Slider

ii ഞാനാരാ മോൻ ii (ചെറുകഥ)

0

ii ഞാനാരാ മോൻ ii (ചെറുകഥ)
മുറ്റത്ത് നിന്ന് മെല്ലെ കോലായിലേക്ക് കയറി. കോലായിൽ നിന്ന് കിടക്കുന്ന റൂമിലേക്ക് ഒരു വാതിൽ വച്ചിട്ടുണ്ട്. ഇങ്ങിനെ വൈകി വരുമ്പോൾ രണ്ട് വാതിൽ തുറക്കണ്ടല്ലൊ. വാതിൽ മെല്ലെ തള്ളി നോക്കി ഭാഗ്യം കുറ്റിയിട്ടിട്ടില്ല. മറന്നിട്ടുണ്ടാകും. വസ്ത്രങ്ങൾ മാറ്റി കുളിമുറിയിലേക്ക് കയറി. തിരിച്ച് വന്നു കട്ടിലിൽ കിടക്കാൻ നോക്കിയപ്പോൾ സ്ഥലമില്ല. കുട്ടികൾ തലങ്ങും വിലങ്ങും കിടക്കുന്നു. ഇനി താഴെ കിടക്കുക തന്നെ.
നേരിയ വെളിച്ചത്തിൽ അവളെ നോക്കി. നീണ്ടു നിവർന്നു കിടക്കുകയാണ്. അപ്പോൾ തന്നെ മനസിലായി ഉറങ്ങിയിട്ടില്ലാ എന്ന്. കാരണം സ്ത്രീകൾ ഉറങ്ങുമ്പോൾ ചുരുണ്ടു കൂടിയല്ലെ കിടക്കുക. അവരുടെ വാരിയെല്ല് തന്നെ വളഞ്ഞിട്ടല്ലെ ഇരിക്കുന്നത്.
ഏത് സമയത്തും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു ഞാൻ കിടന്നു.മൊബൈൽ ഓണാക്കി ഫെയ്സ് ബുക്ക് ഒക്കെ തുറക്കണമെന്നുണ്ട്. നോട്ടിഫിക്കേഷൻ വന്നു നിറഞ്ഞിട്ടുണ്ടാകും. ഇപ്പൊ നോക്കിയാൽ ഇവൾ അതെടുത്തു വലിച്ചെറിയാൻ സാദ്ധ്യതയുണ്ട്. അല്ലെങ്കിലും ഈ സ്ത്രീകളൊക്കെ ഇങ്ങനെ തന്നെയാ. നട്ടെല്ല് വളഞ്ഞിട്ടല്ലെ ഇരിക്കുന്നത് .സ്വഭാവം വളഞ്ഞോണ്ടിരിക്കും. ഒറ്റയടിക്ക് നിവർത്താൻ നോക്കിയാൽ പൊട്ടിപ്പോകും. സാവധാനമെനിവർത്തൽ നടക്കൂ. ഇനിമെൻസസ് ഉള്ളവളാണെങ്കിൽ പറയുകയും വേണ്ട. അക്രമാസക്തയായിരിക്കും. ആ സമയം കണ്ടറിഞ്ഞ് പെരുമാറിയില്ലെങ്കിൽ പിന്നെ കൊണ്ടറിയേണ്ടി വരും.
സമയം രാത്രി പന്ത്രണ്ട് മണിയോടടുത്തിരിക്കുന്നു.നേരത്തെ വീട്ടിലെത്താമെന്ന് കരുതിയാണ് അങ്ങാടിയിൽ നിന്ന് പുറപ്പെട്ടത്.അങ്ങാടിയിലെ വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്ക് കയറിയപ്പോൾ മൊബൈൽ ടോർച്ച് ഓണാക്കി. അപ്പോഴുണ്ട് ഒരാൾ സ്കൂട്ടർ ചാരിയിരിക്കുന്നു. പരിചയമില്ലാത്ത ആളാ. നെഞ്ഞ് ഉഴിയുന്നുണ്ട് അയാൾ. അയാൾ വെള്ളം ചോദിക്കുന്നുണ്ട്. അപ്പോൾ തന്നെ ഞാൻ ചോദിച്ചു "പുറംവേദനയുണ്ടോ ഇടത് ഭാഗത്തെന്ന് ?.ഉണ്ടെന്നായിരുന്നു അയാളുടെ മറുപടി.പിന്നെ അമാന്തിച്ചില്ല. വേഗം കൊണ്ട് പോയി ഹോസ്പിറ്റലിലേക്ക്. ഹോസ്പിറ്റലിലെത്തിയതിന് ശേഷമാണ് അയാളുടെ വീട്ടുകാരെ വിവരമറിയിച്ചത്.വീട്ടുകാർ എത്തിയപ്പോഴേക്കും സമയം ഒരു പാട് വൈകി.
പക്ഷെ ഇതൊന്നും ഇവർക്കറിയേണ്ട കാര്യമില്ല. എന്തു ചെയ്യും. ഉത്തരവാദിത്വമുള്ള കുടുംബനാഥനായിപ്പോയില്ലെ.
"എന്താടീ വാതില് കുറ്റിയിടാഞ്ഞെ" ഞാൻ ചോദിച്ചു.
മറുപടിയില്ല.
" ഒരു ബോധം ഇല്ലാതെയാ കിടപ്പ് വല്ലവനും അകത്ത് കയറിയാലൊ?. വീണ്ടും ഞാൻ തന്നെ
"ബോധം ആർക്കാ ഇല്ലാത്തത് ".
ഹാവൂ വന്നു ആദ്യ മറുപടി.
" അപ്പൊ ഉറങ്ങീട്ടില്ല അല്ലെ. എന്നാ പോയി ചോറ് വിളമ്പടി".
"ചോറ് വേണ്ടവർ നേരത്തെ വരണം. ഞാൻ ചോറില് വെള്ളമൊഴിച്ചു".
"നന്നായി". എന്ന് പറയുകയല്ലാതെ ഒന്നും ചെയ്യാൻ വയ്യ. അവളെ പറഞ്ഞിട്ട് കാര്യമില്ല. അവളും തിന്നിട്ടുണ്ടാകില്ല.
ഇനിയിപ്പൊ സീനുണ്ടാക്കാൻ നിന്നാൽ ശരിയാകില്ല. ഒക്കെ നേരം വെളുത്തിട്ടാകാം എന്നും വിചാരിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്നു. അടുക്കളവാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോഴാണ് ഞാൻ അവളെ നോക്കിയത്. അവൾ തന്നെയാ, അവളൊറ്റക്ക് ചോറ് തിന്നാനുള്ള പരിപാടിയാണ്. അപ്പോൾ പ്രതിഷേധം ശക്തമാണ് എന്നെനിക്ക് മനസിലായി. പാത്രങ്ങൾ ഒച്ചപ്പെടുന്ന ശബ്ദം. ഒരു പക്ഷെ തന്നെയും വിളിച്ചാലൊ,? ആ വിളിയും പ്രതീക്ഷിച്ചു ഞാൻ കിടന്നു.
പെട്ടെന്ന് ഒരു നിലവിളി.അവൾ ഓടി വരുന്ന ശബ്ദവും. ഞാൻ ഞെട്ടിപ്പിടഞ്ഞെണിറ്റു. അപ്പോഴേക്കും അവൾ അടുത്തെത്തിക്കഴിഞ്ഞിരുന്നു. അവളുടെ ശബ്ദം പുറത്തേക്ക് വരുന്നില്ല.
" അവിടെ.... അവിടെ... വാതിലിനടുത്ത് "
"പാമ്പുണ്ടോ?"
" പാമ്പല്ല, വാതിലിൻമേൽ ആരോ തള്ളുന്നു."
ഞാൻ വേഗം ടോർച്ചെടുത്ത് മുറ്റത്തെക്കിറങ്ങി.ശബ്ദമുണ്ടാക്കാതെ അടുക്കള വാതിലിനു നേർക്ക് നോക്കി. അടുക്കള വാതിലിനോട് ചേർന്ന് ഒരാൾ കുനിഞ്ഞിരിക്കുന്നത് പോലെ തോന്നി.
ആരാപ്പാ ഇവിടെ വന്ന് കുനിഞ്ഞിരിക്കാൻ?. കള്ളൻ തന്നെയാകുമോ? ഹേയ് ഈ വീട്ടിൽ കയറാനുള്ള ധൈര്യമൊന്നും ഒരു കള്ളനും ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഇനി വല്ല ഞരമ്പ് രോഗികളോ മറ്റോ ആകുമോ? ഒളിഞ്ഞു നോട്ടക്കാർ? ഏതായാലും വെറുതെ വിടാൻ പറ്റില്ല. മേലാൽ ഈ പരിസരത്തേക്ക് അടുക്കാൻ പാടില്ല.
ഞാൻ വേഗം അകത്തേക്ക് കയറി അവളെയും കൂട്ടി പുറത്തിറങ്ങി. അവൾ ഭയന്ന് പിൻമാറാൻ ശ്രമിച്ചെങ്കിലും എന്റെ ധൈര്യത്തിന്റെ മുമ്പിൽ അവളും പുറത്തേക്കിറങ്ങി. പുറത്ത് ചാരി വച്ച കമ്പിപ്പാര കൈയിലെടുത്ത് അടുക്കള വാതിൽ ലക്ഷ്യമാക്കി നീങ്ങി.ആരോ കുനിഞ്ഞിരിക്കുന്നുണ്ട്. ഒരൊറ്റ അടിക്ക് കൈയോ കാലോ മുറിക്കണം.
അടുത്തെത്തിയതും കമ്പിപ്പാര കൊണ്ട് ആഞ്ഞൊരടി.
" മ്യാവൂ.മ്യാവ്...മ്യാവ്"
ങ്ങേ..? പൂച്ചകളായിരുന്നോ? മുമ്പെ ഉന്നമില്ലാത്തയാളാ, അതു കൊണ്ട് ഒറ്റ ഒന്നിനും കൊണ്ടില്ല. അടുക്കളയിലെ ഒച്ചപ്പാട് കേട്ട് അകത്ത് കടക്കാനുള്ള വൃഥാ ശ്രമം നടത്തിയതാ പൂച്ചകൾ.
പാവങ്ങൾ വിശന്ന് വലഞ്ഞ് അന്നം തേടി നടക്കുകയാ. ചകിരി നിറച്ച ചാക്ക് വാതിലിലേക്ക് മറിഞ്ഞ് കിടക്കുന്നു. പൂച്ചകളുടെ ചാട്ടത്തിനിടയിൽ മറിഞ്ഞു വീണതായിരിക്കാം. ഇതിന്റെ ശബ്ദമായിരിക്കാം അവളെ ഭയപ്പെടുത്തിയത്. ചാക്ക് കണ്ടിട്ടാണ് ആരോ കുനിഞ്ഞിരിക്കുന്നത് പോലെ തോന്നിയത് .
കളിയാക്കാനുള്ള ഒരവസരം ഉണ്ടാക്കിത്തന്നതിൽ പൂച്ചകളെ മനസിൽ അഭിനന്ദിച്ച് ഞാൻ അവളെ നോക്കി.
ങ്ങേ,,, അവളെ കാണാനില്ല.ഞാൻ വേഗം അകത്തേക്കോടി.മുറിയിലെ ലൈറ്റിട്ടു. അവിടെയില്ല. അടുക്കളയിലെത്തിയപ്പോൾ ചോറ് വിളമ്പി വച്ചു കഴിഞ്ഞിരിക്കുന്നു. സോപ്പിങ്ങിനുള്ള പരിപാടിയാ.സംഭവം അയൽവാസികളും അവളുടെ കൂട്ടുകാരികളും ഒക്കെ അറിഞ്ഞാലുള്ള ഒരു വഷളത്തരം.
ii ഹല്ല പിന്നെ !! ഞമ്മളോടാ കളി!!!
!! ഞാനാരാ മോൻiii
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo