നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

_രണ്ടാം ഇന്നിംഗ്സ് -


_രണ്ടാം ഇന്നിംഗ്സ് -
കുളി കഴിഞ്ഞ് നിറഞ്ഞ മാറിനു മുകളിൽ തോർത്തും കെട്ടി കുളിമുറിയിൽ നിന്നും ഇറങ്ങി വന്ന ജയിനാമ്മയെക്കണ്ട് തോമാച്ചന്റെ വലിച്ചു കേറ്റിയ പാന്റ്സ് കയ്യിൽ നിന്നും പിടിവിട്ട് ഊർന്ന് വീണു.
"എന്റെ പൊന്നുപെണ്ണേ പള്ളീൽ പോകാൻ ഒരുങ്ങുന്ന നേരത്ത് എന്നെ ഇങ്ങനെ കൊതിപ്പിക്കല്ലെടീ"
ജയിനാമ്മ തോമാച്ചനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് ഒരുങ്ങാൻ തുടങ്ങി.
"ഇന്നിനി പള്ളീപ്പോക്കും വേണ്ട ഒന്നും വേണ്ട, ഇങ്ങോട്ടു വാടി "
"സ്വർഗ്ഗരാജ്യം മോളിലല്ലടീ ,ഇവിടെ നമ്മുടെ കൂടെയാടീ "
തോമാച്ചൻ ജയിനാമ്മയേയും കൊണ്ട് കട്ടിലിലിലേക്ക് മറിഞ്ഞു..........
"നമ്മുടെ കൈക്കാരൻ തോമാച്ചേട്ടനെ പള്ളീൽ കണ്ടിട്ട് ആഴ്ച രണ്ട് കഴിഞ്ഞല്ലോ കറിയാച്ചാ" വികാരിയച്ചൻ കപ്പ്യാരോട് ചോദിച്ചു.
"എന്റെച്ചോ തോമാച്ചേട്ടൻ രണ്ടാം കെട്ടും കഴിഞ്ഞ് മധുവിധു അല്ലിയോ " കപ്യാർക്ക് നാണം.
"കുർബ്ബാന പിരിവിന്റേം നേർച്ചപ്പെട്ടി തുറന്നതും എല്ലാം ഇവിടിങ്ങനെ കിടക്കുന്നു. എല്ലാം എണ്ണിത്തിട്ടപ്പെടുത്തി കണക്കെഴുതിയിട്ട് രണ്ടാഴ്ചയായി "'
"അച്ചോ അത് ഞാൻ തന്നെ ചെയ്തോളം " കപ്യാർ ആർത്തിയോടെ കുന്നുകൂട്ടിയിട്ടിരിക്കുന്ന പണത്തേൽ നോക്കി പ്പറഞ്ഞു.
" അത് പണത്തിന് ആർത്തിയില്ലാത്തവർ എണ്ണിയാൽ മതി". അച്ചൻ പറഞ്ഞു.
"കറിയാച്ചാ, എല്ലാം വാരിക്കെട്ടി സേഫിൽ വച്ചിട്ട് തോമാച്ചന്റെ വീട്ടിൽപ്പോയി ഞാൻ അന്വേഷിച്ചെന്ന് പറ".........
തോമാച്ചൻ, വയസ്സ് 60, നാട്ടിലെ പണക്കാരൻ. അപ്പന്റെ കാലശേഷം 20 ഏക്കർ റബർത്തോട്ടവും 10 ഏക്കർ വരുന്ന ഫാമും ഒറ്റ മകനായ തോമാച്ചൻ തനിച്ചനുഭവിക്കുന്നു. നൂറു കൊല്ലം മുമ്പ് ഏതോ സായിപ്പ് ഉണ്ടാക്കിയ ആ വലിയ ബംഗ്ലാവിൽ തോമാച്ചനും 85 വയസ്സായ അമ്മച്ചി ഏലിക്കുട്ടിയും താമസിക്കുന്നു. രണ്ട് ആൺമക്കളും അമേരിക്കയിലാണ്. വർഷത്തിലൊരിക്കൽ രണ്ടു പേരും ഒന്നിച്ച് കാണാൻ വരും.
തലമുടിയും മീശയും ഡൈ ചെയ്ത തോമാച്ചനെക്കണ്ടാൽ അൻപത് വയസ്സു പോലും തോന്നുകയില്ല. പണക്കാരനാണെങ്കിലും മേലനങ്ങി പണിയെടുക്കാൻ പുള്ളിക്ക് യാതൊരു മടിയുമില്ല. എന്നും പത്ത് പതിനഞ്ച് പണിക്കാരെങ്കിലും കാണും. രാവിലെ തന്നെ അവരുടെ കൂടെ പണിക്കിറങ്ങും. എല്ലാവരേയും എല്ലു മുറിയെ പണിയെടുപ്പിക്കും.
അടുക്കളപ്പണിക്കാരി അമ്മിണി അതിരാവിലെ തന്നെ ബംഗ്ലാവിലേക്ക് വച്ചു പിടിപ്പിക്കും. മുതലാളിക്ക് ബെഡ് കോഫി കൊടുക്കണം. പിന്നെ പതിനഞ്ച് പേർക്ക് പ്രാതലും ഊണും ഉണ്ടാക്കണം. പിടിപ്പത് പണിയുണ്ടവിടെ. നിയമപരമായി വിഭാര്യനായ മുതലാളിയുടെ യൗവനം നിലനിർത്തുന്നത് അമ്മിണിയാണെന്ന് പലരും അടക്കം പറയാറുണ്ട്. അമ്മിണിക്ക് മുമ്പുണ്ടായിരുന്ന അടുക്കളക്കാരിയുമായുള്ള അവിഹിത ബന്ധം നേരിട്ടു കണ്ടതുകൊണ്ടാണത്രേ ആദ്യ ഭാര്യ മുതലാളിയെ ഉപക്ഷിച്ചു പോയത്. അമ്മിണിയുടെ പക്ഷവാതം വന്ന് തളർന്നു കിടക്കുന്ന ഭർത്താവിന്റെ ചികിൽസ അടക്കം കുട്ടികളെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കുന്നതും തോമാച്ചനാണ്.
അമ്മിണി പോകുന്ന വഴിക്ക് ഈറ്റക്കലെ കള്ളുകുടിയൻ ചാക്കോയുടെ പെമ്പിള ത്രേത്യാക്കുട്ടിയോട് പണിക്ക് വരണമെന്ന് വിളിച്ചു പറയും.
" അമ്മിണിയേ, ഇന്ന് കപ്പക്കെന്നാടീ കറി ". കെട്ടിയവന്റെ ഇടിയും കൊണ്ട് അത്താഴപ്പട്ടിണിയും കിടന്ന ത്രേത്യാക്കുട്ടി കൊതിയോടെ ചോദിക്കും
"വൈകുന്നേരം വച്ച മത്തിക്കറിയൊണ്ട് ചേടത്തിയേ, വേഗം പോയി കപ്പപ്പുഴുക്ക് ഒണ്ടാക്കണം" എന്നും പറഞ്ഞ് അവൾ വേഗം നടക്കും.
തോമാച്ചൻ മുതലാളിയുടെ വീട്ടിൽ പണിക്കാർക്കെല്ലാം കുശാലാണ്. അവിടെ രണ്ടു തരം ഭക്ഷണമില്ല. തോമാച്ചൻ ഭക്ഷണം കഴിക്കുന്നതും പണിക്കാരുടെ കൂടെയാണ്. രാവിലെ കപ്പക്ക് ഇറച്ചി, ഊണിന് മീന്. മാസത്തിലൊരിക്കൽ മൂരിക്കിടാവിനെയോ പന്നിക്കുട്ടനേയോ മുതലാളിയുടെ അനുവാദത്തോടെ പണിക്കാർ തന്നെ കശാപ്പ് ചെയ്യും. ഒരമ്പത് തെങ്ങെങ്കിലും കള്ളുചെത്താൻ മാത്രം മാറ്റി വച്ചിട്ടുണ്ടാകും. ഫാമിൽ നിന്നും കൂട്ടത്തോടെ പന്നികളെ വിൽക്കുന്ന ദിവസം അല്ലെങ്കിൽ മീൻ കുളത്തിൽ നിന്നും മീൻപിടിക്കുന്ന ദിവസം , അന്നൊരാഘോഷം തന്നെ ആയിരിക്കും.
ഞായറാഴ്ച ബംഗ്ലാവിൽ പന്നി നിഷിദ്ധമാണ് കാരണം അന്നുച്ചക്കാണ് കശാപ്പു കഴിഞ്ഞ് തോലെടുക്കാൻ ആത്മാർത്ഥ സുഹ്യത്തും സഹപാഠിയുമായ മമ്മദ്ക്കാ എത്തുന്നത്. ഉച്ചയൂണ് തോമാച്ചന്റെ കൂടെ ആയിരിക്കും. ശനിയാഴ്ച തന്നെ ബാക്കി വരുന്ന പന്നിക്കറി മുഴുവൻ അമ്മിണി കൊണ്ടു പോകും. പോകുന്ന വഴിക്ക് ത്രേത്യാക്കുട്ടിക്കും ഒരു പങ്ക് കൊടുക്കും.
അങ്ങനെയിരിക്കെ അവധിക്കു വന്ന ആൺമക്കളാണ് അപ്പനോട് രണ്ടാം കല്യാണത്തിന്റെ കാര്യം പറയുന്നത്. ഉദാഹരണത്തിന് അമേരിക്കയിൽ നടക്കുന്ന കാര്യങ്ങളും മക്കൾ പറഞ്ഞു കൊടുത്തു.
" അപ്പനൊറ്റക്ക് എത്ര കാലം ഇങ്ങനെ ജീവിക്കും, വല്ല്യമ്മച്ചിയുടെ കാര്യങ്ങൾ ആരുനോക്കും. 60 വയസ്സൊന്നും ഒരു പ്രായമല്ലപ്പാ. അമേരിക്കയിലൊക്കെ 70 ഉം 80 ഉം വയസിൽ കല്യാണം കഴിക്കുന്നവർ ധാരാളമുണ്ട്."
മക്കൾ നിർബന്ധിച്ചപ്പോൾ തോമാച്ചനും അത് ശരിയാണെന്ന് തോന്നി.
പിന്നെ എല്ലാം വളരെപ്പെട്ടന്നായിരുന്നു. മക്കൾ തന്നെ പത്രത്തിൽ പരസ്യം കൊടുത്തു. ഗൾഫിൽ നടന്ന അപകടത്തിൽ ഭർത്താവു മരിച്ചു പോയ,കല്യാണം കഴിഞ്ഞ് വെറും രണ്ടാഴ്ച മാത്രം ഒന്നിച്ചു ജീവിച്ച ജയിനമ്മ എന്ന 35 വയസ്സുകാരി പ്രൈമറി സ്കൂൾ അധ്യാപികയുടെ ആലോചന യാദ്യശ്ചികമായി ജയിനമ്മയുടെ അപ്പൻ തന്നെ വിളിച്ചന്വേഷിച്ചു.
"വയസ്സ് വളരെക്കുറവല്ലേടാ മക്കളേ"
സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പുള്ള ഒരു സ്ത്രീക്ക് സമ്മതമാണെങ്കിൽ പിന്നെ അപ്പനെന്നാ പ്രശ്നം എന്ന് മക്കൾ മറു ചോദ്യം ചോദിച്ചു. അങ്ങനെ സുന്ദരിയായ ജയിനാമ്മയുടെയും സുന്ദരനായ തോമാച്ചന്റെയും കല്യാണം ആർഭാടമായി മക്കൾ നടത്തി. അവർ അപ്പന്റെയും രണ്ടാനമ്മയുടെയും സ്വർഗ്ഗത്തിൽ കട്ടുറുമ്പാകാതെ അമേരിക്കക്ക് തിരിച്ചു പോയി.
ഇപ്പം തോമാച്ചന് ഒരു ചിന്തയേ ഉള്ളൂ. അമേരിക്കക്കാരെപ്പോലെ രണ്ടാമിന്നിംഗ്സിലും രണ്ട് റൺസ് എടുക്കണം.......................
മനോജ് ഏബ്രഹാം തെനെപ്ലാക്കൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot