Slider

അത്ഭുതം തീർത്ത പെൺകുട്ടി (ചെറുകഥ)

0

അന്നേ ദിവസം തന്നെ അവളെ കണ്ടതിൽ ഞാനേറെ അത്ഭുതത്തിലായിരുന്നു. എന്റെ ഏകാന്തവാസത്തിന് അഞ്ചു വർഷം തികഞ്ഞ അന്ന് തന്നെയെന്നത് നല്ലൊരു കാര്യമായിട്ടാണ് എനിക്ക് തോന്നിയത്..
അവളത്ര സുന്ദരിയായിരുന്നില്ല. പക്ഷെ ചെറുപ്പമായിരുന്നു. തീരെ എണ്ണമയമില്ലാതെ തിളക്കമറ്റ മുടിയിഴകൾ പാറിപ്പറന്നിരുന്നു. ശുഷ്കിച്ച ശരീരവും കുഴിഞ്ഞ കണ്ണുകളും എന്തുകൊണ്ടോ അവളിലേക്ക് എന്നെ കൂടുതൽ അടുപ്പിച്ചു കൊണ്ടിരുന്നു..
വല്ലപ്പോഴും മാത്രം വരികയും പോവുകയും ചെയ്ത കുറച്ചു യാത്രക്കാരും അവിടെ ഒരു മിനുറ്റ് മാത്രം വിശ്രമിക്കാൻ അനുവാദം ലഭിച്ച മൂന്ന് എസ്പ്രെസ്സ് ട്രെയിനുകളും ഒരു കാരണവുമില്ലാതെ നിർത്തിപ്പോയിക്കൊണ്ടിരുന്ന പാസ്സഞ്ചർ ട്രെയിനുകളും മാത്രം സ്നേഹിച്ചിരുന്ന ഒരു റെയിൽവേ സ്റ്റേഷനായിരുന്നത്. സ്റ്റേഷന്റെ അടുത്തുള്ള ചായക്കടയോട് ചേർന്ന കുഞ്ഞുക്കെട്ടിടത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന മുപ്പത് വയസ്സുള്ള അവിവിവാഹിതയായ ഞാൻ അവളെ ശ്രദ്ധിച്ചതിൽ വ്യക്തമായ കാരണമുണ്ടായിരുന്നു...
കഥകൾ മെനയുകയെന്നത് കുറച്ചു വർഷങ്ങളായി എന്റെ വിനോദമാണ്. വെറുതെയിരിക്കുമ്പോൾ കടന്നുപോകുന്ന വ്യക്തികളെയും സാഹചര്യങ്ങളെയും വിലയിരുത്തി എനിക്ക് തോന്നിയത് ചിന്തിച്ചെടുക്കുക എന്ന ഭ്രാന്തമായ സ്വഭാവം ഒരു ലഹരിപ്പോലെ എന്നെ കീഴടിക്കിയ സമയത്താണ് അവളെ കാണുന്നത്. വീടിന്റെ മട്ടുപ്പാവിലിരുന്ന്, റെയിൽവേ സ്റ്റേഷനും അതുവഴി കടന്നു പോകുന്ന ഗ്രാമവാസികളെയും സ്റ്റേഷൻ പരിസരവും തൊട്ടടുത്ത ഓട്ടോസ്റ്റാന്റും വീക്ഷിക്കുക എന്നത് ഒഴിച്ചുകൂടാനാകാത്ത ഒരു ദിനചര്യയായി മാറിക്കഴിഞ്ഞിരുന്നു. ഓഫീസിൽ നിന്നെത്തിയാൽ ഏറെ നേരം കഥകൾ മെനഞ്ഞിരിക്കുമ്പോൾ ഞാനൊരു സ്ത്രീയാണെന്നും യുവതിയാണെന്നും ഒറ്റയ്ക്ക് താമസിക്കുന്നുവെന്നും മറക്കാതെ മറന്നു പോകുമായിരുന്നു.
വിരുദ്ധ സ്വഭാവമുള്ള രണ്ടു വ്യക്തികൾ ചേരുമ്പോൾ , അവർ പോലുമറിയാതെ ഒരേ മനസ്സോടെ ഇടയ്ക്ക്ക്കൊക്കെ ഒന്നുചേരാറുണ്ട്. അത്തരമൊരു നിമിഷത്തിൽ ഒരേ കാഴ്ചകൾ കാണുകയും ഒരേ ചിന്തയിൽ ഹൃദയം കൊരുക്കുകയും ചെയ്യാം.
അങ്ങിനെയെന്തോ ഞങ്ങൾക്കിടയിൽ സംഭവിച്ചതിനാലാകാം അവൾ എന്നെ കണ്ടുപിടിച്ചത്.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മാത്രമല്ല, നല്ല ഇടിയും മഴയുമുള്ള സന്ധ്യയും. മഴയായതിനാൽ ഞാൻ നേരത്തെതന്നെ ഇഷ്ടവിനോദത്തിൽ നിന്നും പിൻവാങ്ങിയിരുന്നു. ഒരു ടെലിവിഷനോ റേഡിയായോ ഇല്ലാത്ത, മൗനം തളം കെട്ടിയ ആ വീട്ടിൽ ഏകാന്തത എന്നെ വലം വെച്ചു നടന്നു. ആ നിശബ്ദതയുടെ താളമാസ്വദിച്ചു അടുക്കളയിൽ ചാരുകസേരയിട്ടു വിശ്രമിക്കുകയായിരുന്നു ഞാൻ. അന്നെനിക്ക് പതിവില്ലാതെ കഠിനമായ വിശപ്പ് തോന്നി. രാവിലെ വച്ച ഇഡ്ഡലിയും സാമ്പാറും കഴിച്ചതിനു പുറമെ അല്പം ചോറും കറിയും കഴിച്ചു എന്റേതായ മനോരാജ്യത്തിൽ മുഴുകിയിരിക്കുമ്പോഴാണ് വാതിലിൽ മുട്ടു കേൾക്കുന്നത്. എന്റെ ഏകാന്തതയ്ക്കും ഞാൻ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനും തടസ്സമാകുമെന്നു ഭയന്ന് കാളിങ് ബെല്ലിനോട് പോലും എനിക്ക് കഠിനമായ വെറുപ്പായിരുന്നു.
ആരാണെന്നും എന്താണെന്നുമുള്ള ഭയം എന്നെ അലട്ടിയില്ല. കാരണം, ഭയപ്പെടുത്താൻ തക്കവിധം രണ്ടുപേരാകും വാതിലിൽ മുട്ടുന്നത്. ഒന്ന്, ഏതെങ്കിലും കള്ളന്മാർ. അവർ മിക്കവാറും മൊത്തം പതിനഞ്ച് പവൻ വരുന്ന സ്വർണ്ണാഭരണങ്ങളാലൊ അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന അൻപതിനായിരം രൂപയാലോ തൃപ്തരായേക്കാം. രണ്ടാമത് വരുന്നത് ഏതെങ്കിലും കാമഭ്രാന്ത് മൂത്ത വികടനാകും. അങ്ങിനെയെങ്കിൽ അയാൾക്ക് വേണ്ടി ഞാൻ ശയ്യ വിരിക്കുകയും ഒരു വേശ്യയുടേത് പോലുള്ള ലാസ്യഭാവങ്ങളോടെ അയാളെ കീഴ്പെടുത്തുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തേനെ.
പ്രതീക്ഷയോടെ വാതിൽ തുറന്ന ഞാൻ ഒരേസമയം അത്ഭുതപ്പെടുകയും ആഹ്ലാദപ്പെടുകയും നിരാശപ്പെടുകയും ചെയ്തു. കാരണം, ആ മഴയിൽ നനഞ്ഞു കുതിർന്ന് എന്റെ അതിഥിയായി എത്തിയിരിക്കുന്നത് അവളാണ്. ആ പെൺകുട്ടി ...
എന്റെ നിരീക്ഷണങ്ങളെല്ലാം ശരിവെക്കും വിധം അവൾ അങ്ങിനെതന്നെയാണ് വന്നത്.
കുഴിഞ്ഞ കണ്ണുകൾക്കപ്പുറം അരപ്പട്ടിണിയുമായി അവളുടെ വരുമാനം കാത്തിരിക്കുന്ന ഒരു വീടും, കുഴമ്പും അരിഷ്ടവും മണക്കുന്ന രണ്ടു വൃദ്ധരും അവളെപ്പറ്റി ഞാൻ സങ്കല്പിച്ച കഥയിൽ തെളിഞ്ഞുവന്നു.
"ആരാ...?"
തികച്ചും അപരിചിതയോടെന്ന പോലെ ഞാൻ ചോദിച്ചു. എനിക്കവളെ അറിയില്ല എന്നതും സത്യം തന്നെയാണല്ലോ
" നിങ്ങൾക്കെന്നെ മനസ്സിലാകാതിരിക്കില്ല..."
ആ മറുപടി ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. യാതൊരു പരിചയക്കുറവുമില്ലാതെ അവൾ എന്റെ വീട്ടിലേക്ക് കയറി.
അവൾ ധരിച്ചിരുന്ന
കറുത്ത സൽവാറിൽ നിന്നും മഴത്തുള്ളികൾ തറയെ പുണരാൻ മത്സരിച്ച് താഴേക്ക് പതിച്ചു കൊണ്ടിരുന്നു...
യാതൊരു മടിയും കൂടാതെ, തറ തുടക്കുന്ന മോബ് സ്റ്റോർ റൂമിൽ നിന്നുമെടുത്ത്, എന്റെ അനുവാദത്തിനോ അഭിപ്രായത്തിനോ കാത്തു നിൽക്കാതെ തറ തുടച്ചുകൊണ്ടവളെന്നിൽ രണ്ടാമത്തെ അത്ഭുതം തീർത്തു.
അവളുടെ ആജ്ഞക്ക് കാത്തുനിൽക്കുന്നത് പോലെ ഞാനൊരു മൂലയ്ക്ക് മാറിനിന്നു. ഏത്ര പെട്ടന്നാണ് സ്വന്തം വീട്ടിലൊരു അതിഥിയായി ഞാൻ മാറിയത്.
എന്റെ ചിന്തകളെ ഭേദിച്ചുകൊണ്ട് അവൾ തുടർന്നു.
"വെറുതേയിരുന്നു കഥകൾ മെനയുക എന്നത് കഴിഞ്ഞ കുറച്ചുനാളുകളായി എന്റെ വിനോദമാണ്.. അങ്ങിനെ ട്രെയിൻ വരാനുള്ള വിരസമായ കാത്തിരുപ്പിനിടയ്ക്ക് എപ്പോഴോ നിങ്ങളെ ഞാൻ ശ്രദ്ധിച്ചത്. ദൂരെ നിന്നും നിങ്ങളെയൊരു പൊട്ടുപോലെ കാണുമ്പോൾ ഞാൻ കുറേകഥകൾ മെനയും.എന്റെ ഒരു കഥയിൽ നിന്നും അടുത്തതിലേക്ക് വർണ്ണചിറകുകളുമായി നിങ്ങൾ പറക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. "
പെട്ടന്ന് എന്തോ ഓർത്തത് പോലെ അവൾ ചാടിയെഴുന്നേറ്റു,
"ചായയാണോ കാപ്പിയാണോ വേണ്ടത്?" എന്ന് ചോദിച്ചു.
"ചായ.."
വയറു നിറയെ ഭക്ഷണം കഴിച്ചു വിശ്രമിക്കുകയായിരുന്ന എനിക്ക് എന്താണ് സംഭവിച്ചതെന്നു മനസ്സിലാകുന്നതിന് മുമ്പേ എന്റേതു മാത്രമായിരുന്ന വീട്ടിൽ ഞാനൊരു അഥിതിയും അവൾ ആതിഥേയയുമായി മാറിക്കഴിഞ്ഞിരുന്നു.
എന്റെ അടുക്കളയുമായി സ്ഥിരപരിചയമുള്ള ഒരാളെന്ന പോലെ, ചായപ്പൊടി സൂക്ഷിച്ചിരുന്ന ആ മഞ്ഞകുപ്പി അവൾ കണ്ടുപിടിച്ചു. പിന്നീട് ഫ്രിഡ്ജിൽ നിന്നും പാൽ പാത്രമെടുക്കുകയും കൃത്യമായ അളവിൽ പഞ്ചസാര ചേർക്കുകയും ചെയ്തുകൊണ്ട് എന്നെ വീണ്ടും അത്ഭുതപ്പെടുത്തി. രണ്ടുഗ്ലാസ്സിൽ ചായ പകർന്ന് ഒന്നെനിക്കും തന്നു.
"നല്ല ചായ.."
അറിയാതെ ഞാൻ പറഞ്ഞു.
"നന്ദി.. എനിക്ക് നിങ്ങളുടെ ഒരു സൽവാർ വേണം. നോക്കു എന്റെ വസ്ത്രം നനഞ്ഞിരിക്കുന്നത്.."
ഞാനെന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ അവളെന്റെ മുറിയിൽ കയറി വാതിലടച്ചു.
എനിക്കേറെ പ്രീയപ്പെട്ട എന്റെ കറുത്ത സൽവാർ അണിഞ്ഞും എന്റെ ടർക്കി കൊണ്ട് തല തുവർത്തിയും അവൾ മുറിയുടെ വാതിൽ തുറന്ന് പുറത്തു കടന്നപ്പോൾ എനിക്ക് ഒരുപാട് ദേഷ്യം തോന്നി. പക്ഷെ അപ്പോഴും പ്രതികരിക്കുകയോ അവളോട് ഇറങ്ങി പോകാൻ പറഞ്ഞു ഒച്ച വെക്കാതിരിക്കുകയോ ചെയ്ത എന്റെ മാനസികാവസ്ഥയിൽ അത്ഭുതവും തോന്നി..
"നോക്കു, ഈ സൽവാറിനോട് എന്റെ ശരീരം എത്ര യോജിച്ചിരിക്കുന്നുവെന്ന്?"
അവളുടെ ചോദ്യം എന്റെ ചിന്തകളെ അവസാനിപ്പിച്ചു. ഞാൻ അവളിലേക്ക് ശ്രദ്ധിച്ചു.. ശരിയാണ്. എന്റെ സൽവാർ എന്നെക്കാൾ അവളെ സ്നേഹിക്കുന്നു.
സ്ത്രീ സഹജമായ അസൂയ എനിക്ക് തോന്നിയോ?
" നീയെന്തിനാ ഇവിടെ വന്നത്"
പെട്ടന്ന് അവളുടെ സാന്നിധ്യത്തിന്റെ ഓർമ്മ വീണ്ടെടുത്തു ഞാൻ ചോദിച്ചു.
" നിങ്ങൾ എന്തിനാണ് എപ്പോഴും എന്നെ ശ്രദ്ധിക്കുന്നത്"
"അത്... കഥകൾ മെനയുക എന്ന വിനോദം എനിക്കുമുണ്ട്. അരപട്ടിണിയായ നിന്റെ വീടും, കുഴമ്പ് മണക്കുന്ന രണ്ട് വൃദ്ധരെയും ഞാൻ കണ്ടുപിടിച്ചു "
"നിങ്ങൾ കഥകൾ മെനയാൻ യാതൊരുവിധ അറിവും പക്വതയുമില്ലാത്ത ഒരാളാണ്. ഇതല്ല എന്റെ കഥ. "
അതിനോടകം
വലിയൊരു ചോദ്യമായി അവളെന്നിൽ നിറഞ്ഞു കഴിഞ്ഞിരുന്നു. എന്റെ പ്രിയപ്പെട്ട വിനോദത്തിൽ ലയിച്ചിരുന്ന ഏതോ രാത്രിയിൽ അവളുമായി ബന്ധപ്പെട്ട് കണ്ട കാഴ്ച ഓർത്തുകൊണ്ട് ഞാൻ അവളോട് ചോദിച്ചു..
"ശരി, നീയെന്തിനാണ് ഫെബ്രുവരി 25 നു രാത്രി ആത്മഹത്യയ്ക്ക് ഒരുങ്ങിയത്?"
"ആത്മഹത്യ ചെയ്യണമെന്നതിനുമപ്പുറം, മരണത്തെ നേരിട്ട് കാണാൻ വേണ്ടിയായിരുന്നു ഞാൻ അന്ന് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. എന്നാൽ
നിങ്ങളുടെ തുറിച്ചുനോട്ടത്തെ ഭയന്ന് ഞാൻ പിൻവാങ്ങുകയായിരുന്നു.. അഞ്ചു വർഷങ്ങൾക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ 2013 ഫെബ്രുവരി 25 നു രാത്രി, എനിക്ക് സംഭവിച്ച ആക്‌സിഡന്റിൽ , എന്നിൽ നിന്നും മറഞ്ഞ ഓർമ്മകളിൽ ഒന്നുപോലും തിരികെയെത്തിയില്ല. എന്റെ സുഹൃത്താണ് പറഞ്ഞത്, മരിക്കുന്നതിന് മുമ്പ് ജനനം മുതലുള്ള കാര്യങ്ങൾ ചലച്ചിത്രത്തിൽ എന്നത് പോലെ തെളിഞ്ഞുവരുമെന്ന്. അങ്ങിനെയെങ്കിൽ ഒരു നിമിഷത്തേക്കെങ്കിലും എന്റെ പൂർവ്വകാലം അറിയണമെന്ന് തോന്നിയതിനാൽ ആത്മഹത്യയ്ക്ക് തീരുമാനിച്ചു. സ്വന്തമായി ഉണ്ടായിരുന്ന അസ്തിത്വം നഷ്ടമാകുന്ന വേദന നിങ്ങൾക്ക് മനസ്സിലാകില്ല. അല്ലെങ്കിൽ സ്വയം തീർത്ത തടവറയിൽ നിങ്ങൾ അറിഞ്ഞില്ലെന്ന് നടിച്ചു."
അത്രയും പറഞ്ഞ അവൾ തേങ്ങിക്കരഞ്ഞു.
"വിചിത്രമായിരിക്കുന്നു"
ഞാനത് പറഞ്ഞപ്പോൾ തീ പാറുന്ന കണ്ണുകളോടെ അവൾ എന്നെ നോക്കി.
"എന്തുകൊണ്ട് നിങ്ങൾക്ക് വിചിത്രമായി തോന്നി? ഒരുപക്ഷേ നിങ്ങൾക്ക് പറയാൻ കഴിയുമോ 2013 ഫ്രൈബ്രുവരി 25 നു മുമ്പുള്ള നിങ്ങളുടെ ഭൂതകാലം ?"
ആ ചോദ്യം എന്നെ തളർത്തി. ഓർക്കാനായി എന്തൊക്കെയോ സമ്മാനിച്ച ഭൂതകാലം മനപൂർവ്വമല്ലെങ്കിലും വിസ്‌മൃതിയുടെ ആഴങ്ങളിൽ ഉപേക്ഷിച്ചപ്പോൾ ഒരിക്കലും കരുതിയില്ല, അതിന്റെ അവശേഷിപ്പുകൾ അഞ്ചു വർഷങ്ങൾക്ക് ശേഷം എന്നെ തേടിയെത്തുമെന്ന്.
ഇടയ്ക്ക് നഷ്ടപ്പെട്ട തന്റേടം വീണ്ടെടുത്തുകൊണ്ട് അവൾ തുടർന്നു.
"എന്റെ ഓർമ്മകൾക്ക് കറുപ്പ് നിറമാണ്. പുകപിടിച്ചു കിടക്കുന്ന, എന്റെ ഭൂതകാലത്തിലെവിടെയോ എനിക്കെന്റെ അസ്തിത്വം ഉപേക്ഷിക്കേണ്ടി വന്നു. അന്നുമുതൽ ഞാൻ കറുത്ത വസ്ത്രങ്ങളാണ് അണിയുന്നത്."
അവളുമായി ബന്ധപ്പെട്ട് ഞാൻ കണ്ട ചിത്രങ്ങൾ എന്റെ തലച്ചോറിൽ കറുത്ത വസ്ത്രങ്ങളണിഞ്ഞു പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു.
ഇതൊക്കെ എന്നോട് പറയാനുള്ള കാരണം തിരക്കാൻ തുനിഞ്ഞ ഞാൻ ചോദിച്ചത് മറ്റൊരു ചോദ്യമാണ്
"നിനക്കെന്താണ് സംഭവിച്ചത്?
" അച്ഛനും അമ്മയും നഷ്ടമായ പതിനഞ്ചു വയസ്സുകാരിയെ ഏറ്റെടുത്ത് ജീവശ്വാസം നൽകിയ എന്റെ മുത്തശ്ശി കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചു. വീണ്ടുമതേ ഏകാന്തത എന്റെ നഷ്ടമായ ഓർമ്മകളിൽ അവ്യക്തമായ ചിത്രങ്ങൾ നൽകി എന്നെ തളർത്തുന്നു. അറിഞ്ഞോ അറിയാതെയോ കാരണമായ നിങ്ങൾക്ക് പോലും കഴിയില്ല അതിന്റെ ഉത്തരം നൽകാൻ.."
അതെന്നെ ഞെട്ടിച്ചു.
അവളുടെ ചോദ്യത്തെ നേരിടാൻ എനിക്ക് കഴിവില്ലായിരുന്നു. എവിടെയൊക്കെയോ മുള്ള് കുത്തികീറുന്ന വേദന. തലച്ചോർ പൊട്ടിപൊളിയുന്ന നീറ്റൽ. ഒന്നിനു പുറകെ ഒന്നായി ഒലിച്ചിറങ്ങിയ രക്തത്തുള്ളികൾ എന്റെ സിരകളെ ഭ്രാന്തു പിടിപ്പിച്ചു. ഞാൻ ഭയന്ന ചോദ്യം അവൾ ചോദിക്കാൻ പോകുന്നുവെന്ന് ഞാൻ കരുതി..അവൾ തുടർന്നു..
"ചികഞ്ഞു ചെന്നപ്പോൾ , എന്റെ ഓർമ്മകൾക്ക് അവ്യക്തമായ ചില രൂപങ്ങൾ സമ്മാനിച്ച അജ്ഞാതയായ വ്യക്തി നിങ്ങളാണെന്നു ഞാൻ അറിഞ്ഞു. ആ നിമിഷം മുതൽ ഇങ്ങിനെയൊരു കൂടികാഴ്ച്ചയ്ക്ക് കാത്തിരിക്കുകയായിരുന്നു . പക്ഷെ, ഒരേ വിധിയുടെ അവശേഷിപ്പുകളിൽ കാലം നമ്മളെ കൊരുത്തപ്പോൾ എന്റെ പക ഇവിടെ നിസ്സഹായമാവുകയാണ് ."
എന്റെ നിശബ്ദതയിൽ ഉത്തരം പറഞ്ഞുകൊണ്ട് അഞ്ചു വർഷങ്ങൾക്കപ്പുറത്തുള്ള ഓർമ്മകൾ ചികയുകയായിരുന്നു ഞാൻ..ഒരിക്കലും സാധ്യമല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ...
അവളുടെയും എന്റെയും നഷ്ടങ്ങൾക്ക് ഞാൻ മാത്രമാണ് കാരണക്കാരി .
"എന്നോട് ക്ഷമിക്കൂ. ആരോ പറഞ്ഞുതന്ന അറിവിൽ നിന്നാണ് അന്ന് ഡ്രൈവ് ചെയ്തത് ഞാനാണെന്നും എന്റെയും നിന്റെയും വേണ്ടപ്പെട്ടവരെ നഷ്ടപ്പെടുത്തിയത് എന്റെ ആശ്രദ്ധയാണെന്നും അറിഞ്ഞത്."
എങ്ങിനെ അത്രയും പറഞ്ഞുവെന്ന് എനിക്കറിയില്ല.
"നിങ്ങളോട് ഞാൻ ഇനിയെന്തു ക്ഷമിക്കാൻ.. ഏകാന്തമായ ഈ ജീവിതം കൊണ്ടും ഒന്നും ഓർമ്മകളിൽ പോലും വീണ്ടെടുക്കാനാകാതെയും നിങ്ങളും ജീവിക്കുകയാണല്ലോ. ഒന്നും ഓർത്തെടുക്കാൻ കഴിയാത്ത ഈ അവസ്ഥ എത്ര ഭീകരമാണെന്നോ. അതേ ഭീകരതയോടെ ,അതേ നിർവ്വികാരതയോടെ നിങ്ങളുമുണ്ടെന്നു ഓർക്കുമ്പോൾ എനിക്ക് ലഭിക്കുന്ന നിർവൃതി തന്നെയാണ് എന്റെ ക്ഷമയും."
അവൾ പറഞ്ഞത് പോലെ സ്വന്തം അസ്തിത്വം,മുറിഞ്ഞുപോയ ഭൂതകാലത്തിൽ എവിടെയും തേടുകയായിരുന്നു ഞാൻ. എത്ര തിരഞ്ഞാലും ഉത്തരം കിട്ടില്ലെന്ന് അറിയാവുന്നതിനാൽ മനപൂർവ്വം അവസാനിപ്പിച്ച തിരച്ചിലിനൊടുവിൽ കുറ്റബോധത്തോടെ ഞാനവളെ നോക്കി.
പക്ഷെ അപ്പോഴേക്കും അവൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. എങ്കിലും ആ പെൺകുട്ടി അവശേഷിപ്പിച്ച മായിക വലയത്തിൽ ബന്ധനസ്ഥയായി അവൾക്ക് പിറകെ ഞാനുമിറങ്ങി.പക്ഷേ, ലക്ഷ്യം കാണാത്ത ആ യാത്രയിൽ ഞങ്ങൾ രണ്ടുപേരും തേടിയത് ഒരേ നിമിഷം തന്നെയായിരുന്നു.. ഒരേ ഉത്തരമായിരുന്നു..
(അവസാനിച്ചു)
അശ്വതി അരുൺ
06/08/2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo