Slider

സരസേടെ മോന്‍..

0

------------------------
സരസേടെമോന്‍
തൂങ്ങിച്ചത്തൂന്നുള്ളത്
നാട്ടാര്‍ക്കൊരു വാര്‍ത്തയായിരുന്നില്ല,
പെഴച്ചുപെറ്റാല്‍
പാതിയില്‍കൊഴിഞ്ഞുപോകുമെന്ന്
എല്ലാരും ചിരിച്ചു തള്ളി.,
സരസേടെ നെഞ്ചില്‍
ഇടിവെട്ടിയ പൊള്ളലാരുന്നു .
സ്വന്തമെന്നു പറയാന്‍
ഒന്നേ ഉണ്ടായിരുന്നുള്ളൂ
ഉണ്ടതും ഉറങ്ങീതും
ഇത്രയൊക്കെ കഷ്ടപ്പെട്ടതും
അവനുവേണ്ടിയാരുന്നു.
ആ അവനാണ് ഒരുരാത്രിവെളുത്തപ്പം
തന്നെ തനിച്ചാക്കി
ഒരുപ്പോക്കുപോയത്.
സരസ നാട്ടിലെ നിറയൌവനങ്ങളുടെ
ഉറക്കം കളഞ്ഞ നാളുകളുണ്ടായിരുന്നു,
കണ്ണെഴുതി, പൊട്ടുതൊട്ട്, പൂചൂടിയ
സരസയോടുള്ള മോഹം മൂത്ത്
കെട്ടിയവരും കെട്ടാത്തവരും
തല്ലുകൂടിയ കാലമുണ്ടായിരുന്നു ,
മുന്നഴകും പിന്നഴകും മുഖമഴകും
സരസയ്ക്കൊരു അലങ്കാരമായിരുന്നു,
സരസ ആരേം പിണക്കിയില്ല,
എല്ലാരേം ഇഷ്ടം പോലെ സ്നേഹിച്ചു,
സരസയ്ക്ക് പള്ളേലായപ്പോള്‍
തല്ലുകൂടിയവരെല്ലാം തള്ളിപ്പറഞ്ഞു,
പെഴച്ചു പെറ്റപ്പോള്‍ വീട്ടാരും കളഞ്ഞു.
സരസേടെ മോന്‍
ആണൊരുത്തനാരുന്നു,
മാനം മുട്ടുന്നമരത്തിന്‍റെ
എത്താത്തുഞ്ചത്തേക്ക്
മടിയൊന്നുമില്ലാതെ വലിഞ്ഞുകയറും,
കിഴക്കെങ്ങോ ഉരുളുപൊട്ടി
മലവെള്ളം കലിതുള്ളി
ആറുനിറഞ്ഞൊഴുകുമ്പോള്‍
പതഞ്ഞുവരുന്ന തടിയെല്ലാം
പേടിയില്ലാതെ ചാടി പിടിച്ചു കെട്ടും
പറയളക്കാന്‍പോയ
നീലാണ്ടനു മദമിളകി
ജീവതപിടിച്ചിരുന്ന പോറ്റിയെ
കുടഞ്ഞുതാഴത്തിട്ടു കുത്താന്‍പോയപ്പോ
ഓടിപ്പോയി വലിച്ചു മാറ്റിയതും,
പാത്തൂന്റെ നിക്കാഹിനു
അറക്കാന്‍കൊണ്ടുവന്ന ആനപ്പോത്ത്
കയറുപൊട്ടിച്ചു പാഞ്ഞപ്പോ
പിടിച്ചു കെട്ടിയതും അവനായിരുന്നു,
എന്നിട്ടും ആളുകളവനെ
നീറുന്ന പരിഹാസത്തിന്റെ
നാറുന്ന ചെളിവാരിയെറിയും,
കരളറ്റത്തോളം തുളഞ്ഞുതാഴുന്ന
കുത്തുവാക്കിന്‍റെ മുനകൊണ്ടു
കുത്തിനോവിച്ചു രസിക്കും ,
നെഞ്ചുപുളയുന്ന ചിരികൊണ്ട്
കറുത്ത തൊലി ചോരയോടെ
ദയയില്ലാതെ വരഞ്ഞെടുക്കും,
അശ്ലീലം പുഴുത്ത കണ്ണുകൊണ്ട്
വഴിനീളെ അവനെ നഗ്നനാക്കും
കപടസദാചാരത്തിന്‍റെ
ആവണക്കെണ്ണയില്‍ കടവിറങ്ങിയവര്‍
കൌപീനം കൊണ്ട് മുഖം മറച്ച്
അവനെ പുലഭ്യം പറയും,
മരണത്തിന്‍റെ കൊമ്പിലേക്ക്
കാലനെ കളിയാക്കി ചാടിയവന്‍,
ചതിയൊളിഞ്ഞിരിക്കുന്ന
പുഴയുടെ ചുഴിയിലേക്ക്
മൃതിയുടെ പൊരുള്‍തേടി
മുങ്ങാംകുഴിയിട്ടവന്‍,
ഉയിരൊറ്റിവെച്ചു പ്രിയര്‍ക്കു
പ്രാണന്‍ പകരം കൊടുത്തവന്‍,
നാറുന്ന നാവിനാല്‍ നന്ദികെട്ടവര്‍
പാപഗര്‍ഭപടുജന്മമെന്നു ദുഷിച്ചപ്പോള്‍
അമ്മസ്നേഹമോര്‍ത്ത് ദുര്‍ബലനായവന്‍,
മുറിഞ്ഞറ്റുപോയ പൈതൃകവേരിന്‍റെ
ഉറവുതിരയുന്ന ചോദ്യശരങ്ങളില്‍
മറുവാക്കില്ലാതെ തോറ്റുപോയപ്പോള്‍
ഉണ്മനിറഞ്ഞൊരാ ആത്മാവിനെ
ഒടുക്കത്തെ ഉത്തരത്തിന്‍റെ
ഒറ്റമരക്കൊമ്പില്‍ കൊളുത്തിയിട്ടവന്‍.
--------------അനഘ രാജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo