
....................
അമ്പലത്തിലെ പ്രദക്ഷിണ വഴിയിലൂടെ നടക്കുമ്പോൾ കണ്ടു കിഴക്കുവശത്ത് നിറയെ താമരപ്പൂക്കൾ ഉള്ള ആ വലിയ കുളം.
ആരെയോ പ്രതീക്ഷിച്ച് ആ പൂവുകൾ,
കൈയെത്താത്ത പൂവിനായ് കടവത്ത് ഒരു കുഞ്ഞിന്റെ നേർത്ത കരച്ചിൽ,
പരാജിതയായ് വളയിട്ട രണ്ടു കൈകൾ കുളത്തിന്റെ ആഴങ്ങളിലേക്ക് താമരയുടെ ഉറവിടവും തേടി ഊളിയിട്ടുവോ?
കുളക്കരയിൽ ഒരു അമ്മയുടെ ഹൃദയം തകർന്ന നിലവിളി.
പത്തു മാസം ചുമന്ന കണക്കിന്റെ അർത്ഥവും തേടി.
അമ്പലത്തിലെ ദേവിയുടെ മേൽ കുറ്റവും ചാരി.
ഒരുരുള ബലിച്ചോർ നൽകാൻ ആളില്ലാത്ത ദുഃഖവും ഉള്ളിലൊതുക്കി
പുറമേ ഉറക്കെ ചിരിച്ചു കൊണ്ട്,
ഇടറുന്ന കാലടികളുമായ്
അവരും പോയ്ക്കഴിഞ്ഞു.
ഞാൻ ആ പൂക്കളെ ഒന്നു കൂടി നോക്കി.
അവയുടെ നിറം മാറുന്നതു പോലെ.
മാറിയത് അവയുടെ നിറമോ അതോ എന്റെ മനസോ?
താമരയിലയിൽ രണ്ടു വെള്ളത്തുള്ളികൾ ,
ഒരു കുഞ്ഞു പൂവിന്റെ കണ്ണുനീർ പോലെ.
മോഹിപ്പിച്ച കാഴ്ചകളെ തേടി അനന്തതയുടെ ആഴങ്ങളിലേക്ക് മറഞ്ഞു പോയ ബാല്യങ്ങളുടെ ഓർമപ്പെടുത്തലായ്,
ആർക്കും മായ്ക്കുവാനാകാതെ.
രഞ്ജിനി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക