നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇങ്ങനെയും ഒരമ്മ......


ഇങ്ങനെയും ഒരമ്മ......
രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കാപ്പിയുമായി പത്രം ഒന്നോടിച്ചു നോക്കുമ്പോഴാണ് സ്റ്റേഷനിൽ നിന്നും ഫോൺ വന്നത്. "സർ, ഒലവക്കോട് ഹരിശ്രീനഗറിൽ ഒരു ഡെത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു പയ്യനാ. പത്തിരുപത്തൊന്ന് വയസ്സുകാണും. സൂയിസൈഡ് ആണെന്നു തോന്നുന്നു. ഹരീ ശ്രീനഗർ അത്യാവശ്യം സമ്പന്നർ താമസിക്കുന്ന ഒരു ഹൗസിങ്ങ് കോളനിയാണ്. എന്റെ സ്റ്റേഷൻ പരിധിയിൽ പെട്ടതാണ്. പെട്ടെന്നു റെഡിയായി ഇറങ്ങി. പോലിസിന്റെ പണിയല്ലേ. എപ്പോ എമർജൻസി വന്നാലും പോയല്ലേ പറ്റൂ.
സംഭവം നടന്ന വീട്ടിൽ ചെന്നപ്പോൾ ഇൻക്വസ്റ്റ് നടക്കുന്നുണ്ടായിരുന്നു. പേര് അരുൺ', 22 വയസ്സ്, എഞ്ചിനീയറിങ് അവസാന വർഷ വിദ്യർത്ഥി. ബോഡി കിടക്കുന്നത് കിടപ്പുമുറിയിൽ. കിടക്കയിൽ ചുളിവുകളോ മറ്റു ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളോ ഇല്ല'. ഒരു അടിച്ചു പൊളി പയ്യനെന്നു പറയാതെ പറയുന്ന ബെഡ് റൂം. മേശയിൽ നിന്ന് കിട്ടിയ മദ്യക്കുപ്പിയും കഞ്ചാവു ബീഡിയും പയ്യന്റെ സ്വഭാവം ഏതാണ്ട് വിളിച്ചറിയിച്ചു. അരുണിനെ കൂടാതെ അച്ഛനും അമ്മയും ഒരു സഹോാദരിയും ആണ് വീട്ടിലുള്ളത്. രാത്രി ഭക്ഷണം കഴിഞ്ഞു കിടന്നതാണ്. രാവിലെ നോക്കിയപ്പോൾ അനക്കമില്ല. ഏതായാലും ബോഡി പോസ്റ്റ്മോർട്ടത്തിനയച്ചു. അച്ഛനും സഹോദരിയും കരഞ്ഞു തളർന്ന മട്ടാണ്. പക്ഷേ അമ്മ; സാധാരണ ഇത്തരം സന്ദർഭങ്ങളിൽ അമ്മമാരിൽ കാണാറുള്ള ഭ്രാന്തമായ അലമുറയോ ബോധക്ഷയമോ ഇല്ല. പകരം ഒരുതരം മരവിപ്പ്. ഇടയക്കിടെയുള്ള ചില പൊട്ടിത്തെറികൾ, മറ്റു ചിലപ്പോൾ ഒരു നിസ്സംഗഭാവം. എന്റെ പോലീസ് ബുദ്ധിയിലെവിടെയോ ഒരു അസ്വഭാവികത തോന്നി. എങ്കിലും സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് അവരോടൊന്നും ചോദിച്ചില്ല.
പെട്ടെന്ന് പാസ്റ്റ്മോർട്ടം ചെയത് ബോഡി' ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അന്നു തന്നെ ശവദാഹവും നടന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രതീക്ഷിച്ചതു തന്നെ , ഡ്രഗ് ഓവർഡോസ്. അളവിൽ കൂടുതൽ ഉറക്കഗുളികകൾ അകത്തു ചെന്നിരിക്കുന്നു. സൂയിസൈഡ് ആവാനാണ് സാധ്യത. എന്തായാലും വീട്ടുകാരുടെ മൊഴിയെടുക്കണം.
ചെന്നപ്പോൾ ആ വീട്ടിൽ നിന്ന് ആളുകൾ ഒഴിഞ്ഞു തുടങ്ങുന്നതേ ഉള്ളു. അച്ഛനും അനിയത്തിക്കും കാര്യമായി ഒന്നും തന്നെ അറിയില്ല. ഒരു കാര്യം വ്യക്തം., അരുണിനു വീട്ടുകാരുമായി അത്ര ആത്മബന്ധം ഒന്നുമില്ല: "അരുണിന്റെ അമ്മയോടൊന്നു സംസാരിക്കണം, ബുദ്ധിമുട്ടില്ലെങ്കിൽ ". ഞാൻ അവിടെ ഉണ്ടായിരുന്ന ഒരാളോട് പറഞ്ഞു. അയാളെന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നെ കണ്ടതും അവർ എണീറ്റിരുന്നു. റൂമിലുണ്ടായിരുന്നവർ പുറത്തേക്ക് പോയി. " അരുണിന്റെ മരണത്തെക്കുറിച്ച് നിങ്ങൾക്ക് കൂടുതലെന്തൊക്കെയോ അറിയാം എന്നൊരു തോന്നൽ. നിങ്ങൾക്ക് സംസാരിക്കാൻ കഴിയുമോ?" ഞാൻ സഹാനുഭൂതിയോടെ ചോദിച്ചു.
" ഞാൻ സാറിനെ കാത്തിരിക്കുകയായിരുന്നു. ഞാനാ സാറേ അവനെ കൊന്നത്.പായസത്തിൽ ഉറക്കഗുളിക പൊടിച്ചു ചേർത്ത് കൊടുത്തു ഞാനാ അവനെ '' "... അവർ വിതുമ്പി. ഞാൻ സത്യത്തിൽ ഞെട്ടിപ്പോയി. "എന്തിന്?' എന്റെ ചോദ്യത്തിന് കനം കൂടി.
'"അവൻ തെറ്റു ചെയ്തവനാ സാർ. അവനെ അങ്ങനെ വളർത്തിയത് ഞാനാ . എല്ലാം എന്റെ തെറ്റാ. ആ തെറ്റ് ഞാൻ തന്നെ തിരുത്തി ". അവരുടെ ശബ്ദം ശാന്തമായിരുന്നു. ഞാൻ ആകാംഷയോടെ അവരെ തന്നെ നോക്കിയിരുന്നു.
അവർ തുടർന്നു. "ചെറുപ്പം തൊട്ടേ അൽപ്പം വാശിക്കാരനായിരുന്നു അവൻ. അവന്റെ കുസൃതികൾ ഞാൻ ആസ്വദിച്ചു. അവന്റെ തെറ്റുകൾ അച്ഛനെ അറിയിക്കാതെ മറച്ചുവെച്ചു. അവന്റെ വാശികൾക്ക് ഞാൻ കൂട്ടു നിന്നു. ആവശ്യത്തിനും അനാവശ്യത്തിനും പണം കൊടുത്തു. പ്രായപൂർത്തിയാവുന്നതിനു മുമ്പേ സമാർട്ട് ഫോൺ, ബൈക്ക്... അവന്റെ ആവശ്യങ്ങൾ അച്ഛൻ എതിർത്തപ്പോൾ അവൻ വഴക്കിട്ടു, പട്ടിണി കിടന്നു.അപ്പോഴൊക്കെ ഞാൻ അവനു വേണ്ടി വാദിച്ചു. അവന്റെ അത്തരം നേട്ടങ്ങളിലും അതിന്റെ ഉപയോഗത്തിലുള്ള പ്രാവീണ്യത്തിലും അഭിമാനിച്ചു. അതെല്ലാം അവന്റെ നാശത്തിലേക്കാണെന്ന് ഞാൻ മനസ്സിലാക്കിയില്ല.'' അവരുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
"കോളേജിൽ നിന്നും അവന്റെ പേരിൽ പരാതികൾ വന്നപ്പോൾ ഏതൊരമ്മയെയും പോലെ എന്റെ മകനെ ഞാൻ വിശ്വസിച്ചു. അവൻ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് വ്യാമോഹിച്ചു. ഒടുവിൽ അവന്റെ ഫോണിൽ ചില അശ്ലീല വിഡിയോകളും മെസ്സേജുകളും കണ്ട ഞാൻ പതറിപ്പോയി. അച്ഛനെ വിവരമറിയിച്ചു. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഹോസ്റ്റലിൽ താമസിച്ചിരുന്ന അവൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിക്കഴിഞ്ഞിരുന്നു. ഹോസ്റ്റലിൽ നിന്ന് ഇവിടെ കൊണ്ടുവന്നു നിർത്തി. ഞങ്ങൾ അവനെ ഉപദേശിച്ചപ്പോൾ അവൻ എതിർത്തു നിന്നു. സ്നേഹം കൊണ്ട് അവനെ മാറ്റിയെടുക്കാമെന്നു ഞാൻ കരുതി. പക്ഷേ , തിരുത്താനാകാത്ത വിധം അവൻ മാറിപ്പോയിക്കഴിഞ്ഞിരുന്നു എന്ന് ഞങ്ങളറിഞ്ഞില്ല.
ഒരാഴ്ച മുമ്പ് അടുത്ത വീട്ടിലെ മീര എന്നെ കാണാൻ വന്നു. അവളുടെ അഞ്ചു വയസ്സുള്ള മകൾ മിന്നു. ആ കുഞ്ഞ് വളർന്നത് ഈ വീട്ടിലായിരുന്നു. അരുണും അഞ്ജുവും അവളെ ഒരു പാട് എടുത്തു കൊണ്ട് നടന്നിട്ടുണ്ട്. എന്നിട്ടും ആ കുഞ്ഞിനെ അവൻ ...... കൊല്ലണ്ടെ സാറേ ഞാനവനെ .... കൊല്ലണ്ടെ? ഇല്ലെങ്കിൽ നാളെ അവൻ എന്റെ മോളെ പോലും .... " . വികാരക്ഷോഭം കൊണ്ട് അവർ വിറയ്ക്കുന്നുണ്ടായിരുന്നു.
" എല്ലാം എന്റെ തെറ്റാ സാർ. എന്റെ മോൾക്ക് ഞാൻ വിലക്കുകളേർപ്പെടുത്തിയപ്പോ അവനു ഞാൻ അമിതസ്വാതന്ത്ര്യം കൊടുത്തു. പുരുഷനെ അംഗീകരിക്കാൻ അവളെ പഠിപ്പിച്ചപ്പോൾ പെണ്ണിനെ ബഹുമാനിക്കാൻ ഞാനവനെ പഠിപ്പിച്ചില്ല. പെണ്ണിന്റെ അഭിമാനത്തെയും മൂല്യങ്ങളെയും പറ്റി മോളെ പഠിപ്പിച്ചപ്പോൾ ഒരാണിന് അപമാനകരമായത് എന്തൊക്കെ എന്ന് ഞാനെന്റെ മകന് പറഞ്ഞു കൊടുത്തില്ല." അവർ ഒരു ദീർഘനിശ്വാസമെടുത്തു.
" മീര ... പാവമാ സാറേ അവൾ. ഭർത്താവ് മരിച്ച അവൾക്ക് ആകെ ഒരു ആശ്വാസം ആ കുഞ്ഞാ'. കേസ് കൊടുത്തിട്ട് ആ കുട്ടിയെ ഈ നാട്ടുകാരുടെ മുന്നിൽ ഒരു കാഴ്ചവസ്തുവാക്കാൻ അവൾക്ക് വയ്യെന്ന്. ഞാൻ ഇതിനെ എന്താ ചെയ്യണ്ടെ , കൊന്നു കളയണോ എന്നവൾ എന്നോട് ചോദിച്ചു. നിഷ്കളങ്കതയും കുസൃതിയും വിരിയേണ്ട ആ കുഞ്ഞി കണ്ണുകളിൽ ഭയം മാത്രമായിരുന്നു സർ . അല്ല.മരിക്കേണ്ടത് ആ പിഞ്ചോമനയല്ല. മൃഗത്തെക്കാൾ മ്ലേച്ഛമായ പ്രവർത്തി ചെയ്തിട്ടും കുറ്റബോധം ഇല്ലാതെ എന്റെ മുന്നിൽ നിന്ന എന്റെ മകനാണെന്ന് എനിക്ക് തോന്നി. അല്ലെങ്കിൽ നാളെ ഒരുപാടമ്മമാരുടെ ശാപവും കണ്ണുനീരും ഒരു പ്രളയം പോലെ എന്റെ കുടുംബത്തെ മുഴുവൻമുക്കിക്കളയും. ഞാനത് ചെയ്തില്ലെങ്കിൽ മറ്റൊരാൾ അത് ചെയ്യും. വെട്ടിയോ കുത്തിയോ കല്ലെറിഞ്ഞോ. ഞാനൊരമ്മയല്ലേ സാർ. എനിക്കത് സഹിക്കാൻ കഴിയുമോ? ഞാനവനെ ഉറക്കി, എന്നെന്നേക്കുമായി.
മിനിഞ്ഞാന്ന് അവന്റെ പിന്നാളായിരുന്നു. അവനു വേണ്ടി ഞാൻ സദ്യയൊരുക്കി. കൂടെയിരുന്നു ഊട്ടി . അവനേറ്റവും ഇഷ്ടപ്പെട്ട പാലടയിൽ ഞാൻ ഉറക്ക ഗുളികൾ ചേർത്തു.ഉറങ്ങാൻ കിടന്ന അവന്റെ അരികിൽ ഇരുന്നു ,മുടിയിൽ തലോടി, നെറ്റിയിൽ ഉമ്മ വെച്ചു. അവന്റെ ഉറക്കത്തിന് ഞാൻ കാവലിരുന്നു. ഒരിക്കലും ഉന്നരില്ലെന്നറിഞ്ഞു കൊണ്ടു തന്നെ ". ചിതറിത്തെറിച്ച വാക്കുകൾ ഗദ്ഗദത്തിന് വഴിമാറി, പിന്നെ അതൊരു പൊട്ടിക്കരച്ചിലായി മാറി. അവരുടെ മനസ്സിന്റെ സമനില തെറ്റിയോ എന്ന് ഞാനൊരു നിമിഷം സംശയിച്ചു.
"റിലാക്സ് .... റിലാക്സ് " .... വെറുതെയെങ്കിലും ഞാൻ പറഞ്ഞു കൊണ്ടിരുന്നു.
അൽപം കഴിഞ്ഞപ്പോൾ അവർ ശാന്തയായി. " എന്നെ അറസ്റ്റ് ചെയ്തോളൂ സാർ. എന്തു ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. ആത്മഹത്യ ചെയ്താലോ എന്ന് ഞാൻ ചിന്തിച്ചതാ. പിന്നെ തോന്നി അതെനിക്കൊരു ശിക്ഷയാവില്ലല്ലോ എന്ന്. സ്വന്തം മകനെ കൊന്ന ക്രൂര യാ യ ഒരമ്മയല്ലേ സാർ ഞാൻ. ഞാൻ ശിക്ഷിക്കപ്പെട്ടേ തീരു.."
"നോക്കൂ, നിങ്ങൾ ഇതൊന്നും ഇനി ആരോടും പറയണ്ട. ഇത് ഇവിടെ അവസാനിക്കട്ടെ. നിങ്ങൾക്ക് വേണ്ടിയല്ല. ഒന്നുമറിയാത്ത ഒരു പിഞ്ചുകുഞ്ഞ് നാട്ടുകാരുടെയും മാധ്യമങ്ങളുടെയും നേരമ്പോക്കിന് ഇരയാവാതിരിക്കാൻ. നിങ്ങളുടെ മകളുടെ ജീവിതം കൂടെ തകരാതിരിക്കാൻ." ഞാൻ അവിടെ നിന്നും ഇറങ്ങിപ്പോന്നു.
മടക്കയാത്രയിൽ കോൺസ്റ്റബിൾ മുനീർ ചോദിച്ചു നമ്മൾ ഈ ചെയ്യുന്നത് പ്രോട്ടോക്കാളിന് എതിരല്ലേ എന്ന്. ഞാൻ പറഞ്ഞു. " എന്തിനാടോ, ഇവനൊക്കെ ജീവിച്ചിരിക്കുന്നത്? പിന്നെ കൊലപാതകിയായ ആ അമ്മയ്ക്കുള്ള ശിക്ഷ. ഇനിയുള്ള അവരുടെ ജീവിതം മുഴുവൻ അവനെ ഓർത്ത് നീറിപ്പുകഞ്ഞു കൊണ്ടിരിക്കും. ഇതിലധികം എന്ത് ശിക്ഷയാടോ നിയമത്തിന് നൽകാൻ കഴിയുക. നാടിനു തന്നെ ശാപമായി മാറിയേക്കാവുന്ന സ്വന്തം മകനെ തുടച്ചു നീക്കിയ ആ അമ്മയ്ക്ക് കിടക്കട്ടെടോ നമ്മുടെ വക ഒരു സല്യൂട്ട്'. താൻ എഴുത്, പ്രേമനൈരാഗ്യത്താൽ ജീവനൊടുക്കി എന്ന് ..."
മുനീർ എഴുതി തയ്യാറാക്കിയ മഹസ്സർ വായിച്ചു നോക്കി ഒപ്പിടുമ്പോൾ ഞാൻ ചോദിച്ചു, എല്ലാ അമ്മമാരും ഇങ്ങനെ ചിന്തിച്ചാൽ ഈ നാട് രക്ഷപ്പെട്ടേനെ അല്ലേടോ എന്ന്. മുനീർ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു. " എല്ലാ അമ്മമാർക്കും ഇങ്ങനെ ചിന്തിക്കാൻ കഴിയില്ല സർ. നിസ്വാർത്ഥ സ്നേഹത്തിന്റെ പര്യായമെന്നൊക്കെ പറയുമെങ്കിലും ലോകത്തിൽ ഏറ്റവും സ്വാർത്ഥർ അമ്മമാരാ. സ്വന്തം മക്കളെക്കാൾ അധികം മറ്റാരെയും സ്നേഹിക്കാൻ അവർക്ക് കഴിയില്ല."
ഞാൻ കണ്ണുകളടച്ച് കസേരയിലേക്ക് ചാരി ഒന്നു നെടുവീർപ്പിട്ടു. ഒരു പോലീസുകാരനും ചെയ്യരുതാത്ത തെറ്റ് ഞാൻ ചെയ്തിരിക്കുന്നു. എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്. എന്റെ മനസ്സാക്ഷി ക്കോടതിയിലെ ഏറ്റവും വലിയ ശരിയും...
ജെയ്നി ടിജു

10 comments:

  1. നല്ല ഒരു വിചിന്തനം

    ReplyDelete
  2. മയക്കു മരുന്നിനെതിരെ വിദ്യാർഥികളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ വന്നു ക്ലാസ് എടുത്ത സർക്കിൾ ഇൻസ്‌പെക്ടറുടെവാക്കുകൾ അധ്യാപകനായ എന്റെ ചെവിട്ടിൽഇപ്പോഴുംമുഴങ്ങുന്നു.

    ഒരു പരിധി കഴിഞ്ഞാൽ അമ്മമാരുടെ ഒരു പ്രാർത്ഥന ഉണ്ടത്രേ.
    ദൈവമേ , എങ്ങിനെയെങ്കിലും ഇതിനെ അങ്ങെടുക്കണേ എത്രയും വേഗം.
    ഇത് വായിച്ചപ്പോഴും ഇപ്പോഴും ഈ വാക്കുകൾ ആവശ്യത്തിൽ കൂടുതൽ മുഴക്കത്തോടെ കാതിൽ മാത്രമല്ല നെഞ്ചിലും മുഴങ്ങുന്നു .

    ReplyDelete
  3. ഇതാണോ തുടക്കകാരി എന്ന് പറയുന്നത് . നന്നായിട്ടുണ്ട് .. ഭാഷാ ശുദ്ധിയുണ്ട് . പശ്ചാത്തലവും ഉള്ളടക്കവും വ്യക്തമാണ് ... ഇനിയും നല്ല രചനകൾ തുടരട്ടെ എല്ലാ ആശംസകളും പ്രോത്സാഹനങ്ങളും

    ReplyDelete
  4. So touching, so true, realistic indeed, thanks a lot for Writing such a great thought, waiting for more

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot