Slider

ആന്റോ എന്ന മുക്കുവൻ (കഥ):

0
Image may contain: drawing
ആന്റോയുടെ മനസ്സിലെ സാന്റിയാഗോയുടെ മുഖത്തിന് എന്നും ഹെമിങ് വേയുടെ മുഖത്തോട് സാമ്യമായിരുന്നു. രാത്രി പ്രക്ഷുബ്ദമായ കടലിന് മുകളിൽ ആർത്തിരമ്പുന്ന മഴയിൽ കൊള്ളിയാൻവെളിച്ചത്തിൽ സാന്റിയാഗോയെ ആന്റോ കാണാറുണ്ട്! അതു തന്റെ തോന്നലാണെന്ന് അവനറിയാം. ചിലപ്പോഴെല്ലാം സാന്റിയാഗോക്ക് ക്രിസ്തുവിന്റെ മുഖമാണന്ന് അവന് തോന്നാറുണ്ട്.
കുട്ടിക്കാലത്ത് അപ്പൻ പറഞ്ഞു കൊടുത്ത കഥയായിരുന്നു സാന്റിയാഗോയുടെത്. അപ്പൻ പറഞ്ഞ കഥയിൽ സാന്റിയാഗോ ഇച്ഛാശക്തിയുടെ പ്രതീകമായിരുന്നു. വളർന്നപ്പോൾ ഹെമിങ് വേയുടെ ആത്മഹത്യയുമായി സാന്റിയാഗോയെ അവൻ താരതമ്യം ചെയ്തു. അങ്ങനെ നിരന്തരാധ്വാനത്തിലൂടെ നേടിയതെല്ലാം അവസാനം അനുഭവിക്കാനോ നിലനിർത്താനോ സാധിക്കാതെ അർത്ഥശൂന്യമായി തീരുന്ന ജീവിതത്തിന്റെ പ്രതീകമായി സാൻറിയാഗോ മാറി.
ഉൾക്കടലിൽ ചൂണ്ടയിൽ മത്സ്യം കുരുങ്ങുന്നതും കാത്ത് തന്റെ തോണിയിൽ വിശ്രമിക്കുമ്പോൾ ആന്റോ ഉറക്കെയുറക്കെ "സാന്റിയാഗോ" യെന്ന് നീട്ടി വിളിക്കും. അതിന്റെ പ്രതിധ്വനി കേൾക്കുമ്പോൾ ആന്റോ ആഹ്ലാദ ചിത്തനാകും.
ഉൾക്കടലിൽ ഓരോ ചെറുശബ്ദത്തിനും പ്രതിധ്വനിയുണ്ട്. അത് കടൽ പക്ഷികളുടെ കരച്ചിലാകാം. പങ്കായം വെള്ളത്തിൽ വീഴുന്ന ശബ്ദമാകാം. ചിലപ്പോൾ മേൽ തട്ടിൽ വന്ന ശേഷം മുങ്ങാംകുഴിയിടുന്ന മത്സ്യങ്ങളുടെ ഇരമ്പലാകാം. അതെല്ലാം തിരകളുടെ ശബ്ദം പോലെ ചിരപരിചിതമാണ്. എന്നാൽ സാന്റിയാഗോ എന്ന വിളിയുടെ പ്രതിധ്വനി എത്രവട്ടം കേട്ടിട്ടും പുതുമയുള്ളതായിരുന്നു.
അതുകൊണ്ട് ഇടക്കിടെ കടലിൽ അവൻ നീട്ടി വിളിക്കും: "സാന്റിയാഗോ... സാന്റിയാഗോ... "
അമേരിക്കയിലെവിടെയോ ഇരുന്ന് സാന്റിയാഗോയ്ക്ക് ജന്മം നൽകിയ ഹെമിങ് വേ ഒരിക്കലെങ്കിലും ചിന്തിച്ചു കാണുമോ; പതിറ്റാണ്ടുകൾ കഴിഞ്ഞ് കേരള തീരത്തെ ഒരുൾക്കടലിൽ ആ നാമം പ്രതിധ്വനിക്കുമെന്ന് ?!
അങ്ങനെയൊന്നും ആന്റോ ചിന്തിച്ചിട്ടില്ല. അവന്റെയുള്ളിൽ, കർത്താവായ യേശുവിനെ പോലെ തന്നെ തലക്കു ചുറ്റും പ്രകാശവലയമുള്ള ഒരു ചിത്രമാണ് സാന്റിയാഗോയുടേതും.
അവൻ ഫോട്ടോകളിൽ കണ്ടിട്ടുള്ള ഹെമിങ് വേയുടെ മുഖത്തോട് സാമ്യമുള്ള തലക്കു ചുറ്റും പ്രകാശിക്കുന്ന ഒരു മുഖം!
രാത്രിയിലെ കൊള്ളിയാൻ വെളിച്ചത്തിൽ മാത്രമല്ല; അങ്ങകലെ മഞ്ഞ് മൂടിയ സഹ്യപർവ്വതങ്ങളുടെ വിദൂര കാഴ്ചക്കൊപ്പവും ആന്റോ സാൻറിയാഗോയെ കാണാറുണ്ട്. വേനൽകാലത്ത് മഞ്ഞ് മാറി സഹ്യമലനിരകൾ ദൃശ്യമാകും. ഉൾക്കടലിലിരുന്ന് കാണുന്ന ആ വിദൂരക്കാഴ്ച ചിരപരിചിതമായി കഴിഞ്ഞു.
ചിലപ്പോൾ രാത്രികളിൽ ദിശയറിയുന്നതിനും കടലിന്റെ സ്വഭാവമറിയുന്നതിനും സമയമറിയുന്നതിനും മറ്റും ആശ്രയിക്കുന്ന വിവിധ നക്ഷത്രങ്ങൾക്കിടയിൽ സാന്റിയാഗോയുടെ മുഖം തിരയും! പലതരം പേരുകളുള്ള "വെള്ളി"യെന്ന് വിളിക്കുന്ന ആ വിവിധയിനം നക്ഷത്രങ്ങളെ കുറിച്ച് പ്രായവും പരിചയസമ്പത്തുമുള്ള മുക്കുവരിൽ നിന്ന് ആന്റോ പഠിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതലേ വെള്ളികൾക്കിടയിൽ സാന്റിയാഗോയുടെ മുഖം തിരയുന്ന ആന്റോ അവിടെയും അതു കണ്ടെത്തി..., തന്റെ തോന്നലാണെന്ന തിരിച്ചറിവോടെ തന്നെ!
--ശുഭം --
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo