നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#രണ്ടച്ഛൻമാർ

--------------------------
ഒരിക്കൽ കൂടി വാതിലിലെ പഴുതിലൂടെ അയാൾ അകത്തേക്കെത്തി നോക്കി.കുറേയധികം വയറുകളുടെ ഇടയിൽ ഉറങ്ങും പോലെ കിടക്കുകയാണ് .മുടി മൊത്തം പൊഴിഞ്ഞ്...കവിളൊട്ടി...അച്ഛാ എന്നു വാ തോരാതെ വിളിച്ച് പുറകെ നടന്നിരുന്ന പൊന്നുമോൾ...അയാൾക്ക് ഹൃദയത്തിലൂടെ കൊള്ളിയാൻ പാഞ്ഞു...രണ്ടാഴ്ച്ചയായി
വെന്റിലേറ്ററിലാണ്.കീമോയുടെ ആവർത്തനങ്ങൾ താങ്ങാനുള്ള ശക്തി പൂർണ്ണമായും ശരീരത്തിനു നഷ്ടപ്പെട്ടിരിക്കുന്നു.അയാൾ ആയാസപ്പെട്ട് കാലുകൾ നീട്ടി വെച്ച് അടുത്തുള്ള കസേരയിലേക്കിരുന്നു.നെഞ്ചു തടവിക്കൊണ്ട് ചാഞ്ഞിരുന്ന് പതിയെ കണ്ണടച്ചു.
......
ഓരോ കാൽവെപ്പിലും ഉള്ളിലെ പക കനൽ പോലെ എരിഞ്ഞു.വലതു കൈ മടിക്കുത്തിലെ കത്തിയിൽ അമർന്നു.പുതിയ കത്തി...പണിയിക്കാൻ കൊടുത്തിട്ട് കുറേ നാളായിരിക്കുന്നു...കൊല്ലന്റെ തിരക്കു തീർന്നു പണിതു തുടങ്ങുമ്പോഴേക്ക് വാങ്ങണം എന്ന തോന്നലില്ലാതെയായി.അങ്ങനെ കിടന്നു.ഇന്ന് ചായക്കടയിൽ നിന്നു നേരെ അയാളുടെ വീട്ടിലേക്കാണ് കാലുകൾ ചലിച്ചത്.ഒന്നുകൂടി പഴുപ്പിച്ച് അടിച്ചൊതുക്കി മൂർച്ച കൂട്ടി തന്നു അയാൾ...കൊള്ളാം,കാശു മുതലാകാൻ മാത്രം മൂർച്ചയുണ്ട്.
അയാൾ ആകാശത്തേക്കു നോക്കി...പൂർണ്ണചന്ദ്രൻ അയാൾക്കൊപ്പം തന്നെയുണ്ട്.നല്ല തെളിഞ്ഞ ആകാശം .തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങൾ...
'എവിടം വരെയായി ഒരുക്കങ്ങൾ...നാളെയല്ലേ മോൾടെ കല്ല്യാണം? '
തൊണ്ടയിലേക്കിറങ്ങിയ ചായയേക്കാൾ പൊള്ളിക്കുന്ന ചോദ്യം...ചുറ്റുമിരിക്കുന്ന മുഖങ്ങളിൽ ഒളിപ്പിച്ചൊതുക്കിയ പരിഹാസച്ചിരി.
'എന്താ പ്പോ ഇത്രയ്ക്കങ്ങൊരുങ്ങാൻ...നാട്ടുകാരുടെയല്ലേ ഉത്തരവാദിത്തം...ന്നാലും മിണ്ടാപ്പൂച്ചേ പോലിരുന്ന പെണ്ണല്ലാരുന്നോ...ഇങ്ങനെ ഒരുമ്പെട്ടിറങ്ങൂന്ന് ആരെങ്കിലും വിചാരിച്ചോ'
'നിങ്ങളെന്തറിഞ്ഞിട്ടാ കണാരേട്ടാ, കേശവേട്ടന്റെ കൈയിലിനി കുറേ തറവാട്ടുമഹിമയേ ഇരിപ്പുള്ളൂന്ന് അവൾക്കറിയാം.അവളു ബുദ്ധിമതിയാ.ജാതീൽ താണാലെന്താ പുളിങ്കൊമ്പല്ലേ...'
കൂട്ടച്ചിരി...ചായ തൊണ്ടയിൽ നിന്നിറങ്ങാതെയായി.
'ന്നാലും അടിയാച്ചെക്കന്റെ കുടീല് മോളു കഴിയണത് കണ്ണിൽ കണ്ടു ജീവിക്കേണ്ടി വരുവാന്നെച്ചാ അതും ഒരു ഭാഗ്യാണേ അല്ലേ സേത്വേ...'
'ഒന്നു നിർത്തുന്നുണ്ടോ ,ഒരാളെ ഇങ്ങനിട്ട് നീറ്റണോ...നിങ്ങളുടെയൊക്കെ വീട്ടിലും വളർന്നു വരുന്നില്ലേ പെങ്കുട്ട്യോള്.ആർക്ക് എന്താ വെച്ചിരിക്കണേന്ന് ആരു കണ്ടു?'
'അതിനിപ്പോ സെയ്താലിക്ക നെഞ്ചു പതയ്ക്കണ്ട.ഞങ്ങടെ പെങ്കുട്ട്യോളെ നല്ല ചൊല്ലുവിളീലാ വളർത്തണേ.ഇല്ലിക്കാട്ടിൽ കഴിയണോൻ വിളിച്ചാലൊന്നും അവരിറങ്ങി പോവൂല്ല'
പകുതി കുടിച്ച ചായഗ്ളാസ് താഴെ വച്ച് എണീറ്റു.
'ഹ! അവിടിരുന്നു ചായ കുടിക്ക് കേശവാ...'
'വേണ്ട സെയ്തേ ,പോട്ടെ , അവൾക്കു വേണ്ടി പണിയിപ്പിക്കാൻ കൊട്ത്തിട്ട്ണ്ട് ഒരൂട്ടം.അത് വാങ്ങണം'
കാശു കൊടുത്ത് ഇറങ്ങി നടക്കുമ്പോൾ പറഞ്ഞു.
'കണ്ടോ,അപ്പോ ഒക്കെ അറിഞ്ഞു വെച്ചിട്ടന്നെയാ.ഒത്തുകളിയായിരിക്കും.നാട്ടുകാരാ മണ്ടമ്മാര്.അമ്പലത്തിൽ വെച്ച് കല്യാണം.നാട്ടുകാരുടെ ഉത്തരവാദിത്തത്തില് ...ഒരു കല്യാണം നടത്താനൊക്കെ ഇപ്പോ ന്താ ചെലവ്...കാഞ്ഞ ബുദ്ധി തന്നെയാണേ'
നടക്കുന്ന വഴിയിലും കാതുകളിലേക്കെത്താൻ മാത്രം ഉറക്കെയായിരുന്നു ആ വാക്കുകളും പുറകെയുയർന്ന കൂട്ടച്ചിരിയും.
......
അയാളൊന്നു മയങ്ങിപ്പോയിരുന്നു.നേഴ്സ് തട്ടി വിളിച്ചു.
പതിയെ കണ്ണു തുറന്നു.
'ഡോക്ടർ മുറീലേക്കൊന്നു ചെല്ലാൻ പറഞ്ഞു.
പിടഞ്ഞെഴുന്നേറ്റു.മുഖമൊന്നമർത്തി തുടച്ച് ഡോക്ടറുടെ മുറി ലക്ഷ്യമാക്കി നീങ്ങി.ഒരു മാസത്തിലധികമായുള്ള ആശുപത്രി വാസം പ്രായം വല്ലാതെ കൂട്ടിയത് പോലെ.മനസ്സും ശരീരവും ഒരു പോലെ തളർന്നിരിക്കുന്നു.
വാതിലിൽ ചെറുതായൊന്നു തട്ടി.
'വന്നോളൂ'
ഡോക്ടറുടെ മുഖത്ത് സാധാരണയിൽ കവിഞ്ഞ ഗൗരവം.
'ഇരിക്കൂ'
പരവേശത്തോടെയാണ് കസേരയിലേക്കിരുന്നത്.അത് ശ്രദ്ധിച്ചത് കൊണ്ടാവണം ഡോക്ടർ ഒരു ഗ്ളാസിൽ വെള്ളം പകർന്നു നീട്ടി.
'ഹരിദാസിന് ബന്ധുക്കളാരുമില്ലേ സഹായത്തിന്?'
'ഉണ്ട് ,നാട്ടിലാ...ലെന പോയതിൽ പിന്നെ അത്യാവശ്യം അടുപ്പമുണ്ട് അത്രേയുള്ളൂ.'
'ഓ,മിശ്രവിവാഹമായിരുന്നു അല്ലേ...ഭാര്യ മരിച്ചിട്ടിപ്പോ...'
'അഞ്ചു വർഷം,അവൾ പോയതോടെയാ മോൾക്കും...'
അയാളുടെ വാക്കുകൾ ചിതറി.സഹതാപത്തോടെ മനു അയാളെ നോക്കി.താൻ പറയാൻ പോകുന്ന കാര്യം ആ മനുഷ്യനെ തകർത്തു കളയും.പക്ഷേ എന്തു ചെയ്യാം.ഒരു ഡോക്ടർ ഇങ്ങനെ എത്രയോ വികാരനിർഭരമായ നിമിഷങ്ങൾക്കു സാക്ഷ്യം വഹിക്കേണ്ടിയിരിക്കുന്നു.
'ഞാൻ വിളിപ്പിച്ചത് എന്താന്നു വെച്ചാ... മണിക്കുട്ടിയുടെ ശരീരം പൂർണ്ണമായും നിർജീവമാണ് ഇപ്പോൾ.രണ്ടു ദിവസം മുൻപേ ഞാൻ സൂചിപ്പിച്ചിരുന്നല്ലോ.വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസിക്കുന്നു എന്നു മാത്രമേയുള്ളൂ...'
മനു ഒന്നു നിർത്തി.ഹരിദാസിന്റെ മുഖഭാവം ശ്രദ്ധിച്ചു.അയാൾ താഴോട്ടു നോക്കി അനങ്ങാതിരിക്കുകയാണ്.മനു എഴുന്നേറ്റ് അയാൾക്കടുത്തേക്കു ചെന്നു.വലതുകൈ അയാളുടെ തോളിലേക്കമർത്തി.
'ഹരിദാസ് സത്യത്തോടു പൊരുത്തപ്പെട്ടേ മതിയാകൂ.മണിക്കുട്ടിയെ ഇനി തിരിച്ചു കിട്ടില്ല .അവളുടെ ശരീരം ഒന്നിനോടും പ്രതികരിക്കുന്നില്ല.താങ്കൾ നിർബന്ധം പിടിക്കുന്നത് കൊണ്ടു മാത്രമാണ് വെന്റിലേറ്റർ നീക്കം ചെയ്യാത്തത്.ഇനിയുമത് തുടരാൻ ബുദ്ധിമുട്ടുണ്ട്'
ഹരിദാസിന്റെ ഇടംകൈ വിറയലോടെ ഉയർന്ന് തന്റെ
തോളിലിരുന്ന മനുവിന്റെ കൈയ്ക്കു മുകളിലമർന്നു.അയാൾ എന്നിട്ടും മുഖമുയർത്തിയില്ല.
'ഹരിദാസ് സാഹചര്യങ്ങളോട് നമ്മൾ പൊരുത്തപ്പെട്ടേ മതിയാകൂ.ആരെങ്കിലും വരുമെങ്കിൽ അവരെ അറിയിച്ചോളൂ.മണിക്കുട്ടിയെ നാളെ തിരിച്ചു കൊണ്ടുപോകാം.വെന്റിലേറ്ററിൽ നിന്ന് ബോഡി മാറ്റുകയാണ്'
ബോഡി എന്ന വാക്ക് ഒന്നമർത്തി തന്നെയാണ് മനു പറഞ്ഞത്.തന്റെ കൈത്തലത്തിൽ ഹരിയുടെ മനസ്സിന്റെ വിറയൽ അയാൾക്കറിയാൻ കഴിയുന്നുണ്ടായിരുന്നു.
ഹരി ആ കൈ പിൻവലിച്ച് എഴുന്നേറ്റു.മുഖത്ത് നോക്കാതെ പുറത്തേക്കു നടന്നു.വാതിൽ തുറന്നു ബലം മുഴുവൻ വാതിലിലേക്കു കൊടുത്ത് പ്രയാസപ്പെട്ടു തിരിഞ്ഞു അയാൾ.
'ഞാൻ കൊണ്ടോയ്ക്കോളാം...ആരും വരാനില്ല'
ഇടനാഴിയിലൂടെ അയാൾ വേച്ചു വേച്ചു നടന്നകലുന്നത് വേദനയോടെ മനു നോക്കി നിന്നു.
.....
പതിവിലും വൈകി വീട്ടിലെത്തുമ്പോൾ.ജാനു ഉമ്മറത്തു തന്നെയുണ്ട്.കാലു കഴുകി ഉമ്മറത്തേക്കു കയറി.
'എന്തേ വൈകീത്,കാണാണ്ടായപ്പോ ഒന്നു പേടിച്ചു.'
'എന്തിന്,ചെറിയ കുട്ടിയൊന്നുമല്ലല്ലോ ഞാൻ.'
അയാളുടെ സ്വരത്തിൽ കാർക്കശ്യം കലർന്നു.
'അല്ല,ഇപ്പോ പുറത്തേക്ക് അധികം ഇറങ്ങാറില്ലല്ലോ'
അവരുടെ സ്വരം വല്ലാതെ താഴ്ന്നിരുന്നു.
'മനുഷ്യരുടെ മുഖത്ത് നോക്കാൻ വയ്യാണ്ടാക്കീലേ അമ്മേം മോളും.തൊലിയുരിക്ക്യാ കാണുന്നോര്.ജൻമം കൊടുത്ത് വളർത്തിക്കൊണ്ടന്നേനുള്ള പ്രതിഫലം...'
അയാൾ മുറ്റത്തേക്കൊന്നു കാറിത്തുപ്പി.അവർ നിശ്ശബ്ദയായി.കണ്ണുകളിൽ ഒരു തുള്ളി ഉരുണ്ടു കൂടി.
അതു മറച്ച് ശബ്ദത്തിലെ ഇടർച്ച പുറത്തു കാട്ടാതെ അവർ പറഞ്ഞു
'കുളിക്കാൻ വന്നോളൂ.വെള്ളം ഒഴിച്ചു തരാം'
'ഉം...എവിടെ അവൾ?'
അവർ ഒന്നും മിണ്ടിയില്ല.ഒന്നു കൂടി മുഖത്തേക്കു നോക്കിയിട്ട് അമർത്തിയൊന്നു മൂളി.
കുളിമുറിയിലേക്കു നടക്കുമ്പോൾ ചിന്ത ജാനുവിനെ പറ്റിയായിരുന്നു.പാവം ,കണ്ണിൽ വെള്ളമൊഴിഞ്ഞ് കാണാറില്ല ഇപ്പോൾ.അവളെന്തു പിഴച്ചു.വീട്ടിൽ നിന്നു പുറത്തിറങ്ങാറില്ലെങ്കിലും ഏഷണി പറയാൻ കരുതിക്കൂട്ടി വരുന്നവര് ആവശ്യത്തിനു നോവിക്കുന്നുണ്ട്.ഒപ്പം താനും.മനസ്സിന്റെ ദെണ്ണം അടങ്ങണ്ടേ...
....
ആംബുലൻസിലേക്ക് മകളെ കയറ്റുന്നതിനു മുൻപേ ഹരിദാസ് കയറിയിരുന്നു.
'തല എന്റെ മടിയിലേക്കു വെച്ചാ മതി'
അയാളുടെ സ്വരം തണുത്തിരുന്നു.മരിച്ച ഒരാളുടേതു പോലെ.
മകളുടെ മുഖത്ത് പതിയെ തലോടി അയാൾ.അവൾ വെക്കാറുണ്ടായിരുന്ന വിഗ്ഗ് എടുത്ത് തലയിലേക്കു വെക്കുമ്പോൾ സഹായിച്ച അറ്റൻഡറെ നോക്കി ഹരി ഒന്നു ചിരിച്ചു.
'സുന്ദരി ആയിട്ടിരിക്കട്ടെ അല്ലേ...ഇനീപ്പോ കാണാൻ ഒരുപാടു പേര് വരുമല്ലോ'
ആംബുലൻസ് ആശുപത്രി ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങുമ്പോൾ മകളെ കഴിയുന്നത്ര ഉയർത്തി നെഞ്ചോടടുക്കി പിടിച്ചിരുന്നു അയാൾ.നെറ്റിയിൽ ഒന്നുമ്മ വെച്ചിട്ട് അയാൾ പുറത്തേക്കു നോക്കിയിരുന്നു.
.............
ഭാര്യയുടെ ശ്വാസക്രമം ശ്രദ്ധിച്ചു കിടക്കുകയായിരുന്നു കേശവൻ...ഉറങ്ങി എന്നുറപ്പായപ്പോൾ പതിയെ കിടക്കയിൽ കൈ കുത്തി എഴുന്നേറ്റു.ശബ്ദമുണ്ടാക്കാതെ പുറത്തേക്കിറങ്ങുമ്പോൾ കൈ ഒന്നു കൂടി മടിക്കുത്തിൽ തപ്പി.
ചിരപരിചിതമായ കാലുകൾക്ക് ഇരുട്ടിലും മകളുടെ മുറിയിലേക്കുള്ള വഴി തെറ്റിയില്ല.
ചുവരിൽ കൈ കൊണ്ടു പരതി അയാൾ ലൈറ്റ് തെളിച്ചു.
അവൾ ഉറങ്ങുന്നു.ചുണ്ടിൽ ഒരു ചെറുചിരി തങ്ങിനിൽക്കുന്നതു പോലെ
നാളെ അവളിവിടെ നിന്നിറങ്ങും.കല്യാണമണ്ഡപത്തിലേക്ക്.അച്ഛനെ തോൽപ്പിച്ച് അവനെ ജയിപ്പിക്കാൻ...
അയാൾ ഒരു നിമിഷം കണ്ണുകളടച്ചു.
അവളുടെ വളർച്ചയുടെ ഓരോഘട്ടവും അയാളുടെ മനസ്സിലൂടെ കടന്നു പോയി.പാദസരം കിലുക്കി അച്ഛാ...എന്നു വിളിച്ച് ഓടി വന്ന അഞ്ചു വയസ്സുകാരി മുതൽ...എന്റെ ജീവിതം ഞാൻ നിശ്ചയിച്ചോളാം,അച്ഛനിടപെടണ്ട എന്നു മുഖത്തടിച്ചു പറഞ്ഞ ഇരുപതുകാരി വരെ.
അയാൾക്ക് അകവും പുറവുമെരിഞ്ഞു...മനസ്സ് കരിങ്കല്ലു പോലുറച്ചു.കൈ വീണ്ടും മടിക്കുത്തിലേക്കു നീങ്ങി.
പിന്നെ മകളുടെ നെഞ്ചിനു നേരെ ഒന്നുയർന്നു താഴ്ന്നു.
ഒരാർത്തനാദത്തിൽ ആ രാത്രി ഉണർന്നു.
വാതിലിനു പുറത്ത് നെഞ്ചിൽ കൈ വെച്ചു ശബ്ദമില്ലാതെ നിന്ന ഭാര്യയെ നോക്കി അയാൾ ക്രൂരമായൊന്നു ചിരിച്ചു.മുഖത്തേക്കു തെറിച്ച ചോരത്തുള്ളികൾ തുടച്ചു മാറ്റി പിടയുന്ന മകളുടെ നെഞ്ചിൽ നിന്നും കത്തി വലിച്ചൂരി അയാൾ വീണ്ടുമൊന്നാഞ്ഞു കുത്തി.
'നീ അച്ഛനെക്കാൾ വളരണ്ട.ജനിപ്പിച്ച തന്തേ തോൽപ്പിച്ച് എന്റെ മോള് ജയിക്കേം വേണ്ട'
അയാളുടെ കണ്ണുകളിൽ ക്രൂരമായ സംതൃപ്തി നിറഞ്ഞു നിന്നു.
....
ആംബുലൻസ് വീടിനു മുന്നിൽ വന്നു നിന്നു. ഹരിദാസ് കണ്ണുകൾ പ്രയാസപ്പെട്ടു തുറന്നു.രണ്ടു കൈകളും മരച്ചു പോയിരുന്നു...ആയാസപ്പെട്ട് അയാൾ മകളുടെ തല താഴ്ത്തി സീറ്റിലേക്കു വെച്ചു.ആരൊക്കെയോ അപ്പോഴേക്ക് ഓടി വന്നിരുന്നു.മകളുടെ ജീവനറ്റ ശരീരം പുറത്തേക്കിറക്കുന്നത് അയാൾ നിർവികാരതയോടെ നോക്കി നിന്നു.മുറ്റത്തെ ചെറിയ പന്തലിലേക്ക് അവളെ കിടത്തുന്നത് കണ്ടതോടെ അയാൾ വീടിനുള്ളിലേക്കു നടന്നു.ആളുകളെ വകഞ്ഞു മാറ്റി...ഓരോ മുറിയിലും കയറിയിറങ്ങി.മണിക്കുട്ടിയുടെ ഉടുപ്പുകൾ ഓരോന്നായി മടക്കിയെടുത്തു തുടങ്ങി...
മണിക്കുട്ടിയെ കുളിപ്പിക്കുമ്പോഴും സംസ്ക്കാരത്തിനുള്ള ഒരുക്കങ്ങൾക്കിടയിലും ആളുകൾ തമ്മിൽ തമ്മിൽ അടക്കം പറഞ്ഞു കൊണ്ടിരുന്നു.
'എന്നാലും കേശവേട്ടനിത് ചെയ്യുമെന്നു കരുതിയില്ല.എത്രയായാലും സ്വന്തം മോളല്ലേ...എവിടെയെങ്കിലും ജീവിച്ചിരിക്കട്ടേന്നല്ലേ തന്തേം തള്ളേം കരുതണ്ടേ...'
'ജാതീലിത്തിരി താഴ്ന്നാലെന്താ നല്ല അസ്സലു കൊച്ചനല്ലാർന്നോ...പാവം അത് ആശൂത്രീലു തന്നെ ഇരിക്ക്യാത്രെ,കരഞ്ഞോണ്ട്.ഈ നേരത്ത് കല്ല്യാണം കഴിയേണ്ടതല്ലാരുന്നോ?'
'ദുരഭിമാനം...അല്ലാതെന്താ...മതോം ജാതീമാണോ വലുത്...മനുഷത്തല്ലേ...ന്നാലും ഇത്തിരി കടന്നു പോയി.'
'ഒരു മതിലിന്റെ അപ്പറത്തുമിപ്പുറത്തും രണ്ടു മരണം...രണ്ടായാൽ മൂന്നൊക്കുമെന്നാ...അടുത്തതാരാണാവോ...'
പൊടുന്നനെ അവിടെ ഒരു നിശ്ശബ്ദത പരന്നു.
മകളുടെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും പുസ്തകങ്ങളും ഓരോന്നായി എടുത്ത് അവൾക്കരികിൽ അടുക്കി വെച്ചു കൊണ്ടിരുന്ന ഹരിയിലായി എല്ലാ കണ്ണുകളും.
കണ്ടു നിന്നവരുടെ കാഴ്ച്ചയെ കണ്ണുനീർ മറച്ചു.അടക്കി പിടിച്ച തേങ്ങലുകൾക്കിടയിലൂടെ.
പലവട്ടം മുറികളിൽ കയറിയിറങ്ങി ഒന്നും ഒഴിഞ്ഞു പോയിട്ടില്ല എന്നയാൾ ഉറപ്പു വരുത്തി.അവൾക്കായ് കരുതിയതെല്ലാം മണിക്കുട്ടിക്കരികിൽ ഒരുക്കി വെച്ച് എല്ലാവരെയും മാറിമാറി നോക്കി അയാളൊരു തളർന്ന ചിരി ചിരിച്ചു.
'ഒക്കെ അവൾക്കാ...ന്റെ മോൾടെയാ...'
അയാൾ ഉമ്മറത്തേക്കു കയറി...ചൂരൽകസേരയിലേക്കു ചാഞ്ഞ് കണ്ണുകളടച്ചു.അയാളുടെ കണ്ണുകൾ വരണ്ടിരുന്നു.ഒരു തുള്ളി കണ്ണീർ പോലും ബാക്കിയില്ലാത്തതു പോലെ.
മണിക്കുട്ടിയുടെ കുഴിമാടത്തിലേക്ക് മണ്ണു വീണു തുടങ്ങുമ്പോഴാണ് മതിലിനപ്പുറം നിലവിളിയോടെ മറ്റൊരാംബുലൻസ് വന്നു നിന്നത്.
കീർത്തനയുടെ ജീവനറ്റ ശരീരം ആരൊക്കെയോ ചേർന്ന് മുറ്റത്തേക്കിറക്കി വെക്കുന്നത് ഉമ്മറത്തെ ചവിട്ടു പടിയിലിരുന്ന് കേശവൻ കണ്ടു.അകത്ത് ജാനുവിന്റെ തേങ്ങലുകൾ അവസാനിച്ചിട്ടില്ല,ഇവൾക്ക് തൊണ്ട വേദനിക്കുന്നില്ലേ എന്നയാൾ നിർവികാരതയോടെ ഓർത്തു.മുറ്റത്തു പല സ്ഥലത്തായി കാത്തു നിൽക്കുന്ന പോലീസുകാരുടെ ശ്രദ്ധ മുഴുവൻ തന്നിലാണെന്ന് അയാൾക്കറിയാമായിരുന്നു.വീടു മുഴുവൻ ആളുകൾ നിറഞ്ഞു തുടങ്ങിയിരിക്കുന്നു.
അയാൾക്ക് വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു.ഒരിറക്കു വെള്ളം വേണം എന്ന തോന്നലിൽ അയാൾ അടുക്കള ലക്ഷ്യമാക്കി നടന്നു.
കീർത്തനയുടെ കുഴിമാടത്തിൽ നടാനായ് നാട്ടുമാവിന്റെ മുളപ്പിച്ച തൈ എടുത്തു നീട്ടിയ അയാളെ പകപ്പോടെയാണ് സെയ്താലിയും സേതുവുമൊക്കെ നോക്കിയത്.
'എന്നാലും കേശവാ...നീ...'
സെയ്താലിയുടെ ചോദ്യം മുഴുമിപ്പിക്കാൻ അയാൾ കാത്തു നിന്നില്ല.അയാളുടെ കൈയിൽ ഒന്നമർത്തിയിട്ട് പടിക്കു പുറത്തു നിർത്തിയിട്ട പോലീസ് ജീപ്പിനു നേരെ നടക്കുമ്പോഴാണ് മതിലിൽ ചാരി നിൽക്കുന്ന ഹരിദാസിനെ അയാൾ കണ്ടത്.ഹരിയുടെ കൈകൾ കൂട്ടിപ്പിടിച്ച് കേശവൻ അയാളുടെ കണ്ണിലേക്കു നോക്കി.ആരും ഒന്നും മിണ്ടിയില്ല.ആ രണ്ടച്ഛൻമാരും പരസ്പരം നോക്കി ഒരു നിമിഷം നിന്നു..ഇൻസ്പെക്ടറുടെ കൈ തോളിൽ പതിച്ചപ്പോഴാണ് അയാൾ ചിന്തയിൽ നിന്നുണർന്നത്.ജീപ്പിലേക്ക് കടന്നിരുന്നിട്ടും അയാളുടെ കണ്ണുകൾ ഹരിയിൽ തറഞ്ഞു നിന്നു.ആ ജീപ്പ് പൊടി പറത്തിയകലുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണുകളിലേക്ക് വീണ്ടും ഒരിറ്റു കണ്ണീര് ഊറിയൂറി നിറഞ്ഞു.
.................................
ദിവിജ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot