Slider

തിരിച്ചു കിട്ടാത്ത പൈതൃകങ്ങൾ

0

പടിഞ്ഞാറെ തൊടിയിലെ
വരിക്ക ചക്ക
മുറ്റത്തെ കിളി ചുണ്ടൻ മാമ്പഴം
തൊടിയിലും മുറ്റത്തും ഓടി നടക്കുന്ന അണ്ണാൻ കുഞ്ഞുങ്ങൾ
അവധികാലത്തെ ഞങ്ങളുടെ ഏറ്റവും പ്രിയപെട്ട കൂട്ടുകാരായിരുന്നു ഇവരൊക്കെ
രാവിലെ നേരത്തെ എണീറ്റു അമ്പലകുളത്തിൽ പോയൊരു കുളിയുണ്ട് പതിയെ പതിയെ തണുപ്പിനെ തൊട്ടറിഞ്ഞ് കണ്ണടച്ച് ഒറ്റ മുങ്ങൽ ആതോടെ തണുപ്പൊക്കെ മാറികിട്ടും .
മനുഷ്യരെ ഒട്ടും പേടിയില്ലാത്ത ഒത്തിരി മീനുകൾ ആ കുളത്തിൽ ഉണ്ടായിരുന്നു
അവർ തൊട്ടുരുമ്മി തൊട്ടുരുമ്മി കൊണ്ടേയിരിക്കും.
ദൈവത്തിന്റെ സ്വന്തം ആൾക്കാർ ആണന്ന ഭാവമായിരിക്കും ആ ദൈര്യത്തിനു കാരണം.
അമ്പല കുളത്തിലെ ആമ്പൽ എന്നെ മോഹിപ്പിച്ചിരുന്ന മറ്റൊന്നായിരുന്നു ആരോടെങ്കിലും അതൊന്നു പറിച്ചു തരാൻ പറയാനുളള പേടി കാരണം ആ മോഹം ഉളളിൽ തന്നെ വച്ചു
ആരും കാണാതെ ഒരു ദിവസം വന്ന് കുളത്തിലെ ഏറ്റവും വലിയ മീനിനെയും ഏറ്റവും വലിയ ആമ്പൽ പൂവും പറിക്കണം ഒത്തിരി കാലം മനസിൽ സൂക്ഷിച്ച ഒരു ആഗ്രഹമായിരുന്നു.
അമ്പലകുളവും വീടും തമ്മിൽ നോക്കിയാൽ കാണുന്ന ദൂരമേള്ളു പണ്ട് കുടുംബവീടിന്റെ ഭാഗമായിരുന്നു ആ സ്ഥലം.
കുളികഴിഞ്ഞു കുപ്പായവും ട്രൗസറും ഇട്ടു തരുമ്പോ അമ്മ പറയും തൊടിയിലൊക്കെ നടന്ന് ഇതിലെങ്ങാനും അഴുക്കായ് വന്നാൽ ഉമ്മറത്തിരിക്കുന്ന ചൂരലിന്റെ ചൂടറിയുമെന്ന്.
ചിരിച്ചു കൊണ്ടെ അമ്മ പറയൂ കാരണം അമ്മ തല്ലില്ലെന്ന് എനിക്കും ഞാൻ കുപ്പായം അഴുക്ക് വരുത്താതെ കൊണ്ടു വരില്ലാന്ന് അമ്മയ്ക്കും നന്നായി അറിയാം.
ചേട്ടനും ചേച്ചിയും വീട്ടിൽ ഉണ്ടെങ്കിലും ഞാൻ ദിവസം മുഴുവനും വീട്ടിലെ കോഴി കുഞ്ഞു ങ്ങളുടെ കൂടെയും പശു കിടാവവിന്റെ കൂടെയും ആയിരിക്കും.
പിന്നെ തക്കം കിട്ടിയാൽ വീടിന്റെ കിഴക്ക് വശത്തു നീണ്ടു നിവർന്നു കിടക്കുന്ന വയൽ വരമ്പത്തു കൂടെ ഓടി ചാടി നടക്കും .
ചേട്ടൻ ഒരു പുസ്തക പുഴുവായിരുന്നു അവധി കാലത്തു പോലും പഠനമായിരുന്നു പുള്ളിക്കാരന്റെ വിനോദം.
ചേച്ചിയെ കുറിച്ചു പറയുകയാണേൽ ഒത്തിരിയുണ്ട് പറയാൻ ആളൊരു വായാടിയായിരുന്നു ആരേയും വെറുതെ വിടില്ല പാൽക്കാരൻ നാണു ഏട്ടനും പാടത്ത് പണിക്കു വരുന്ന അമ്മിണി ചേച്ചിയും മീൻ വിൽക്കാൻ വരുന്ന മമ്മാലിക്കയും എല്ലാവരും ചേച്ചിയോട് സംസാരിച്ചു തോറ്റവരാ
അച്ചമ്മയും അവളും ഒരു കയ്യാ അച്ചമ്മേടെ പേരു തന്നാ അവൾക്കും ,
പാർവതി അച്ചമ്മേടെ കുഞ്ഞിപ്പാറു
എന്നെ വല്ല്യ ഇഷ്ടാ ചേച്ചിയ്ക്ക് പക്ഷെ അതൊന്നും പുറത്തു കാണിക്കില്ല വീട്ടിലെ കാര്യക്കാരി ആണെന്ന ഒരു ഭാവം മുഖത്ത് എപ്പോഴും കാണും .
അച്ഛൻ സർക്കാരുദ്യോഗസ്ഥൻ ആയിരുന്നെങ്കിലും മണ്ണിനെ തൊട്ടറിഞ്ഞ നല്ലൊരു കർഷകൻ കൂടെയായിരുന്നു
വില്ലേജ് ആപ്പീസിലെ ജോലി കഴിഞ്ഞു വന്നാലും പാടത്തും പറമ്പിലും തൂമ്പയും മൺവെട്ടിയും കൊണ്ടൂ ഒരു നടപ്പുണ്ട്
ചേനയും ചേമ്പും കാച്ചിലും നല്ല കദളി പൂവനും
വീട്ടിലേക്ക് അവിശ്യമായ ഏറെ കൂറെ ഇവിടെയുണട്
എല്ലാം അച്ഛന്റെ സ്വന്തം മക്കളെ പോലെയായിരുന്നു
അച്ഛൻ എപ്പോഴും പറയും
''മണ്ണുണ്ട് മഴയുണ്ട് വെയിലുണ്ട് വെളിച്ചമുണ്ട
വിത്തും കൈകോട്ടുമുണട്
വിളയിക്കാൻ വിയർപ്പുമുണട്
പിന്നെന്തിനു വിഷം വാങ്ങി തിന്നണം''
ഒരു പാട്ടു പാടുന്ന പോലെയാണ് അച്ഛൻ ഇത് പറയാറ്.
അതൊക്കെ ഒരു കാലം ഇന്ന് അച്ഛൻ ഒരോർമയായിട്ട് നാലു വർഷം തികയുകയാണ്
ഇത്തിരി നേരം ഈ മാവിൻ ചുവട്ടിൽ ഇരുന്നപ്പോൾ ഒത്തിരി ഓർമകളാണ് കൂടെ വന്നത്.
അമേരിക്കയിൽ നിന്നും ഏട്ടനും കുടുംബവും എത്തിയിട്ടുണ്ട് ചേട്ടൻ അവിടെ ഒരു മൾട്ടി നാഷണൽ കമ്പനിയിലെ സീനിയർ എഞ്ചിനീയറാണ് ചേട്ടത്തിയമ്മയും അതേ കമ്പനിയിൽ തന്നെ ജോലി ചെയ്യുന്നു മക്കൾ അവിടെ പടിക്കുന്നു
അച്ഛൻ മരിച്ചതിനു ശേഷം ഇതു നാലാം തവണയാണ് അവർ നാട്ടിൽ വരുന്നത്
ചേച്ചിയും അളിയനും മക്കളും കുറച്ചു ദിവസമായ് നാട്ടിൽ തന്നെയുണ്ട്
ദുബായിൽ ഇപ്പൊ സ്കൂൾ വെക്കേഷൻ ആയതുകൊണ്ട് അവർ നേരത്തെ എത്തി
അച്ഛനെ പോലെ ഞാനിന്നൊരു സർക്കാർ ഉദ്ദ്യോഗസ്ഥനാണ് അതുകൊണ്ടു തന്നെ നാട്ടിൽ തന്നെ കൂടി

എല്ലാവരും അവിടെ ഉമ്മറത്ത് ഇരിക്കുന്നു കാര്യമായ ചർച്ചയിലാണ് അമ്മയാണ് മധ്യസ്ഥ
വീടും പറമ്പും വിൽക്കാം ഇങ്ങനെ പൂട്ടിയിട്ട നശിപ്പിക്കുന്നതുകൊണ്ട് ആർക്കാ പ്രയോജനം
അമ്മ നിന്റെ കൂടെ അവിടെ അല്ലെ താമസിക്കുന്നത്
ചേട്ടന്റെ വാക്കുകളിൽ ചേച്ചിയും സമ്മതം അറിയിച്ചു
ശരിയാണ് ജോലി മാറ്റം കിട്ടി ഒരു വർഷമായി ഞാനും ഭാര്യയും മക്കളും അമ്മയും കൂടെ കോഴിക്കോട്ടേക്ക് താമസം മാറിയിട്ട്.
എന്നാലും ഈ വീടും പറമ്പും കുളവും എല്ലാം ഇല്ല എനിക്ക് കഴിയുമൊ.
അന്ന് വീട്ടിൽ കുട്ടികളായ് ഞങ്ങൾ മുന്നുപേരായിരുന്നെങ്കിലും ഈ മുറ്റവും വയലും കുളവും എല്ലാം ഞങ്ങൾ നൂറു പേരുടെ മേനിയിൽ നിറഞ്ഞാടിയിരുന്നു
ഇന്ന് വീട്ടിൽ കുട്ടികളുടെ എണ്ണം കൂടുതലാണെങ്കിലും ആരേയും മുറ്റത്തോടി കളിക്കാനും കുളത്തിൽ നീന്തി തുടിക്കാനൊ വയലിലെ ചേറിൽ കളിക്കാനൊ ഇറങ്ങി കാണ്ടില്ല
വീഡിയൊ ഗയിമുകളിൽ മുഴുകി ഇരിക്കുന്നു ചിലർ മൊബൈൽ ഫോണും ടാബും കമ്പ്യൂട്ടറുമായ് കുറച്ചു പേർ
അവരെയും കുറ്റം പറയാൻ പറ്റില്ല പണ്ട് അങ്ങനെയൊരു കുട്ടിക്കാലമുണ്ടായിരുന്നു എന്ന തിരിച്ചറിവ് അവരിൽ ഉണ്ടാക്കി എടുക്കുന്നതിൽ ഞങ്ങളും പരാജയപെട്ടിരിക്കുന്നു
ഈ വീടും പറമ്പും അമ്പല കുളവും വയലും വരമ്പും എല്ലാം ഇനി ഓർമകളിലെ നഷ്ട വസന്തമാകും തിരിച്ചു കിട്ടാത്ത പൈതൃകങ്ങൾ.

By

Sai Prasad
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo