Slider

ഒറ്റക്കൊലുസ്‌*

0
Image may contain: Shabna Shabna Felix, smiling, closeup

"നീ ഇതു എന്തു നോക്കുവാ?"
ചുമരിൽ തൂക്കിയ ചിത്രത്തിൽ കണ്ണുകൾ ഉടക്കിയപ്പോഴാണ് പിന്നിൽ നിന്നും ആ ചോദ്യം ഉയർന്നത്..
"ഒന്നുമില്ലെടീ.. ചുമ്മ , ഈ ചിത്രം .. "വാചകം പൂർത്തികരിക്കാതെ അവളുടെ കണ്ണുകൾ വീണ്ടും ചുമരിലേക്കു നീണ്ടു..
അവളുടെ ദൃഷ്ടിക്കു അകമ്പടി സേവിച്ച്‌ രേണുവിന്റെയും കണ്ണുകൾ അങ്ങോട്ടു പാഞ്ഞു..
,"ഓ.അതോ , അതൊരു പഴയ പെൻസിൽ ഡ്രോയിങ്..നീ ഈ ചായ കുടിച്ചേ..ചൂടാറും മുന്നേ.."കയ്യിലിരുന്ന ചായക്കപ്പു സംഗീതയുടെ കയ്യിലേക്ക് വെച്ചു കൊടുത്ത് റിങ് ചെയ്തിരുന്ന ലാൻഡ് ഫോണിന്റെ അരികിലേക്ക് രേണു പതിയെ നീങ്ങി..
രണ്ട് കരിവണ്ടുകൾ മൂളി കൊണ്ട് അവിടമാകെ പറന്നു നടന്നു.
സംഗീതയുടെ കണ്ണുകൾ അപ്പോഴും ആ മുറിയിലാകെ ഓർമകളെ തിരക്കി പരതി നടന്നു..
പ്ലാസ്റ്റിക് കയർ കോർത്ത സെറ്റിയിൽ നിറം മങ്ങിയ ചുമന്ന കുഷ്യൻ..മുറിയുടെ മധ്യത്തിലായി വലിയ റൗണ്ട് മേശ..
അടുക്കളയിൽ നിന്നും ഉയരുന്ന എണ്ണ പുരട്ടി ചുട്ടെടുത്ത മൊരിഞ്ഞ ദോശയുടെ മണം , രേണുവിന്റെ ചേച്ചിയുടെ കാച്ചെണ്ണ പുരട്ടി അരയോളം നീണ്ടു കിടന്ന മുടിയുടെ ഗന്ധം..എല്ലാം അന്നത്തെ പോലെ ഇന്നും, സീലിംഗിൽ കറങ്ങി കൊണ്ടിരിക്കുന്ന ഫാനിൽ തട്ടി അവിടമാകെ നിറഞ്ഞു നിന്നു.
പക്ഷെ ഈ വീട് .. ഇങ്ങിനെയായിരുന്നുവോ?
പുറത്തെ കിളിക്കൂട്ടിലെ ലവ്ബേർട്സിന്റെ
കലപില സ്വരത്തിനോടൊപ്പം രേണുവിന്റെയും ചേച്ചിയുടെയും കളിച്ചിരികൾക്കും രേണുവിന്റെ കാലിലെ പാദസ്വരത്തിന്റെ മണികിലുക്കത്തിനും
പകരമായി , അച്ഛന്റെയും അമ്മയുടെയും മാലയിട്ട ഫോട്ടോകൾ, ആ വീടിനെ മരണ വീടെന്നവണ്ണം പ്രതിഫലിപ്പിച്ചു കൊണ്ടിരുന്നു.
വിവാഹം കഴിഞ്ഞു ഈ സ്ഥലത്തു താമസം തുടങ്ങിയപ്പോൾ, ഈ വീടിനു മുന്നിലൂടെ കടന്നു പോകുമ്പോഴൊക്കെ കൊതിച്ചു, ഈ വീട്ടിൽ അവൾ ഉണ്ടായിരുന്നുവെങ്കിൽ..!
ആദ്യമായി കോളേജിലേക്കുള്ള വഴിയിൽ ബസ്സിറങ്ങി നടക്കുമ്പോഴാണ് പിന്നിൽ നിന്നും ഉയർന്ന ശൂ ശു..വിളി കേട്ടു തിരിഞ്ഞു നോക്കിയത്..
തിരഞ്ഞു നോക്കിയ മാത്രയിൽ തന്നോടൊപ്പം എത്താൻ ഓടിവന്ന കാലടികൾക്കൊപ്പം ഉയർന്നു കേട്ട മണികിലുക്കം... അവളുടെ പാദസരകിലുക്കം..
ഓടിവന്നു കൈ തന്നു ഒപ്പം കൂടിയപ്പോഴറിഞ്ഞില്ല പിന്നീടങ്ങോട്ടുള്ള മൂന്നുവര്ഷങ്ങളിൽ താനും അവളും വേര്പിരിയാത്ത നിഴലുകളായി ഒട്ടിച്ചേരുമെന്ന്!
അവിടവിടങ്ങളിൽ നിന്നുമുയരുന്ന കൂക്കി വിളികൾക്കും കമെന്റ്ടിക്കും മറുചോദ്യമെറിഞ്ഞും ക്ലാസ്സുമുറിയിൽ ഓടിനടന്നു കഥകൾ പറഞ്ഞും രണ്ടാഴ്ച്ചക്കകം അവളാ കോളേജിലെ താരമായി കഴിഞ്ഞിരുന്നു..
ഇലക്ഷൻ വേളയിൽ, മാറി മാറി വന്നു ക്ലാസ്സ്മുറികളിൽ വോട്ടു പിടിക്കാൻ എത്തിയ കുട്ടിനേതാക്കൾ.. കോളേജിലെ വിദ്യാർത്ഥിയല്ലാതിരുന്നിട്ടു കൂടി, വാക്കുകളിൽ തീപ്പൊരി ചിതറി , എതിർപാർട്ടിയുടെ കുറ്റങ്ങൾ എണ്ണിയെണ്ണി പറയാൻ എത്തിയ, വെള്ളമുണ്ടും ഷർട്ടും ധരിച്ചു ക്ലാസ്സിൽ എത്തിയ പൂച്ച കണ്ണുള്ള നേതാവിനോടും അവൾ തട്ടി കയറി
മുഖത്തടിയേറ്റ പോലെ അണികൾ... ആദ്യവര്ഷകുട്ടികളുടെ ഇടയിൽ നിന്നും ഉയർന്ന ഒരു പെണ്കൊടിയുടെ സ്വരം.
നിമിഷനേരത്തിൽ അവൾക്കും തനിക്കും ചുറ്റും കൂടിയ ഈച്ചകൂട്ടം ..അണികൾ.!
ചോദ്യങ്ങൾ...മറുചോദ്യങ്ങൾ..
ഒടുവിൽ എല്ലാവരെയും തട്ടി മാറ്റി കൊലുസിട്ട അവളുടെ കാലുകൾ ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി..
ഭയന്നു വിറച്ചിരുന്നു പോയ തന്നെ നോക്കി
നേതാക്കൾ ചൂണ്ടുവിരൽ ഉയർത്തി..
പക്ഷേ ഒന്നും സംഭവിച്ചില്ല..
അവൾ അവരെയോ അവർ അവളെയോ കയ്യിലെടുത്തിരിക്കണം...മൂന്നു വർഷം ആ ക്യാമ്പസിൽ , അവളുടെ പാദസരങ്ങളിലെ മുത്തുമണികൾ പരസ്പ്പരം അങ്കംകോർത്തു ശബ്ദമുണ്ടാക്കി ..വാകമരച്ചുവടുകളിൽ അവളുടെ പൊട്ടിച്ചിരികൾ അലടയിച്ചു ചെന്നു , ചുമന്ന പൂക്കളെ താഴോട്ടു വീഴ്ത്തി..അതിൽ ചവിട്ടി കുറെ ഹൃദയങ്ങൾ..
'പ്രണസഖി ഞാൻ വെറുമൊരു പാട്ടുകാരൻ..'എന്ന ഗാനം പാടി നടന്നു.
പിന്നീട് എന്തിനാണവൾ ഒരു ചോദ്യചിഹ്നം എറിഞ്ഞു തന്നു കോളേജ് വിട്ടത്?നിഴലായ തന്നോട് പോലും പറയാതെ.? പക്ഷെ പിന്നീട് ഒന്നറിഞ്ഞു, പോകുമ്പോൾ അവൾ തനിച്ചായിരുന്നില്ലയെന്ന്.. അവളുടെ വയറ്റിൽ ഒരു ഭ്രൂണം കൂടി ഉണ്ടായിരുന്നുവെന്ന്..
റിസീവർ താഴെ വെച്ചു രേണു പതിയെ സംഗീതയുടെ അടുത്തു വന്നിരുന്നു. അവളുടെ ചലനത്തിൽ മണികളുടെ പൊട്ടിച്ചിരികളില്ല..മുഖത്തു ഖനീഭവിച്ച വിഷാദമോ ഭയമോ , അവളുടെ ചലനത്തെ പോലും മരവിപ്പിക്കുന്നു.
ഭിത്തിയിൽ തൂക്കിയ കുഞ്ഞിന്റെ ഫോട്ടോ നോക്കി സംഗീത പെട്ടെന്ന് ചോദിച്ചു..
"അവനു അറിയുമോ അവൻ നിന്റെ മോൻ ആണെന്ന്?"
സംഗീതയുടെ അപ്രത്യക്ഷിതമായ ആ ചോദ്യം കേട്ട് രൂക്ഷമായി അവളൊന്നു നോക്കി. പിന്നെ കണ്ണുകൾ താഴ്ത്തി പറഞ്ഞു
"ഇല്ല.. പറയില്ല. അവൻ അനാഥനാണ്.."
"വട്ടാണോ രേണു നിനക്കു? അമ്മയുള്ളപ്പോൾ ഒരു കുട്ടി അനാഥനാവുക? .എത്ര ക്രൂരമാണ് നിന്റെ മനസ്സു? ഒരു കുട്ടി ഇല്ലാത്തതിന്റെ വേദന അതു നിനക്കു പറഞ്ഞാൽ മനസ്സിലാവില്ല. ഞാൻ ഇന്ന് അനുഭവിക്കുന്ന വേദന .! "
സംഗീത പൊട്ടിത്തെറിച്ചു.
"പിന്നെ ഞാൻ എന്തു വേണം സംഗീത.. ?ഞാൻ അമ്മയെന്നറിഞ്ഞാൽ ഒരുനാൾ അവൻ അവൻറെ അച്ചനെ തിരക്കും...അവനോടു പറയണോ അവൻ തന്ത ഇല്ലാത്തവൻ ആണെന്ന്.. അവന്റെ അമ്മ പിഴച്ചു പെറ്റതാണെന്ന്!"
"മറിച്ച് ആണെങ്കിലോ രേണു..? അവൻ അവൻറെ മാതാപിതാക്കളെ തേടി പോകില്ലേ ഒരുനാൾ..? അതുമല്ലെങ്കിൽ അയാൾ നിന്നെ തേടി വരില്ല എന്നുണ്ടോ? ഒടുവിൽ സത്യം അറിയുമ്പോൾ അമ്മ എന്ന സ്ഥാനം മറച്ചു വെച്ചു പോറ്റമ്മയായി വേഷമാടിയ നിന്നോട് അവൻ പൊറുക്കുമോ രേണു?"
"അയാൾ ഇതൊന്നും അറിഞ്ഞിട്ടില്ലായിരുന്നു. ഞാൻ അയാളെ പിരിയുമ്പോൾ എനിക്കും അറിയില്ലായിരുന്നു എന്റെ വയറ്റിൽ അയാളുടെ ഭ്രൂണം വളരുന്നുണ്ടെന്ന്..അയാളെ തിരക്കി ചെന്നപ്പോഴേക്കും അയാൾ വിവാഹിതനായിരുന്നു.ഗർഭിണിയായ മോളേയും കൊണ്ടു കൊൽക്കത്തക്കു വണ്ടി കേറിയ എന്റെ അച്ഛനും അമ്മയും കഴിഞ്ഞ മാസം ഞങ്ങളെ വിട്ടുപോയി..
ഒരപകടത്തിൽ..ഇനി എനിക്കും ചേച്ചിക്കും ഇവൻ മതി."
"അയാൾ ഇപ്പോൾ എവിടെയാണ് എന്നറിയുമോ?"
രേണു ഒരു പകപ്പോടെ അവളെ നോക്കി.. വീണ്ടും തലതാഴ്ത്തി. തലയാട്ടി, വിറയലോടെ പറഞ്ഞു
"ഇല്ല.."
മുറിയിൽ മണ്ടി നടന്ന വണ്ടിലൊരെണ്ണം ഫാനിൽ തട്ടി തലയടിച്ചു രേണുവിന്റെ മടിയിൽ വീണു. അവളതിനെ ജനലിലൂടെ വലിച്ചു പുറത്തേക്കു കളഞ്ഞു.
പുറത്ത് ഒരു വണ്ടി വന്നു ഹോണ് മുഴക്കി. അതിന്റെ സ്വരം കെട്ടിട്ടാവണം മുറിയിൽ നിന്നും ഒരു തല പുറത്തു വന്നത്... രേണുവിന്റെ ചേച്ചി!
വാരാന്ത്യപതിപ്പിന്റെ മുഖചിത്രത്തിൽ ഒരുകാലത്തു ചിരി തൂകി നിന്നവൾ.. ചൊവ്വയുടെ അപഹാരത്തിൽ മങ്ങിപ്പോയ മുഖവും പേറി..
ഏഴു വയസ്സുകാരൻ കുട്ടി കഴുത്തിൽ വാട്ടർബോട്ടിലും തൂക്കി അകത്തേക്കു കയറിവന്നു..
"ഇതേ എന്റെ ക്ലാസ്‌മേറ്റാ..അടുത്തു തന്നെയാ ആന്റി താമസിക്കുന്നേ."അവനെ ചേർത്തു പിടിച്ചു ഉമ്മ വെച്ചു രേണു പറഞ്ഞു..
രേണുവിന്റെ കയ്യിൽ നിന്നും കുതറിയോടി അവൻ രേണുവിന്റെ ചേച്ചിയുടെ അരികിൽ പോയി കഥ പറയാൻ തുടങ്ങി.
സംഗീത പതിയെ എഴുന്നേറ്റു.. അവന്റെ അടുത്തു ചെന്നു. കവിളിൽ ഉമ്മ വെച്ചു..
തന്റെ രേണുവിന്റെ മോൻ..!
രേണുവിനോട് യാത്ര പറഞ്ഞിറങ്ങാൻ നേരം സംഗീതയുടെ കാലിലെ പാദസരങ്ങൾ വെറുതെ ഒച്ചയുണ്ടാക്കി..
"നീയും ..ഇട്ടോ? "ഒരു ചിരിയോടെ രേണു അവളുടെ കാലിലേക്ക് നോക്കി ചോദിച്ചു.
"എനിക്കിഷ്ടമല്ലായിരുന്നു. പിന്നെ സേതുവിന് വല്ലാത്ത ഭ്രമമാണ് ഈ കിലുക്കത്തിനോട്.."കാലിൽ ചെരുപ്പുകൾ തിരുകി അവൾ പറഞ്ഞു.
യാത്ര പറഞ്ഞിറങ്ങാൻ നേരം പഴയ ആ വീടിന്റെ ചുമരിലെ ഒരാണിയിൽ തട്ടി അവളുടെ വലതുകൈ കോറിയത് വീട്ടിൽ ചെന്ന് കേറിയപ്പോഴാണ് അവൾ കണ്ടത്..
അന്ന് രാത്രി അവളുടെയും സേതുവിന്റെയും ഇടയിൽ മൂന്നാമതൊരാൾ കടന്നു വന്നു .രേണു!
അയാളുടെ നെഞ്ചിൽ തല വെച്ചു അവൾ പറഞ്ഞു കൊണ്ടേയിരുന്നു..
കൂട്ടുകാരിയുടെ പഴയ കഥകൾ, നിഴൽ പോലെ കൂടെ നടന്നിട്ടും തന്നെ ഒളിപ്പിച്ചു വെച്ച പ്രണയം, ഭ്രൂണം, സൗഹൃദം എന്ന വാക്കിനോട് വെറുപ്പ് തോന്നിയ നാളുകൾ, എന്നിട്ടും തനിക്ക് അവളോട്‌ തോന്നിയ മമത.. സ്നേഹം...
അവളുടെ സംസാരത്തിനു മുഴുവൻ അയാൾ ചെവിയോർത്തു.ഇടക്ക് മൂളി..
പിന്നീടെപ്പോഴോ ഉറക്കത്തിലേക്ക്..
ഉറക്കത്തിൽ അവളാ ചിത്രം വീണ്ടും കണ്ടു. രേണുവിന്റെ വീട്ടിലെ ചുമരിലെ ചിത്രം .
ഒറ്റക്കൊലുസിട്ട ഒരു പെണ്കുട്ടിയുടെ ചിത്രം... ആ ചിത്രത്തിൽ നിന്നും ആ പെണ്കുട്ടി ഇറങ്ങി വന്നു അവളെ നോക്കി പുഞ്ചിരിച്ചു.. ചിരിച്ചു കൊണ്ട് അവളുടെ തലയിൽ തടവി കൊണ്ടിരുന്നു. പിന്നെ പതിയെ അവളുടെ കാലിലെ ഒരു കൊലുസൂരി ഓടിയകന്നു. .പിന്നാലെ അവളും ഓടി.. ഓടിയോടി തളർന്നവളെ താങ്ങാൻ രണ്ടു കൈകൾ നീണ്ടു വന്നു ..അയാൾക്കും പഴയ പൂച്ചക്കണ്ണന്റെ മുഖമായിരുന്നു. തന്റെ സേതുവിന്റെ മുഖം..അയാളുടെ ഇടം കയ്യിൽ ആരോ ഉണ്ടായിരുന്നു.. അതൊരു കുട്ടിയായിരുന്നു... അവരെല്ലാം കൂടി അവൾക്കു ചുറ്റും നിന്നു പൊട്ടിച്ചിരിച്ചു..
ചെവി പൊത്തികൊണ്ടു സംഗീത കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റു.. അവളുടെ കൊലുസിന്‌ വേണ്ടി , മിഴികൾ കാലുകളിലേക്ക് നീണ്ടുചെന്നു.
നീണ്ടു , വിളർത്ത കാൽവണ്ണയിൽ ഒന്നിൽ മാത്രം , ഒരെണ്ണം ചേർന്നു കിടന്നിരുന്നു..ഒന്നെവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.. രേണുവിന്റെ വീട്ടിൽ നിന്നുള്ള വഴിയിലെവിടെയോ..

By: Shabana Felix
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo