Slider

പാൽത്തൂ ജാൻവർ

0

പാൽത്തൂ ജാൻവർ
കഭി കഭി മേരെ ഘർ മേം അയാൾ ആത്താ ഹൈ.
“അമ്മ എന്താ രാവിലെ പാരഡി പാട്ടുമായി നടക്കുന്നേ”
പാല് കൊണ്ട് വരുന്ന ബംഗാളി പയ്യനെ ഓർത്തു പാടിയതാ. ആദ്യമൊക്കെ അവൻ കൃത്യമായി വരുമായിരുന്നു. ഇപ്പോൾ അവനും കള്ളം പഠിച്ചു അവന്. തോന്നുമ്പോൾ വരും
അമ്മയും ഞാനും തമ്മിലുള്ള സംസാരം കേട്ടുകൊണ്ടു വന്ന ഏട്ടൻ അമ്മയെ തിരുത്തി അമ്മേ അയാൾ അല്ല ഖയാൽ. ആരും കേൾക്കേണ്ട അമ്മയുടെ ഒരു ഹിന്ദി പാട്ട്.
“ഇന്നെന്താ കട്ടൻ ചായ. പാല് കിട്ടിയില്ലേ.”
നമ്മുടെ ബംഗാളി ഭായ് ഇതുവരെ പാല് കൊണ്ട് വന്നില്ല അതല്ലേ അമ്മ രാവിലെ പാട്ടും പാടി നടക്കുന്നേ.
നാട്ടിൽ ആയിരുന്നെങ്കിൽ ഒരു പശുവിനെ വളർത്താമായിരുന്നു. വീട്ടിൽ രണ്ടു മൂന്ന് പശുക്കൾ ഉണ്ടായിരുന്നു. പശു മാത്രമോ ആട് കോഴി എല്ലാ വളർത്തു മൃഗങ്ങളും ഉണ്ട്. പാലും മുട്ടയും ഒന്നും വെളിയിൽ നിന്നും വാങ്ങേണ്ട. അതൊക്കെ ഒരു കാലം. അമ്മയുടെ ദുഃഖം. നഷ്ട സ്വർഗ്ഗങ്ങൾ.
“ഞാനിറങ്ങുന്നു അമ്മയും മകളും കൂടി വളർത്തു മൃഗങ്ങളെ കുറിച്ചുള്ള ചർച്ച നടക്കട്ടെ”. ഏട്ടൻ അങ്ങനെ പറഞ്ഞുകൊണ്ട് ഓഫീസിലേക്ക് പോകാൻ ഇറങ്ങി
“ഏട്ടാ വളർത്തു മൃഗങ്ങൾ എന്നാൽ പാൽത്തൂ ജാൻവർ അല്ലേ”
എന്തോ എനിക്കറിയില്ല നീ നിൻറെ പണി നോക്ക്
“പണി നോക്കാനില്ല. പാൽത്തൂ ജാൻവർ തന്നെ.അമ്മ മറന്നോ അമ്മേ. ഇന്നാണ് സുമതി ടീച്ചറുടെ മകൻറെ മാര്യേജ് റിസപ്ഷൻ.”
“മോനേ അഭീ നേരത്തേ വരണം റിസപ്ഷന് പോകേണ്ടതാ മറക്കല്ലേ”
“അമ്മേ ഇവളെ കൊണ്ടുപോകുന്നുണ്ടോ”
“ഞാനില്ലേ. ഏട്ടനും അമ്മയും കൂടി പോയാൽ മതി എട്ടൻറെ സ്വന്തം പാൽത്തൂ ജാൻവർ ടീച്ചർ അല്ലേ”.
“അമ്മ എന്തിനാ എന്നെ നാണം കെടുത്താൻ ഇതെല്ലാം ഇ പെണ്ണിന് പറഞ്ഞു കൊടുത്തത്”.
എൻറെ ഏറ്റവും അടുത്ത കൂട്ടുകാരി സുമതി ടീച്ചർ പാൽത്തൂ ജാൻവർ ടീച്ചർ ആയ കഥ. കാലം എത്ര വേഗമാണ് കടന്നു പോകുന്നത്. അന്ന് അഭി ഒന്നാം ക്ലാസ്സിൽ ചേർന്നതേയുള്ളൂ സി.ബി.എസ്.സി സിലബസ്. ഒന്നാം ക്ലാസ്സുമുതൽ ഹിന്ദി പഠിക്കേണ്ടിയിരുന്നു.
സുമതി ടീച്ചർ ആണ് മോനെ ഹിന്ദി പഠിപ്പിച്ചിരുന്നത്. സാമാന്യം തടിയുള്ള, അത്ര സുന്ദരിയല്ലാത്ത ചിരിക്കാനറിയാത്ത ടീച്ചർ. എന്തു വന്നാലും ചിരിക്കൂല്ല എന്ന ശപഥം ചെയ്ത മുഖഭാവമുള്ള ഗൗരവക്കാരി.
ഞാനും അതേ സ്കൂളിൽ തന്നെ. ക്ലാസ്സു തുടങ്ങി ഒരാഴ്ച കഴിഞ്ഞു കാണും ഒരു ദിവസം ഇന്റർവെൽ സമയത്തു അഭി എൻറെ അടുത്തു വന്നു കരയാൻ തുടങ്ങി. കാര്യം തിരക്കിയപ്പോൾ അവൻ പറഞ്ഞത് അടുത്ത പീരീഡ് പാൽത്തൂ ജാൻവർ ടീച്ചറിൻറെ ക്ലാസ്സാണ്. എനിക്ക് ടീച്ചറെ പേടിയാ. ടീച്ചർ ക്ലാസ്സിൽ വരുമ്പോൾ എൻറെ നെഞ്ചിൽ ചുടുകട്ട കൊണ്ട് ഇടിക്കുന്ന പോലെ തോന്നും എന്ന്. വളർത്തു മൃഗങ്ങളെ കുറിച്ച് പഠിപ്പിച്ച ടീച്ചർ അവന് പാൽത്തൂ ജാൻവർ ടീച്ചർ ആയി.
ടീച്ചർ പാവമാണ് അമ്മയെ പോലെ തന്നെ കരുതിയാൽ മതി എന്ന് പറഞ്ഞു ഞാൻ അവനെ ഒരുവിധം സമാധാനിപ്പിച്ചു ക്ലാസ്സിൽ കൊണ്ടുപോയി ടീച്ചറെ ഏൽപ്പിച്ചു. ടീച്ചർക്ക് മകൻ ചാർത്തി കൊടുത്ത പുതിയ പേരും പറഞ്ഞു. അന്നാണ് ഞാൻ ആദ്യമായ് ടീച്ചർ മനസ്സ് തുറന്നു ചിരിക്കുന്നത് കണ്ടത്. അപ്പോൾ ചിരിക്കാൻ അറിയാഞ്ഞിട്ടല്ല. ഒന്നാം ക്ലാസ്സിലെ കൊച്ചുകുഞ്ഞുങ്ങൾക്ക് പേടി തോന്നാതെ ഇരിക്കണമെങ്കിൽ ഇതു പോലെ ചരിച്ചു കൊണ്ട് പഠിപ്പിക്ക് എന്ന് എൻറെ വക ഫ്രീയായി ഒരു ഉപദേശവും കൊടുത്തു
പിന്നീട് സുമതി ടീച്ചർ പാൽത്തൂ ജാൻവർ ടീച്ചർ എന്നാണ് സ്കൂളിൽ അറിയപ്പെട്ടത്. ഓരോ പേരുകൾ വരുന്ന വഴിയേ. തേച്ചാലും മായ്ച്ചാലും പോവാതെ കൂടെ കൂടും.
രാധാ ജയചന്ദ്രൻ, വൈക്കം.
20.01.2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo