Slider

വീടാക്കടങ്ങള്‍

0
Image may contain: Rethimol Jini, selfie and closeup

എന്തൊരു മഴയാ എന്‍റീശോയേ. .രണ്ടുദിവസമായി നിര്‍ത്താതെ പെയ്യുവല്ലേ.ആ ജാനൂനെ ഇത്രനേരായിട്ടും കണ്ടതുമില്ല.അല്ലാ ഇനി നേരം വെളുത്തില്ലേ?.കാക്കക്കരച്ചിലുപോലും കേള്‍ക്കുന്നില്ലല്ലോ.ത്രേസ്യാക്കൊച്ചേ നിനക്കു കാലുവേദന കുറവുണ്ടേല്‍ എണീച്ചുചെന്ന് ഇത്തിരി കട്ടന്‍കാപ്പി അനത്തിത്താടീ.അപ്പോഴേക്കും ജാനു ഇങ്ങെത്തുവായിരിക്കും..നീ ആ കാലുറ എടുത്തിടണേ.ഗ്രാനൈറ്റിന്‍റെ തറയിലപ്പിടി തണുപ്പാ.
പൗലോച്ചേട്ടന് രണ്ടാണ്‍മക്കളാ.രണ്ടുപേരും അമേരിക്കേല് വല്യ നെലേലാ.ആണ്ടിലൊരിക്കല്‍ വരും.ഇത്തവണത്തെ ഓണത്തിന് കൊച്ചുമക്കളേം കൊണ്ടുവരാന്നാ പറഞ്ഞേക്കുന്നത്.ഏക്കറുകണക്കിനു പുരയിടത്തിനു നടുവില്‍ വലിയ ഇരുനില മാളികയാ അപ്പനുമമ്മയ്ക്കും താമസിക്കാന്‍ കെട്ടിയിട്ടേക്കുന്നത്.കൂട്ടിന് വേലക്കാരി ജാനുവും.
പൗലോചേട്ടന് വയസ്സ് എണ്‍പത്തിയാറു കഴിഞ്ഞു.കഴിഞ്ഞ വര്‍ഷം കുളിമുറിയിലൊന്നു തെന്നിവീണു.അതില്‍പിന്നെ തീരെ വയ്യ.വടിയുടെ സഹായത്താല്‍ പ്രാഞ്ചിപ്രാഞ്ചി നടക്കും.ത്രേസ്യാച്ചേടത്തിക്കാണേല്‍ വാതത്തിന്‍റെ അസുഖാ.രണ്ടുപേരും പഴങ്കഥകളൊക്കെ പറഞ്ഞ് വീട്ടില്‍ തന്നെ ഇരിപ്പാ.
എന്‍റെ കര്‍ത്താവേ....അടുക്കളേന്ന് ത്രേസ്യാച്ചേടത്തീടെ അലറിക്കരച്ചില്‍.എന്നതാടീ ത്രേസ്യാക്കൊച്ചേ...എന്നാപറ്റീ..പൗലോച്ചേട്ടന് പാഞ്ഞെത്തണമെന്നുണ്ട്.മനസ്സു പായുന്നപോലെ ശരീരം അനങ്ങൂല്ലല്ലോ.എന്നതാടീന്നും ചോദിച്ച് പതുക്കെ വടിയും കുത്തി ചെന്നപ്പോള്‍ അടുക്കളേടെ ജനലിലേക്ക് കൈ ചൂണ്ടി ശ്വാസം കിട്ടാതെ നില്‍ക്കുന്നു ത്രേസ്യാക്കൊച്ച്.ജനലിന്‍റെ കര്‍ട്ടന്‍ മാറ്റി നോക്കിയ പൗലോച്ചേട്ടനും കര്‍ത്താവിനെ വിളിച്ചുപോയി.കണ്ണെത്തും ദൂരത്തെങ്ങും വെള്ളം.എല്ലാം തീര്‍ന്നല്ലോ അച്ചായാ,വെള്ളം പൊങ്ങിക്കൊണ്ടിരിക്കുവാ.പൗലോച്ചായന്‍ ത്രേസ്യാക്കൊച്ചിന്‍റെ കൈയുംപിടിച്ച് ഹാളിലേക്കു നടന്നു .വാതിലിന്‍റെ വിടവിലൂടെ വെള്ളം കുറേശ്ശെ കയറിത്തുടങ്ങി.നീ മുകളിലത്തെ നിലയിലേക്കു കയറി രക്ഷപ്പെടടീ ത്രേസ്യാക്കൊച്ചേ.എനിക്കാണെങ്കില്‍ പടി കയറാന്‍ വയ്യല്ലോടീ.ത്രേസ്യാക്കൊച്ചേ ..വേഗം മുകളിലേക്കു കയറിപ്പോടീ.
പതിനാലാമത്തെ വയസ്സില്‍ അച്ചായന്‍റെ മണവാട്ടിയായതാ.രണ്ടു മക്കളെ പെറ്റുകിടന്നപ്പോഴല്ലാതെ ഒരുദിവസംപോലും പിരിഞ്ഞിരുന്നിട്ടില്ല.ആ കൈക്കരുത്തിന്‍റെ തണലിലാ ഇത്രം നാള്‍ ജീവിച്ചത്.എന്നിട്ടിപ്പോള്‍ എന്നോടു മാത്രമായി രക്ഷപ്പെടാന്‍.അച്ചായാ ,അച്ചായനോര്‍മ്മിക്കുന്നോ എന്നെ പെണ്ണു ചോദിച്ചുവന്നതും നമ്മുടെ മനസ്സമ്മതോമൊക്കെ .അച്ചായാ വെള്ളം ദേഹത്തു മുട്ടുന്നു.കര്‍ത്താവിനെ പ്രാര്‍ഥിച്ച് കണ്ണടച്ചു എന്‍റെ കൈത്തലത്തിലേക്കു ചേര്‍ന്നു കിടന്നോടീ .
ഇതാരൊക്കെയാ എടുത്തു പൊക്കുന്നെ.എല്ലാവര്‍ക്കും കര്‍ത്താവിന്‍റെ മുഖം.ത്രേസ്യാക്കൊച്ചെന്തിയേ.നനഞ്ഞ ഉടുപ്പൊക്കെ ആരോ മാറ്റിയിരിക്കുന്നു.ഇതെവിടാണാവോ.
അപ്പൂപ്പന്‍ കണ്ണുതുറന്നല്ലോ.അമ്മച്ചി ഇവിടുണ്ട് കേട്ടോ .പൗലോച്ചായാ,ദാ ഈ പിള്ളേരാ നമ്മളെ രക്ഷപ്പെടുത്തിയതു കേട്ടോ .അപ്പുറത്തെ പറമ്പില്‍ പന്തുകളിക്കാനെത്തുന്ന ഇവരെ ചീത്ത പറയാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല.തലതെറിച്ച പിള്ളേര്,വകതിരിവില്ലാത്തവര്‍ എന്നൊക്കെ പറഞ്ഞ് അധിക്ഷേപിച്ചിരുന്ന ഈ പിള്ളേരില്ലായിരുന്നെങ്കില്‍........ഓണത്തിനും വിഷുവിനുമൊക്കെ പിരിവിനുവരുമ്പോള്‍ ഗേറ്റു കുറ്റിയിട്ടും പന്തെറിഞ്ഞ് ചില്ലുപൊട്ടിച്ചപ്പോള്‍ കണക്കുപറഞ്ഞ് കാശു മേടിച്ചതും ഇവരോടായിരുന്നല്ലോ കര്‍ത്താവേ.ഈ കടമെല്ലാം എങ്ങനെ വീട്ടും കര്‍ത്താവേ..വീട്ടാന്‍ പറ്റാത്ത ചില കടങ്ങള്‍ കര്‍ത്താവിന്‍റെ ഓര്‍മ്മപ്പെടുത്തലാ ഇച്ചായാ.
ഡീ...ത്രേസ്യാക്കൊച്ചേ ,നമുക്കെന്നാത്തിനാടീ ഇത്രം പുരയിടം.മക്കള്‍ക്കുള്ളത് അവര് സമ്പാദിക്കെട്ടടീ.നീ പറഞ്ഞതു നേരാ.നമുക്ക് നമ്മുടെ നാട്ടുകാരേ കാണൂ.അവരില്‍ പലര്‍ക്കും എല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകും.കുറച്ചുപേര്‍ക്കെങ്കിലും നമ്മുടെ പുരയിടത്തില്‍ വീടുവച്ചു കൊടുക്കണം .മതിലുകളില്ലാത്ത വീട്.ആരോ കൊടുത്ത ബ്രഡിനു വീട്ടിലെ പോത്തിറച്ചി ഉലത്തിയതിനേക്കാള്‍ രുചി.സ്നേഹത്തിന്‍റെ രുചി.സാന്ത്വനത്തിന്‍റെയും കാരുണ്യത്തിന്‍റെയും രുചി.
രതിമോള്‍ ജിനി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo