നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവൾ..

Image may contain: Shabna Shabna Felix, smiling, closeup


ജനിച്ചപ്പോൾ എനിക്ക് നാവുണ്ടായിരുന്നു
അജ്ഞാതമായ ഏതോ കൈകളിൽ ഞാൻ ഭദ്രമാണെന്നറിഞ്ഞിട്ടും
അമ്മയിൽ നിന്നും വേർപിരിഞ്ഞ അമർഷം രേഖപ്പെടുത്താൻ വാവിട്ടു ഞാൻ കരഞ്ഞു.
അമ്മയുടെ മാറോടു ചേർന്നു കിടക്കുമ്പോൾ വയറിന്റെ വിളി വന്നപ്പോഴും ശരീരത്തിന്റെ അസ്വസ്ഥതയെന്നെ പുൽകിയപ്പോഴും കരച്ചിലിലൂടെ ഞാനെന്റെ ആവശ്യങ്ങളറിയിച്ചു.
പള്ളിക്കൂടത്തിന്റെ പടിവാതിൽക്കൽ അച്ഛന്റെ കയ്യും പിടിച്ചു നടന്നു ചെല്ലുംവരെയും കരച്ചിലായിരുന്നു എന്റെ ആയുധം..
പിന്നെ, ചൂരൽ കഷായത്തിന്റെ രുചി അറിയുന്തോറും എന്നിലെ വാശി, എന്റെ മോഹങ്ങൾ, എന്നെ കൈവിട്ടുപോവുകയോ അമർച്ച ചെയ്യപ്പെടുകയോ ഉണ്ടായി.
അധ്യാപകരുടെ തറപ്പിച്ച നോട്ടത്തിന്റെയും കയ്യിലെ നീളൻ ചൂരൽ വടിയുടെയും മുന്നിൽ, സംശയങ്ങളുടെ നീളൻ ചൂണ്ടു പലകകൾ , എഴുനേറ്റു നിന്നു ചോദിക്കാൻ ഭയന്ന്, പേടിച്ചു വിറച്ച്, ഇടം കൈ കെട്ടി , ചുണ്ടിൽ വലതു ചൂണ്ടു വിരൽ വെച്ചു അവർ പറഞ്ഞതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങി , അനുസരണയുള്ള വിദ്യാർത്ഥിയായി ഞാനിരുന്നു.
മുറ്റത്തെ മാവിലെ പഴുത്ത മാമ്പഴം കണ്ടു കൊതി മൂത്തപ്പോൾ, ആങ്ങള ചെക്കന്റെയൊപ്പം മാവിലേക്കു പിടച്ചു കേറും നേരം..പാവാട പൊക്കി തുടയിൽ പതിച്ച വടിയുടെ പാടുകൾ , പെണ്ണായ്ക കൊണ്ട്, ജീവിതത്തിൽ ഇനി ഒന്നും കണ്ടു മോഹിച്ചു എടുത്തു ചാടരുതെന്നെന്നെ പഠിപ്പിച്ചു.
അരുതുകളുടെ ഘോഷയാത്ര തുടർന്നപ്പോൾ എന്റെ കാലുകൾ, മഴക്കും മഴവില്ലിനുമൊപ്പം നൃത്തം വെക്കാൻ മറന്നു. ഉച്ചത്തിൽ കൂവുന്ന കുയിലിനോടൊപ്പം പാടാൻ കൊതിച്ച നാവുകൾ അണ്ണാക്കിൽ ഒട്ടിപ്പോയി.
ഇടക്കെപ്പോഴോ, ബന്ധുവായൊരുത്തനോ അച്ഛന്റെ പ്രായമുള്ളൊരുത്തനോ എന്റെ ശരീരത്തിലെവിടെയൊക്കെയോ തഴുകി നിർവൃതി അടയുന്നത് ശ്വാസമടക്കിപ്പിടിച്ചു ഞാനറിഞ്ഞു.
കരയാനോ പ്രതികരിക്കാനോ എന്റെ നാവുകൾക്കും ശരീരത്തിനും ചലന ശക്തി കാലങ്ങൾക്കകം നഷ്ടപ്പെട്ടു പോയിരുന്നു.
പിന്നെ ചില്ലു കൂട്ടിലെ ചലിക്കുന്ന ശില്പമായി, കീ കൊടുത്താൽ ആടുന്ന പാവയായി മാറാൻ , നീട്ടി പിടിച്ച ചായക്കോപ്പകളുമായി പലർക്കു മുന്നിൽ ഞാൻ നിന്നു.
സൃഷ്ടികർമ്മത്തിൽ പങ്കാളിയായി കാലം കഴിച്ചപ്പോൾ , ഇടക്കെപ്പോഴോ കണ്ണുകൾ തുറന്നു ചുറ്റിനും നോക്കിയ നേരം കണ്ണിലുടക്കിയ ദുഷിച്ച കാഴ്ചകൾ കണ്ട് , നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യത്തെ അറിഞ്ഞു , അണ്ണാക്കിൽ ഒട്ടി പിടിച്ച നാവുകൾ വിടുവിച്ചു വീണ്ടും ഒന്നു അലറാൻ ശ്രമിക്കും നേരം നീണ്ടു വന്ന പരിചിതമായ ചൂണ്ടു വിരലുകൾ എന്നെ നോക്കി കണ്ണുകളുരുട്ടി മുരണ്ടു...
ആ വിരലുകളെ എതിർക്കാൻ ത്രാണിയില്ലാതെ..
തല താഴ്ത്തി, വിടർത്തിയ പത്തി ചുരുട്ടി ഇനി ഞാൻ വീണ്ടും മാളത്തിലേക്ക്...
തലക്കു മീതെ ഉയർന്നു വരുന്ന മഴവെള്ളത്തിൽ ,
ബാക്കി നിൽക്കുന്ന ജീവശ്വാസം എന്നെ വിട്ടുപോകുമ്പോൾ എന്റെ കല്ലറക്കു മീതെ നിങ്ങൾ എഴുതണം...
ജനനം: അബദ്ധം
മരണം: സുനിശ്ചിതം
പേര്: ......പേര്?.... അവൾക്കില്ലായിരുന്നു.

By ShabanaFelix

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot