങും.
വീട്ടില്‍ ചെല്ലുന്ന ഉടനെ ഞാന്‍ പഠിക്കാന്‍ തുടങ്ങും.അമ്മ വൈകുന്നേരം ചോറും കറികളും ഉണ്ടാക്കി എന്നെ ഊട്ടും.രാത്രിയില്‍ എന്നെ കിളികളുടെ ചിത്രമുള്ള പുതപ്പ് കൊണ്ട് പുതപ്പിച്ചു ,താഴെ അമ്മ ചാണകം മെഴുകിയ തറയില്‍ ഞാന്‍ ഉറങ്ങുന്നത് വരെ കാത്തിരുന്നു.ചിലപ്പോള്‍ അമ്മ എനിക്ക് വേണ്ടി പാടും.
“രാത്രി തോറും കഥ കേള്ക്കാന്‍ വരുന്നൊരു
മാലാഖ കുഞ്ഞുങ്ങള്‍ എങ്ങു പോയി ?
പഞ്ഞി കൊണ്ടൊരു ചിറകു വച്ചുതരാം അമ്മ
കൂട്ടിനു വാ എന്റെ മാലാഖ കുഞ്ഞുങ്ങളെ...
കുന്നിനു മോളിലെ വെള്ളിയാകാശത്തെ
കുഞ്ഞു മാലാഖ കുഞ്ഞുങ്ങളെ....”
അമ്മയുടെ പാട്ട് കേട്ടു,തലയിണയിലെ മുയല്‍ കുഞ്ഞുങ്ങളെ ഉമ്മ വച്ചു കിടക്കുബോള്‍,ഓല വിടവിലൂടെ,ജനുവരി കാറ്റില്‍ പെയ്യുന്ന നിലാവില്‍ അമ്മയുടെ പാട്ട് കേട്ട് തലയാട്ടുന്ന ചാമ്പയുടെ ശിഖരങ്ങള്‍ കാണാമായിരുന്നു.
ഞാന്‍ വളര്‍ന്നു..വളര്‍ന്നപ്പോള്‍ എനിക്ക് ബുദ്ധി കൂടി.ഞാനും ,നഗരത്തില്‍ നിന്ന് ആ ഗ്രാമത്തില്‍ പണിക്ക് വന്ന ഒരു ചെറുപ്പക്കാരനെ സ്നേഹിച്ചു.എത്ര കരഞ്ഞു പറഞ്ഞിട്ടും അമ്മ അതിനെ എതിര്‍ത്തു..ഞാന്‍ കൂടുതല്‍ പഠിക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം.പ്രായത്തില്‍ തോന്നുന്ന ഒരു ഇളക്കം മാത്രം ആണ് എന്റെ പ്രേമം എന്ന് അമ്മ പറഞ്ഞു.
അപ്പോള്‍ ആ ചെറുപ്പക്കാരന്‍ പറഞ്ഞു,അമ്മക്ക് പാറമടയിലെ മുതലാളിയുമായി വേറെ ഒരു ബന്ധമുണ്ടെന്നു.അങ്ങിനെയാണ് അച്ഛന്‍ ചെറുപ്പത്തില്‍ ഞങ്ങളെ ഇട്ടിട്ട പോയത്.ഗ്രാമത്തില്‍ അത് അറിയാതെ ഒരാള്‍ ഉള്ളത് ഞാന്‍ ആണെന്ന്.എന്നെ ചീത്ത വഴിയിലേക്ക് പതിയെ കൊണ്ട് പോകാന്‍ ഉള്ള അമ്മയുടെ കുടില ബുദ്ധി ആണത്രേ ഈ എതിര്പ്പിനു കാരണം എന്ന്.
അത് ചോദിച്ച അന്ന് അമ്മ എന്നെ ആദ്യമായി എന്നെ തല്ലി.ഞാന്‍ എന്റെ ബാഗില്‍ കുറച്ചു വസ്ത്രങ്ങള്‍ അടുക്കി.അമ്മ ചാണകം മെഴുകിയ തറയില്‍ വീണു കിടന്നു കരഞ്ഞു.പോകരുതേ ,ഒറ്റക്കാക്കി പോകരുതേ എന്ന് വീണു കിടന്നു കരഞ്ഞു പറഞ്ഞു..അമ്മയുടെ ശരീരത്തിന് കാലുകള്‍ കവച്ചു കടന്നു ഞാന്‍ ദേഷ്യത്തില്‍ അവിടം വിട്ടിറങ്ങി.ആ ചെറുപ്പക്കാരനോടൊപ്പം ഞാന്‍ അവിടം വിട്ടിറങ്ങി.
ഇതേ സ്റെഷനില്‍ ,വര്‍ഷങ്ങള്‍ക്ക് മുന്പ്, ആ ട്രെയിനില്‍ എന്നന്നേക്കുമായി ഈ ഗ്രാമത്തോട് വിട പറയുമ്പോള്‍ ഞാന്‍ ചെയ്യുന്നത് ശരിയാണ് എന്ന് എനിക്ക് അപ്പോള്‍ തോന്നിയിരുന്നു.പക്ഷെ....ട്രെയിനില്‍ ഇരുന്ന നിമിഷം മുതല്‍ ,എന്റെ കണ്ണിന്റെ മുന്നില്‍,പതുപതുത്ത ,മുയലിന്റെ ചിത്രം ഉള്ള ആ തലയിണ ഉറ ആയിരുന്നു മനസ്സില്‍.ട്രെയിന്‍ പാഞ്ഞു പോകുമ്പോള്‍ ആ പാട്ട് മനസ്സില്‍ വിതുമ്പി..
“രാത്രി തോറും കഥ കേള്ക്കാന്‍ വരുന്നൊരു
മാലാഖ കുഞ്ഞുങ്ങള്‍ എങ്ങു പോയി ?”
ഇനി ഒരിക്കലും എനിക്ക് ആ ഓല മേഞ്ഞ കുടിലിലേക്ക് പോകാന്‍ കഴിയില്ല എന്ന് മനസ്സില്‍ ആരോ പറഞ്ഞു.അമ്മ പറഞ്ഞത് ശരിയായിരുന്നു.എന്റെ ഒരു പ്രേമ പനി ആയിരുന്നു.ആറു മാസം ഒരുമിച്ചു കഴിഞ്ഞപ്പോള്‍ എന്റെ കാമുകനും ഞാനും വഴക്കുണ്ടാക്കി പിരിഞ്ഞു..ദുര്‍ഗന്ധം വമിക്കുന്ന ജീവിത വഴികളിലേക്ക് ആരെയൊക്കെയോ തോല്പിക്കാന്‍ ഞാന്‍ ഇറങ്ങി പുറപ്പെട്ടു.കുറെ സ്വത്തു ഉണ്ടാക്കി.ശൂന്യമായ ദിവസങ്ങള്ക്കു വേണ്ടി എനിക്ക് ഒരുപാട് കാമുകന്മാര്‍ ഉണ്ടായി.വര്‍ഷങ്ങള്‍ കടന്നു പോയി.ഈ ഗ്രാമത്തിലേക്ക് വീണ്ടും വരാന്‍ എനിക്ക് ശക്തിയില്ലായിരുന്നു.കാരണം അപ്പോഴേക്കും ഞാന്‍ മുങ്ങിപോയിരുന്നു.നാശത്തിന്റെ കടലില്‍.
ആ കുടിലില്‍ അമ്മ ഒറ്റക്ക് കഴിഞ്ഞു.കരഞ്ഞും,പട്ടിണി കിടന്നും ,രോഗിയായും അമ്മ,ആ കുടിലില്‍ കിടന്നു വൃദ്ധയായി.ആരുമില്ലാതെ അമ്മ ഒറ്റക്ക് കഴിയുന്ന അവസാനദിവസങ്ങളിലെങ്കിലും തിരിച്ചു ചെല്ലണം എന്ന് എനിക്ക് തോന്നി.ഒടുവില്‍ ഞാന്‍ ശക്തി സംഭരിച്ചു ഈ ഗ്രാമത്തില്‍ വന്നു.അമ്മയെ കാണാന്‍.
വിജനമായ കുടിലിനു സമീപം കാട് പിടിച്ചു കിടന്നു..ഇലകള്‍ കൊഴിഞ്ഞ ചാമ്പ മരത്തില്‍ ഒരു ചാമ്പക്ക മാത്രം ആരോ കാത്തു വച്ചത് പോലെ പഴുത്തു കിടന്നു. ഞാന്‍ കുടിലിന്റെ ഉള്ളില്‍ കയറി.ഇടിഞ്ഞു പൊളിഞ്ഞു ,മേച്ചില്‍ പോയ അതെ കുടിലില്‍ ചാണകം മെഴുകിയ തറയില്‍ ഒരു പായയില്‍ അമ്മ ഉറങ്ങി കിടന്നു.മെലിഞ്ഞു ശോഷിച്ച രൂപം.അമ്മയുടെ അരികില്‍ ആ കട്ടില്‍ അതെ പോലെ അപ്പഴും ഉണ്ടായിരുന്നു.അമ്മ എനിക്ക് വേണ്ടി സൂക്ഷിച്ചു.ഞാന്‍ എന്നും കിടന്ന അതെ കട്ടില്‍.വര്‍ഷങ്ങളുടെ പഴക്കം കൊണ്ട് തലയിണ ഉറയിലെ മുയലുകളും ,പുതപ്പിലെ പൂക്കളും കാലത്തിന്റെ മഞ്ഞില്‍ മറഞ്ഞു പോയിരുന്നു.അമ്മയുടെ മുഖവും കൈകകളും,വല്ലാതെ തനിച്ചായി പോയതിന്റെ സങ്കടത്തില്‍ ചുളിവു വീണു പോയിരുന്നു.
പക്ഷെ ഞാന്‍ വൈകി പോയിരുന്നു.എന്നും എനിക്ക് വേണ്ടി മാലാഖ കുഞ്ഞുങ്ങളെ കൂട്ടിനു വിളിച്ച അമ്മയെ ,ഞാന്‍ കാരണം തനിച്ചായ അമ്മയെ ,ഞാന്‍ വരുന്നതിനു മുന്പ് തന്നെ,ആ മാലാഖകള്‍ വന്നു കൂട്ടി കൊണ്ട് പോയിരുന്നു.
-----------
അവര്‍ പറഞ്ഞു നിര്‍ത്തി.അല്പം കഴിഞ്ഞു അവര്‍ പറഞ്ഞു.
“നിനക്ക് നിന്റെ അമ്മയോട് സ്നേഹം തോന്നുന്നുവെങ്കില്‍,കെട്ടി പിടിച്ചു ഉമ്മ കൊടുക്കണം എന്ന് തോന്നുവെങ്കില്‍ ,അത് ഇപ്പോള്‍ ചെയ്യുക.പിന്നെ ഒരിക്കല്‍ അത് ചെയുവാന്‍ ആഗ്രഹിച്ചാലും നടന്നില്ലെങ്കില്‍...”
“വിട വാങ്ങുന്നേന്‍ ,നശ്വരമുലകില്‍...”
ദൂരെ ഒരു ഒപ്പീസ് ഗാനം കേട്ടു. ,മകളെ കാണാതെ വയസ്സു ചെന്നു മരിച്ച അമ്മയുടെ അവസാന യാത്ര വരികയാണ്.ഉച്ച വെയിലില്‍ ആ വിലാപയാത്ര പള്ളിയിലേക്ക് വന്നു കൊണ്ടിരിക്കെ ,ഒരു ഹോണ്‍ കേട്ടു,അവര്‍ കാത്തിരുന്നു ട്രെയിന്‍ വരികയാണ്‌.
“ആ വിലാപയാത്രയില്‍ എന്റെ അമ്മയുണ്ട്‌.നിന്റെ അമ്മയും.പക്ഷെ എനിക്ക് എന്റെ അമ്മയെ ഇനി ഒരിക്കലും കാണാന്‍ യോഗ്യതയില്ല..ഞാന്‍ പോവുകയാണ്.നിനക്ക് പക്ഷെ ഇനിയും സമയമുണ്ട്.”
ആ സ്ത്രീ അവളോട്‌ പറഞ്ഞു.
മരപ്പൊത്തുകളിലെ ചെറു കിളികള്‍ സ്വപ്നം കണ്ടു കൊണ്ടിരുന്നു.അമ്മക്കിളിക്ക് ഒപ്പം ഒരു നാള്‍ പറന്നു വെള്ളി മേഘങ്ങളിലേക്ക് പറന്നു പോവുന്ന സ്വപ്‌നങ്ങള്‍ ആയിരുന്നു അത്.അക്കേഷ്യാമരങ്ങള്ക്കിടയില്‍ ഉച്ചവെയിലിന്റെ നിഴലുകള്‍ കുഞ്ഞു മാലാഖമാരുടെ ചിറകുകള്‍ വരച്ചു കൊണ്ടിരുന്നു.
(അവസാനിച്ചു)

By
Anish Francis

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo