Slider

ജന്മ-അന്തരങ്ങൾ

0

ജന്മ-അന്തരങ്ങൾ
സിസ്റ്ററമ്മയോടൊപ്പം ഡോർമെറ്ററിയിലേക്ക് കയറിയപ്പോഴേ കണ്ടിരുന്നു എട്ടാം നമ്പർ ബെഡ്ഡിൽ ചുവരും ചാരി അകലേക്കുനോക്കിയിരിക്കുന്ന ആ പതിനാലുകാരിയെ.മെലിഞ്ഞുണങ്ങിയ ഉടലിനൊരു അപവാദം പോലെ അവളുടെ വയറുമാത്രം വല്ലാതെ വീർത്തിരുന്നു.
"മോളേന്തേ പ്രാർത്ഥിക്കാൻ വരാത്തേ?"
സിസ്റ്ററമ്മയുടെ ചോദ്യം കേട്ട് അവൾ ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു.അപരിചിതയായ എന്നെകണ്ട് ഭയന്നിട്ടന്നവണ്ണം അവൾ സിസ്റ്ററമ്മയെ ദയനീയമായിനോക്കി,പിന്നെ പെട്ടെന്ന് ഞാൻ ശ്രദ്ധിക്കാതിരിക്കാനെന്നവണ്ണം ചുരിദാറിൻ്റെ ഷാളുകൊണ്ട് തൻ്റെ വയറു മറച്ചുപിടിച്ചു.
"മോളു പേടിക്കണ്ട,ഈ ചേച്ചി മോളെ കാണാൻ വന്നതാ.മോൾക്ക് ഇവിടാരും കൂട്ടില്ലെന്നറിഞ്ഞ് മോളോടു കൂട്ടുകൂടാൻ വന്നതാ."സിസ്റ്ററമ്മ എന്നെ ചൂണ്ടി പറഞ്ഞതൊക്കെയും അവൾ കേട്ടോ എന്നുപോലും എനിക്കു സംശയം തോന്നി.അത്രയ്ക്ക് നിർവ്വികാരമായിരുന്നു ആ മുഖം.
"എന്നാൽപ്പിന്നെ നിങ്ങളു സംസാരിച്ചിരിക്ക് എനിക്ക് ഓഫീസിൽ കുറച്ചു പണിയുണ്ട് "അതും പറഞ്ഞ് സിസ്റ്ററമ്മ പുറത്തേക്കുപോയി.
ഷെൽട്ടർ ഹോമിൽ നിന്നും ഒരു പെൺകുട്ടിയെ കോടതി നിർദ്ദേശപ്രകാരം സ്നേഹത്തണലിലേക്കെത്തിച്ചിട്ടുണ്ടെന്നും അവൾക്ക് ഒരു കൗൺസിലിംഗ് കൊടുക്കണമെന്നും മാത്രമേ സിസ്റ്ററമ്മ ഫോൺ ചെയ്തപ്പോൾ പറഞ്ഞുള്ളു.എന്നാൽ സ്നേഹത്തണലിലെത്തി അവളെക്കുറിച്ച് സിസ്റ്ററമ്മകൂടുതൽ പറഞ്ഞപ്പോൾ എനിക്ക് വല്ലാതെ ഷോക്കായിപ്പോയി.അച്ഛനുമമ്മയ്ക്കും ഒറ്റമോൾ.ഹൃദ്രോഹിയായ ഭർത്താവിന് ജോലിയൊന്നും ചെയ്യാനാവാതെ വന്നപ്പോൾ ഭർത്താവിൻ്റെ ചികിൽസയ്ക്കും മകളുടെ പഠനത്തിനുമായി വിദേശത്ത് വീട്ടുജോലിക്കുപോയ അമ്മ.മാസങ്ങൾക്കുശേഷം ഭർത്താവു തൂങ്ങിമരിച്ചതറിഞ്ഞ് ഒക്കെയുമിട്ടെറിഞ്ഞ് അവർ നാട്ടിലെത്തി.രണ്ടാം ദിവസം അമ്മയും മകളും ആത്മഹത്യാ ശ്രമത്തിന് ആശുപത്രിയിലായി.മൂന്നാം നാൾ മകളെത്തനിച്ചാക്കി അമ്മയും പോയി.മെഡിക്കൽ റിപ്പോർട്ടിലെ മകളുടെ ഗർഭം എല്ലാ ദുരൂഹതകൾക്കുമുള്ള ഉത്തരമായി.പതിനാലുകാരിയായ മകളുടെ അവിഹിത ഗർഭത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അച്ഛനും അപമാനഭയത്തിൽ മകളെയുംകൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും.പത്രത്തിൽ ഞാനും വായിച്ചിരുന്നു ആ വാർത്ത.
തെറ്റും ശരിയും ചൂണ്ടിക്കാണിച്ചുകൊടുക്കാൻ അമ്മ അടുത്തില്ലാതെ വന്ന അറിവില്ലാത്ത പ്രായത്തിൽ പറ്റിപ്പോയൊരു അബദ്ധത്തിന് അവൾ കൊടുക്കേണ്ടിവന്ന വില വളരെ വലുതായിപ്പോയി.ഇനി അതേക്കുറിച്ചൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ.ഇപ്പോൾ എൻ്റെ ജോലി അവളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ വേണ്ടുന്ന ഉപദേശങ്ങൾ നല്കുക,തല്ക്കാലം അതേക്കുറിച്ചുമാത്രം ചിന്തിക്കാം..
"മോളുടെ പേരെന്താ?"
"അമ്മു" നിർവ്വികാരമായ ശബ്ദത്തിൽ അവൾ മറുപടി പറഞ്ഞു.
"ഏതുക്ളാസിലാ?"
"ഒൻപതിലായിരുന്നു"
"അതെന്താ ഇപ്പോൾ ക്ളാസിനു പോകുന്നില്ലേ?"
എൻ്റെ ചോദ്യത്തിനുള്ള മറുപടിയെന്നോണം അവൾ വീർത്തു നിൽക്കുന്ന തൻ്റെ വയറ്റിലേക്ക് ദയനീയമായി നോക്കി,പിന്നെ ഒന്നും മിണ്ടാതെ കട്ടിലിൽ നിന്നെഴുന്നേറ്റ് ജനലിനരികിലേക്ക് പോയി.എൻ്റെ ചോദ്യം അവളെ വേദനിപ്പിച്ചെന്നെനിക്ക് മനസിലായി.അല്ലേലും ഞാനിങ്ങനാ വലിയ കൗൺസിലർ എന്നൊക്കെ പറയുമെങ്കിലും ചിലനേരത്ത് വായിന്ന് പൊട്ടത്തരമല്ലാതെ വേറൊന്നും വരില്ല.
"അമ്മു എന്താ എൻ്റെ പേരു ചോദിക്കാത്തെ?"
വിഷയം മാറ്റാനെന്നോണം ഞാനവളുടെ അടുത്തെത്തി അവളുടെ കെെകൾ എൻ്റെ കെെക്കുള്ളിലാക്കിക്കൊണ്ടു ചോദിച്ചു.
പെട്ടെന്നവൾ ഒരാശ്രയം കിട്ടിയപോൽ എൻ്റെ കെെകളിൽ അമർത്തിപ്പിടിച്ചു പിന്നെ ദയനീയമായി എൻ്റെ കണ്ണുകളിലേക്കുനോക്കി.ആ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.ദിവസവും ഇങ്ങനെ പലതരം കാഴ്ചകൾക്കു സാക്ഷിയാകാറുണ്ടെങ്കിലും അവളുടെ ആ കണ്ണുനീർ എൻ്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു.
എന്താ മോളെ ഇത് ഇനി കരഞ്ഞിട്ടെന്തിനാ ഞങ്ങളൊക്കെയില്ലേ കൂടെ അങ്ങനെ എന്തൊക്കെയോ പറഞ്ഞ് ഞാനവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.പെട്ടെന്നവൾ തളർന്ന് എൻ്റെ തോളിലേക്കു വീണു.അവളെ താങ്ങി മടിയിൽ കിടത്തി ആ നിറുകയിൽ വിരലോടിച്ചിരുന്നപ്പോൾ എൻ്റെ കണ്ണും എന്തിനെന്നറിയാതെ നിറഞ്ഞു.അൽപ്പം കഴിഞ്ഞ് കണ്ണുതുറന്നപ്പോൾ അവൾ ചാടി എഴുന്നേൽക്കാൻ തുടങ്ങി.
"വേണ്ട...വേണ്ട... എണീക്കണ്ട കുറച്ചുനേരംകൂടി കിടക്ക് .മോളുടെ ബോഡി നല്ല വീക്കാ,സമയത്തിന് ആഹാമമൊന്നും കഴിക്കാറില്ലല്ലേ... അതാ ഇങ്ങന.."
ഞാനവളെ ബലമായി മടിയിൽ തിരികെ കിടത്തിക്കൊണ്ടു പറഞ്ഞു.അവൾ ഒരു കുഞ്ഞിനെപ്പോലെ എൻ്റെ മടിയിൽ തലചായ്ചുകിടന്നു.
"അമ്മയും ഇതുപോലെന്നെകിടത്തി നെറ്റിയിൽ തലോടിത്തരുമായിരുന്നു,അന്ന് വിഷംചേർത്ത ചോറു വാരിത്തന്നിട്ട് അമ്മ ഇതുപോലെ കിടത്തിയാ എന്നെ ഉറക്കിയത്..." അതുപറഞ്ഞപ്പോഴേക്കും അവളുടെ ശബ്ദത്തെ നേർത്തൊരു തേങ്ങൽ വിഴുങ്ങിക്കളഞ്ഞു.
"മോളതൊന്നുമോർക്കണ്ടാട്ടോ"
ഏറേ നേരം പിന്നെ ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടിനിന്നു.
"ചേച്ചീ എനിക്കീ കുഞ്ഞുവാവയെ വേണ്ട... എനിക്കു പഠിച്ചാൽ മതി...അമ്മ ആശിച്ചതുപോലെ എനിക്കൊരു ഡോക്ടറാകണം.. "
അവൾ പിന്നെയും എന്തൊക്കെയോ ദുർബ്ബലമായി പറഞ്ഞുകൊണ്ടേയിരുന്നു
"അമ്മേ എനിക്ക് പേടിയാവുന്നമ്മേ..."
അവൾ എൻ്റെ കെെമുറുകേ പിടിച്ച് അങ്ങനെ പറഞ്ഞപ്പോൾ പെട്ടെന്നെനിക്കൊരു ഞെട്ടലായിരുന്നു.പിന്നെ പെട്ടെന്ന് സമചിത്തത വീണ്ടെടുത്ത് നിശബ്ദം ഞാനവളുടെ നിറുകയിൽ ഇടതുകെെകൊണ്ടു തലോടി.
"ഞാൻ...ഞാൻ കാരണമാ അമ്മേ അച്ഛ ഇങ്ങനെ ചെയ്തത്...അന്ന് അച്ഛ കുടിച്ചിട്ടു വന്ന് എന്നെ ഉപദ്രവിച്ചിട്ടും ഞാനാരോടും പറഞ്ഞില്ലല്ലോ...അമ്മയോടുപോലും ഞാനൊന്നും പറഞ്ഞില്ലല്ലോ...പിറ്റേന്നുമുതൽ അച്ഛ എന്നോടൊന്നും മിണ്ടാതെ എൻ്റെ മുഖത്തുപോലും നോക്കാതെ വീട്ടിനുള്ളിൽപോലും കേറാതെ ഉമ്മറപ്പടിയിൽ കിടന്നുറങ്ങണതുകണ്ടപ്പോൾ എനിക്കു സങ്കടമായി അതാ ഞാനാരോടും ഒന്നും പറയാത്തേ...തിങ്കളാഴ്ച സ്കൂളിൽ തലകറങ്ങിവീണ എന്നെ അച്ഛയാ ആശുപത്രിയിൽ കൊണ്ടുപോയത്.അന്ന് തിരിച്ചുവന്നിട്ട് അച്ഛ എൻ്റെ കാലിൽ വീണു കുറേ കരഞ്ഞു...ഞാനും കുറേ കരഞ്ഞു.എന്നിട്ട് ഞാൻ പറഞ്ഞതാ ഞാനാരോടും ഒന്നും പറയില്ല അച്ഛ കരയണ്ടെന്ന്......എന്നിട്ടും എന്തിനാ അമ്മേ അച്ഛ ഇതു ചെയ്തത്....ഞാനാ....ഞാൻ കാരണമാ അച്ഛ പോയത്......"
അവൾ പാതിമയക്കത്തിലെന്നപോലെ പുലമ്പിക്കൊണ്ടിരുന്നു.
ഒക്കെയും കേട്ട് പകച്ചിരിക്കാൻ മാത്രമേ എനിക്കായുള്ളു.ആ ഞെട്ടലിൽ നിന്നും ഞാൻ മോചിതയായപ്പോഴേക്കും അവൾ ഗാഢ നിദ്രയിലേക്കു വഴുതി വീണിരുന്നു.

ലേബർ റൂമിനുപുറത്ത് കാത്തുനിൽക്കുമ്പോൾ എൻ്റെ മനസ് വല്ലാതെ പിടയുന്നുണ്ടായിരുന്നു.ലാസ്റ്റ് ചെക്കപ്പിലേ ഡോക്ടർ പറഞ്ഞിരുന്നു അവളുടേ ബോഡി വല്ലാതെ വീക്കാണെന്നും സിസേറിയൻ വേണ്ടി വരുമെന്ന്.
"ഓ ജീസസ്...."
ലേബർ റൂമിൻ്റെ വാതിലു തുറന്ന് ഡോക്ടർ വന്ന് കുഞ്ഞിനെ രക്ഷിക്കാനായില്ലെന്ന് പറഞ്ഞതുകേട്ട് സിസ്റ്ററമ്മ വേദനയോടെ വിളിച്ചു.
"ഓ ജീസസ്......" ഞാനുമറിയാതെ വിളിച്ചുപോയി.പക്ഷേ അതൊരു നന്ദി ചൊല്ലലായിരുന്നു.
അന്നാദ്യമായും അവസാനമായും ഒരു കുഞ്ഞിൻ്റെ മരണത്തിൽ ഞാൻ മനസുകൊണ്ട് സന്തോഷിക്കയായിരുന്നു.
ഇന്ന് അവളെ ഗാർഡിയൻ്റെ സ്ഥാനത്തുനിന്ന് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്സിന് ചേർത്തിട്ടു വരുമ്പോളും അന്ന് പാതിമയക്കത്തിൽ അവൾ പറഞ്ഞതൊക്കെയും കുമ്പസാര രഹസ്യം പോലെ ഞാനെൻ്റെയുള്ളിലൊളിപ്പിച്ചു വച്ചിരുന്നു.....അവൾപോലുമറിയാതെ.
വിജിത വിജയകുമാർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo