Slider

പാഷൻ

0
പാഷൻ
രാവിലെ ഒമ്പതര ആയി കാണും . ഞായറാഴ്ച ആയതു കൊണ്ട് അതിരാവിലെ എന്ന് വേണമെങ്കിൽ പറയാം .ചായ കിട്ടിയിട്ടേ കിടക്കയിൽ നിന്ന് എഴുന്നേല്ക്കു എന്ന വാശിയിൽ ഞാനും എഴുന്നേറ്റു വന്നാലേ ചായ തരു എന്ന വാശിയിൽ ഭാര്യയും ഇടഞ്ഞുനില്കുന്ന സമയം .അപ്പോഴാണ് ദിവാസ്വപ്നങ്ങൾക്ക് കയറിട്ടു കൊണ്ട് ഫോണ് ചിലച്ചതു.
"ഹലോ , കോയ നീ ഇതുവരെ കിടക്കപായിന്നു എഴുന്നേറ്റില്ലേ , ഇത് ഞാനാ സുലയ്മാൻ..( കോയ എന്ന വിളി കേട്ടപ്പോൾ തന്നെ ആളെ മനസ്സിലായിരുന്നു )
ഇന്ന് വൈകിട്ട് ഞാനും ഷാഹിനയും അങ്ങ് വരുന്നുണ്ട് . ചോറിനോന്നും നിക്കുല്ല. ഇങ്ങൾ ചായയും സ്പെഷൽ എന്തെങ്കിലും ഉണ്ടാക്കിയാൽ മതി. (എപ്പോഴും ഉള്ളത് പോലെ നേരെ യുള്ള സംസാരം )
ശരി ആയിക്കോട്ടെ എന്നാ വയ്കുന്നേരം കാണാം ".
"കുറെ ക്കാലം കൂടി വരുന്നതല്ലേ ,ഊണിനു കുറെ ക്കുടി നിർബന്ധിക്കണമായിരുന്നു , ഇനി ചായക്കു കാര്യമായി എന്തെങ്കിലും ഉണ്ടാക്കാം" എന്ന്
പരിഭവം പ്രകടിപ്പിച്ചു പറഞ്ഞുകൊണ്ട് ഭാര്യ അടുക്കളയിലേക്ക് കയറി .ഞാൻ സുലയ്മാനെ കുറിച്ച് ഓരോന്നാലോചിച്ച് വീണ്ടും കിടന്നു .
അവന്റെ ഫുട്ബോൾ കമ്പമാണ് ആദ്യം മനസ്സിൽ വന്നത് . കോളേജിൽ പഠിക്കുമ്പോൾ ഭാഷ പോലുമറിയാതെ കല്കട്ടയിലും ഗോവയിലും മറ്റും കളി കാണാൻ പോയിരുന്നു അവൻ . അച്ഛന്റെ പേര് മാറിപോയാലും അവനു കളിക്കാരുടെ പേര് മാറിപോകില്ല എന്ന് നാട്ടുകാർ...
ഒരിക്കൽ ഭാര്യ ഷാഹിനയുടെ വയറിൽ ആദ്യത്തെ കുട്ടി നിറഞ്ഞു നില്കുന്ന സമയം, കോഴിക്കോട് ഗ്രൗണ്ടിൽ ഒരു പ്രധാന ഫുട്ബോൾ മത്സരം നടക്കുന്നു .ഡോക്ടർ പറഞ്ഞതനുസരിച്ച് പ്രസവത്തിനു ഇനിയും ഒരാഴ്ച ഉണ്ട് .
ഏറിയ കണക്കുകൂട്ടലുകൾക്കൊടുവിൽ മൂപ്പർ കളി കാണാൻ പോകാൻ തന്നെ തീരുമാനിച്ചു . പത്തു മിനുട്ടിനുള്ളിൽ വരാമെന്ന് പറഞ്ഞു ഒരു മുങ്ങൽ .തന്റെ ടീം ജയിക്കുമെന്നുറപ്പായപ്പൊൾ അര മണിക്കൂർ മുൻപ് പകുതി മനസ്സോടെ വീടിലേക്ക് മടങ്ങി .
വീടിനടുത്തെത്തിയപ്പോൾ "എന്തായി സുലയ്മാനെ, ഏതു ഹോസ്പിറ്റലിൽ ആണ് ?" എന്നൊക്കെ ആരോ ചോദിച്ചപ്പോളാണ് ഷാഹിന ഹോസ്പിറ്റലിൽ ആണെന്നത് ഇഷ്ടന് കത്തിയത് . അതേ ഓട്ടോയിൽ മാക്സിമം സ്പീഡിൽ വിട്ടു അവിടെയെത്തുമ്പോൾ അവളെ സ്ട്രെചെറിൽ അകത്തേക്ക് കൊണ്ടുപോകുകയായിരുന്നു .
"പേടിക്കണ്ട ഷാഹീ ഞാനിവിടെയുണ്ട് ... എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ഒരു അന്താരാഷ്ട്ര ഗോളിയെ പോലെ സുലയ്മാൻ ഡൈവ് ചെയ്തു സ്ട്രെചെർ ന്റെ ഒരു മൂലയിൽ പിടുത്തമിട്ടു!!..
ഷാഹിന സങ്കടവും ദേഷ്യവും സന്തൊഷവുമെല്ലാം മാറി വിടരുന്ന കണ്ണുകളോടെ അയാളെ നോക്കി ...
സുഖ പ്രസവമൊക്കെ കഴിഞ്ഞു ഷാഹിന പറഞ്ഞത്രേ അന്ന് ആ സമയത്ത് നിങ്ങൾ എത്തിയത് നന്നായി അല്ലെങ്കിൽ പടചൊനാണെ നമ്മൾ പിരിഞ്ഞെനെ" "
അവള് പറഞ്ഞാൽ പറഞ്ഞത് ചെയ്യും പോരെങ്കിൽ നല്ല നെലെലുള്ള അഞ്ചു ആങ്ങളമാരുമുണ്ട്" എന്ന് കേട്ടപ്പോൾ ചിരിച്ച ഞാനും ചെറുതായി ഒന്ന് ഞെട്ടി .
വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഉമായി ഭാര്യ വന്നപ്പോൾ തല്ക്കാലം ഞാൻ ഓര്മ്മകള്ക്ക് റസ്റ്റ് കൊടുത്തു .
വൈകുന്നേരം ചായയും പലഹാരങ്ങളും കഴിക്കുന്നതിനിടയിൽ സുലയ്മാൻ പറഞ്ഞു "വേഗം പോകണം , ഗൾഫിൽ ഇന്ന് രാത്രി പോകുന്ന ജമാൽ എന്ന ഒരു ചങ്ങായിയുടെ വീട്ടിൽ കയറണം . ഇവളെ ചേച്ചിയുടെ വീട്ടിൽ ആക്കിയിട്ടു വേണം അവിടെ പോകാൻ "
ഷാഹിന ചായ കുടിക്കുന്നതിനിടയിൽ ഇടം കണ്ണിട്ടു നോക്കി .
ഭാര്യ ഉണ്ടാക്കിയ നെയ്പതിരിയും ചിക്കനും പിന്നെ അവർ കൊണ്ടുവന്ന ഹലുവയും ഒകെ കഴിച്ചു ഒരു "പുകയിട്ടു " ദഹിപ്പിക്കാം എന്ന് കരുതി വെളിയിൽ ഇരങ്ങിയപ്പൊളാണു സുലയ്മാൻ ഞെട്ടിപ്പിക്കുന്ന വേറൊരു വിവരം പറഞ്ഞത് .
"ഗൾഫിൽ പോകുന്ന ചങ്ങായിന്റെ കാര്യം വെറും തട്ടിപ്പാണ് കോയ ..ശരിക്കും ഇന്ന് കേരള ബ്ലാസ്റ്റെർസ് ന്റെ സെമി കാണലാണു ഉദ്ദേശം ,അവളെ പറ്റിക്കാൻ ഇതേ ഒരു മാർഗം ഉള്ളു ."
അവന്റെ ഫുട്ബോൾ കമ്പം ഇനിയും മാറിയിട്ടില്ല എന്നറിഞ്ഞു ഞാൻ വണ്ടെർ അടിച്ചു .പിന്നെ ഷാഹിനയെ ഓർത്തു ശരിക്കും വിഷമം തോന്നി "കളി വേറെ കല്യാണം വേറെ " എന്നായിരുന്നു മൂപ്പരുടെ മറുപടി ...
പോകാനായി സുലയ്മാൻ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ എടുത്തുവെച്ച കറിവേപ്പില മറന്നുപോയെന്നു പറഞ്ഞു ഷാഹിന എന്റെയടുത്തു വന്നു എന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു .
"ഇക്കയുടെ ചങ്ങായി കഴിഞ്ഞ ആഴ്ച തന്നെ ഗൾഫിലെത്തി എന്നും ഇപ്പം വന്നത് പന്തുകളി കാണാനാണെന്നും ഞമ്മക്ക് മനസ്സിലായിനു , ഒരാഴ്ചയായി പേപ്പർ വായിച്ചു കണക്കു കൂട്ടുന്നതും, ആരോ ടിക്കറ്റ് അയച്ചു കൊടുത്തതും എല്ലാം ഞമ്മൾ അറിഞ്ഞിനു . പിന്ന മൂപ്പരെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാ ഞാൻ ഒന്നും പറയാത്തത് . എന്റെയും കുട്ടികളുടെയും കാര്യം നല്ലോണം സ്നേഹത്തോടെ നോക്കുന്നുണ്ട് നമ്മക്കത് പോരെ ഇക്ക പറേന്ന പോലെ ഓരോരാക്കും ഓരോ പാശൻ ഉണ്ടാവുഅല്ലോ ഇത് അങ്ങിനെ ആടെ നിന്നോട്ടെ .
നിങ്ങൾ ആണുങ്ങൾക്കൊരു വിചാരമുണ്ട് പെണ്ണുങ്ങൾ വെറും പൊട്ടത്തികളാണെന്നു അത് മാറ്റാൻ മാത്രമാ ഇപ്പം നിങ്ങളോടിത്ര പറഞ്ഞത് അപ്പം നമ്മൾ പോട്ടെ എന്ന് പറഞ്ഞു ഷാഹിന ശ്വാസം വിട്ടപ്പോൾ പെട്ടെന്ന് ആകെ ചമ്മി വിളറിയെങ്കിലും പിറകിൽ നിന്ന് ഭാര്യ കുലുങ്ങി ചിരിക്കുന്നത് കേട്ടപ്പോൾ എനിക്കും ചിരിക്കാതിരിക്കാൻ പറ്റിയില്ല . സുലയ്മാനോട് ഒരിത്തിരി സഹതാപവും ...
അങ്ങിനെ മുത്ത് കിലുങ്ങും പോലെ ചിരിച്ചു ഷാഹിന പോയി . കൂടെ സുലയ്മാനും . എല്ലാം കഴിഞ്ഞപ്പോൾ എനിക്കൊരു സംശയം ബാക്കി ... "സുലയ്മാനു ഫുട്ബോളിനോടുള്ള പാഷനൊ വലുത് ഷാഹിനക്കു സുലയ്മാനോടുള്ള പാശനൊ ???..
ജിതേഷ് പോയിലൂർ .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo