Slider

സത്യമീ പ്രണയം

0

*******************
അവൾ സീത.
ഒരു കൊച്ചുഗ്രാമത്തിൽ
നൽപ്പൂമ്പാറ്റപോൽ പാറി നടന്നു
കൊച്ചു സീത.
പിന്നീടെപ്പോഴോ അവൾ കാറ്റിനെ ശ്രദ്ധിക്കുവാൻ തുടങ്ങി.
അവൾക്കേറ്റവും കൗതുകം
കാറ്റുവീശുമ്പോൾ.
കാറ്റിനും ജീവനുണ്ട്.
അവൾ കണ്ണുകളടച്ചുകൊണ്ടു
കാറ്റിന്റെ ഈണത്തിനായി കാതോർക്കും
പിന്നീടെപ്പോഴോ അവർ പരസ്പരം കൂട്ടുകാരായ്.
കാഴ്ച കാണുന്നവർ പുഞ്ചിരിച്ചു.
സീതക്കുട്ടി ഒറ്റയ്ക്കിരുന്നു
കളിക്കുന്നു.
ഒറ്റയ്ക്കിരുന്നു മിണ്ടുന്നു.
കൊച്ചുസീതയുടെ കിളിക്കൊഞ്ചൽ കാറ്റിൽ അലിഞ്ഞുചേരുന്നത് മാത്രം ആരുമൊട്ടു കണ്ടുമില്ല.
കാലം കടന്നു പോയ്.
കാഴ്ച കാണുന്നവർ പിറുപിറുത്തു
സീതപ്പെണ്ണിനിതു നൊസ്സുതന്നെ
പൂന്തോട്ടത്തിലോ, പുഴക്കരയിലോ
പാടവരമ്പത്തോ, മന്താരപ്പാറയിലോ
ഒറ്റയ്ക്കിരിക്കുന്നു സീത പെണ്ണ്.
പൊട്ടിച്ചിരിക്കുന്നു, പാട്ടുകൾ പാടുന്നു
നാണംകൊണ്ടവളുടെ കവിളുകൾ തുടുക്കുന്നു.
പൊട്ടിക്കരയുന്നു, പരിഭവം പറയുന്നു,
ആരോടെന്നില്ലാതെ കഥകളും ചൊല്ലുന്നു.
പൂന്തോട്ടത്തിലെ പൂവുകളും ചെടികളും,
പുഴയിലെ ഓളവും, പാടത്തെ കതിരുകളും
മന്താരപ്പാറയിലെ മണൽതരികളുമെല്ലാം കാറ്റിൻ മൊഴികൾ അവൾക്ക് പകർന്നു കൊടുക്കുന്നത് മറ്റാരും കണ്ടുമില്ല കേട്ടുമില്ല.
പെണ്ണുകാണാൻ വന്ന ചെറുക്കനോട്
തനിക്ക് പ്രണയമുണ്ടെന്നവൾ പറഞ്ഞുപോലും.
അച്ചാലും മുച്ചാലും അവളെ തല്ലിയ അച്ഛൻ,
മകളുടെ കാമുകൻ കാറ്റാണെന്നറിഞ്ഞപ്പോൾ
തലതല്ലി കരഞ്ഞുവത്രേ.
മരുന്നുമേറ്റില്ല മന്ത്രവുമേറ്റില്ല. പ്രണയത്തിന്നാഴമതേറെ.
അവളുടെ കാമുകനെ തടുക്കുവാൻ
ആരാലും കഴിഞ്ഞതുമില്ല.
ജനലും വാതിലും കൊട്ടിയടച്ചവർ,
കാമുകൻ പോലും പ്രണയം പോലും
പങ്ക തിരിഞ്ഞപ്പോളവൾ കുണുങ്ങി ചിരിച്ചു.
കാറ്റു വീശാത്ത നേരം, തൻ്റെ പ്രണയം
മൂകനായ് തൻമുന്പിൽ,
അതുമല്ലെങ്കിൽ തൻ്റെ മടിയിൽ തലചായ്ച്ചുറങ്ങുന്ന സുന്ദരൻ മാരുതൻ.
അവരുടെ പ്രണയം സുന്ദരമായിരുന്നു.
ഒരു നേർത്ത സംഗീതം പോലെ ഇമ്പമുള്ളതായിരുന്നു.
ഒടുവിലൊരുനാൾ അവൾക്ക് തൂശനിലയിൽ സദ്യവിളമ്പിയച്ഛൻ, വിതുമ്പിക്കരഞ്ഞു മാറി നിൽക്കവേ
എങ്ങുനിന്നോ വീശിയ കൊടുംകാറ്റ്
പറത്തിക്കളഞ്ഞായിലയങ്ങു ദൂരെ.
അവൾ പുഞ്ചിരിച്ചു, തലയാട്ടി,പിഞ്ഞാണമെടുത്തു സ്വയം ചോറുവിളമ്പി.
ഭ്രാന്തമായ് വീശി, കൊടും കാറ്റ്, തലയുയർത്താതെയന്നേരം
കണ്ണുനീർ കലർന്ന ചോറുരുളകൾ പതിയെക്കഴിച്ചവൾ.
വാരിക്കെട്ടിയ മുടിയഴിഞ്ഞവളുടെ
കൈകളെ ശക്തമായ്
തട്ടിത്തെറിപ്പിക്കുവാൻ തുടങ്ങിയ വേളയിൽ ഉച്ചത്തിൽ അലറിവിളിച്ചവൾ
"എന്തിന്നു ഞാനീയുലകത്തിലിനിയും
എൻപ്രണയത്തിൻ സത്യമറിയാത്ത ലോകം
അറിയാത്തതെല്ലാം മിഥ്യയത്രെ
കാണാത്തതെല്ലാം മായയത്രെ !,"
വലിച്ചെറിഞ്ഞവളെച്ചിൽപാത്രം
ചോരതുപ്പിയവൾ മറിഞ്ഞു വീണു.
എന്റെ മകളേന്നു വിളിച്ചു കരഞ്ഞുവച്ഛൻ
ജീവനറ്റകണ്ണുകൾ തഴുകി വീശി കാറ്റും.
സീതതൻ ചെവിയിൽ മൊഴിഞ്ഞവൻ വിങ്ങിവിങ്ങി,
"അറിയുമോ പെണ്ണേ നീയെന്റെ പ്രാണനെന്ന്, എന്റെ പ്രണയവും എന്റെ പോൽ സത്യമെന്ന്."
വേനലിൽ മഴപെയ്തു കൊടുംകാറ്റു വീശി
കരഞ്ഞു തീർക്കട്ടെയവനൊന്ന് നെഞ്ചുപൊട്ടി
ഭൂമിപിളർന്നപോൽ ഇടിമുഴങ്ങി.
രാത്രിയെ പകലാക്കി മിന്നലുകൾ.
പേടിച്ചു വിറച്ചു ഹാ നാട്ടുകാരും
ഞെട്ടിത്തരിച്ചവർ ചെവികൾ പൊത്തി.
കേൾക്കേണ്ടതില്ല കാറ്റുതന്മൊഴികളാരും
അവന്റെ പ്രണയിനിക്കായ്‌മാത്രം മൊഴിഞ്ഞതത്രെ.
തൻ്റെ പ്രണയിനിതന്നാത്മാവിനെ നെഞ്ചിലേറ്റി
പതിയെ ചരിച്ചവൻ ദൂരെയെങ്ങോ
സ്വാർത്ഥരീ ലോകർ, അന്ധരീ ലോകർ
ജീവിച്ചു തീർക്കട്ടെ പാഴ്ജീവിതങ്ങൾ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo