Slider

കോഴിക്കോടൻ ഹൽവ

0
Image may contain: 1 person, sky, outdoor and nature
സാധാരണ പോവുന്ന വഴിയിൽ നിന്നും ഓട്ടോറിക്ഷയുടെ ഗതി മറ്റൊരു റൂട്ടിലേക്കു തിരിഞ്ഞപ്പോൾ ഞാൻ ആന്തലോടെ ഡ്രൈവറെ നോക്കി. കല്യാൺ കേന്ദ്രയുടെ മുമ്പിലൂടെ ചെന്നു പാളയം വഴി റെയിൽവേ സ്റ്റേഷനിലെത്തുകയാണ് പതിവ്. തിരിച്ചാണെങ്കിൽ ചിലപ്പോൾ എസ്.എം. സ്ട്രീറ്റ്‌ വഴിയും വന്നിട്ടുണ്ട്. ഇതേതുവഴി? ഇതുവരെ ഈ വഴി കണ്ടിട്ടില്ലല്ലോ?
''ഇതെന്താ ഈ വഴിക്ക്? ഇതിലേയല്ലല്ലോ പോവേണ്ടത്?"
"മറ്റേ വഴി ബ്ലോക്കാക്കിയിരിക്കുകയാ. പൂന്താനം ജംഗ്ഷനിൽ വച്ച് ഒരാക്സിഡൻറ്. ബസും കാറുമാ.കുറച്ചു സമയം കഴിയും ബ്ലോക്ക് മാറാൻ." ഞാൻ പുറകിലേക്കൊന്നു നോക്കി. "അതു വഴി അങ്ങോട്ടുമിങ്ങോട്ടും വണ്ടികൾ പോവുന്നുണ്ടല്ലോ?" ഞാൻ സംശയത്തോടെ ചോദിച്ചു."അതിന് ആക്സിഡന്റ് നടന്നിട്ട് പത്തു മിനിട്ടായതേയുള്ളൂ. പോയ വണ്ടികളു തിരിച്ചുവന്നതായിരിക്കും." എനിക്കതു വിശ്വസിക്കാൻ പ്രയാസമായി തോന്നി. ഓട്ടോ ഏതൊക്കെയോ വഴികളിലൂടെ പൊയ്ക്കൊണ്ടിരുന്നു. ഇയാളെങ്ങോട്ടാണ് എന്നെ കൊണ്ടു പോവുന്നത്? മുന്നിലെ കണ്ണാടിയിലൂടെ അയാൾ ഇടക്കിടക്ക് ശ്രദ്ധിക്കുന്നുണ്ട്. മുപ്പത് വയസ്സിൽ കൂടില്ല അയാൾക്ക്. ഇരു നിറം. അരോഗദൃഢഗാത്രൻ.പോവുന്ന വഴിയിൽ അധികം വാഹനങ്ങളോ തിരക്കോ കാണുന്നില്ല. ഉള്ളിലൊരു പെരുമ്പറ കൊട്ടൽ. ഞാൻ ഓട്ടോയുടെ ഇറങ്ങുന്ന വശത്തേക്കു മെല്ലെ ചേർന്നിരുന്നു മൊബൈൽ ഫോൺ എടുത്തു കയ്യിൽ പിടിച്ചു. ഏതു നിമിഷവും പോലീസിനെ വിളിക്കാൻ പാകത്തിന് .ഓട്ടോയുടെ പേര് ഉള്ളിൽ നിന്നും നോക്കുമ്പോൾ മനസിലാവുന്നില്ല. മൊബൈൽ നമ്പർ ചില വണ്ടികളിൽ എഴുതിക്കാണാറുണ്ട്.ഇതിൽ കാണുന്നില്ല. വണ്ടി നമ്പർ ?ങ്ഹാ കിട്ടി. ഡ്രൈവറുടെ സീറ്റിന്റെ ബാക്കിൽ കാണാനുണ്ട്. KL 11 പിന്നീടുള്ള അക്ഷരം കാണാനില്ല. കുറച്ചു പെയിന്റ് ഇളകിയിട്ടുണ്ട്. നമ്പർ 7693.
പഴയ KSRTC സ്റ്റാന്റിൽ നിന്നും ലഗേജുമായി ഇറങ്ങിയപ്പോൾ അവിടെ നിർത്തിയിരുന്ന ഓട്ടോയിൽ വേഗം കയറിയിരുന്നു പോയി. വണ്ടിയുടെ പേരോ നമ്പറോ ശ്രദ്ധിച്ചുമില്ല.ഓട്ടോയിൽ കയറിയപ്പോഴാണ് കണ്ടത്. ഉള്ളിൽ ഗ്യാസ് സിലിണ്ടർ കിടപ്പുണ്ട്. ലഗേജെടുത്ത് സൈഡിൽ വച്ചു.കാല് ശരിക്കു വയ്ക്കാൻ സ്ഥലമില്ല." റെയിൽവേ സ്റ്റേഷൻ " ഡ്രൈവറോടായി പറഞ്ഞു. " അയ്യോ. ബാക്കിൽ ഗ്യാസ് കുറ്റിയുണ്ടല്ലോ. ബുദ്ധിമുട്ടാവുമോ?" ഇല്ല. കുഴപ്പമില്ല."വേറെ വണ്ടികളൊന്നും കാണുന്നുമില്ല. വരുന്നതിലൊക്കെ ആളുമുണ്ട്. അധികം വൈകിയാൽ ട്രെയിൻ കിട്ടില്ലെന്നുറപ്പാണ്.എങ്ങനെയെങ്കിലും സ്റ്റേഷനിൽ ഒന്നെത്തിച്ചേർന്നാൽ മതി. അങ്ങനെ കയറിയതാണ്. ഓട്ടോ പോവുന്നതിനനുസരിച്ച് ഗ്യാസ് സിലിണ്ടർ അങ്ങോട്ടുമിങ്ങോട്ടും ഉരുണ്ടുകൊണ്ടിരുന്നു. കാൽ ശരിക്കു വയ്ക്കാൻ പറ്റാത്തതു കൊണ്ട് ഇരിക്കാനും ഭയങ്കര ബുദ്ധിമുട്ട്.
വിജനമായ ഒരു സ്ഥലത്ത് എത്തിയതും അയാൾ ഓട്ടോ സഡൻ ബ്രേക്കിട്ടു. ഡ്രൈവർ പുറത്തിറങ്ങി.ആ സെക്കന്റിൽ തന്നെ ഞാനും പുറത്തു ചാടി.
"എന്താ? വണ്ടി നിർത്തിയത്?" ഞാൻ വിഹ്വലതയോടെ ചോദിച്ചു. " കുറച്ചു നേരമായി നിങ്ങൾ സീറ്റിലിരിക്കാൻ കഷ്ടപ്പെടുന്നതു കാണുന്നു. ഒരു തുണിയെടുത്ത് ഗ്യാസ് കുറ്റിയുടെ അടിയിൽ വയ്ക്കട്ടെ? അപ്പോ അങ്ങോട്ടുമിങ്ങോട്ടും ഉരുളില്ല."എന്റെ ശ്വാസം നേരേ വീണു. ''അതൊന്നും വേണ്ട. വേഗം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു തന്നാൽ മതി."നിങ്ങൾക്ക് എപ്പോഴാ ട്രെയിൻ?" " 3.20 ന് " " 3.15 ആവുമ്പോഴേക്കും നിങ്ങളവിടെ എത്തിയിരിക്കും " അയാൾ ഒരു തുണിയെടുത്ത് സിലിണ്ടറിന്റെ അടിയിൽ മടക്കി വച്ചു. വീണ്ടും വണ്ടി സ്റ്റാർട്ടു ചെയ്തു.
" പേടിച്ചു പോയല്ലേ? " അയാൾ എന്റെ മനസ്സു വായിച്ചതു പോലെ പറഞ്ഞു. "ഈ റൂട്ടിലേക്ക് തിരിഞ്ഞപ്പോൾ തൊട്ട് നിങ്ങളുടെ മുഖത്തുള്ള പരിഭ്രമം ഞാൻ കാണുന്നു.പെങ്ങളേ, നിങ്ങളുടെ പ്രായത്തിലുള്ള ഒരാൾ എന്റെ വീട്ടിലുമുണ്ട്." അയാൾ ചിരിയോടെ പറഞ്ഞു. ഞാൻ ജാള്യതയോടെ മുഖം താഴ്ത്തി.
ഓട്ടോ റെയിൽവേ സ്റ്റേഷനിലെത്തിയതും ഇന്റർസിറ്റി എക്സ്പ്രസിന്റെ അനൗൺസ്മെൻറ് കേട്ടു. ധൃതി പിടിച്ച് ഓട്ടോ ചാർജു മുപ്പതു രൂപ കൊടുത്ത് ബാക്കി ചാർജു പോലും തിരിച്ചു വാങ്ങാൻ നിൽക്കാതെ ഞാൻ ബാഗും ലഗേജുമെടുത്ത് ടിക്കറ്റ് കൗണ്ടറിലേക്കോടി. ടിക്കറ്റ് വാങ്ങാൻ നീണ്ട ക്യൂ. വെന്റിംഗ് മഷീനിന്റെ അടുത്ത് അതിലും വലിയ ക്യൂ.എങ്കിലും ക്യൂ നിന്ന്‌ ഒരു വിധത്തിൽ ടിക്കറ്റ് കിട്ടി. ഫ്ലൈ ഓവർ കയറി മൂന്നാമത്തെ പ്ലാറ്റ്ഫോമിലെത്തിയതും ട്രെയിനെത്തിയതും ഒപ്പം .
ലേഡീസ് കംപാർട്ടുമെന്റിന്റെ നേർക്ക് ഏന്തിയും വലിഞ്ഞും നടന്ന് കംപാർട്ട് മെന്റ് എത്താറായപ്പോഴാണ് ശ്രദ്ധിച്ചത്. ഹാന്റ് ബാഗ് കൂടാതെ കൈയിൽ ഒരു ബാഗേയുള്ളൂ.ചുവന്ന ബാഗ് കാണുന്നില്ല. "എന്റെ ഗുരുവായൂരപ്പാ. അതെവിടെ പോയി? " ടിക്കറ്റ് കൗണ്ടറിലെങ്ങാൻ വച്ചിട്ടുണ്ടാവുമോ? ഭഗവാനേ.....എല്ലാ സർട്ടിഫിക്കറ്റുകളും അടങ്ങിയ ഫയൽ അതിലാണ്. എസ്.എസ്.എൽ.സി.ബുക്ക്, പ്ലസ് ടു, ഡിഗ്രി, പി.ജി സർട്ടിഫിക്കറ്റുകൾ. മാത്രമോ എ.ടി.എം.കാർഡ്, പാൻ കാർഡ്, ഐഡന്റിറ്റി കാർഡ്‌ ,ആധാർ കാർഡ്,ബാങ്ക് പാസ് ബുക്ക് അങ്ങനെ എല്ലാം .തിങ്കളാഴ്ച തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സർവീസ് റെഗുലറൈസേഷനുള്ള പി.എസ്.സി. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് വേണ്ടി കൊണ്ടു പോവാൻ എല്ലാം കൂടെ ഭദ്രമായി ഫയലിൽ വച്ചതാണ്. പി. എഫിൽ നിന്നെടുത്ത അറുപതിനായിരം രൂപ. ദൈവമേ, അതും ആ ഫയലിൽ തന്നെയാണുള്ളത്. ഒരു കവറിലാക്കി ഡോക്യുമെൻറുകളുടെ കൂടെ സുരക്ഷിതമായി വച്ചതാണ്. എനിക്കാകെ തല കറങ്ങുന്നതു പോലെ തോന്നി.തലയ്ക്കകത്തൊരു മൂളൽ. വയറ്റിനുള്ളിൽ നിന്ന് ഒരു തീഗോളം ഉരുണ്ടു കയറി വരുന്നതുപോലെ. മുന്നിലുള്ള ഒരു കാഴ്ചയും കാണുന്നില്ല. അടുത്തു കണ്ട സീറ്റിൽ പരവേശത്തോടെ ഞാനിരുന്നു. മംഗലാപുരം - കോയമ്പത്തൂർ ഇന്റർ സിറ്റി എക്സ്പ്രസ് എന്റെ മുമ്പിലൂടെ കൂകിപ്പാഞ്ഞു കൊണ്ട് കടന്നു പോയി. ബാഗിനകത്തു നിന്നും ഞാൻ വെള്ളമെടുത്ത് മടുമടാന്ന് കുടിച്ചു. ബുദ്ധി ശരിക്കു പ്രവർത്തിക്കുന്നില്ല. ഒന്നുകൂടി ആലോചിച്ചു നോക്കി. ടിക്കറ്റ് കൗണ്ടറിൽ ക്യൂ നിന്നപ്പോൾ തന്റെ കയ്യിൽ ചുവന്ന ബാഗ് ഉണ്ടായിരുന്നോ? അത് താനെവിടെയെങ്കിലും വച്ചോ? അതാലോചിച്ചപ്പോൾ ഒരു ശൂന്യതയാണ്. കൃത്യമായി ഓർമ്മയില്ല.
ഇവിടെ തളർന്നിരുന്നിട്ട് കാര്യമില്ല. എഴുന്നേറ്റ് ഫ്ളൈ ഓവറിലൂടെ നടന്ന് ടിക്കറ്റ് കൗണ്ടറിലെത്തി. അവിടെ മുഴുവൻ തിരഞ്ഞു. അവിടെയിരിക്കുന്നവരോടും അന്വേഷിച്ചു.ക്യൂ നിൽക്കുന്നവരോടും. എല്ലാവരും കൈമലർത്തി. പൊട്ടിക്കരയുമെന്നായപ്പോൾ അവിടെ നിന്നും മാറി. ഒന്നു കൂടി ആലോചിച്ചു നോക്കി. പഴയ KSRTC ബസ് സ്റ്റാന്റിൽ നിന്നും വരുമ്പോൾ തന്റെ കയ്യിൽ രണ്ടു ബാഗുണ്ടായിരുന്നോ? അതെ. ഉണ്ടായിരുന്നു. ചുവന്ന ബാഗാണ് താൻ ഓട്ടോയിലേക്ക് ആദ്യം ഇട്ടത്. ഓട്ടോയിൽ നിന്നും ഇറങ്ങിയപ്പോഴോ? ട്രെയിനെത്തിയ ധൃതിയിൽ വെപ്രാളപ്പെട്ട് ഇറങ്ങിയതുകൊണ്ട് ആ രംഗത്തിന് അത്ര വ്യക്തതയില്ല. സ്റ്റേഷൻ വളപ്പിലെ ഓട്ടോകൾ നിൽക്കുന്ന കൗണ്ടറിൽ ചെന്നു നോക്കാം.ഓട്ടോ നമ്പർ അറിയാമല്ലോ? അവിടെ ചെന്നപ്പോൾ കൗണ്ടറിലാളില്ല . ഇപ്പോൾ പോയതേയുള്ളത്രേ.... അവിടെയുള്ള ഓട്ടോക്കാരോട് വണ്ടി നമ്പറും ആളിന്റെ രൂപവും പറഞ്ഞു.റെയിൽവേ സ്റ്റേഷൻ പരിധിയിലുള്ളയാളല്ല. അപ്പുറത്തെ ഓട്ടോ സ്റ്റാന്റിലും കൂടെ ഒന്നന്വേഷിക്കാൻ പറഞ്ഞു. ഞാൻ ലഗേജുമെടുത്ത് ഓട്ടോ സ്റ്റാന്റിലേക്കു നടന്നു.
സ്റ്റാന്റെത്താറായപ്പോഴാണ് എന്റെ ഫോൺ ബെല്ലടിച്ചത്.വീട്ടിൽ നിന്നായിരിക്കും. നോക്കിയപ്പോൾ നമ്പർ മാത്രം. ഫോണെടുത്തു." ഞാൻ നസീമാണ്. ഇപ്പോൾ നിങ്ങൾ കയറിയ ഓട്ടോയിലെ ഡ്രൈവർ."എന്റെയുള്ളിൽ ഒരു കുളിരു വീണു. ഞാൻ അങ്ങോട്ടു ചോദിക്കും മുമ്പേ അയാൾ ഇങ്ങോട്ടുപറഞ്ഞു. "നിങ്ങളുടെ ബാഗ് എന്റെ ഓട്ടോയിൽ വച്ച് മറന്നു പോയി. ഞാൻ വീട്ടിൽ വന്ന് ഗ്യാസ് സിലിണ്ടർ ഇറക്കി വക്കാൻ നോക്കുമ്പോഴാണ് നിങ്ങളുടെ ബാഗ് സീറ്റിന്റെ അങ്ങേയറ്റത്ത് ഇരിക്കുന്നത് കണ്ടത്. നിങ്ങളുടെ ഫയലിനുള്ളിലുണ്ടായിരുന്ന ബയോഡേറ്റയിൽ നിന്നാണ് ഈ നമ്പർ കിട്ടിയത്.കൂടെ പൈസയും ഉണ്ട്. നിങ്ങൾ റെയിൽവേ സ്റ്റേഷനിൽ തന്നെ നിന്നോളൂ. പത്ത് മിനിറ്റിനുള്ളിൽ ഞാനെത്താം." ഞാൻ ആശ്വാസത്തോടെ ഗുരുവായൂരപ്പനെ മനസ്സിൽ നമിച്ചു. ഭഗവാനേ,നാളെ തന്നെ ഞാൻ അങ്ങയെ വന്നു കണ്ടോളാമേ........
പറഞ്ഞ സമയത്തിനുള്ളിൽ നസീം വന്നു.ബാഗ് എന്നെയേൽപിച്ചു. " തുറന്നു നോക്കിക്കോളൂ. എന്തെങ്കിലും പോയിട്ടുണ്ടോ എന്ന്. " ഞാൻ തുറന്നു നോക്കാൻ വിസമ്മതിച്ചെങ്കിലും അയാൾ നിർബന്ധിച്ചു തുറന്നു നോക്കിപ്പിച്ചു. എല്ലാം നോക്കിയ ശേഷം ഞാൻ അയാളോടു നന്ദി പറഞ്ഞു പിരിഞ്ഞു.പോകുമ്പോൾ അയാൾ പറഞ്ഞു.'' തിരിച്ചു പോകുമ്പോൾ വേറാരും ഓട്ടോയിൽ കയറാതിരുന്നത് നിങ്ങളുടെ ഭാഗ്യം."
കോഴിക്കോടല്ലാതെ വേറെ ഏതെങ്കിലും സ്ഥലത്തു വച്ചാണ് ഇത് സംഭവിച്ചതെങ്കിൽ ഇതിന്റെ പര്യവസാനം ഇങ്ങനെയായിരിക്കുമോ എന്ന കാര്യത്തിൽ എനിക്കു സംശയമുണ്ട്. സിനിമകളിലൂടെയും പത്രവാർത്തകളിലൂടെ
യും കണ്ടു പരിചയിച്ച കോഴിക്കോടൻ ഓട്ടോ ചേട്ടന്മാരിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായി ഈ സംഭവം.ഞാനൊരു കോഴിക്കോട്ടുകാരി അല്ലെങ്കിലും ഇതിനു മുമ്പും കോഴിക്കോട്ടുകാരുടെ നന്മ എനിക്കു മനസിലായിട്ടുണ്ട്. മുമ്പൊരുതവണ എനിക്ക് റോഡ് സൈഡിലിറക്കിയ ലഗേജുകൾ ബസ് സ്റ്റാന്റിന്റെ അങ്ങേ വശത്ത് അങ്ങേയറ്റത്തെ ബസിനുള്ളിലെത്തിക്കാൻ
ബുദ്ധിമുട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ തന്നെ പോർട്ടറായും വന്നു സഹായിച്ചിട്ടുണ്ട്.മീറ്ററിൽ കാണുന്ന തുക മാത്രം ഈടാക്കുന്നവർ.50 പൈസയാണ് ബാക്കി വരുന്നതെങ്കിൽ പോലും അതും കൂടി തന്നിട്ടേ അവർ പോകൂ.............
രജിത കൃഷ്ണൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo