നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഖുബ്ബൂസിന്‍റെ . സ്വന്തം അബ്ദു

Image may contain: 2 people

മൂന്ന് പെണ്‍ മക്കള്‍ പുര നിറഞ്ഞു വരുന്നുണ്ടെന്ന് ഭാര്യ എപ്പോഴും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അത് കൊണ്ടാവണം മരം മുറിക്കാരനായ അബ്ദു ഗള്‍ഫിലേക്ക് പറന്നത്.
വിസ കഫാലത്താണ്. ജോലി ചെയ്ത് മാസം നിശ്ചിത തുക കഫീലിന് കൊടുക്കുന്ന കരാറ് വിസ. പുതിയ വിസയായതിനാല്‍. ജോലി ലഭിക്കുക അസാധ്യമായിരുന്നു. ഇഖാമ ഉണ്ടാക്കണം. ഇന്‍ഷൂറന്‍സ് കാര്‍ഡ് വേണം. ഇതിന് വേണ്ടി മെഡിക്കല്‍ ചെക്കപ്പിന് പോകണം. ഇതിനിടയില്‍ ഭക്ഷണം . താമസം എന്നിവക്ക് അനുയോജ്യമായ സ്ഥലം ലഭ്യമാവാത്തതുമെല്ലാം അബ്ദുവിന് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചത്.
സുഹൃത്തിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ്
തൃത്താലക്കാരന്‍ അഹമ്മദുണ്ണി ഹാജിയുടേ ബഖാലയില്‍ അബ്ദു ജോലിക്ക് കയറിയത്. അഹമ്മദുണ്ണി ഹാജി ആളൊരു മൊശടനാണ് എന്ന് അബ്ദുവിനോട് താല്‍ക്കാലിക റൂമിലുളള ആരോ പറഞ്ഞിരുന്നു. അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത പിശുക്കനാണത്രേ. സംഗതി ഇങ്ങിനെയൊക്കേ ആണെങ്കിലും ശമ്പളം എല്ലാ മാസവും ഒന്നാം തിയ്യതി തന്നേ കയ്യില്‍ തരും. അതാണ് അയാളില്‍ നിന്ന് നന്മയായി മറ്റുളളവര്‍ക്ക് പറയാനുണ്ടായിരുന്നത്.. എന്ത് ദുരിതമായാലും ശരി. ജോലിക്ക് പോവുക തന്നെ. എത്രയാന്ന് വെച്ചാ മറ്റുളളവരുടേ ചിലവില്‍ കഴിയുക. ഒരു റൂമില്‍ ഒരു ബെഡ് വെക്കാന്‍ മാസം ഇരു നൂറ് റിയാലാകും. ഇത്രയും ദിവസം ബില്‍ഡിംഗ് ഒാണര്‍ അറിയാതേ നാട്ടുകാരന്‍ ബഷീറിന്‍റെ ഒപ്പമായിരുന്നു കിടന്നിരുന്നത്. അതും നിലത്ത് ബെഡ് ഷീറ്റ് വിരിച്ച്. അവര്‍ ജോലിക്ക് പോകുന്ന സമയത്ത് എഴുനേല്‍ക്കണം. ഇടുങ്ങിയ മുറിയില്‍ വസ്ത്രം മാറുന്ന സ്ഥലത്താണല്ലോ അബ്ദു കിടക്കുന്നത്. ഭക്ഷണം രാത്രിയില്‍ അവര്‍ പാചകം ചെയ്ത് ഉണ്ടാക്കിയതില്‍ നിന്ന് പങ്ക് വെച്ച് കഴിക്കും. വയറ് നിറച്ച് കഞ്ഞി കുടിച്ചിരുന്ന ഞാന്‍ ഖുബ്ബൂസിനേ ഇഷ്ടപ്പെട്ട് തുടങ്ങിയത് അന്ന് മുതലാണെന്ന് അബ്ദു ഒാര്‍ത്തു. എത്രയെന്ന് വെച്ചാണ് നമ്മള്‍ ഒരാളേ ബുദ്ദിമുട്ടിക്കുക. ഒന്നുമല്ലെങ്കില്‍. മോശമല്ലേ. ബഷീറ് ഒരു ജോലിയുണ്ട് പോകണോ എന്ന് ചോദിച്ചപ്പോള്‍ ചാടി എഴുനേറ്റത്. ഇത് കൊണ്ടാണ്. മാത്രമല്ല വീട്ടിലേക്ക് പണമയച്ചിട്ടില്ല. ആയിശ ബഷീറ് എടുത്തു തന്ന മൊബൈലിലേക്ക് വിളിച്ചിരുന്നു.. ഉമ്മാക്ക് സുഖമില്ല. തണ്ടല്‍ വേദന കൂടുതലാത്രേ. ചെറിയ മോള്‍ക്ക് പനി. വലിയ മോള്‍ക്ക് ട്യൂഷന്‍ ഫീസ് വേണം. കറന്‍റ് ബില്‍ വരാറായി. റേഷനരി വാങ്ങിയില്ല. ആയിശയുടേ ആങ്ങള മീന്‍ വില്‍പ്പനക്കാരന്‍ ആയത് കൊണ്ട് പറ്റിലെങ്കിലും വാങ്ങിക്കുന്നുണ്ട്. ഇനിയും വൈകിക്കൂടാ ദുരിതമെങ്കില്‍ ദുരിതം അഹമ്മദുണ്ണിയുടേ ബക്കാലയില്‍ കയറുക തന്നേ.
ആദ്യ ദിവസം തന്നേ പലരും പറഞ്ഞത് പോലേയല്ല. അതിലും വലുത് എന്തോ ആണ് അയാളെന്ന് അബ്ദുവിന് തോന്നി.. നല്ല സ്വീകരണം ലഭിക്കുമെന്ന് കരുതാത്തത് കൊണ്ട് അയാളുടേ സ്വഭാവം അബ്ദുവിനേ അത്ഭുതപ്പെടുത്തിയില്ല.
മാസങ്ങള്‍. വര്‍ഷങ്ങളായി.
മൂന്ന് പെണ്‍ മക്കളില്‍ രണ്ടെണ്ണം. വിവാഹം കഴിഞ്ഞു പോയി.
കെട്ടിച്ചയച്ച മക്കള്‍ക്ക് അമ്മായി കാഴ്ചയും പ്രസവാനന്തര ചിലവുകളും അതിനിടക്കുളള ചില്ലറ മാമൂല് പരിപാടികളുമെല്ലാം തകര്‍ത്ത് ആഘോഷിക്കുമ്പോഴാണ് .. ചോര്‍ന്നോലിക്കുന്ന വീട് ഒന്ന് പുതുക്കണമെന്ന മോഹം ഭാര്യ പുറത്ത് വിട്ടത്. തേങ്ങ വീണ് ഒാടും പട്ടികയും പൊട്ടിയിരിക്കുന്നു. ശരിയാക്കിയിട്ടും വലിയ കാര്യമില്ല. ചോരുകയാണ് അതും പഴയ മണ്‍ ചുമരല്ലേ. പിന്നേ പഴയ പോലേയല്ലല്ലോ മക്കള്‍ക്കൊപ്പം മരുമക്കളും ആയില്ലേ വീട് വിസ്താരം വേണ്ടേ. തെറ്റല്ലാത്ത അഭിപ്രായമായത് കൊണ്ട് വീട് പുതുക്കി പണിയാന്‍ തന്നേ തീരുമാനിച്ചു. അതിനുളള പണം അയച്ചു കൊടുത്തു. അബ്ദു വീട്ടില്‍ നിന്നും പൊരുമ്പോള്‍ ഉമ്മാന്‍റെ പേരിലുളള പത്ത് സെന്‍റ് സ്ഥലവും പുരയും അബ്ദുവിന്‍റെ പേരിലാക്കിയത് ഉമ്മ പറഞ്ഞിട്ടാണ്. അതിനും കാരണമുണ്ട്. വിസക്ക് പണം വേണം. അതും ഒന്നര ലക്ഷം രൂപ. മരം മുറിച്ച് അന്നന്നത്തേ ചിലവില്‍ നിന്ന് അല്‍പം വല്ലതും മിച്ചം പിടിച്ചാല്‍ വല്ലതുമായി എന്ന് കരുതുന്ന അബ്ദുവിന്‍റെ കയ്യില്‍ വിസക്കുളള ഒന്നര ലക്ഷം രൂപയും ടിക്കറ്റിനുളള പണവും ഇല്ലായിരുന്നു. മറ്റ് മാര്‍ഗ്ഗങ്ങള്‍ കാണാത്തത് കൊണ്ടാണ് വീട് പണയം വെക്കാം എന്ന് കരുതിയത് . പണയം വെക്കണമെങ്കില്‍ അബ്ദു വെക്കണം വീട് അബ്ദുവിന്‍റെ പേരില്‍ അല്ലാത്തത് കൊണ്ട് പണയം വെക്കല്‍ നടക്കില്ലാ എന്ന അവസ്ഥ വന്നു. ഉമ്മ കദീജയുടേ പേരിലാണ് വീട്..
വിവരം ഉമ്മ അറിഞ്ഞപ്പോള്‍ പറഞ്ഞത്.
"മോനേ അബ്ദൂ. ഞാന്‍ ഇനി കൊറച്ച് കാലം കൂട്യേ ഉണ്ടാവൂ. നിക്ക് എന്തിനാ പൊര്യീം കുടീം. ഇത് അന്‍റെ പേരില്‍ക്ക് ആക്കാന്‍ എന്താണെന്ന് വെച്ചാ ചെയ്തോ. എന്തായാലും ഞാന്‍ മരിച്ചാ അനക്ക് തന്നെയല്ലേ ഇത് ഉണ്ടാവുക."
ഉമ്മയുടേ അഭിപ്രായത്തിന് ആദ്യമൊക്കേ എതിര്‍പ്പ് പറഞ്ഞെങ്കിലും . ആയിശയുടേ തലയിണ മന്ത്രം. അബ്ദുവിനേ മൗനിയാക്കി. വീടും സ്ഥലവും അബ്ദുവിന്‍റെ പേരിലാക്കി. പണയം പിന്നീട് അബ്ദു എടുക്കുകയുമുണ്ടായി. ആ വീടാണ് പുതുക്കി പണിയാന്‍ ഭാര്യ ആവശ്യപ്പെട്ടത്. അബ്ദുവിന് പുരയുടേ കാര്യത്തില്‍ ആയിശയോട് ഒരു ആവശ്യം മാത്രമാണ് പറയാന്‍ ഉണ്ടായിരുന്നത് ഉമ്മാക്ക് ഒരു വൃത്തിയുളള സൗകര്യമുളള മുറി വേണം. അത് മരിക്കോളം സന്തോഷത്തോടേ കഴിയട്ടേ. അത്രക്ക് വെടുപ്പില്ലെങ്കിലും ഒരു മുറി ഉമ്മാക്ക് വേണ്ടിയും ആയിശയുടേ മേല്‍ നോട്ടത്തില്‍ തയ്യാറാക്കപ്പെട്ടു..
വീടെല്ലാം പുതുക്കി ഇനിയെങ്കിലും നാട്ടില്‍ നില്‍ക്കണം ഒരു കൈ തോഴില്‍ കയ്യിലുണ്ട് മരം മുറിക്കല്‍ ജോലിക്ക് പഴയത് പോലേ തനിക്കാവുകയില്ലെങ്കിലും മരം കരാറെടുത്ത് കച്ചവടം ചെയ്യുകയെങ്കിലുമാവാം. അതും വെച്ച് ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് നാട്ടില്‍ കഴിയാം എന്ന് കരുതിയപ്പോഴാണ് പ്ലസ്റ്റുവിന് പഠിക്കുന്ന ഇളയ മകള്‍ക്ക് ഖത്തറില്‍ നിന്നോരാലോചന.
ചെക്കന്‍ ഒരു കമ്പനിയില്‍ ഡ്രൈവറാണ്..
"കല്യാണം കഴിഞ്ഞാല്‍ ഒളേ ഒാനങ്ങോട്ട് കൊണ്ടോകുമത്രേ.." ബ്രോക്കറ് കുഞ്ഞപ്പയുടേ മധുര മനോഹരമായ പ്രഭാഷണം. കേട്ട പാതി കേള്‍ക്കാത്ത പാതി ആയിശ നൂറു വട്ടം സമ്മതം കൊടുത്തു കഴിഞ്ഞിരുന്നു.
പ്രഭാത നമസ്കാരം കഴിഞ്ഞാല്‍ തൊട്ടടുത്ത ബൂഫിയയില്‍ ചെറിയ പാര്‍ടൈം ജോലി അബ്ദു ചെയ്തു വന്നിരുന്നു. ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമുളള ആ ജോലി തന്‍റെ ബക്കാല ജോലിക്ക് കോട്ടം വരാതിരിക്കാന്‍ അയാള്‍ പ്രത്യേകം ശ്രദ്ദിച്ചിരുന്നു. അഹമ്മദുണ്ണി കേട്ടറിഞ്ഞതോ കണ്ടറിഞ്ഞതോ ആയ ആളല്ല. എല്ലാവര്‍ക്കും അയാളൊരു പിശുക്കനും മൊശടനുമാണ്. പക്ഷേ അബ്ദുവിന് അയാള്‍ ഒരു വലിയ മനുഷ്യനായി മാറിയിരിക്കുന്നു. അബ്ദുവിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ദയാലുവായ മനുഷ്യന്‍. അബ്ദുവിലേ നല്ല മനുഷ്യനേ അഹമ്മദുണ്ണി തിരിച്ചറിഞ്ഞു എന്നും പറയാം. അയാള്‍ അങ്ങിനെ ഒരു ക്രൂരനായിരുന്നുവെങ്കില്‍ തന്‍റെ രണ്ട് മക്കള്‍ ഇന്നും പണമില്ലാത്തതിന്‍റെ പേരില്‍ വീട്ടില്‍ ഇരിക്കുമായിരുന്നു. എന്ന് അയാള്‍ ഒാര്‍ത്തു.
ആ കടപ്പാടുകള്‍ തീര്‍ക്കാനാണ് അബ്ദു നാട്ടിലേക്ക് പോകാതേ വര്‍ഷങ്ങള്‍ ഇവിടേ ചില വഴിക്കുന്നത്. അബ്ദു നാട്ടിലേക്ക് പോകാത്തതില്‍ അഹമ്മദുണ്ണിക്ക് എതിര്‍പ്പുണ്ടെങ്കിലും അബ്ദു അതിന് പറഞ്ഞ ന്യായം അയാളേ മൗനിയാക്കി.
പ്രഭാതത്തില്‍ ബൂഫീയയിലേ തിരക്കിനിടയില്‍ ഒരു ഫോണ്‍ കാള്‍ വന്നു. ആയിശയാണ്. വിവരങ്ങളെല്ലാം ആയിശ പറഞ്ഞ് തീര്‍ന്നപ്പോള്‍. അബ്ദു. ഇടി വെട്ടേറ്റവനേ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോല നിന്നു.
"എഴുപത്തഞ്ച് പവനും രണ്ട് ലക്ഷവും അത്ര കൂടിയ തുകയോന്നുമല്ലാ".. അതോക്കേ കൊടുക്കാനുളള ത്രാണിയോക്കേ എന്‍റെ അളിയന്‍ അബ്ദുവിനുണ്ടെന്ന് നിശ്ചയിക്കാന്‍ വന്നവരുടേ മുന്നില്‍ വെച്ച് മീന്‍ കാരന്‍ യൂസഫ് ഗമ പറഞ്ഞപ്പോള്‍. അകത്തേ മുറിയിലിരുന്ന് ദസ്വ്വി ഉരുട്ടി ദിക്റ് ചോല്ലണ അബ്ദുവിന്‍റെ ഉമ്മയുടേ നെഞ്ചോന്ന് നീറിയോ. ആ വൃദ്ധ സ്ത്രീ ജാലക വാതിലിലൂടേ ആകാശം നോക്കിയങ്ങിനേ ഇരുന്നു..
എല്ലാവര്‍ക്കും പണമാണ് വേണ്ടത്. അബ്ദുവിനാകട്ടേ ജീവിതവും അത് ആര് നോക്കുന്നു. ഭൗതിക സുഖങ്ങളുടേ മേലുളള ആസക്തി മനുഷ്യനേ തമ്മില്‍ അകറ്റി തുടങ്ങി. കാര്യമറിഞ്ഞപ്പോള്‍ അഹമ്മദുണ്ണി ഹാജി പിന്നേയും സഹായിച്ചു.. ക്യാശ് കൊടുക്കുമ്പോള്‍ ഹാജി പറഞ്ഞത്.. "അബ്ദ്വോ. ഇക്ക് പെങ്കൂട്ട്യോളില്ലാ. ഒാളിഞ്ഞി പ്രസവിക്കൂകയുമില്ല അതോണ്ട് ഇജ്ജ് ഈ കായ് നാട്ടീക്ക് അയച്ചാളേ. രണ്ട് ആണ്‍ മക്കളുളളത് അവര്‍ അവരുടേതായ ഒരു ഇടം കണ്ടെത്തിയത് കൊണ്ടാവാം. അഹമ്മദുണ്ണി ഹാജി രഹസ്യമായി പല സഹായങ്ങളും പലര്‍ക്കും ചെയ്യും. അബ്ദുവിന് കൊടുക്കുമ്പോഴും അഹമ്മദുണ്ണിക്ക് പറയാനുണ്ടായിരുന്നത് ഒന്നാണ്. "അബ്ദ്വോ. ഇത് ഇജ്ജും അന്‍റേം ഇന്‍റേം മലക്കേളും. പടച്ച തമ്പുരാനും മാത്രം അറിഞ്ഞാ മതീട്ടാ. പിശുക്കനും ക്രൂരനുമായ അഹമ്മദുണ്ണി ഹാജിയുടേ നല്ല മുഖം ഈ ഒരു കരാറ് പാലിക്കപ്പെടുന്നത് കൊണ്ടാവണം ആരും അറിയാതേ പോകുന്നത്.
കല്യാണ നിശ്ചയത്തിന്‍റെ അന്ന് അബ്ദു നാട്ടിലേക്ക് വിളിച്ചു. എല്ലാവരുമായും സംസാരിച്ചു. കൂട്ടത്തില്‍ ഉമ്മയോടും. വിവരങ്ങള്‍ അറിയണമെങ്കില്‍ ഉമ്മയോട് ചോദിക്കണം. മനസ് തുറന്ന് സംസാരിക്കാന്‍ ഉമ്മാക്ക് അന്നും ഇന്നും ഞാന്‍ തന്നേ വേണമല്ലോ.
പുതുക്കിയ വീടും കല്യാണവും ഒരുമിച്ചാവാമെന്ന് നിശ്ചയത്തിന് വന്നവര്‍ പുറത്തിരുന്ന് തീരുമാനിക്കുന്നുണ്ട് അബ്ദുവുമായുളള സംസാരത്തിനിടക്ക് ഉമ്മ അത് കേട്ടതും. അബ്ദുവിനോട് ചോദിച്ചു.
"അബ്ദൂ... മോനേ ... ന്‍റെ കുട്ടി വരാതെങ്ങനേ കല്യാണം നന്നാവോ ". രണ്ടെണ്ണം ഇറങ്ങി പോവുമ്പോഴും നിനക്ക് കാണാന്‍ ഭാഗ്യണ്ടായില്ല
അബ്ദു ഒന്നും മിണ്ടിയില്ല.
ഇത് ചോദിക്കാന്‍ ഉമ്മ മാത്രേ ഉണ്ടായുളളു. എന്നത് അബ്ദുവിന്‍റെ മനസ്സില്‍ സങ്കട തിരമാലകളുണ്ടാക്കി.
വരാം ഉമ്മാ... ഇബടേ തെരക്കാ.. കടയില്‍ ആളില്ലാ..
"അന്‍റൊരു തെരക്ക്. കുട്ട്യേ അന്നേ കാണാന്‍ ഇക്ക് പൂതി ആവ്ണ്ടടാ.
ഉമ്മ. കരയുകയാണ്. ആ ഇടറിയ ശബ്ദം അബ്ദുവിന് നന്നായറിയാം.
തല മുണ്ട് കൊണ്ട് കണ്ണ് നിറയുന്നത് ഉമ്മ തുടച്ചിട്ടുണ്ടാവും. ബാപ്പ മരിച്ച അന്ന് മുതല്‍ തന്നെയും ചേര്‍ത്ത് പിടിച്ച് നടന്നതാണ്. മറ്റൊരു വിവാഹത്തിന് അമ്മാവന്‍മാര്‍ നിര്‍ബന്ധിച്ചെങ്കിലും കദീജ പറഞ്ഞത് . നിക്ക് ന്‍റെ കുട്ടി മതി. ഒാന് സങ്കടങ്ങളുണ്ടാവ്ണ ഒന്നും ന്നേ കൊണ്ട് ചെയ്യാനൊക്കൂല. ഇനി വരുന്ന ഭര്‍ത്താവ് തന്നേയും മകനേയും വേര്‍പ്പെടുത്തിയാലോ എന്ന് കരുതിയാവണം. കദീജ ആ തീരുമാനമെടുത്തത്. എന്തെല്ലാം അസുഖങ്ങള്‍ വന്നിരിക്കുന്നു. മാരക അസുഖമായ പ്ലേഗ് പടര്‍ന്ന് പിടിച്ച കാലത്ത് തനിക്ക് ആ അസുഖം വരുന്ന ലക്ഷണം കണ്ടപ്പോള്‍ രാപ്പകലില്ലാതേ ഉണും ഉറക്കവും കളഞ്ഞയാളാണ് തന്‍റെ ഉമ്മയെന്ന് ഒാര്‍ത്തപ്പോള്‍ . അബ്ദുവിന്‍റെ കണ്ണില്‍ നിന്ന് ഒരു തുള്ളി വെള്ളം നിലത്ത് വീണ് തറയോട് ഒട്ടിച്ചേര്‍ന്ന് കിടന്നു.
ഇനിയും തുടര്‍ന്നാല്‍ തനിക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയില്ലാ എന്നോര്‍ത്താവും അബ്ദു ഫോണ്‍ വെച്ചത്.
വര്‍ഷം..എട്ട് ആയത് എത്ര പെട്ടെന്നാണ്. നാട്ടില്‍ പോകാന്‍ ഒരോ വര്‍ഷം ശ്രമിക്കും തോറും. ഒരോ വിഷയങ്ങള്‍ നാട്ടില്‍ നിന്ന് പുറപ്പെട്ട് വരും. പ്രാരാബ്ധങ്ങള്‍ തലക്ക് മീതേ പെയ്യാന്‍ നില്‍ക്കുന്ന മേഘം പോലേ കറുത്തിരുണ്ട് നില്‍ക്കും. ഒന്നും തീരുന്നില്ല . തീര്‍ന്നിട്ട് പോവുക അസാധ്യമാണ്. ഗള്‍ഫില്‍ വന്ന് പെട്ടവന്‍ കുടുങ്ങി പോവുമെന്ന് അഹമ്മദുണ്ണി ഇടക്കിടക്ക് പറയുന്നത് തന്നെയും ചേര്‍ത്താണോ എന്ന് അബ്ദുവിന് തോന്നി.
കടയില്‍ തിരക്ക് ചെറുതായി ഒതുങ്ങിയപ്പോള്‍. ഭക്ഷണം കഴിക്കാനാണെന്ന് പറഞ്ഞ് അബ്ദു റൂമിലെത്തി. ഒരു ഖുബ്ബൂസ് കയ്യില്‍ കരുതിയിരുന്നു. ഖുബ്ബുസ് സൗദിയിലേ ഇഷ്ട വിഭവമാണ്. പലതിനും വില കൂടിയപ്പോള്‍ ഖുബ്ബൂസിന് മാത്രം വില കൂടിയില്ല. അത് ഇന്നും ഒരു റിയാലിന് ആറെണ്ണം കിട്ടും. ഫൂളിലോ. തൈരിലോ. പാലില്‍ മുക്കിയോ. പുളി ചമ്മന്തിയിലോ . മീന്‍ ട്യൂണയിലോ ഇറച്ചി കറികളിലോ . എതിലേക്കും ചേരുന്ന ഒരു അപ്പമാണ് ഖുബ്ബൂസ്. അത് കഴിക്കാത്ത ഒരു പ്രവാസിയും സൗദിയിലുണ്ടാവില്ല. എന്നാല്‍ അത് മാത്രം കഴിക്കുന്ന ആള്‍ താന്‍ മാത്രമേ ഉണ്ടാവുകയുളളൂ എന്ന് അബ്ദുവിന് തോന്നി. അഹമ്മദുണ്ണി ഹാജിയില്‍ നിന്ന് തനിക്ക് കിട്ടിയ ദുശ്ശീലം ഇൗ ഖുബ്ബൂസ് തീറ്റ മാത്രമാകുമെന്നോര്‍ത്ത് അബ്ദു ചിരിച്ചു..
ഇന്നാണ് ഉപ്പ മയ്യത്ത് കട്ടിലേറിപ്പോയ ദിവസം. ഉപ്പാന്‍റെ ആണ്ട്. ഇന്ന് തന്നേയാണ്. മകളുടേ നിക്കാഹും. അതോടൊപ്പം വീടിരിക്കലും.
ഖുബ്ബുസ് ഇന്നലേ വെച്ച മത്തിക്കറിയില്‍ മുക്കി വായില് വെക്കുമ്പോഴാണ്. വാട്ട്സ്ആപ്പ് സന്ദേശം ഉണര്‍ത്തി കൊണ്ട് ചൂളം വിളി വന്നത്. അഹമ്മദുണ്ണിക്കയേ പോലെയല്ല മക്കള്‍. നല്ല ധൂര്‍ത്തരാണ്. ഉപ്പ പിശുക്ക് കാണിച്ച് കുടുംബത്തിന്‍റെ പേര് ചീത്തയാക്കീംന്നും പറഞ്ഞ് കണ്ടതിലെല്ലാം പൊങ്ങച്ചം കാണിച്ചു നടക്കുകയാണ് മക്കള്‍ രണ്ടു പേരും. അവരിലൊരാള്‍. ഒരിക്കല്‍ അബ്ദുവിന് ഒരു ടച്ച് ഫോണ് നല്‍കി. അതിലാണ് വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നത്. അതും മകള്‍ നാട്ടില്‍ നിന്ന് നിര്‍ബന്ധിച്ചിട്ട്..
മെസ്സേജിന്‍റെ ചൂളം വിളി കൂടുതലായപ്പോള്‍ അബ്ദു ഫോണെടുത്ത് നോക്കി.
മകളാണ്.
ചിത്രങ്ങള്‍ ഒരോന്നും ബഫറിംഗ് ഒഴിവായി തെളിഞ്ഞ് തുടങ്ങി. വീടിന്‍റെ പല ഭാഗങ്ങളുടേയും വിവിധ ഫോട്ടോസുകളുണ്ട്.കല്യാണ രാവിന്‍റെയും കല്യാണ ദിനത്തിലേയും അലങ്കരിച്ച പന്തലിന്‍റെയും വര്‍ണ്ണ ശബളമായ ഫോട്ടോ. രണ്ട് മൂന്ന് ഇനങ്ങളടങ്ങിയ ഭക്ഷണ തളികകള്‍. പാതി കഴിച്ച ബിരിയാണി. പേപ്പറോടേ പോതിയുന്ന കാറ്ററിംഗ് സപ്ലേക്കാര്‍. തന്‍റെ കുടുംബക്കാര്‍. അയല്‍ വാസികള്‍. നാട്ടുകാര്‍.
തന്‍റെ സുഹൃത്തുക്കള്‍. അങ്ങിനേ നിരവധി പേര്‍ സദസ്സിലുണ്ട്. ഒരോ മുഖങ്ങളും സൂം ചെയ്ത് അയാള്‍ ആസ്വദിച്ചു. എന്തോ. ഹൃദയം വല്ലാത്ത സന്തോഷത്തിലായി . എത്ര കാലമായി ഇവരൊയൊക്കേ കണ്ടിട്ട്. പലരും നരച്ച് തുടങ്ങിയിരിക്കുന്നു. ചിലരേ തിരിച്ചറിയുന്നില്ല. ചിലരാകട്ടേ സമ്പന്നരേ പോലേ തോന്നിച്ചു. എട്ട് വര്‍ഷം കൊണ്ട് തനിക്ക് മാത്രമാണ് മാറ്റമൊന്നും ഉണ്ടാവാത്തതെന്ന് അയാള്‍ക്ക് തോന്നി. ചിലപ്പോള്‍ തന്നേ കാണുമ്പോള്‍ അവര്‍ക്ക് മാറ്റം തോന്നുമായിരിക്കും. അതില്‍ അയാള്‍ക്ക് വലിയ കാര്യമൊന്നും തോന്നിയില്ല.
കുറച്ച് കഴിഞ്ഞ് വീണ്ടും ഫോട്ടോകള്‍ വന്നു. ഇപ്രാവശ്യം സ്ത്രീകളുടേ ഭാഗത്തുളളതാണ്. അമ്മായിമാര് . എളേമ്മ. അയല്‍ വക്കത്തേ കുറേ സ്ത്രീകള്.
കൂട്ടത്തില്‍ ആയിശയേ കണ്ടു. അവളാകേ മാറിയിട്ടുണ്ട്. മീന്‍കാരന്‍ യൂസഫ് തന്‍റെ പെങ്ങളേ കെട്ടിക്കാന്‍ ഗതിയില്ലാതേ കുറേ അലഞ്ഞതാണ്. ഒരു കല്യാണ വീട്ടില്‍ വെച്ച് ഉമ്മയാണ് അവളേ ആദ്യം കണ്ടത്. അപ്പോള്‍ തന്നേ അവളുടേ ഉമ്മാനോട് കല്യാണം ആലോചിക്കുകയും ചെയ്തു. സമ്പത്തിന്‍റെ വിഷയം ആലോചിച്ചാവണം അവര്‍ ആദ്യം ഒന്നും മിണ്ടിയില്ല. പിന്നേ പറയാമെന്ന് പറഞ്ഞു. ഒടുവില്‍ ഉമ്മ തന്നെയാണ് പറഞ്ഞത്. ന്‍റെ മോന് . നിങ്ങടേ കുട്ടീനേ പറ്റീച്ചാല്‍. ഒരു മൊതലും ഞമ്മക്ക് വേണ്ട. പെണ്ണ് മാത്രം. മതീന്ന്. പിന്നെയെല്ലാം . വളരേ വേഗത്തിലായിരുന്നു. രണ്ട് പവന്‍റെ മാല കഴുത്തിലിട്ട് വന്നതാണ് ആയിശ. ഇന്ന് അവള്‍. തന്നെ കൊണ്ട് പലതും ഉണ്ടാക്കിയെടുത്തിരിക്കുന്നു. സമര്‍ത്ഥയാണ് അവളെന്ന് അയാള്‍ക്ക് തോന്നി.
അവളിപ്പോള്‍ മരം മുറിക്കാരന്‍ അബ്ദുവിന്‍റെ ഭാര്യയല്ലാ. സൗദിക്കാരന്‍ അബ്ദുവിന്‍റെ ഭാര്യയാണ്. അതിന്‍റെ ഗമ ഒഴിച്ചു വെക്കാന്‍ പറ്റുന്നതാണോ.
അല്ലാ. അബ്ദു മനസ്സില്‍ പറഞ്ഞു.
ഖുബ്ബുസ് കഴിച്ച് വെളളം നിറച്ച ഗ്ലാസ് ചുണ്ടോട് ചേര്‍ക്കുമ്പോഴാണ്. മറ്റ് രണ്ട് ഫോട്ടോകള്‍ കൂടി വന്നത്. ഉമ്മയാണ്. കല്യാണ വീടിന്‍റെ മൂലയില്‍. ഒതുങ്ങി ഒരു ആള്‍ രൂപം ഇരിക്കുന്നുണ്ട്. അബ്ദു ഫോട്ടം സൂം ചെയ്തു നോക്കി. കവിളൊട്ടി. കണ്ണിന് ചുറ്റും കറുപ്പ് കലര്‍ന്ന് തുടങ്ങിയ മുഖം. കയ്യില്‍ ഒരു ദസ് വി മാല പിടിച്ചിട്ടുണ്ട്.
ഒരിക്കല്‍ ഉമ്മയോട് ചോദിച്ചു. ഉമ്മാ ഒപ്പം ജോലി ചെയ്യുന്ന കബീറ് നാട്ടിലേക്ക് വരണണ്ട് ഇങ്ങക്ക് എന്താ കൊണ്ടു വരേണ്ടത്.. വളരേ നിര്‍ബന്ധം പിടിച്ചപ്പോഴാണ്. തനിക്ക് ഒരു ദസ് വി മാല മതീന്ന് പറഞ്ഞത്. ഉളള ദസ് വി മാല നൂല് പൊട്ടി മണികള്‍ പോയിരുന്നു. പെറുക്കിയെടുത്ത് തുന്നിചേര്‍ത്തപ്പോള്‍. എണ്ണം കുറവ്. മാത്രമല്ല. ദിവസവും ദിക്റ് ചൊല്ലുന്നതിന് ഒരു കാരണം കൂടിയുണ്ടത്രേ. അബ്ദു പോയിട്ട് കാലം കൊറേ ആയീലേ ഒാന് കേടു പാടുകളൊന്നും കൂടാതേ ഞാന്‍ മരിക്ക്ണേയ്ന്‍റെ മുന്‍പ് എത്തിച്ചേരാന് പതിനായിരം ദിക്റ് നേര്‍ച്ചയാക്കിയിട്ടുണ്ടത്രേ. അതിനാണ് ദസ് വി മാല കൊണ്ടു വരാന്‍ പറഞ്ഞത്..
ഉമ്മയേ കണ്ടതും.
അത് വരേ അടക്കി പിടിച്ച കണ്ണു നീര് അബ്ദുവില്‍ നിന്ന്‍ ശബ്ദാരവങ്ങളോടേ പുറത്തേക്കൊഴുകി. കുറേ നേരം അയാള്‍ കുട്ടികളേ പോലേ കരഞ്ഞു. ജോലിക്ക് പോകാനുളള സമയം ആയപ്പോള്‍ അബ്ദു എണീറ്റ് ബാത്ത്റൂമില്‍ പോയി മുഖം കഴുകി കടയിലേക്ക് നടന്നു. നേരേ അഹമ്മദുണ്ണി ഹാജി ഇരിക്കുന്ന ക്യാഷ് കൗണ്ടറിന് മുന്‍പില്‍ അയാള്‍ കുറച്ചു നേരം നിന്നു. അഹമ്മദുണ്ണി അബ്ദുവിന്‍റെ മുഖത്തേക്ക് നോക്കി. എന്ത്യേടാ.. എന്താ അന്‍റെ മൊഖം ചൊകന്ന്ക്ക്ണത്. അഹമ്മദുണ്ണി ചോദിച്ചു.. ഇക്കാ.. ധാരാളം പണം ഞാന്‍ നിങ്ങള്‍ക്ക് തരാനുണ്ട്. എന്നാലും ഒരു കാര്യം ചോദിക്കട്ടേ.. എനിക്ക് നാട്ടില്‍ പോകണം.. ഉമ്മയേ കാണണം.
അഹമ്മദുണ്ണി ഇരിപ്പിടത്തില്‍ നിന്ന് എഴുനേറ്റ് അബ്ദുവിന്‍റെ മുഖത്തേക്ക് നോക്കി. അബ്ദുവിന്‍റെ മുഖം അപ്പോള്‍ ഒരു യാത്ര പുറപ്പെടാനുളള വെഗ്രതയിലായിരുന്നു.
സമദ് റഹ് മാന്‍ കൂടല്ലൂര്‍

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot