നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്ത്രീധനം

Image may contain: 1 person, closeup

...........................
ചെറുക്കനും കൂട്ടരും എത്തുമ്പോഴേക്കും വിഭവങ്ങളെല്ലാം തീന്മേശയിൽ റെഡിയായിരുന്നു. ആതിര കുളിച്ചൊരുങ്ങി അമ്പലത്തിൽ പോയിരുന്നു.അവളോട് സ്‌കൂട്ടി എടുക്കണ്ടാന്നു പറഞ്ഞതാ.. കേൾക്കേണ്ടേ... വീട്ടിൽനിന്ന് ഒരു വളവുതിരിഞ്ഞാൽ ദേവീക്ഷേത്രമാണ്. നടന്നുപോകാനുള്ളതേയുള്ളു.. എന്നിട്ടും !
പത്തരയ്ക്കു വരുമെന്നാണ് ബ്രോക്കർ പറഞ്ഞിരിക്കുന്നത്. അയാൾ ഇപ്പോൾത്തന്നെ മൂന്നുതവണ വിളിച്ചിരിക്കുന്നു.
സമയം പത്തു പതിനഞ്ച്....
'എടാ.. നീ അമ്പലത്തിലൊട്ടൊന്നുചെന്നേ.. ഇതിവിളെവിടെപ്പോയി കിടക്കുവാ.. വെറുതെ മനുഷ്യനെ ആധിപിടിപ്പിക്കാൻ.. '
'അമ്മാവനെന്തിനാ ടെൻഷൻ അടിക്കുന്നേ... വരും... ' പെങ്ങളുടെ മകനാണ്.. അവനു ദേഷ്യം വന്നൂന്നു തോന്നുന്നു. വീണ്ടും അവൻ മൊബൈലിന്റെ മയികലോകത്തേക്കൂളിയിട്ടു
ഇന്നത്തെ പിള്ളേരെക്കൊണ്ട് ഒരുഗുണവുമില്ല..
ആതിരയെത്തി. നെഞ്ചിടിപ്പിന്റെ വേഗം പെട്ടെന്നു ശമിച്ചു.
കാർ കടന്നുവരുന്നതു കണ്ടപ്പോഴാണ് ആശ്വാസമായത്. ബ്രോക്കറോട് ഒരുകാര്യം വ്യക്തമായി പറഞ്ഞിരുന്നു. സ്ത്രീധനം കൊടുക്കില്ല. അങ്ങനെയൊരു ധനത്തെയാഗ്രഹിച്ച് ഇങ്ങോട്ടാരും വരികയുംവേണ്ടാ. ബ്രോക്കർ ആദ്യം വൈമനസ്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് അയാൾ പലകൂട്ടരേയുംപറ്റി പറഞ്ഞുകൊണ്ട് പലപ്പോഴായി വന്നിരുന്നു. ഒന്നും അങ്ങോട്ടിഷ്ടപ്പെട്ടില്ല. പക്ഷേ രാജീവിന്റെ ആലോചന വന്നപ്പോൾ എന്തോ ഒരിഷ്ടംതോന്നി. ഇവിടുത്തെപ്പോലെതന്നെ.. ഒരു മകൻ.. നല്ല ജോലി. അച്ഛനും അമ്മയും ഉദ്യോഗസ്ഥർ. അല്പം പിന്നാമ്പുറക്കഥകൾ അന്വേഷിച്ചെങ്കിലും അപാകതതോന്നുന്ന തരത്തിലുള്ള വാർത്തകളൊന്നുമില്ല. അവരോട് ബ്രോക്കർ കാര്യങ്ങൾ വ്യക്തമായി പറഞ്ഞിരുന്നുവെന്നും അവർക്കതിൽ അതൃപ്തിയൊന്നും തോന്നിയിരുന്നില്ല എന്നുള്ളതും ഒരു പ്ലസ് പോയിന്റ് ആയിരുന്നു.
'വന്നാട്ടേ...കയറിയിരിക്കൂ.. '
രാജീവിന്റെ അച്ഛനും അമ്മയും അകത്തോട്ടുകയറി.. കൂടെവന്ന പ്രായമുള്ള രണ്ടുപേർ വീടിനുചുറ്റും ഒന്നുകറങ്ങി. രാജീവ് വണ്ടിയിൽത്തന്നെയിരുന്നു.
'മോനെന്താ ഇറങ്ങാത്തത്..' രാജീവിന്റെ അച്ഛനോടായിരുന്നു ചോദ്യം.
'ഞങ്ങളൊക്കെ കൂടെവന്നത് അവനെങ്ങോട്ടിഷ്ടപ്പെട്ടിട്ടില്ല.. ഇന്നത്തെ പിള്ളേരല്ലേ? കൂട്ടുകാരുമൊത്തു പോകുന്നതാ അവർക്കിഷ്ടം.. '
രാജീവിന്റെ 'അമ്മ കാറിനടുത്തേക്കു പോയി.
രാജീവ് ഇറങ്ങിവന്നു. കേരളീയ ശൈലിയിൽത്തന്നെ മുണ്ടും ഷർട്ടും.. ഐ ടി കമ്പനിയിൽ ഉയർന്നജോലിയുള്ള ഒരു ചെറുപ്പക്കാരൻ ഈ വേഷത്തിലെത്തുമെന്നു തീരെ വിചാരിച്ചില്ല.. സുന്ദരൻ.. ഒത്തനീളം.. അതിനൊത്ത വണ്ണം.. പ്രൗഢഗംഭീരമായ മുഖകമലം.. മുഖത്ത് കോപ്രായങ്ങളൊന്നുമില്ല.. അവൾക്കിഷ്ടപ്പെടും.. അവളും ഐ ടി കമ്പനിയിൽത്തന്നെയാണ്.. രണ്ടുപേരുടെയും പ്രൊഫഷൻ ഒരേപോലെയാകുമ്പോൾ ചിന്തകൾക്കും ഒരേശൈലിയായിരിക്കുമോ?
'അമ്മയില്ലാത്ത കുട്ടിയാണ്.. ഇത് എന്റെ പെങ്ങൾ.. അവളുടെ മകൻ.. അത് അവളുടെ അമ്മയുടെ മൂത്തചേച്ചി.. ' പരിചയപ്പെടുത്തലുകൾ.
എല്ലാവരും ഇരിപ്പിടങ്ങളിൽ ഉപവിഷ്ടരായപ്പോൾ രാജീവിന്റെ അച്ഛൻ അവരെ പരിചയപ്പെടുത്തി.
'ഇതെന്റെ അമ്മാവൻ.. അത്.. '
'ഞാൻ ഇവളുടെ അച്ഛൻ.. ' അദ്ദേഹം സ്വയം പരിചയപ്പെടുത്തി.
പിന്നെ കുറേ വീട്ടു-നാട്ടുവിശേഷങ്ങൾ.. പെട്രോളിന്റെ വില അനുദിനം ഉയരുന്നു.. ആധാർ.. കേരളത്തിന്റെ ഇന്നത്തെ അവസ്ഥ..
'അതൊക്കെപ്പോട്ടെ.. പെണ്ണിനെ വിളിക്കൂ.. '
അമ്മാവനാണ്.
രാജീവ് ഒരിക്കലും ചർച്ചകളിൽ പങ്കുകൊണ്ടിരുന്നില്ല. ആദ്യമായി പെണ്ണുകാണലിനുപോകുന്ന ചെറുക്കന്റെ എല്ലാ അസ്വസ്ഥതകളും അവന്റെമുഖത്ത് പ്രകടമായിരുന്നു.. ശാന്തനാണ്.. പക്ഷേ, ചക്കയൊന്നുമല്ലല്ലോ? ചുഴന്നുനോക്കാൻ.. ന്റെ ദേവീ.. എല്ലാം നല്ലതിനായിരിക്കണേ..
ഇതിനിടക്ക് ബ്രോക്കറെ കണ്ണുകൾകൊണ്ട് ആംഗ്യംകാണിച്ചു അകത്തോട്ടുവിളിച്ചു.
'എല്ലാം പറഞ്ഞിട്ടുണ്ടല്ലോ അല്ലേ ?'
'ചേട്ടൻ പരിഭ്രമിക്കാതെ.. ഞാനെല്ലാം പറഞ്ഞിട്ടുണ്ട്.. നല്ലകൂട്ടരാ.. '
അയാൾ സമാധാനിപ്പിച്ചു.
ആതിരയെത്തി..
പെണ്ണുകാണൽ ചടങ്ങ് ഔപചാരികമായി നടന്നു. എല്ലാവരുടെയും കണ്ണുകളിൽ സന്തോഷം കണ്ടപ്പോൾ സമാധാനമായി. അവളെ ഇഷ്ടപ്പെടാതിരിക്കാൻ ആർക്കാ കഴിയുക. മുഖത്തിന്റെയത്രയും സൗന്ദര്യം മനസ്സിലുമുണ്ട് അവൾക്ക്. അവളെ സ്നേഹിക്കാതിരിക്കാൻ അവർക്കു കഴിയില്ല. രാജീവിന്റെ മുഖവും വിടർന്നിരുന്നു.
'ഇനീപ്പോ കാര്യങ്ങളിലേക്ക് കടക്കാം.. അപ്പോഴേക്കും കുട്ടികൾക്കെന്തെങ്കിലും മിണ്ടാനും പറയാനുമുണ്ടാകും.. ' രാജീവിന്റെ അച്ഛനാണ്.
രാജീവും ആതിരയും പുറത്തോട്ടിറങ്ങി മുറ്റത്തുനിൽക്കുന്ന മൂവാണ്ടൻമാവിന്റെ ചുവട്ടിലേക്കുനീങ്ങി.
'ഇനി പറയൂ.. '
'എന്തുപറയാനാ.. കുട്ടിയെ ഞങ്ങൾക്കിഷ്ടപ്പെട്ടു.. എത്രയുംവേഗം നിശ്ചയത്തിനുള്ള മുഹൂർത്തം കുറിപ്പിക്കുക.. പിന്നെ??'
'പിന്നെ ?' ശബ്ദം മുറിഞ്ഞിരുന്നു. മനസ്സിലൊരു വെപ്രാളം. എന്തായിരിക്കും ഇനിയവർ പറയാൻപോകുന്നത്.
'ഇതുമാത്രം പോരല്ലോ? കാര്യങ്ങൾക്കൊരു വ്യക്തത വരേണ്ടേ ' രാജീവിന്റെ അപ്പൂപ്പനാണ്.
'ഞാൻ പറഞ്ഞിരുന്നല്ലോ.. സ്ത്രീധനം ചോദിക്കരുത്.. ഞാൻ തരില്ല.. ഞാനും വിവാഹിതനായത് സ്ത്രീധനം മേടിക്കാതെതന്നെയാണ്.. ഇന്നേക്ക് ഇരുപത്തിയഞ്ചു കൊല്ലംമുമ്പ്.. '
'ആയിക്കോട്ടെ.. ഞങ്ങളും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് എതിരാണ്.. പ്രത്യേകിച്ച് മോൻ.. ഞങ്ങൾക്കുള്ളതെല്ലാം അവനാണ്.. ഒരു നല്ലജോലിയുമുണ്ട്.. ഒരു പെണ്ണിനെ പോറ്റാൻ ഇനിയെന്തുവേണം.. ഞങ്ങൾക്കും സ്ത്രീതന്നെയാണ് ധനം '
മനസ്സിലൊരു കുളിർമഴ പെയ്തതുപോലെ.. വിചാരിച്ചതിലുമപ്പുറം നന്മയുള്ള മനുഷ്യർ..
'ഇവിടെയും എനിക്കിവൾമാത്രല്ലേയുള്ളു.. എല്ലാം അവൾക്കുള്ളതാണ്.. '
'എങ്കിലും.. ഒരു ധാരണ എപ്പോഴും നല്ലതാണ്.. ഈ വീടും പറമ്പും എത്രവരും?' അമ്മാവനാണ്.
'ഇത് മുപ്പത്തിയാറ് സെന്റുണ്ട്.. ഇപ്പോഴത്തെ മാർക്കറ്റ് വിലയനുസരിച്ച് ഒരു ഒന്നരക്കോടി.. പിന്നെ കുറച്ചങ്ങോട്ടുമാറി ഒരു 35 സെന്റുണ്ട്.. ഭാര്യയുടെ വീതത്തിലുള്ളതാ..അതിനിത്രയും വിലവരില്ല കേട്ടോ'
'ഇതൊക്കെ ആരുടെ പേരിലാ? ' അമ്മാവന് സംശയം തീരുന്നില്ല.
'രണ്ടും എന്റെ പേരിൽത്തന്നെ.. പിന്നെ കുറച്ചു ഡെപ്പോസിറ്റ്സ്.. എന്റേയും മോളുടേയും പേരിൽ.. '
'നല്ലത്.. ' അപ്പൂപ്പൻ
'സ്വർണ്ണം? ' അമ്മയാണ്.
'ഉണ്ട്..കുറച്ചേയുള്ളു.. ഒരു നൂറു നൂറ്റിരുപതു പവൻ വരും.. മോൾക്ക് സ്വർണ്ണത്തിനോട് താല്പര്യമില്ലാത്തതുകൊണ്ട് ലോക്കറിലാണ്.. '
'അതൊക്കെ കല്യാണത്തിന് എടുക്കേണ്ടിവരുമല്ലോ?' അമ്മയുടെ മുഖത്ത് ഉത്സാഹം.
'ഇല്ല... അത്യാവശ്യം കല്യാണത്തിന് ഇറക്കിനിറുത്താനുള്ള ഇരുപതുപവനോളം വീട്ടിലുണ്ട്.. '
'ഒരു കല്യാണമൊക്കെയാകുമ്പോ നാലാളുടെമുന്നിൽ നാണക്കേടാകരുതല്ലോ' അപ്പൂപ്പൻ ചെറുചിരിയോടെ പറഞ്ഞു.
'എന്നെ ഈ നാട്ടിലുള്ളവർക്കറിയാം.. ഒരിക്കലും നാണക്കേടാവില്ല.. പിന്നെ ഇതെല്ലാം എന്റെ കാലശേഷം അവൾക്കും മോനുമുള്ളതല്ലേ’
സംസാരത്തിന്റെ ഗതി മാറുന്നുണ്ടോ ? ദൂരെ മാഞ്ചുവട്ടിൽ സംസാരിച്ചുനിന്നിരുന്ന മോളും രാജീവും തിരികെനടക്കാൻ തുടങ്ങുന്നു. നല്ല ചേർച്ചയുണ്ട്. ജാതകം നോക്കിച്ചപ്പോഴും പത്തിൽ പത്തുപൊരുത്തവും.
'അതൊക്കെ പോട്ടെ.. നമ്മൾക്ക് എത്ര വയസ്സായി..?' അമ്മാവൻ വിടുന്നമട്ടില്ല.
'എനിക്കോ?... കഴിഞ്ഞ മീനത്തിൽ 56 തികഞ്ഞു.. എന്തേ ?'
'അല്ല ചോദിച്ചൂന്നേയുള്ളു.. റിട്ടയർമെന്റിനു ഇനിയും സമയമുണ്ട് ല്ലേ..?.. അസുഖങ്ങൾ വല്ലതും?'
'മാരകമായ അസുഖങ്ങളൊന്നുമില്ല.. പിന്നല്പം ഷുഗറും കൊളസ്ട്രോളുമൊക്കെ ഇന്നത്തെക്കാലത്ത് ആർക്കാ ഇല്ലാത്തത് '
എല്ലാവരുടെയും മുഖത്ത് ചിരിപടർന്നു.
'പക്ഷേ എനിക്കതുമില്ല.. ഹ ഹ ഹ '
മുഖങ്ങളിലെ ചിരി പെട്ടെന്നു മാഞ്ഞുപോയോ?
മകൾ തന്നെക്കടന്നകത്തേക്കുപോയപ്പോൾ അവളുടെ കണ്ണുകളിലേക്കുനോക്കി. അവിടെ സ്വപ്‌നങ്ങൾ പീലിയാട്ടിനിന്നിരുന്നു. രാജീവിന്റെ മുഖത്തെ വികാരം വായിച്ചെടുക്കാൻ കഴിഞ്ഞില്ല.
'എന്നാൽ ഞങ്ങളിറങ്ങട്ടെ.. ' രാജീവിന്റെ അച്ഛനാണ്
'എന്തെങ്കിലും കഴിക്കാം.. '
'അതൊക്കെ ഇനിയുമാകാമല്ലോ?'
'എന്നാലും..'
'കഴിപ്പിലൊക്കെ എന്തുകാര്യം.. '
'ആയിക്കോട്ടെ.. സമയം നോക്കിച്ചിട്ട് അങ്ങോട്ടിറങ്ങാം'
'പറയാം.. ആദ്യം ഞങ്ങളൊന്നു നോക്കിക്കട്ടെ.. ' അമ്മാവനാണ്.
അവരുടെകൂടെ ബ്രോക്കറും കാറിനടുത്തേക്കുപോയി.
കാർ പടികടന്നു പുറത്തേക്കുപോയപ്പോൾ ബ്രോക്കർ തിരികെവന്നു.
'എന്തുപറഞ്ഞു അവർ.. ഇഷ്ടപ്പെട്ടോ ?'
'ഇഷ്ടക്കേടൊന്നുമില്ല.. പക്ഷേ നടക്കില്ല.. '
'ങ് ഹേ ....'
'കല്യാണം കഴിഞ്ഞാലുടൻ.... വേണ്ടാ... ഒന്നോരണ്ടോ കൊല്ലത്തിനുള്ളിൽ നിങ്ങൾ മരിക്കുമെന്നൊരുറപ്പ് അവർക്കു കൊടുക്കാൻ കഴിയുമോ? എങ്കിൽ നടക്കും.
വേണു 'നൈമിഷിക'

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot