നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിയോഗം - അവസാന ഭാഗം

നിയോഗം - അവസാന ഭാഗം
***********
"വേണ്ട കിടന്നോട്ടെ" അതും പറഞ്ഞു തിരിഞ്ഞു വാതിലിനു നേരെ നടക്കുമ്പോൾ വീണ്ടും ആ ശബ്ദം
"മോൻ ഏതാ??!!"
മറുപടി പറയാൻ തിരിഞ്ഞതും കണ്മുന്നിലെ കാഴ്ച കണ്ടു ഞെട്ടി വിറങ്ങലിച്ചു.
"ഈശ്വരാ"...ഉള്ളിൽ നിന്നും അറിയാതെ വിളിച്ചു പോയി..
കട്ടിലിൽ മെലിഞ്ഞു വെളുത്ത ഒരു അമ്മ ഇരിക്കുന്നു. മുഖം തൊട്ട് കഴുത്തു വരെ ഇടതു ഭാഗം പൊള്ളിയടർന്നിരിക്കുന്നു. ഉണങ്ങിക്കരിഞ്ഞെങ്കിലും ആ പാടുകൾ ആ ഐശ്വര്യം ഉള്ള പാതി മുഖത്തെ പേടിപ്പെടുത്തുന്ന വൈരൂപ്യം നൽകി..
പക്ഷെ ആ കണ്ണിൽ തിളങ്ങിയ വാത്സല്യം എന്റെ ഭയത്തെയും അസ്വസ്ഥതയെയും അതേ നിമിഷം തന്നെ ദൂരെ അകറ്റി.
എന്റെ മുഖത്തെ അമ്പരപ്പ് അവരുടെ മുഖത്ത് വിഷമം തീർത്ത പോലെ തോന്നി.പതുക്കെ ആ കട്ടിലിനോരം വരെ ചെന്നു നിന്നു. കൈ കൊണ്ട് കിടക്കയിൽ മെല്ലെ അടിച്ചു ഇരിക്കാൻ പറയുന്നുണ്ടായിരുന്നു ആ 'അമ്മ.
അടുത്തു ചേർന്ന് ഇരുന്നപ്പോൾ അമ്മത്തണലിന്റെ തണുപ്പ് ഹൃദയം അറിയുന്നുണ്ടായിരുന്നു.
"മോന്റെ പേരെന്താ?"
"എന്റെ പേര് ശ്രീഹരി. ദുബായിൽ ജോലി ചെയ്യുകയാണ്.. നാട് എന്നു പറയാൻ ഒന്നും ഇല്ല. ഉള്ളത് കുറച്ചു ഓർമ്മകൾ ആണ്."
ഒരു കൊച്ചു കുഞ്ഞിനെ നോക്കുന്ന വാത്സല്യം ആയിരുന്നു ആ അമ്മയുടെ മുഖത്തപ്പോൾ
"പേടിച്ചോ"?? നേർത്ത ചോദ്യം
"ഇല്ല" ആ വെളുത്തു മെലിഞ്ഞ കൈ എന്റെ കൈയ്യാൽ ചേർത്തു പിടിക്കുമ്പോൾ വർഷങ്ങൾക്കിപ്പുറം അമ്മയുടെ സ്പർശനം ഏറ്റു വാങ്ങുന്നപോലെയായിരുന്നു.
"അമ്മ കിടന്നോ..ഞാൻ പുറത്തുണ്ട്"
"ഇന്നിനി കുന്നു കയറാനും, ഇറങ്ങാനും ഒന്നും പോവേണ്ട. കുട്ടിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഇവിടെ നിന്നോ. ശ്രീധരേട്ടന് മിണ്ടാനും പറയാനും ഇന്നെങ്കിലും ഒരു കൂട്ടു ആവട്ടെ"
അതു പറയുമ്പോഴേക്കും ആ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു.
അമ്മയുടെ ഇഷ്ടം, അതും പറഞ്ഞു പുറത്തേക്ക് വരുമ്പോൾ ശ്രീധരേട്ടൻ ബീഡിയും പുകച്ചു ആലോചനയിൽ ആയിരുന്നു.
"'അമ്മ പറയുന്നു ഇന്ന് പോവേണ്ട എന്നു. ഞാൻ എന്താ ചെയേണ്ടത്"
"ബുദ്ധിമുട്ടാവിലെങ്കിൽ നിൽക്കാം.കാരണം അവൾ ആഗ്രഹങ്ങൾ പറയുന്നത് അപൂർവ്വമാണ്."
"മാഷേ, അമ്മയ്ക്ക് എന്താ പറ്റിയെ, ഇങ്ങനെയൊക്കെ"
എന്റെ ചോദ്യം പ്രതീക്ഷിച്ചാവാം ശ്രീധരേട്ടൻ മുറ്റത്തെ കോണിലേക്ക് നടന്നു. അവിടെ മരത്തടികളാൽ തീർത്ത ഒരു ചാരു ബഞ്ച് ഉണ്ടായിരുന്നു.. അതു അദ്ദേഹത്തിന്റെ തന്നെ കരവിരുതെന്നു തോന്നി.
ബീഡി ഒന്നു രണ്ട് വട്ടം ആഞ്ഞു വലിച്ചു അദ്ദേഹം പറഞ്ഞു തുടങ്ങി, തന്റേ ജീവിതം മാറ്റിമറിച്ച സംഭവത്തെ കുറിച്ചു
"നാട്ടിൽ നീലേശ്വരം ആയിരുന്നു ഞങ്ങൾ. ഞാനൊരു മിലിറ്ററിക്കാരൻ ആയിരുന്നു. ഭാര്യയും മകളും അടങ്ങുന്ന സന്തുഷ്ട കുടുംബം. ലീവിന് നാട്ടിൽ എത്തുമ്പോൾ സ്വർഗ്ഗമാണ് വീട് എന്നു ഭാരതി എന്നും പറയും. ഞാൻ പോയാൽ അമ്മയും മകളും പേടിയോടെ മാത്രമേ കഴിയാറുള്ളു. 'പ്രായപൂർത്തിയായ മകളെയും കൊണ്ട് തനിച്ചു താമസിക്കുന്ന അമ്മയുടെ ആധി ശ്രീധരേട്ടന് മനസിലാവില്ല' ഫോണിലൂടെ ഭാരതിയുടെ എന്നത്തേയും പരാതി, പരിഭവം ഇതായിരുന്നു.
ഒരു ലീവു കഴിഞ്ഞു പോയതിന്റെ പിറ്റേന്ന് ഭാരതിയുടെ ഫോൺ വന്നു
"ശ്രീധരേട്ടാ മോളുടെ പിന്നാലെ നമ്മുടെ നമ്പ്യാരുടെ മകൻ ശല്യം ചെയ്തു നടക്കുന്നു.മോള് കോളേജ് ൽ പോവാതെ കരഞ്ഞിരിപ്പാണ്."
കേട്ടപ്പോൾ ഒരു വിറയൽ ആയിരുന്നു. കാരണം അവൻ പിഴപ്പിക്കാത്ത പെണ്കുട്ടികള് ഇല്ലായിരുന്നു.പണം കൊണ്ട് തേച്ചുമായച്ചു പലതും.
പിറ്റേന്ന് ഭാരതി കൊണ്ടാക്കി അച്ചൂനെ.അശ്വതിയെന്നാ പേര്. വൈകിട്ട് വരുമ്പോൾ അവൻ എന്റെ മോളെ ശല്യം ചെയ്തു. സഹികെട്ട് അവൾ കൈ നിവർത്തി ചെകിട്ടത് അടിച്ചു. ആകെ ബഹളമൊക്കെ ആയി. അവനെ പൊലീസ് സ്റ്റേഷനിൽ കയറ്റി, ഒരു താക്കീതിൽ അതും ഒതുങ്ങി.
കുറച്ചു ദിവസം അച്ചു എങ്ങും പോയില്ല. എക്സാം സമയത്തു ഭാരതി കൂടെ പോവാൻ തുടങ്ങി.
ഒരു ദിവസം രാവിലെ അച്ചു ഇറങ്ങിയതിന്റെ പിന്നാലെ ഭാരതി ഇറങ്ങി. അച്ചു മുന്നിൽ ആയി നടക്കുകയായിരുന്നു. അപ്പോഴായിരുന്നു അവൻ മുന്നിൽ എത്തിയത്. അവളെ അവൻ ചുറ്റി പിടിക്കുന്നത് കണ്ടു കൊണ്ടാണ് ഭാരതി അവിടെ എത്തുന്നത്. അവന്റെ കയ്യിൽ നിന്നും അച്ചൂനെ വിടുവിക്കാൻ ഇവൾ ശ്രമിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ ആയിരുന്നു അവൻ കൈയ്യിലെ വലിയ കുപ്പി എന്റെ മോളുടെ നേർക്ക് വലിച്ചെറിഞ്ഞത്. പൊട്ടിചിതറിയ കുപ്പിയിൽ നിന്നും ഉള്ള ആസിഡിൽ എന്റെ മോള് പൊള്ളിയടർന്നു. അവളെ കോരിയെടുത്ത ഇവൾക്കും പൊള്ളലേറ്റു. വിവരമറിഞ്ഞു ഞാൻ നാട്ടിൽ
എത്തുമ്പോഴേക്കും എന്റെ മോള് എന്നെന്നേക്കുമായി പോയിരുന്നു. ഇവളെ ഈ രൂപത്തിലും തിരിച്ചു കിട്ടി."
വികാരവിക്ഷോഭത്താൽ അയാൾ ബീഡി കണക്കില്ലാതെ കത്തിച്ചു വലിച്ചു കൊണ്ടിരുന്നു.
"അപ്പൊ ഇവിടെ എങ്ങനെ എത്തി.??"
"ഇവളുടെ ജീവന് ഭീഷണിയാണ്.അന്നത്തെ സംഭവത്തിനു സാക്ഷി ഇവളാണല്ലോ. പണം കൊണ്ട് നീതിയും വിലയ്ക്ക് വാങ്ങുന്നവർക്ക് മനുഷ്യ ജീവൻ പുല്ലു വിലയല്ലേ. ഒടുവിൽ ഞങ്ങൾ ഇവിടേക്ക് വന്നു.മുന്നേ ഒരു ക്വാർട്ടേർസ് ആയിരുന്നു. ജനങ്ങൾ ഇവളെ തുറിച്ചു നോക്കാൻ തുടങ്ങിയപ്പോൾ ഇവൾ പുറത്തിറങ്ങാതെ ആയി. അപ്പോഴേക്കും ഞാനും പെൻഷൻ ആയി.
ഒടുവിൽ ഇവൾക്ക് വേണ്ടി ഇതാ ഇവിടെ ഒരു അജ്ഞാതവാസം. ഒരു മാസത്തേക്ക് സാധനങ്ങൾ വാങ്ങാനുള്ള പുറത്തു പോകൽ മാത്രം. ഞാനും അവളും ദാ ഈ പച്ചപ്പും മാത്രം.
ഒരു നെടുവീർപ്പ് ആ നിശബ്ദതയിൽ തങ്ങി നിന്നു.
"ഞാനൊന്നു ഇവിടെ യൊക്കെ നടന്നു കണ്ടോട്ടെ...?"
"മ്മ്.... ദൂരേക്ക് പോവരുത്, സന്ധ്യയാനേരം ആവുന്നു"
"ശരി..."
വീടിന്റെ പടവുകൾ ഇറങ്ങി, മെല്ലെ കാടിനുള്ളിലേക്ക് കയറി, തണുപ്പ് കൂടി വരുന്നുണ്ട്.
മതിയാകുന്നില്ല എത്ര കണ്ടിട്ടും കാടിന്റെ സൗന്ദര്യം. ഒരു വല്ലാത്ത ഗന്ധമാണ് കാടിന്. കരിയിലകളുടെയും പേരറിയാത്ത പച്ചിലകളുടെയും കൂടിക്കലർന്ന ഗന്ധം. ഇരുൾ വീഴുന്നതിന്റെ മുന്നൊരുക്കം പോലെ ചീവീടുകളുടെ ശബ്ദ്ദം ഉയർന്നു
തുടങ്ങി.
കാഴ്ചകൾക്കിടയിലും ആ അമ്മയുടെ മുഖം മനസ്സിൽ വന്നു കയറുന്നു. എത്ര സഹിച്ചിട്ടുണ്ടാകും ആ മനസ്സ്.
തന്റെ അമ്മയും ഒരായുസിന്റെ നോവ് മുഴുവൻ ഒരു വർഷം കൊണ്ട് അനുഭവിച്ചല്ലേ പോയത്. അർബുദം കാർന്നു തിന്നുമ്പോഴും അമ്മയ്ക്ക് താൻ തനിച്ചാകും എന്ന ചിന്തയായിരുന്നു. മരിക്കുന്നതിന്റെ രണ്ടു ദിവസം മുന്നേ തന്നെ അടുത്തു വിളിച്ചു കുറെ സംസാരിച്ചു,ഇടയ്ക്കിടെ ഏങ്ങലടികൾ ആ സംസാരത്തെ മുറിച്ചു കൊണ്ടിരുന്നു
"ഹരികുട്ടാ , മോന് അമ്മയോട് വെറുപ്പുണ്ടോ"
ആ ചോദ്യം നീനയെ ഉദ്ദേശിച്ചാണ് എന്നു മനസിലായി
"ഇല്ല,അമ്മേ, അമ്മയുടെ തീരുമാനങ്ങൾ അതു എന്റെ നന്മയ്ക്ക് വേണ്ടിയാണ് എന്നു."
"മോൻ, പോവണം അവളെ കണ്ടു പിടിക്കണം, ഞാൻ ഇല്ലാത്ത കാലം നീ തനിച്ചാവരുത്"
അന്ന് സമ്മതിച്ചെങ്കിലും അമ്മയുടെ മരണം തീർത്തും ഒറ്റപ്പെടുത്തിയ നേരം അവളെ മനപ്പൂർവ്വം മറന്നു.
പക്ഷെ ഒരിക്കൽ അന്വേഷിച്ചു പോയി.അപ്പോഴേക്കും അവൾ വീടൊക്കെ മാറി എങ്ങോട്ടോ പോയിരുന്നു.
ഏകനായി ജീവിക്കാൻ തീരുമാനിച്ചതും അന്നായിരുന്നു.
രാത്രി
ചാരുബെഞ്ചിൽ ഓർമ്മകളോട് പരിഭവം പറഞ്ഞിരിക്കുമ്പോഴായിരുന്നു ശ്രീധരേട്ടൻ അത്താഴം കഴിക്കാൻ വിളിച്ചത്.
"വലിയ രീതിയിൽ ഒന്നും ഇല്ല ഭക്ഷണം.കഞ്ഞിയും പയറും പപ്പടവും, അതു മതിയോ??"
" ഓഹ് , ധാരാളം..."
ഒന്നിച്ചിരുന്നു കഴിക്കുമ്പോൾ ഇടവും വലവും അച്ഛനും അമ്മയും ഉള്ളത് പോലെ.
അത്താഴം കഴിഞ്ഞു കോലായിൽ റാന്തൽ വെളിച്ചത്തിൽ ഇരിക്കുകയായിരുന്നു
"കിടക്കാറായെങ്കിൽ പായ വിരിക്കാം.." ശ്രീധരേട്ടൻ ഉറങ്ങാനുള്ള തയ്യാറെടുപ്പോടെ അടുത്തു വന്നിരുന്നു. സ്വെറ്ററൊക്കെ ഇട്ട് അതിന്റെ മേലെ കമ്പിളി ഷാളും പുതച്ചു.
"ഇല്ല, കുറച്ചു കഴിയട്ടെ.."
"മോൻ കുറെ നാളുണ്ടോ നാട്ടിൽ."
"ഇല്ല, ഇനി ഒരു മാസം കൂടി. "
അപ്പോഴാണ് ശ്രീധരേട്ടൻ കയ്യിൽ എന്തോ ചുരുട്ടിപിടിച്ചിരിക്കുന്നത് കണ്ടത്
"ഇതെന്താ കയ്യിൽ ഒരു പേപ്പർ..?"
ഏയ്, പേപ്പർ അല്ല, മോൻ കണ്ടിട്ടില്ലല്ലോ എന്റെ മോളെ. ഞങ്ങളെ അച്ഛനും അമ്മയും ആക്കിയത് അവളാണ്. ഭാരതിയുടെ ചേച്ചിയുടെ മകളാണ്. അച്ഛനും അമ്മയും ഇല്ല അതിനു. മുത്തശ്ശിയുടെ കൂടെ വളർന്നതായിരുന്നു. അവരും മരിച്ചതോടെ ഭാരതി പോയി കൂട്ടി വന്നു. പിന്നീട് അഞ്ച് വർഷം സ്വർഗം പോലെ ആയിരുന്നു വീട്. മക്കളില്ലാത്ത ഞങ്ങളുടെ അച്ചു ആയി അവൾ. അവളുടെ പേര് അശ്വതി എന്നാക്കി ഭാരതി. കുഞ്ഞിനിടാൻ കരുതിയ പേരാണ്. അച്ചുവും എതിർത്തില്ല.
ദാ ഇതാ എന്റെ മോള്"
കൈ നീട്ടി അതു വാങ്ങി റാന്തൽ വെട്ടത്തിനു നേരെ വെച്ചു
ഹൃദയം മിടിക്കാൻ മറന്നോ ഒരു നിമിഷം.
ആരെയാണോ തിരഞ്ഞു നടന്നത് അവൾ ദാ ഒരു ചിത്രമായി തന്നെ നോക്കി ചിരിക്കുന്നു. കണ്ണുകളയോ ഹൃദയത്തെയോ വിശ്വസിക്കേണ്ടത്. നേട്ടമോ നഷ്ടമോ. കണ്ണിൽ ഇരുട്ടു കയറും പോലെ. ഇന്നോളം ജീവിക്കാൻ പ്രതീക്ഷയായി ഹൃദയം കൊണ്ട് നടന്നവൾ തന്റെ നീന , അവൾ ..
"മോൻ എന്താ ആലോചിക്കുന്നത്..."
"ഇല്ല ഒന്നുമില്ല.. ഞാൻ കിടക്കട്ടെ എന്നാൽ"
പുറത്തെ കോലായിൽ തണുപ്പിൽ കിടക്കുമ്പോഴും ഹൃദയം ചുട്ടുപൊള്ളുന്നുണ്ടായിരുന്നു.
പ്രണയത്തിന്റെ മധുരം ഹൃദയത്തിൽ നിറച്ചു തന്നവൾ, ആരും കാണാതെ നെറ്റിയിൽ അവൾ തരുന്ന നേർത്ത ചൂടുള്ള ഉമ്മകൾ, ദീപാരാധനയ്ക്കിടയിലെ കള്ള നോട്ടങ്ങൾ. ഒടുവിൽ ഉപേക്ഷിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ ഒന്നും മിണ്ടാതെ കണ്ണു നിറഞ്ഞു തന്റെ യാത്രയെ നോക്കി നിന്നവൾ,
പെണ്ണേ നിന്നെ നഷ്ടപ്പെട്ടു എന്നു ഞാൻ എങ്ങനെ എന്നെ... ?? ഉള്ളം പൊട്ടിവന്ന കരച്ചിലിനെ തലയണയിൽ അടക്കിപ്പടിച്ചു.
പോവണം... എന്റെ നീനയെ ഇല്ലാതാക്കിയവനെ കാണണം.
പുലർച്ചെ യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ വരുമെന്നൊരു ഉറപ്പ് ആ അമ്മയ്ക്ക് നൽകിയിരുന്നു.
നീലേശ്വരത്ത് എത്തിയിട്ട് രണ്ട് ദിവസമായി. കൂടെ അരുണാചലവും ഉണ്ട്. പലതും തീരുമാനിച്ചുറപ്പിച്ചിട്ടായിരുന്നു ആ കുന്നിറങ്ങിയത്. വരുമ്പോൾ നീലേശ്വരം കാണണം, പണ്ട് താമസിച്ച സ്ഥലമൊക്കെ ഒന്നു പോയി കണ്ടോട്ടെ എന്നു ചോദിച്ചപ്പോൾ ശ്രീധരേട്ടൻ അഡ്രസ് വേഗം കുറിച്ചു തന്നു.ഒപ്പം ആരോടും തങ്ങളെ കുറിച്ചു ചോദിക്കരുത് എന്നും പറഞ്ഞിരുന്നു.
ഇല്ല,താനായിട്ട് ആ പാവത്തിന് ദ്രോഹം ചെയ്യില്ല. ഒന്നും ആരോടും പറഞ്ഞില്ല.നാട് കാണാൻ വന്നവൻ എന്ന മട്ടിൽ നമ്പ്യാരുടെ മകൻ കൃഷ്ണകുമാറുമായി തന്നെ സൗഹൃദം സ്ഥാപിച്ചു. ശ്രീകാന്ത് എന്ന പേരിൽ. താമസം അവരുടെ ഔട്ട് ഹൗസിൽ ആയി. അത്യാവശ്യം വെള്ളമടിയൊക്കെ ഉള്ള ടീം ആണ്.
മുന്നിൽ നിരത്തി വെച്ച ഗ്ലാസിൽ അയാൾ മദ്യം പകർന്നു കൊണ്ടിരിക്കുമ്പോൾ ഉള്ളിൽ പതഞ്ഞു പൊങ്ങുന്ന പക അടക്കിപ്പിടിക്കുകയായിരുന്നു. തന്റെ നീനയെ കുരുതി കൊടുത്തവനാണ് മുന്നിൽ.
"എന്താ ശ്രീകാന്ത് ആലോചിക്കുന്നത്? തനിക്ക് എന്താടോ ഈ നാടിനോട് ഇത്ര ഇഷ്ടം.അതിനു മാത്രം എന്തുണ്ട് ഇവിടെ. "
"കുറെ നാടുകൾ കണ്ടു, ബേക്കൽ കോട്ടയൊക്കെ പോയി കണ്ടു എന്നാൽ പിന്നെ ഇവിടെയും കാണാം എന്നു വിചാരിച്ചു."അതു പറഞ്ഞൊപ്പിച്ചു മുന്നിലെ ഗ്ലാസ് എടുത്തു ശ്രദ്ധ അതിലേക്കാക്കി കളഞ്ഞു
"ഞാനും വിചാരികുന്നു ഏതെങ്കിലും സ്പെഷ്യൽ സ്ഥലം കാണണമെന്ന്"
"എങ്കിൽ എന്റെ കൂടെ കൂടിക്കോ. ഒരിക്കലും മറക്കാത്ത ഇടം ഞാൻ കാട്ടിത്തരാം"
"താൻ എപ്പോഴാ തിരിച്ചു പോവുന്നേ...? " നാവു കുഴയുന്നുണ്ടായിരുന്നു അയാളുടെ
"ഞാൻ രാവിലെ പോകും"
"ഓകെ, ഞാൻ മറ്റന്നാൾ വരും.വീട്ടിൽ പറയുന്നില്ല, പറഞ്ഞാൽ ആ ശവം പിന്നാലെ ഇറങ്ങും എന്റെ ഭാര്യ" അയാൾ ചുണ്ട് കോട്ടിക്കൊണ്ട് പറഞ്ഞു
"ശരി..അതാ നല്ലത്"
പിറ്റേന്ന് നേരം പുലരും മുന്നേ സംശയത്തിന് ഇട നൽകാതെ ഞങ്ങൾ ഊട്ടിക്ക് തിരിച്ചു.
അയാൾ പറഞ്ഞ ദിവസം തന്നെ എത്തി. സ്റ്റേഷനിൽ പോയി കൂട്ടികൊണ്ട് വന്നു. ഭക്ഷണവും കഴിഞ്ഞു റെസ്റ്റ് എടുത്തു അയാൾ ഉണരുമ്പോൾ വൈകീട്ട് അഞ്ച് മണി.
"ഇന്നിനി താൻ പറഞ്ഞിടത് പോവാൻ പറ്റുമോ..? നാളെ പോയാലോ?"
"ഹേയ് അതു എന്തിനാ,ഇപ്പോ അസ്തമയം ആവാറായില്ലേ, അതല്ലേ കാണേണ്ടത്.എനിക്കും കാണേണ്ടത് അസ്തമയം തന്നെയാണ്. " ഹെൽമറ്റും എടുത്തു ബുള്ളറ്റിനടുത്തേക്ക് നടക്കുമ്പോൾ അയാൾ പിന്നാലെ വരുന്നത് അറിയുന്നുണ്ടായിരുന്നു.
വളവുകളും തിരിവുകളും നിഷ്പ്രയാസം പിറകിലേക്ക് തള്ളി അയാളെയും കൊണ്ട് കുന്നിൻ മുകളിലേക്ക് വണ്ടി കുതിച്ചു. വഴിയിൽ എങ്ങും ശ്രീധരേട്ടനെ കാണരുതെ എന്നു പ്രാർത്ഥിച്ചു പോയി.
ഒടുവിൽ ആ കുന്നിൻ മുകളിൽ ആ യാത്ര അവസാനിച്ചു. സൂര്യാസ്തമയം ആവുന്നു. ആകാശ ചെരുവിൽ ചുവപ്പും മഞ്ഞയും ഓറഞ്ചും നിറങ്ങൾ വാരി വിതറിയ പോലെ. താഴെ ഒരു പൊട്ടു പോലെ കാണുന്ന പുഴയിൽ സിന്ദൂര കുറി പോലെ ആ നിറം പടർന്നിരിക്കുന്നു. മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇടം.അധികം ആരും വന്നിട്ടില്ല ഇവിടെ. ഒരുഭാഗം അഗാധമായ കൊക്കയും താഴെക്ക് നോക്കുമ്പോൾ ഇരുട്ട് മാത്രം. പേടിച്ചു കാലൊന്ന് പിന്നോക്കം വെച്ചു പോയി
"വൗ, ശ്രീകാന്ത് ..താൻ എന്നെ ഇത്ര ബ്യൂട്ടിഫുൾ ആയ ഒരിടത്തേക്കാണ് കൊണ്ട് വരുന്നത് എന്നു ഞാൻ അറിഞ്ഞില്ല. മനോഹരം ഈ അസ്തമയം."
അയാൾ സംസാരിച്ചു കൊണ്ട് ആ വക്കോളം എത്തി. എന്റെ തൊട്ടരികിൽ അയാളും. ഇനി.....
"ഞാൻ ഒരു കടം തീർക്കാനാ കുന്നിൻ മുകളിൽ വന്നത്.. "
"കടമോ, എന്ത് കടം" അയാൾ തലചെരിച്ചു നോക്കി
പതിയെ അയാളുടെ പിന്നിലേക്ക് ചെന്നു കൈ രണ്ടും കൂട്ടി പിടിച്ചു നീനയുടെ ഫോട്ടോ അയാൾക്ക് മുന്നിലേക്ക് നീട്ടി
"അറിയോ ഇവളെ?"
"നീ ..നീ ആരാ"
"ഞാൻ ആരെങ്കിലും ആവട്ടെ,
ഒരു കുടുംബത്തെ നശിപ്പിച്ചവൻ ആണ് നീ. നീ തീരണം, തീർന്നാലെ അവളുടെ അച്ഛനുമമ്മയും സമാധാനത്തോടെ ജീവിക്കൂ. നീ ഇവിടെ തീർന്നത് പുറം ലോകം ഒരിക്കലും അറിയില്ല."
കുതറിപ്പിടയുന്ന അവനെ പിടിച്ചു ആ കൊക്കയിലേക്ക് തള്ളുമ്പോൾ അതു വരെ പക കൊണ്ട് മൂടിയ എന്റെ കണ്ണിലും മനസ്സിലും അസ്തമയം നേർത്ത വെളിച്ചം നല്കിക്കൊണ്ടിരുന്നു.
അയാളുടെ അലറികരച്ചിൽ നേർത്തു നേർത്തു ഇല്ലാതായി. ഇനി ഒരു ഓർമ്മ കൊണ്ട് പോലും അയാൾ ആ അച്ഛന്റെയും അമ്മയുടെയും ജീവിതത്തിൽ വരരുത്.
കുന്നിറങ്ങി ആ വലിയ മരത്തിനരികിൽ ഒരിക്കൽ കൂടി എത്തി. ഒരാളെ ഞാൻ കൊന്നു, അല്ല തന്റെ നീനയെ ഇല്ലാതാക്കിയവനെ,ആ അമ്മയെ ചുട്ടു പൊള്ളിച്ചവനെ ഒരുപാട് പെണ്ണിന്റെ മാനം ഇല്ലാതാക്കിയ ഒരുത്തനെ ഞാൻ ഇല്ലാതാക്കി.. കുറ്റബോധം ഇല്ല. ഭൂമിയിലെ എന്റെ ജന്മത്തിനു കൂട്ടാകേണ്ട പെണ്ണിനെ ഇല്ലാതാക്കിയവൻ മരിക്കണം.
കിതപ്പോടെ വേര് തടിയിൽ കുറെ നേരം ഇരുന്നു. നീനയുടെ ഫോട്ടോയിൽ നോക്കിയിരുക്കുമ്പോൾ അവൾ എന്തൊക്കെയോ പറയും പോലെ.
"പെണ്ണേ..ഒരു വട്ടം ഒന്നു കണ്ടിരുന്നെങ്കിൽ..ഇനിയാർക്ക് വേണ്ടിയാ."
മുഖം പൊത്തി കരയുന്നതിനിടയിൽ പെട്ടെന്ന് ചുമലിൽ ഒരു കൈ പതിഞ്ഞു
നോക്കുമ്പോൾ ശ്രീധരേട്ടൻ അങ്കലാപ്പോടെ നിൽക്കുന്നു.
"എന്ത് പറ്റി മോനെ..നീയെന്താ വല്ലാതെ. നീ എപ്പോഴാ വന്നത്. ഭാരതി എന്നെ അവിടെ ഇരുത്തി പൊറുപ്പിക്കുന്നില്ല..നീ ഇതു വഴി വന്നിട്ട് ഒറ്ററയ്ക്കായിട്ടുണ്ട് എന്നും പറഞ്ഞു ബഹളം.അവളെ സമാധാനിപ്പിക്കാൻ വെറുതെ ഇറങ്ങിയതാ.മോൻ ഇവിടെ എപ്പോഴാ വന്നത്?"
"ഇല്ല ഞാൻ ഇപ്പൊ വന്നതെ ഉള്ളൂ. നമ്മുക്ക് അമ്മയെ കാണാം.വാ"
ആ വഴി ഓടിക്കയറുകയായിരുന്നു. അമ്മയെ കാണാൻ
"അമ്മേ..."
"മോനെ...മോൻ ഉണ്ടായിരുന്നോ അവിടെ"
എന്റെ കൈചേർത്ത് പിടിച്ചു വിങ്ങിക്കൊണ്ടു അമ്മ അതു പറയുമ്പോൾ മുട്ടുകുത്തി ആ മടിയിലേക്ക് തലചയച്ചിരുന്നു ഞാൻ. കണ്ണീരടക്കാൻ ആയില്ല.
"എന്തിനാ എന്റെ കുട്ടി കരയുന്നത്. എന്ത് പറ്റി.."
ഒന്നൂല്ല.. പിന്നെ ഇനി ആരും അയാളെ, ആ കൃഷ്ണകുമാറിനെ പേടിക്കണ്ട കേട്ടോ .. അയാൾ ഇല്ല ഇപ്പൊ.അന്വേഷിച്ചപ്പോൾ ആളെ കാണാനില്ലത്രേ.
"മോനെ എന്താ ഉണ്ടായത്"
"ഒന്നൂല്ല ശ്രീധരേട്ടാ..ഇനി ആ വിഷയം വേണ്ട"
മുറ്റത്തെ ബെഞ്ചിൽ ഇരിക്കുമ്പോൾ ഇനി ചെയ്യാനുള്ള കാര്യങ്ങളെ കുറിച്ചായിരുന്നു എന്റെ ചിന്ത.
എന്റെ മൗനം കണ്ടിട്ടാവാം രണ്ടു പേരും അടുത്തു വന്നിരുന്നു
"നിങ്ങൾക്ക് രണ്ടാൾക്കും എന്റെ അച്ഛനും അമ്മയും ആയിക്കൂടെ" അടുത്തിരിക്കുന്ന രണ്ടുപേരും ഒട്ടൊരു അത്ഭുതത്തോടെ എന്റെ കണ്ണിലേക്ക് നോക്കി
ഇടവും വലവും വന്നിരുന്ന ആ രണ്ട് ദേഹത്തെ ചേർത്ത് പിടിക്കുമ്പോൾ ഒറ്റയാൻ ശ്രീഹരി എന്ന ഞാൻ കുടുംബം എന്ന സ്വപ്നം സത്യമാവുന്നത് കണ്ണാൽ കാണുകയായിരുന്നു.....
ദൂരെ കുന്നിൻ മുകളിൽ മഞ്ഞ് ഇറങ്ങാൻ തുടങ്ങിയിരുന്നു അപ്പോൾ...
✍️സിനി ശ്രീജിത്ത്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot