നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മ മകൾ ബന്ധത്തിന്റെ പൂർണ്ണത

"നേരം ഉച്ചയാവാറായി എന്നിട്ടും അവൾക്കു എഴുന്നേൽക്കാൻ വല്ല ഉദ്ദേശവും ഉണ്ടോന്നു നോക്കിയേ, എഴുന്നേൽക്കു പെണ്ണെ അങ്ങോട്ട്"
ആകെ കിട്ടിയ ഒരു ഞായാറാഴ്ച മതിയാവോളം ഉറങ്ങാൻ 'അമ്മ സമ്മതിക്കില്ല, സ്ത്രീകൾ വീടിന്റെ വിളക്കാണത്രേ!! ആ വിളക്ക് അതിരാവിലെ മുതൽ കത്തിജ്വലിച്ചു നിന്നാലേ വീട്ടില് ഐശ്വര്യം വരുള്ളൂന്നു. എന്റെ വീടാണെൽ കൂട്ടുകുടുംബം ആണ്, വല്യമ്മവിളക്കു,ചെറിയമ്മവിളക്കു,അമ്മൂമ്മ വിളക്ക് തുടങ്ങി വിളക്കുകൾ കുറെ ഏറെ ഉണ്ടെങ്കിലും എന്നെ കുത്തിപ്പൊക്കി നിർത്തിയാലേ അമ്മയ്ക്ക് സമാധാനം കിട്ടുള്ളു.
ബെഡിൽ നിന്നെഴുന്നേൽക്കാതെ ക്ലോക്കിലേക്കു ഞാനൊന്നു പാളി നോക്കി, സമയം എട്ടാവുന്നതേ ഉള്ളു , അമ്മയ്ക്ക് ഉച്ചയായി. നമുക്കുചയാകുമ്പോൾ അമ്മയ്ക്ക് വൈകുന്നേരമാവും, അമ്മയുടെ ക്ലോക്ക് സൂപ്പർഫാസ്റ്റ് ആണ്. ഞാൻ എഴുന്നേൽക്കാനുള്ള ലക്ഷണം ഇല്ലായെന്ന് കണ്ടപ്പോൾ അമ്മയ്ക്ക് ദേഷ്യം പിടിച്ചു.
"കണ്ടോ കണ്ടോ വിളിച്ചിട്ട് വല്ല കുലുക്കവും ഉണ്ടോന്നു നോക്കിയേ, നീ നാട്ടുകാരെ കൊണ്ട് എന്നെ പറയിപ്പിക്കും, പെണ്കുഞ്ഞു വേണം ന്നു ഭഗവാനോട് കരഞ്ഞു പറഞ്ഞിട്ട് കിട്ടിയതാ എന്നിട്ടെന്താ അതിങ്ങനെ തല തിരിഞ്ഞുപോയല്ലോ ന്റെ ദേവീ"
അമ്മയുടെ കണ്ണുനീർ ഗ്രന്ഥി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
"ഇതിങ്ങനെ വരുന്നൂ ഞാൻ അന്നേ പറഞ്ഞതാ, 'അവരടെ' പള്ളിക്കൂടത്തിലെ പഠിപ്പല്ലേ, ഇവിടെ എങ്ങും വിടാണ്ട് അവിടേക്കു തന്നെ അയച്ചേക്കുവല്ലേ അനുഭവിച്ചോ" ഉമ്മറത്ത് നിന്നും അമ്മൂമ്മയുടെ വകയാണ്.
വീടിനടുത്തുള്ള ഗവണ്മെന്റ് സ്കൂളിൽ വിടാതെ എന്നെ ടൗണിലുള്ള കോൺവെന്റ് സ്കൂളിൽ നിർത്തി പഠിപ്പിക്കുന്നത് അമ്മയൊരാളുടെ നിർബന്ധം കൊണ്ടാണ്. അമ്മയ്ക്ക് ചെറുപ്പത്തിലേ ഉള്ള ആഗ്രഹമായിരുന്നത്രെ ഒരു കോൺവെന്റ് സ്കൂളിൽ ചേർന്ന് പഠിക്കണം എന്നുള്ളത്. നടക്കാതെ പോയ അമ്മയുടെ ആഗ്രഹം ഈ മകളിലൂടെ നിറവേറ്റാൻ 'അമ്മ കുറെ ഏറെ ബുദ്ധിമുട്ടി. വീട്ടിലെ മറ്റുള്ള കുട്ടികളെല്ലാം തന്നെ അടുത്തുള്ള സർക്കാർ സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് മാത്രം എന്താണ് പ്രേത്യേകത എന്ന് കുടുംബത്തിലെ മറ്റ് അംഗങ്ങൾ ഒരേ താളത്തിൽ ചോദിച്ചു.
ഒടുവിൽ അച്ഛനെ എങ്ങനെയോ സമ്മതിപ്പിച്ചു (ആ സമ്മതം നേടിയെടുക്കാൻ ഞാൻ നേരത്തെ പറഞ്ഞ കണ്ണീർ ഗ്രന്ഥി വല്ലാണ്ട് പ്രവർത്തിപ്പിച്ചിരിക്കണം). എന്നെ സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയ അമ്മയുടെ മുഖം ഒരു വലിയേ യുദ്ധം ജയിച്ച പോരാളിയുടേതായിരുന്നു. 'അമ്മ ഒളിംപിക്സിൽ ഇന്ത്യക്കു വേണ്ടി ഓട്ടത്തിനോ ചാട്ടത്തിനോ ഒരു മെഡല് വാങ്ങണം ന്നു ആഗ്രഹിക്കാഞ്ഞത് ന്റെ ഭാഗ്യം.
"പോയി വരുമ്പോൾ പെണ്ണ് അവരുടെ ആളായില്ലേൽ കൊള്ളാം" വീട്ടിലെ മറ്റ൦ഗങ്ങങ്ങൾ വീണ്ടും ഒരേ സ്വരത്തിൽ പറഞ്ഞു.
"അമ്മടെ ഒറ്റ നിർബന്ധം കൊണ്ട നിന്നെ അവിടെ പഠിപ്പിക്കണേ, നീ പഠിക്കണ കാര്യം മാത്രം നോക്കിയാ മതിട്ടോ വേറെ ഒന്നിനും നിക്കണ്ട " ഓരോ തവണ അവധി കഴിഞ്ഞു പോവുമ്പോളും 'അമ്മ ആവർത്തിക്കാറുള്ള വാക്കുകളാണിവ.
അമ്മയുടെയും അമ്മൂമ്മയുടെയും പരാതികൾ കേൾക്കാൻ ഒരു ചെവി ഡെഡിക്കേറ്റ് ചെയ്തു മറ്റേ ചെവിക്കു റെസ്റ്റും കൊടുത്തു മുകളിൽ ഫാൻ കറങ്ങുന്നതിന്റെ ഭംഗി ആസ്വദിച്ചു കിടക്കുമ്പോളാണ് ഒരു കാര്യം ഓര്മ വന്നത്. തലേന്ന് പോകുവാൻ നേരം നിത സമ്മാനിച്ച ബൈബിൾ ബാഗിലുണ്ട്. വായനയോടുള്ള എന്റെ ഇഷ്ടം കണ്ട് അവൾ സമ്മാനിച്ചതാണ്. ഇനി അതെങ്ങാനും കണ്ടാൽ അടുത്ത യുദ്ധം ഇപ്പൊ തുടങ്ങും. വന്നു കേറിയാലുടനെ അമ്മയുടെ വക ബാഗ് പരിശോധന പതിവാണ്. ഇന്നലെ എന്തോ അത് നടന്നില്ല.
എഴുന്നേൽക്കാൻ പോകുന്നുവെന്ന ഭാവത്തിൽ ഞാൻ പതുക്കെ എഴുന്നേറ്റപ്പോളാണ് ജനാലയ്ക്കൽ ഒരു വളകിലുക്കം കേൾക്കുന്നത്.
"നിങ്ങളൊക്കെ കൂടി ആ കുട്ടിനെ ഇങ്ങനെ വഴക്കു പറയല്ലേ, ഈ പ്രായത്തിലല്ലേ അതിനു ഇഷ്ടമുള്ളത്ര ഒറങ്ങാൻ പറ്റൂ"
എന്റെ പക്ഷം ചേർന്ന് സംസാരിച്ച ആ ശബ്ദത്തെ ഞാൻ എത്തിക്കുത്തി നോക്കി, മുഖം നിറഞ്ഞു നിൽക്കുന്ന ചിരിയുമായി ജാനോമ്മ ജനാലയ്ക്കൽ ഹാജർ വെച്ചു.
"അല്ലാ ഇതെപ്പോള വന്നേ, ഇനീപ്പോ രണ്ടു മാസത്തെ വല്യ വെക്കേഷന് ആണുല്ലേ?"
ജാനോമ്മയ്ക്കുള്ള മറുപടി ഒരു ചിരിയിലൊതുക്കി ഞാൻ അവരെ തന്നെ നോക്കിയിരുന്നു. രണ്ടു കയ്യും നിറഞ്ഞു കിടക്കുന്ന കുപ്പിവളകൾ, ജാനോമ്മ വർത്താനം പറയുമ്പോ,ചിരിക്കുമ്പോ ഒക്കെ ആ കുപ്പിവളകളും കൂടെക്കൂടും. കവിളത്തു ഉണക്കമുന്തിരിയുടെ വലുപ്പത്തിൽ ഒരു മറുക് അത് ജാനോമ്മയുടെ ഭംഗി ഡബിളാക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്.
ഞങ്ങളുടെ ആ ചുറ്റുവട്ടത്തൊക്കെ പാൽ സപ്ലൈ ചെയ്യുന്നത് ജാനോമ്മയാണ്. വീട്ടിൽ പൊന്നുപോലെ നോക്കിവളർത്തുന്ന എണ്ണമിലാത്ത ആടുകളുടെയും പശുക്കളുടേയുമൊക്കെ പാൽ ഒരിറ്റു വെള്ളം ചേർക്കാതെ കുപ്പിയിലാക്കി വീടുകൾ തോറും കയറിയിറങ്ങി കൊടുക്കും. എനിക്കോർമ്മ വെച്ച കാലം മുതൽക്കു വീട്ടിലെ പാൽ സപ്ലൈ ജാനോമ്മയ്ക്കാണ്. എൽകെജി ക്ലാസ്സിലോ മറ്റോ പാൽ തരുന്ന മൃഗത്തിന്റെ പേര് ടീച്ചർ ചോദിച്ചപ്പോൾ 'ജാനോമ്മ' എന്ന് ഒറ്റയടിക്ക് ഞാൻ ഉത്തരം പറഞ്ഞുവത്രേ. പാൽ എന്നാൽ ഞങ്ങൾക്ക് ജാനോമ്മയാണ്.
ജാനോമ്മയുടെ സംസാരത്തിനു മറുപടികൊടുക്കുവാൻ നിൽക്കാണ്ട് 'അമ്മ നേരെ അടുക്കളയിലേക്കു വെച്ച് പിടിച്ചു. ജാനോമ്മയോടു വാദിച്ചു ജയിക്കാൻ ഒരിത്തിരി പ്രയാസമാണ്.
"അവൾക്കു വായിതോന്നിത് കോതയ്ക്ക് പാട്ടാ, എന്നൊച്ചു നമുക്ക് അങ്ങനെ വർത്താനം പറയാൻ പറ്റ്വോ ?" ജനോമ്മയോട് വാദിച്ചു തോൽക്കുന്ന സന്ദർഭങ്ങളിൽ അമ്മൂമ്മ സ്ഥിരം പാസ്സാക്കാറുള്ള ഡയലോഗ് ആണിത്.
കിഴക്കേ അതിരിലുള്ള പാടത്തിന്റെ അരികെ ആണ് ജാനോമ്മയുടെ വീട്. ജനോമ്മയും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത അത്ര എണ്ണം കോഴികളും, ആടുകളും, പശുക്കളും ആണ് ആ വീട്ടിലെ അന്തേവാസികൾ. ജാനോമ്മയുടെ സ്വകാര്യജീവിതത്തിനെ കുറിച്ച് പല കഥകളും നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്നു.
ആരും രണ്ടാമതൊന്നു നോക്കിപ്പോകുന്ന സൗന്ദര്യമായിരുന്നു ജനോമ്മയ്ക്കു. ജനോമ്മയുടെ ഒരു നോട്ടം, ചിരി ഒക്കെ പ്രതീക്ഷിച്ചു പുറകെ നടന്ന നാട്ടുകാരായ യുവാക്കളെ നിഷ്കരുണം തള്ളി വടക്കെങ്ങോ നിന്ന് കച്ചവടത്തിന് വന്ന ഒരുവനെ ആണ് അവർ വിവാഹം ചെയ്തത്.
"ധാന്നു പറയണെന് മുന്നേ അവൾക്ക് വയറ്റിലും ആയി, കൊടം കമഴ്ത്തി വെച്ചത്ര വല്യ വയറായിരുന്നു , എന്നിട്ടെന്താ പെറ്റിട്ടതും കൊച്ചു ചത്തുന്നല്ലേ പറയണേ, ഇനീപ്പോ അവളെന്തെങ്കിലും ചെയ്‌തെയാണോന്നു ദൈവത്തിനറിയാ, പിറ്റേ മാസം തന്നെ കെട്ടിയോനേം ചവുട്ടി പുറത്താക്കില്ലേ, ഒക്കെ ഒരു ജാതി വകയാ, കുടുംബത്തു കേറ്റാൻ പറ്റണ വകയല്ല ഇതൊന്നും" വീട് തൂത്തു വാരാനും കൂട്ടത്തിൽ നാട്ടിലെ സകലമാന പരദൂഷണങ്ങളും മൊത്തമായും ചില്ലറയായും ഡിസ്‌ട്രിബ്യുട്ട് ചെയ്യുന്നതുമായ നാണിത്തള്ള ഒരിക്കൽ അമ്മയോട് പറഞ്ഞതാണീകഥ.
കുടംകമഴ്ത്തി വെച്ചത്ര വയറുള്ള ജനോമ്മയെ ഞാൻ സങ്കൽപ്പിച്ചു നോക്കി, പിറന്നുവീണ് അൽപ നിമിഷങ്ങൾക്കകം തിരിച്ചു മണ്ണിലലിഞ്ഞു തീരേണ്ടി വന്ന കുഞ്ഞിനെ ഓർത്തപ്പോൾ എന്റെ നെഞ്ചിലെവിടെയോ ഒരു വിങ്ങൽ അനുഭവപ്പെട്ടു. ഭർത്താവും കൂടി പോയതോടെ അവർ ഒറ്റയ്ക്കായി. ഒറ്റയ്ക്ക് താമസിക്കുന്ന കാണുവാൻ തരക്കേടില്ലാത്ത സ്ത്രീയെ അകമഴിഞ്ഞ് 'സഹായിക്കുവാൻ' നാട്ടിലെ ചില 'നല്ലവരായ' പുരുഷപ്രജകൾ ശ്രെമിച്ചുവെങ്കിലും അവരെയെല്ലാം ജാനോമ്മ ഒരാട്ടാട്ടി പുറത്താക്കി. അതിൽ മനംനൊന്ത പുരുഷപ്രജകൾ അവർക്കു നാട്ടിലെ വഴിപിഴച്ച സ്ത്രീയെന്ന പേര് ചാർത്തി നൽകി. അതല്ലെങ്കിലും ഒരു സ്ത്രീയെ മോശപെട്ടവളായി ചിത്രീകരിക്കുവാൻ എളുപ്പമാണ്, അതും ഒരാന്തുണ ഇല്ലാതെ ജീവിക്കുന്നവൾ ആണെങ്കിൽ വളരെ എളുപ്പമാണ്.
കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും മിക്ക വീടുകളിലും എന്താവശ്യത്തിനും ആദ്യം വിളിക്കുക ജാനോമ്മയെ ആണ്. അടുത്ത വീട്ടിലെ പ്രായമായ തള്ള കിടപ്പിലായ സമയം, ഒന്നും രണ്ടുമൊക്കെ കിടന്ന കിടപ്പിൽ തന്നെ. മക്കൾക്കും മരുമക്കൾക്കും നോക്കി മടുത്തപ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ ജാനോമ്മയെ വിളിച്ചു. ജാനോമ്മ വന്നു പലതിലും മുങ്ങിക്കുളിച്ചു കിടന്ന വൃദ്ധയെ പതുക്കെ എഴുന്നേൽപ്പിച്ചു, കുളിപ്പിച്ച് കുപ്പായമിടുവിച്ചു. എല്ലാം കഴിഞ്ഞു പോകുവാൻ നേരം വൃദ്ധ കയ്യിൽ കിടന്ന മോതിരം ജാനോമ്മായക്കൂരി നൽകിയിട്ട് പറഞ്ഞുവത്രേ,
"ജാനോ നീ വന്നില്ലാരുന്നുച്ചാ ഇതിന്റൊക്കെ എടേലു കിടന്നിട്ടെന്നെ ഞാൻ ചത്തേനെ"
രണ്ടുമാസത്തെ സ്കൂൾ പൂട്ടലാണ് എങ്കിലും 'അമ്മ എനിക്കായി ഇംഗ്ലീഷ് ട്യൂഷൻ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. പാടത്തിന്നക്കരെയുള്ള ഒരു വീട്ടിൽ. ജാനോമ്മയുടെ വീടിനു മുന്നിലൂടെയായിരുന്നു എന്റെ പോക്ക് വരവ്. ചിലപ്പോഴൊക്കെ അവർ വീടിനു മുൻപിലുള്ള പറമ്പിൽ വല്ലതും കുത്തിയും കിളച്ചും നിൽപ്പുണ്ടാവും. എന്നെ കാണുമ്പോൾ ഉറക്കെ വിളിക്കും,"ചുന്ദരക്കുട്ടിയെ എങ്ങോട്ടാ പോണേ, ജാനൊമ്മടെ വീട്ടിലേക്കു ഒന്ന് കേറീട്ടു പൊക്കൊളു "
പിന്നെ വരാമെന്നു പറഞ്ഞു ഞാൻ പോകും, ജാനോമ്മയോടു മിണ്ടിയെന്നോ മറ്റോ വീട്ടിലറിഞ്ഞാൽ പിന്നത്തെ കാര്യം കുശാലായി.
ഒരിക്കൽ ട്യൂഷൻ കഴിഞ്ഞു വരുന്ന വഴി പെട്ടെന്ന് പെയ്ത മഴയിൽ നനഞ്ഞോടി വരുമ്പോളാണ് ജാനോമ്മ ഒരു കുടയുമായി പ്രത്യക്ഷപ്പെട്ടത്.
"കുട്ടിയെ മഴയത്തു നനഞ്ഞു വല്ല സൂക്കേടും വരുത്താനാ പുറപ്പാട് ? വീട്ടിലേക്കു വായോ തല തോർത്തിട്ട് ഞാൻ കൊണ്ടാക്കാ"
അവരുടെ സ്നേഹം നിറഞ്ഞ ക്ഷണം എന്തോ എനിക്ക് നിരസിക്കുവാൻ തോന്നിയില്ല. ചെറുതെങ്കിലും വൃത്തിയുള്ള വീട്, വീടിനുള്ളിലേക്ക് കയറിയതും അവർ ഒരു തോര്തെടുത്തു എന്റെ തല തോർത്തി, തലയിൽ രാസ്നാദി പൊടി തേച്ചു.
"അമ്മിണീടെ പാലാ ഇപ്പോ കറന്നെയുള്ളു അങ്ങോട്ട് കുടിച്ചോ കുട്ടിയേ"
പാൽ ഒറ്റവലിക്ക് ഞാൻ കുടിച്ചു തീർത്തു. അവരെന്നെ ഒരു കുടയിൽ വീട്ടിലും കൊണ്ടാക്കി. അന്ന് തൊട്ട് ഞാൻ അവരുടെ വീട്ടിലെ ഒരു നിത്യ സന്ദര്ശകയായി മാറി. ട്യൂഷൻ കഴിഞ്ഞു വരുന്ന വഴി അവർ വേലിക്കൽ കാത്തു നിൽക്കും "ചുന്ദരക്കുട്ടിയെ" എന്ന വിളിയുമായി. ചൂടുള്ള ഒരു കോപ്പ പാലും എന്തെങ്കിലും പലഹാരവും അവർ എനിക്കായി കരുതും.
"കുട്ടിയെ ഈ മുടി ഇങ്ങനെ ചീകാണ്ട് ഇരുന്ന എങ്ങനെയാ വളരുക, നാലായിട്ട് മെടഞ്ഞിട്ട നല്ല ഭംഗിയുണ്ടാവും" എണ്ണ തേക്കാതെ ചപ്പ്രശാന്ന് കിടക്കുന്ന മുടിയിൽ എണ്ണ തേച്ചു ചീകിയൊതുക്കി അത് പിന്നിക്കെട്ടി തരുമ്പോൾ സന്തോഷം കൊണ്ടവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പും. അങ്ങനെ ഉള്ള ദിവസങ്ങളിൽ എപ്പോളോ ഒരിക്കൽ ഞാൻ അവരോട് ചോദിച്ചു,
"ജാനോമ്മേ, അത് ആൺകുട്ടിയായിരുന്നോ അതോ പെൺകുട്ടിയായിരുന്നോ?" എന്റെ ചോദ്യം മനസിലാവാത്ത പോലെ ഒരു നിമിഷം അവർ നിശബ്ധയായി.
"പെൺകുട്ടിയായിരുന്നു കുട്ടിയേ, നിറച്ചു മുടി൦ ഒണ്ടാരുന്നു, ഒരു തുള്ളി പാലും കൂടി കൊടക്കാൻ പറ്റീല്ല, പെറ്റിട്ടപ്പോളെ ജീവനില്ലാരുന്നു, ഇപ്പോ ഉണ്ടാരുന്നേൽ കുട്ടീടെ അത്രോം ആയേനേം"
ആ കുഞ്ഞിന്റെ വായിലേക്ക് ചുരത്തുവാൻ കഴിയാണ്ട് പോയ മുലപ്പാൽ ഇപ്പോളും അവരുടെ നെഞ്ചകത്തൊരു വിങ്ങലുണ്ടാക്കുന്നുണ്ട് എന്നെനിക്കു തോന്നി.
"അവളുണ്ടാരുന്നുച്ചാ ഞാനിപ്പോ തനിച്ചാവുല്ലാരുന്നു കുട്ടിയെ, ഇതിപ്പോ ഒന്ന് വയ്യാതെ കിടന്ന നോക്കാനും കൂടി ആരും കാണില്ല"
"ജാനോമ്മ ഭർത്താവിനെ എന്തിനാ പറഞ്ഞുവിട്ടേ?" അവരോട് ഇതൊക്കെ ചോദിക്കാനുള്ള ധൈര്യം എങ്ങനെ കിട്ടി എന്ന് ഇപ്പോളും എനിക്കറിയില്ല, നിർവികാരത നിറഞ്ഞ മുഖത്തോടെയാണവർ അതിനു മറുപടി പറഞ്ഞത്
"അയാള് വടക്കൻ നാട്ടുകാരനാരുന്നു, ഒരീസം നാട്ടിന് അയാളെ അന്വേഷിച്ചു ഒരു പെണ്ണും ഇച്ചിരി ഇല്ലാത്ത രണ്ടു പിള്ളേരു൦ വന്നു , ചോയ്ച്ചപ്പോളാ പറയുന്നേ അയാളുടെ കെട്ടിയോളും കൊച്ചുങ്ങളുമാന്നു. കണ്ടിട്ട് കഷ്ടം തോന്നി കുട്ടിയെ കൊറച്ചു കാശും കൊടുത്തു അയാളെ അവരുടെ കൂടെ പറഞ്ഞുവിട്ടു"
തന്നെക്കുറിച്ചു മോശം കഥകൾ നാട്ടിൽ പരന്നിട്ടും ഇതൊന്നുമവർ ആരോടും പറഞ്ഞില്ല. അങ്ങനെ പലപ്പോഴും നമ്മളറിയാതെ പോകുന്ന എത്രയോ സത്യങ്ങൾ.
പന്ത്രണ്ടു വർഷങ്ങൾ ജീവിതത്തിലേക്ക് എത്രയെത്ര മാറ്റങ്ങൾ സമ്മാനിച്ചു. സ്കൂളിലെ ടീച്ചർ പദവി കിട്ടിയതിനു ശേഷം ആദ്യമായി നാട്ടിലേക്ക് പോവുകയാണ്. കാർ ഒരു ചെറിയ വീടിനു മുന്നിൽ ബ്രേക്കിട്ടു നിന്നു. വീടിന്റെ മുറ്റത്തു എന്നെയും പ്രതീക്ഷിച്ചു പ്രായമായ ഒരു സ്ത്രീ നിൽപ്പുണ്ട്. എന്നെ കണ്ടതും അവരുടെ കണ്ണുകൾ പ്രകാശിച്ചു.
"ജാനോമ്മയുടെ ചുന്ദരക്കുട്ടി വന്ന്വോ, വലിയ മാഷായി അല്ലേ "
പന്ത്രണ്ടു വര്ഷങ്ങള്ക്കു മുൻപ് അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഞാനവർക്കൊരു വാക്കു നൽകിയിരുന്നു എനിക്ക് ജീവനുള്ളിടത്തോളം കാലം അവർ തനിച്ചാക്കിലെന്നു. അന്നുതൊട്ട് അവർ എനിക്കൊരു മകളുടെ സ്നേഹവും ഞാനവർക്കൊരു അമ്മയുടെ സ്നേഹവും നൽകിപ്പോന്നു. തിരിച്ചു പോകുമ്പോൾ കൂടെ ജാനോമ്മയും ഉണ്ടാകും, എന്റെ വീട്ടിൽ എന്നോടൊപ്പം താമസിക്കുവാൻ. ജന്മം കൊണ്ടല്ലെങ്കിലും കർമത്തിൽ പൂവിട്ട ഞങ്ങളുടെ 'അമ്മ മകൾ ബന്ധത്തിന്റെ പൂർണ്ണതയ്ക്കു.....

Anjali

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot