Slider

നൊസ്റ്റാള്‍ജിയയും പെങ്ങളും

0
നൊസ്റ്റാള്‍ജിയയും പെങ്ങളും
----------------------------
"ഇക്കിളിപ്പെടുത്തിയാപ്പോലും ചിരി വരാത്ത ടൈപ്പ് ചളി കോമഡിയല്ലാതെ വേറൊന്നും നിനക്കെഴുതാൻ അറീല്ലേ..? അതൊക്കെ കേട്ട് ചിരിക്കാൻ നിന്റെ ഫേസ്ബുക്കിൽ കൊറേയാൾക്കാരും..!!"
വർഷങ്ങൾ തപസ്സിരുന്നു ഞാൻ സ്വായത്തമാക്കിയ എന്റെ ചളിയെഴുത്തിന് കിട്ടിയ വലിയൊരു പ്രഹരമായിരുന്നു സ്വന്തം പെങ്ങടെ വായീന്ന് കേട്ട ഈ വർത്താനം.
തിരിച്ചെന്തേലും രണ്ട് പറയണംന്നും, മോന്തക്ക് രണ്ടെണ്ണം പൊട്ടിക്കണംന്നുമുണ്ട്. പക്ഷെ,
പോലീസ് സെലക്ഷന് വേണ്ടി ഓള് പഠിച്ച കളരിയും, കരാട്ടേം, കൂമ്പിനിടിയും എന്റെ നെഞ്ചത്തോട്ടാവൂലോ എന്നോർത്തപ്പോ ഒന്നും മിണ്ടാതെ തലേം താഴ്ത്തി നിന്നു.
"ഓരോ ആൾക്കാർ അവരുടെ കുടുംബത്തെപ്പറ്റീം, ഓർമകളെപ്പറ്റീം എത്ര മനോഹരമായി എഴുതുന്നു. ഉള്ള നേരം അതൊക്കെ വായിച്ച്, അത് പോലൊക്കെ എഴുതി പഠിക്കാൻ നോക്കിക്കൂടെ നെനക്കും..?''
അന്ന്തൊട്ട് ഞാൻ മനസ്സിൽ ഒറപ്പിച്ചതാണ് ഇനി എഴുതണത് നൊസ്റ്റാൾജിയ വാരിക്കോരി നിറച്ച ഒന്നാവണംന്ന്.
'ഗൃഹാതുരുത്വത നിറഞ്ഞു കവിഞ്ഞു തുളുമ്പുന്ന എന്റെയീ കഥയുടെ പേരാണ് ,
''ഉണ്ണിമൂത്രം''..
എല്ലാരും അനുഗ്രഹിക്കണം, ആശീർവദിക്കണം..
------------------
വെള്ളിയാഴ്ച വൈന്നേരം തറവാട്ടിലേക്കു പോക്ക് ഒരു ഉത്സവം പോലെയാണ്. എന്നേം ഒക്കത്തെടുത്ത് ചേച്ചീടെ കയ്യും പിടിച്ച് അമ്മ വൈന്നേരം നേരത്തെ ഹാജരാകും.
ജോലീം കഴിഞ്ഞ് എല്ലാർക്കൂള്ള പരിപ്പുവടേം ബോണ്ടേം പേപ്പറിൽ പൊതിഞ്ഞു വാങ്ങി അച്ഛനെത്താൻ രാത്രിയാകും.
ഒറ്റമുറീം അടുക്കളേം മാത്രള്ള മൺകട്ട കൊണ്ട് നിർമ്മിച്ച ആ ബംഗ്ലാവ് മൂന്നര വയസ്സുള്ള ഞാൻ മുന്നേകാൽ മിനിറ്റ് കൊണ്ട് മറിച്ചിടും എന്ന ഭയം കാരണം അമ്മയുടെയും അമ്മൂമ്മയുടെയും ഓരോ കണ്ണ് വീതം എനിക്ക് വേണ്ടി സദാസമയം ഡെഡിക്കേറ്റ് ചെയ്‌തു വച്ചിരുന്നു..
പതിവ് പോലെ ബോണ്ടേം, പരിപ്പുവടേം കൊണ്ട് അച്ഛൻ രാത്രിയെത്തി. അമ്മ എല്ലാർക്കും അത് വീതംവച്ച് തന്നു. കൂട്ടിയും കിഴിച്ചും ഗുണിച്ചും കഴിഞ്ഞപ്പോ ചേച്ചിക്ക് എന്നേക്കാൾ ഒരെണ്ണം അധികം..
വീടും സ്ഥലോം വേണേൽ ഓൾക്ക് എഴുതിക്കൊടുത്തോട്ടെ, ഞാൻ സയിച്ചോളാം, എന്നാലും ബോണ്ടയോ, പരിപ്പുവടയോ ഓൾക്ക് എന്നേക്കാൾ ഒരെണ്ണം അധികം കൊടുക്കുവാന്ന് പറഞ്ഞാ ചങ്ക് പറിച്ചു കൊണ്ടോണത് പോലെയാ..
നരസിംഹത്തിൽ ലാലേട്ടൻ പോയ പോലെ സ്ലോ മോഷനിൽ ഓൾടെ അടുത്തേക്ക് ചെന്നു.. മുണ്ട് മടക്കി കുത്തണം എന്നാഗ്രഹം ഉണ്ടാർന്നെങ്കിലും, മുണ്ട് പോയിട്ട് ഒരു ട്രൗസറ് പോലും അപ്പൊ ഇട്ടിണ്ടാർന്നില്ല..
''ആ ബോണ്ടയിങ്ങു താടീ'' എന്ന് വളരെ മാന്യമായി ചോദിച്ചു. അഹങ്കാരത്തിനു കയ്യും കാലും വച്ച പെങ്ങൾ അത് തന്നില്ല എന്ന് മാത്രല്ല.. "ബ്ലക്കും" എന്നൊരു ശബ്ദത്തോട് കൂടി ബോണ്ട വായിലിട്ട് വിഴുങ്ങി.
മഗിഴ്‌മതി സാമ്രാജ്യം നഷ്ടപ്പെട്ട ബല്ലാൽദേവനെ പോലെ, ഈരേഴു പതിന്നാല് ലോകം കിടുങ്ങുംവിധം ഞാൻ നിലത്തു കിടന്ന് കാറി. അരിശം മാറാതെ ചാടി എണീറ്റ് അവിടെക്കെടന്ന കസേരയുടെ മോളീക്കേറി പുന്നാരപ്പെങ്ങടെ കരണക്കുറ്റിക്ക്
''ഠപ്പേ'' എന്നൊന്ന് പൊട്ടിക്കേം ചെയ്ത്.
ആറ് വയസുള്ള പെൺകുട്ടിയും, സർവോപരി സ്വന്തം കൂടപ്പെറപ്പുമായ വീട്ടിലെ രാജകുമാരിയെ തല്ലിയ കേസിൽ, എനിക്കുള്ള ശിക്ഷ വിധിക്കാനായി വീട്ടിലെ വനിതാക്കമ്മീഷൻ പ്രസിഡന്റായ അമ്മ അടുക്കളേൽന്ന് ഓലക്കാലുമായി ഓടിവന്നു.
അമ്മയെ എന്റെ പുന്നാര അച്ഛൻ ബ്ലോക്ക് ചെയ്ത് അമ്മേടെ കയ്യീന്നാ ഓലക്കാൽ വാങ്ങി ഒടിച്ചു കളഞ്ഞത് എന്നോടുള്ള സ്നേഹം കൊണ്ടാന്നു കരുതിയ എനിക്ക് തെറ്റി.
അത് വലിച്ചെറിഞ്ഞ്, വീടിന്റെ കഴുക്കോലുമ്മൽ ഇറുക്കി വച്ച പേരവടിയെടുത്ത് കോഴിക്കോടൻ ഹൽവ പോലെ മൃദുലമായ എന്റെ ചന്തിക്ക് പടപടാന്ന് രണ്ടെണ്ണം കീറി..
ചോദിക്കാനും പറയാനും ആരുമില്ലാത്ത ഈ ഭൂമീൽ ഇനി ജീവിച്ചിട്ട് ഒരു കാര്യോല്ല എന്ന് തോന്നിപ്പോയ ഞാൻ ആത്മഹത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ചു.
സാരീമ്മൽ തൂങ്ങീട്ട് അമ്മേടെ സാരിയെങ്ങാൻ കീറിയാ, ചത്തൂന്നൊന്നും നോക്കൂല്ലമ്മ, തല്ല് കൊണ്ട് പതംവന്നിരിക്കണ ചന്തീല് പിന്നേം മുളക് തേക്കും, ഒറപ്പാ.. അതോണ്ടാ തോന്നൽ മനസീന്നെടുത്ത് അപ്പൊത്തന്നെ ദൂരെക്കളഞ്ഞ്...
അല്ലേലും ആത്മഹത്യ ഭീരുക്കൾക്ക് പറഞ്ഞതല്ലേ..?
തല്ലിയതിനു പ്രതികാരം ചെയ്യാതെ ആണാണെന്നും പറഞ്ഞ് മൂക്കിന് താഴെ വായും വെച്ച് നടക്കണതെന്തിനാ..?
(മൂന്നാം വയസിൽ എനിക്കവിടെ മീശ ഉണ്ടാർന്നില്ല, വായ മാത്രേ ഉള്ളാർന്നു, അതോണ്ട..😥)
അന്ന് രാത്രി കിടക്കുമ്പോ വ്യക്തമായി എല്ലാം പ്ലാൻ ചെയ്തു.
താഴെ പായവിരിച്ച് അച്ഛൻ, ഞാൻ, ചേച്ചി, അമ്മ എന്നിങ്ങനെ വരിവരിയായിട്ടാരുന്നു കിടന്നിരുന്നത്.
പിറ്റേന്ന് രാവിലെ, വളരെ നേരത്തെ തന്നെ ഒച്ചയുണ്ടാക്കാതെ എണീറ്റ് ട്രൗസറിന്റെ സിബ്ബ് താഴ്ത്തി, ഉറങ്ങിക്കിടക്കുന്ന അച്ഛന്റെ മുഖത്തേക്ക് "സർർർർ"ന്ന് നീട്ടിയങ്ങട് പിടിച്ചു..
ഉണ്ണിമൂത്രം പുണ്യാഹം ആയോണ്ടാണാവോ, അച്ഛൻ 'ഞ്ഞം,ഞ്ഞം,ഞ്ഞം'ന്ന് നുണയണത് കണ്ടു..
അതിന് ശേഷം ആജന്മ ശത്രുവായ ചേച്ചീടെ മുഖത്തേക്ക്...
ഹാ, എന്ത് മധുരതരമായ പ്രതികാരം.
മുമ്പത്തെ പകയൊക്കെ ചേർത്ത് ഓൾടെ മുഖത്ത് കൊറച്ച് നേരം അധികം പിടിച്ചു..
അപ്പളേക്കും സൈഡിൽ നിന്ന് ''ഡാാാ..'' എന്ന് ആക്രോശിച്ചു കൊണ്ട് അച്ഛൻ ചാടിയെണീറ്റു..
രംഗം അക്രമാസക്തമാവുന്നതിനു മുൻപ് നൂറേനൂറിൽ ഞമ്മള് പുറത്തേക്ക് ഒരൊറ്റയോട്ടം. മുറിയിൽന്നു നേരെ ഉമ്മറത്തേക്ക്, ഉമ്മറത്തൂന്നു നേരെ മുറ്റത്തേക്ക്..
ഓവർസ്പ്പീഡിലായത് കാരണം മുറ്റത്തെ വെള്ളം തളം കെട്ടി നിന്നിടത്ത് ബ്രേക്കിടാൻ പറ്റിയില്ല. മൂത്ത വരിക്കച്ചക്ക വീഴണ പോലെ 'പധക്കേ' ന്ന് ദാ കിടക്കുന്നു താഴെ.. വീഴ്ച്ചേല് മുട്ടത്തോട് പോലെ ലോലമായ ന്റെ തല ഒരു കല്ലിൽ വെച്ചടിച്ചു കീറി.. മൂന്ന് സ്റ്റിച്ച്.. ശുഭം..
എന്തായാലും ആസ്പത്രീപ്പോയി തലയിൽ മൂന്ന് തുന്നിട്ടോണ്ട് പിതാവിന്റെ മർദ്ദനത്തിൽ നിന്നന്ന് തൽക്കാലം രക്ഷപ്പെട്ടു.
വീട്ടീവന്ന് ഞാനെന്ന കുഞ്ഞാവക്ക് കഞ്ഞി കോരി തരുമ്പോ അമ്മ അച്ഛനോട് വിളിച്ച് പറഞ്ഞു.
''അച്ഛനും മോളും രാവിലെ വയറു നെറച്ചു കുടിച്ചോണ്ട് എന്നത്തേം പോലെ ഇന്നിവൻ കിടക്ക മുഴുവനായും നനച്ചില്ല. അതൊരു ഭാഗ്യായി..''
---------------
ഇന്നലെ വീട്ടിൽ വന്ന് ഇത്രേം മനോഹരമായ ഓർമ്മ പങ്കുവച്ച് തന്ന അമ്മൂമ്മക്ക് നന്ദി പറഞ്ഞുകൊണ്ട്.. എന്റെയീ 'ഉണ്ണിമൂത്രം' പുന്നാരപ്പെങ്ങൾക്ക് വേണ്ടി സമർപ്പിക്കുന്നു.. നന്ദി, നമസ്കാരം. 😂🏃
--- ആനന്ദ് കൊളോളം ---
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo