നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആകാശപ്പറവകളുടെ കൂടാരം

ആകാശപ്പറവകളുടെ കൂടാരം
**************************
തീപോലെ പൊള്ളുന്ന ഒരു ഉച്ചനേരമായിരുന്നു അത്.റബ്ബര്‍ത്തോട്ടങ്ങളുടെ ഇടയിലെ ഗ്രാമപാതയിലൂടെ സഞ്ചരിക്കുന്ന ആ ബസ്സിലിരുന്നു യാത്രക്കാര്‍ ഉറക്കംതൂങ്ങി.അവര്‍ക്കിടയില്‍ മൂന്നു കന്യാസ്ത്രീകളുമുണ്ടായിരുന്നു.പരസ്പരം പരിചയമില്ലാത്ത ആ മൂന്നു കന്യാസ്ത്രീകള്‍ മൂന്നു സ്ഥലങ്ങളില്‍നിന്നായിട്ടാണ് ബസ്സില്‍ കയറിയത്.അവര്‍ കയ്യിലിരുന്ന കൊന്തകളിലെ മണികള്‍ ഉരുട്ടി ജപമാല ചൊല്ലുവാന്‍ ശ്രമിക്കുന്നുവെങ്കിലും വെയിലിന്റെ ചൂടില്‍ തളര്‍ന്നു ഇടക്കിടക്ക് കണ്ണടക്കുന്നുണ്ട്.ഒടുവില്‍ ഇന്ദിരാഗാന്ധിയുടെ ചിത്രം പതിച്ച ചെറിയ സ്തൂപവും കൊടിമരവുമുള്ള ,കവലയില്‍ ബസ്സ്‌ നിര്‍ത്തി .മൂന്നു കന്യാസ്ത്രീകളും ആ ചെറിയ കവലയില്‍ ഇറങ്ങി.
കന്യാസ്ത്രീകള്‍ പരസ്പരം നോക്കിചിരിച്ചു.പിന്നെ സ്തുതി ചൊല്ലി.പലകത്തട്ടികള്‍ ഉള്ള രണ്ടു മാടക്കട മാത്രമേ ആ കവലയില്‍ ഉണ്ടായിരുന്നുള്ളു.കടകള്‍ അടഞ്ഞു കിടന്നു.
“ചൂട് കൂടുതലായതു കൊണ്ട് അടച്ചിട്ടേച്ചു പോയതായിരിക്കും.ഇനി ആരോട് വഴി ചോദിക്കും.?” മൂന്നു പേരില്‍ ഏറ്റവും പ്രായം കൂടുതല്‍ തോന്നിക്കുന്ന ആദ്യത്തെ കന്യാസ്ത്രീ പറഞ്ഞു.
അവര്‍ പരസ്പരം പരിചയപ്പെട്ടു.മൂന്നു പേര്‍ക്കും പോകേണ്ടത് “ആകാശപ്പറവകളുടെ കൂടാരം” എന്ന ആശ്രമത്തിലേക്കായിരുന്നു.അവര്‍ ഇറങ്ങിയ കവലയില്‍നിന്ന് താഴേക്ക് ഒരു മണ്‍റോഡുണ്ടായിരുന്നു.ആ റോഡിന്റെ അരികില്‍ “ആകാശപ്പറവകളുടെ കൂടാരത്തിലേക്ക് “എന്ന് പലകയില്‍ എഴുതിവച്ചത് ,കൂട്ടത്തില്‍ പ്രായം കുറഞ്ഞ കന്യാസ്ത്രീ കണ്ടുപിടിച്ചു.കാലപ്പഴക്കം കൊണ്ട് ആ ചൂണ്ടുപലക തകര്‍ന്നിരുന്നു.
മൂന്നുപേരും ആ റോഡിലൂടെ നടന്നുതുടങ്ങി.അവര്‍ മൂന്നു പേരും ആ ആശ്രമത്തില്‍ അസുഖബാധിതയായി കഴിയുന്ന സിസ്റ്റര്‍ അന്നമരിയ എന്ന പ്രായംചെന്ന കന്യാസ്ത്രീയെ കാണാന്‍ പോവുകയായിരുന്നു.
“ഞാന്‍ സിസ്റ്റര്‍ അന്നമരിയയെ ഇത് വരെ കണ്ടിട്ടില്ല.”. അവര്‍ക്കിടയിലെ ഏറ്റവും പ്രായക്കുറവ് തോന്നിച്ച മൂന്നാമത്തെ കന്യാസ്ത്രീ പറഞ്ഞു.
“ഞാനും കണ്ടിട്ടില്ല.”രണ്ടാമത്തെ കന്യാസ്ത്രീ പറഞ്ഞു.
അവര്‍ രണ്ടുപേരും ആകാംക്ഷയോടെ കൂട്ടത്തിലെ ഏറ്റവും പ്രായം ചെന്ന ഒന്നാമത്തെ കന്യാസ്ത്രീയെ നോക്കി.
“ഇത് വളരെ അതിശയമായിരിക്കുന്നു.സിസ്റ്റര്‍ അന്നമരിയയെ ഞാനും ഇത് വരെ കണ്ടിട്ടില്ല.എന്നാല്‍ ഏറെ കേട്ടിട്ടുണ്ട്.” പുഞ്ചിരിച്ചുകൊണ്ട് ഒന്നാമത്തെ കന്യാസ്ത്രീ പറഞ്ഞു.
“സിസ്റ്റര്‍ അന്നമരിയക്ക് അസുഖം ആണെന്ന് കേട്ടപ്പോള്‍ ഞാന്‍ എത്രയും വേഗം പോരുകയായിരുന്നു.”രണ്ടാമത്തെ സിസ്റ്റര്‍ പറഞ്ഞു.
“ഞാന്‍ ഇപ്പോള്‍ സേവനം ചെയ്യുന്ന മഠത്തിലെ സുപ്പീരിയര്‍ക്ക് സിസ്റ്റര്‍ അന്നമരിയയെ നന്നായി അറിയാം.സിസ്റ്റര്‍ അന്നമരിയ പണ്ട് വയനാട് ജോലി ചെയ്തിരുന്നു.അവിടുത്തെ തരിശായികിടന്ന മഠത്തിന്റെ ഭൂമിയില്‍ കപ്പയും വാഴയുമൊക്കെ വച്ച് പിടിപ്പിച്ചു.നാട്ടുകാര്‍ക്ക് സിസ്റ്ററിനെ വലിയ കാര്യമായിരുന്നത്രേ.അവര്‍ ആദിവാസിക്കുടികളില്‍ പോയി അവിടുത്തെ കുട്ടികളെ അക്ഷരം പഠിപ്പിച്ചു.ആദിവാസികള്‍ക്ക് സിസ്റ്ററിനെ ഇഷ്ടമായി.അവിടുത്തെ ആദിവാസിമൂപ്പന്‍മാര്‍ സിസ്റ്ററിനെ അവരുടെ ചികിത്സാരീതികള്‍ പഠിപ്പിച്ചു.പച്ചിലമരുന്നുകളും രഹസ്യ ഒറ്റമൂലികളും മറ്റും...”.അത് പഠിച്ചതിനു ശേഷം നാട്ടില്‍വന്ന സിസ്റ്റര്‍ ഒരുപാട് പേരെ സഹായിച്ചു.ഞങ്ങളുടെ മദര്‍ സുപ്പീരിയറിന്റെ അമ്മക്ക് പണ്ട് മൈഗ്രേന്‍ തലവേദന ഉണ്ടായിരുന്നു.ഒരുപാട് ചികിത്സകള്‍ നടത്തിയിട്ടും ഭേദമാകാഞ്ഞ ആ തലവേദന സുഖപ്പെടുത്തിയത് സിസ്റ്റര്‍ അന്നമരിയയാണ്.”
അവര്‍ ഒന്ന് നിര്‍ത്തി.പിന്നെ പറഞ്ഞു.
“കഴിഞ്ഞ കുറെനാളുകളായി ഞാന്‍ മൈഗ്രേന്‍ മൂലം തീരാവേദന അനുഭവിക്കുന്നു.ഉപവസിച്ചു.ധ്യാനിച്ചു.വേദന കുറയുന്നില്ല.ചില ദിവസങ്ങളില്‍ വേദന കൂടി ആത്മഹത്യ ചെയ്താലോ എന്ന് വരെ ആലോചിച്ചിട്ടുണ്ട്.ഒരുപക്ഷെ സര്‍വശക്തന്റെ ഇഷ്ടം അതായിരിക്കാം.പക്ഷെ സിസ്റ്റര്‍ അന്നമരിയയെക്കുറിച്ച് കേട്ടപ്പോള്‍ ഒരു പ്രതീക്ഷ.അത് കൊണ്ടാണ് രഹസ്യമായി ഞാനിങ്ങോട്ട്‌ പോന്നത് .പക്ഷെ നിങ്ങള്‍ രണ്ട് പേരെ ഇവിടെവച്ച് കാണും എന്ന് കരുതിയില്ല.”
രണ്ടാമത്തെ സിസ്റ്റര്‍ പറഞ്ഞുനിര്‍ത്തിയതിനു ശേഷം ആരും കുറച്ചുനേരം ഒന്നും മിണ്ടിയില്ല.ആ മണ്‍പാതയുടെ ഇരുവശത്തും വിജനമായ തോട്ടങ്ങള്‍ ഉച്ചവെയിലില്‍ മുങ്ങിക്കിടന്നു.റോഡില്‍ റബ്ബറിന്റെ കരിയിലകള്‍ വീണു നിറഞ്ഞുകിടന്നിരുന്നു.അവര്‍ നടന്നുപോകുന്നതിനിടയില്‍ കരിയില ഞെരിയുന്ന ശബ്ദം കേട്ട് ,കയ്യാലക്കരികിലെ പൊന്തക്കാട്ടില്‍നിന്ന് ഒരു ഉപ്പന്‍ പറന്നുപോയി.
മൂന്നാമത്തെ സിസ്റ്റര്‍ കൈലേസ് കൊണ്ട് നെറ്റിയിലെ വിയര്‍പ്പ് തുടച്ചു.പിന്നെ ശിരോവസ്ത്രത്തിന്റെ ഇടയില്‍നിന്ന് നെറ്റിയിലേക്ക് വീണുകിടന്ന മുടിയിഴകള്‍ ഒതുക്കി.
“ഞാന്‍ സിസ്റ്റര്‍ അന്നമരിയയെക്കുറിച്ച് പക്ഷെ അത്ര നല്ല അഭിപ്രായമൊന്നുമല്ല കേട്ടിട്ടുള്ളത്.” മൂന്നാമത്തെ സിസ്റ്റര്‍ പറഞ്ഞുതുടങ്ങി.
“എന്റെ കസിന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് സിസ്റ്റര്‍ അന്നമരിയ ലേഡിസ് ഹോസ്റ്റല്‍ വാര്‍ഡനായിരുന്നു.അവള്‍ പറഞ്ഞത് സിസ്റ്റര്‍ അന്നമരിയ വളരെ ക്രൂരയായിരുന്നു എന്നാണ്.അച്ചടക്കം ലംഘിക്കുന്ന കുട്ടികളെ കഠിനമായി ശിക്ഷിക്കും.അവരുടെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ അനുവാദമില്ലായിരുനു.ഒരിക്കല്‍ എന്റെ കസിന്റെ മൊബൈല്‍ഫോണ്‍ സിസ്റ്റര്‍ എറിഞ്ഞു തല്ലിപ്പൊട്ടിച്ചുവത്രേ.പിന്നെകാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ സിസ്റ്റര്‍ക്ക് പൊതുവേ ഭയങ്കര ദേഷ്യമായിരുന്നു.അതിന്റെ കാരണം അറിയില്ല.”
“അപ്പോള്‍പിന്നെ സിസ്റ്റര്‍ എന്തിനാണ് അന്നമരിയയെ കാണാന്‍ പോകുന്നത് ?”രണ്ടാമത്തെ സിസ്റ്റര്‍ ചോദിച്ചു.
“ഒരിക്കല്‍ എന്റെ കസിന്‍ ഹോസ്റ്റലില്‍ വച്ച് പനി കാരണം ഒരല്‍പം വൈകിയാണ് എഴുന്നേറ്റത്.ഹോസ്റ്റലില്‍ എല്ലാദിവസവും പ്രെയര്‍ ഉണ്ട്.അന്ന് പനിമൂലം അവള്‍ അതിനു പോയില്ല.അതിന്റെ പേരില്‍ സിസ്റ്റര്‍ അന്നമരിയ അവളെ വല്ലാതെ ചീത്ത വിളിച്ചു.അവള്‍ രാത്രി കോളേജിലെ ബോയ്സിന്റെ കൂടെയായിരിന്നു എന്നൊക്കെ പറഞ്ഞായിരുന്നു ചീത്ത.അവള്‍ക്ക് ദേഷ്യം വന്നു.അവള്‍ സിസ്റ്ററിനെ തല്ലി.”
ഉണങ്ങിയ റബ്ബര്‍ച്ചില്ലകളുടെ ഇടയില്‍ ആകാശത്തിന്റെ നീലത്തുണ്ടുകള്‍ കാണാം.ഒരുനിമിഷം അത് നോക്കിയതിനു ശേഷം മൂന്നാമത്തെ സിസ്റ്റര്‍ തുടര്‍ന്നു.
“കഴിഞ്ഞ കുറെനാളുകളായി ആ കസിന്‍ അസുഖബാധിതയായി കിടപ്പിലാണ്.എന്റെ ധ്യാനഗുരുവായ അച്ചന്‍ അവള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു.സിസ്റ്റര്‍ അന്നമരിയ അവളോട്‌ ക്ഷമിച്ചാലേ അവളുടെ അസുഖം മാറു എന്നാണ് പ്രാര്‍ത്ഥനയില്‍ വെളിപ്പെട്ടത്.ഞാന്‍ അവള്‍ക്കു വേണ്ടിയാണ് സിസ്റ്ററിനെ കാണാന്‍ വരുന്നത്.അവള്‍ക്കു വേണ്ടി ഞാന്‍ സിസ്റ്ററിനോട് മാപ്പ് പറയും.സിസ്റ്റര്‍ ക്ഷമിച്ചാല്‍ അവളുടെ അസുഖം സുഖപ്പെടും..”
“സിസ്റ്റര്‍ അന്നമരിയയെക്കുറിച്ച് മോശം അഭിപ്രായം കേട്ടത് വിശ്വസിക്കാനാകുന്നില്ല.എങ്കിലും ആ കുട്ടിയുടെ അസുഖം മാറും എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.”രണ്ടാമത്തെ സിസ്റ്റര്‍ പറഞ്ഞു.
“എല്ലാ മനുഷ്യര്‍ക്കും ദോഷവും ഗുണവും ഉണ്ട്.ചിലര്‍ നന്മ കാണും.ചിലര്‍ തിന്മയും.”പ്രായം കൊണ്ട് മുതിര്‍ന്ന ഒന്നാമത്തെ സിസ്റ്റര്‍ പറഞ്ഞു.അത് പറയുമ്പോള്‍ ഒരു ദാര്‍ശനികതയുടെ ശാന്തതയും ഒരുപാട് ജീവിതം കണ്ടതിന്റെ അനുഭവത്തിന്റെ തിളക്കവും അവരുടെ കണ്ണില്‍ ഉണ്ടായിരുന്നു.അവര്‍ തുടര്‍ന്നു.
“ഞാനും സിസ്റ്റര്‍ അന്നമരിയയെ കാണാന്‍ പോകുന്നത് നിങ്ങളെപ്പോലെ മറ്റൊരു ആവശ്യത്തിനു വേണ്ടിയാണ്.എന്റെ ധ്യാനഗുരുവാണ് സിസ്റ്റര്‍ അന്നമരിയയെ സന്ദര്‍ശിക്കുന്നത് നല്ലതാണ് എന്ന് പറഞ്ഞത്.സിസ്റ്റര്‍ക്ക് നമ്മുടെ മനസ്സ് വായിക്കുവാനും പ്രാര്‍ത്ഥനയിലൂടെ നമ്മെ സഹായിക്കുവാനും കഴിയുമത്രേ.എന്റെ മനസ്സിന്റെ ശാന്തിയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.നിങ്ങള്‍ വിശ്വസിക്കില്ല.കഴിഞ്ഞ കുറെനാളുകളായി സാത്താന്‍ എന്നെ പരീക്ഷിക്കുന്നു.എനിക്കിപ്പോള്‍ ദൈവവിശ്വാസം നഷ്ടപെടുന്നത് പോലെ.സിസ്റ്ററുമായി സംസാരിച്ചാല്‍ സിസ്റ്റര്‍ക്ക് എന്നെ ശരിക്കും മനസ്സിലാക്കുവാനും നയിക്കുവാനും കഴിഞ്ഞേക്കും.പ്രേയിസ് ദ ലോര്‍ഡ്‌.”
“പ്രേയിസ് ദ ലോര്‍ഡ്‌.” മറ്റു രണ്ടു കന്യാസ്ത്രീകളും ഏറ്റുപറഞ്ഞു.
“പക്ഷെ നാം സൂക്ഷിക്കണം.സിസ്റ്ററിനെ സഭയില്‍ നിന്ന് പുറത്താക്കിയതാണ്.”രണ്ടാമത്തെ സിസ്റ്റര്‍ പറഞ്ഞു.
“അധികാരികളുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍.ആശയപരമായും അല്ലാതെയും.സിസ്റ്റര്‍ അന്നമരിയുടെ ഉറച്ചനിലപാടുകള്‍ സഭയുടെ ഉന്നതപിതാക്കന്‍മാര്‍ക്ക് തലവേദനയായി.ഒടുവില്‍ സിസ്റ്റര്‍ അന്നമരിയ തന്നെ സ്വന്തമായി മഠം തുടങ്ങി.അനാഥകുട്ടികള്‍ക്ക് വേണ്ടിയുള്ള ആശ്രമം.അതോടെ അവര്‍ എന്നേക്കുമായി സഭയില്‍നിന്ന് പുറത്താക്കപ്പെട്ടു.”മൂന്നാമത്തെ സിസ്റ്റര്‍ പറഞ്ഞു.
“ഇനിയും കുറച്ചുദൂരം കൂടി ഈ നാട്ടുവഴിയില്‍ കൂടി നടക്കേണ്ടിവരും എന്ന് തോന്നുന്നു.വഴി ചോദിയ്ക്കാന്‍ ആരെയും കാണുന്നുമില്ല.നമ്മുക്ക് സിസ്റ്റര്‍ അന്നമരിയക്ക് വേണ്ടി പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടു നടക്കാം..”രണ്ടാമത്തെ സിസ്റ്റര്‍ പറഞ്ഞു.
മറ്റു രണ്ടുപേരും അതിനോട് യോജിച്ചു.
അല്പം കഴിഞ്ഞപ്പോള്‍ പച്ചപ്പണിഞ്ഞ കൃഷിത്തോട്ടങ്ങള്‍ കാണാന്‍ തുടങ്ങി.പന്തല്‍ കെട്ടി കൃഷി നടത്തുന്ന പാവലിന്റെയും പടവലത്തിന്റെയും തോട്ടങ്ങള്‍.കൃഷിപ്പന്തലുകളുടെ തണുത്ത നിഴലുകളില്‍ പറക്കുന്ന തുമ്പികളും പൂമ്പാറ്റകളും.ആ പച്ചപ്പിന്റെ നടുവിലേക്ക് ചെറിയ മണ്‍പാത നീണ്ടുകിടന്നു.വഴിയുടെ അരികില്‍ “ആകാശപ്പറവകളുടെ കൂടാരം “എന്ന് ചെറിയ വള്ളിപ്പടര്‍പ്പ് പടര്‍ന്നു കയറിയ തടിപ്പലകയില്‍ എഴുതിവച്ചിട്ടുണ്ട്.കന്യാസ്ത്രീകളുടെ മുഖം തെളിഞ്ഞു.അവര്‍ വേഗം നടന്നു.
ഓടിട്ട ഒരു വീടായിരുന്നു ആശ്രമം.അതിന്റെ മുന്‍പില്‍ ഒരു കണിക്കൊന്ന നിറയെ പൂത്തുനിന്നു.ആശ്രമത്തിന്റെ ഓടുപാകിയ മേല്‍ക്കൂരയിലും മുറ്റത്തും മഞ്ഞപ്പൂക്കള്‍ പൊഴിഞ്ഞുകിടന്നു.അവിടെ കൊച്ചുകുട്ടികള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ.കുറച്ചു പേര്‍ മരച്ചുവട്ടില്‍ ഇരുന്നു പ്രാര്‍ത്ഥന ചൊല്ലുന്നു. കുറച്ചു പേര്‍ പഠിക്കുന്നു. ബാക്കിയുള്ളവര്‍ കൃഷിത്തോട്ടത്തിലെ ജോലികള്‍ ചെയ്യുന്നു..
കന്യാസ്ത്രീകളെക്കണ്ട് കുട്ടികളുടെ മുഖത്ത് അവിശ്വസനീയത പരന്നു.
“സിസ്റ്റര്‍ അന്നമരിയ ഇല്ലേ.”?ഒന്നാമത്തെ സിസ്റ്റര്‍ ചോദിച്ചു.
കുട്ടികള്‍ നിശബ്ദരായി.
“സിസ്റ്റര്‍ അല്‍പ്പം മുന്‍പ് മരിച്ചു..” അവിടെയിരുന്ന കുട്ടികളില്‍ ഒരാള്‍ പറഞ്ഞു.എട്ട് പത്തു വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയായിരുന്നു അത്.
കന്യാസ്ത്രീകള്‍ പരസ്പരം നോക്കി.അവരുടെ മുഖത്തെ ഞെട്ടലും ദു:ഖവും കണ്ടു കുട്ടികള്‍ അവരെ സഹതാപത്തോടെ നോക്കി.
“എവിടെയാണ് സിസ്റ്റര്‍ അന്നമരിയയുടെ ശരീരം കിടത്തിയിരിക്കുന്നത്.?”മൂന്നാമത്തെ കന്യാസ്ത്രീ ചോദിച്ചു.
“സിസ്റ്ററുടെ സ്വകാര്യമുറിയിലെ കട്ടിലില്‍ കിടന്നാണ് മരിച്ചത്.മരിക്കുന്ന ദിവസവും സമയവും മുന്‍കൂട്ടി പറഞ്ഞിരുന്നത് കൊണ്ട് ഞങ്ങള്‍ക്ക് അദ്ഭുതമൊന്നും തോന്നിയില്ല.എങ്ങിനെയാണ്‌ ശവമടക്കും മറ്റു നടത്തേണ്ടത് എന്ന് സിസ്റ്റര്‍ മുന്‍കൂട്ടി ഞങളെ പഠിപ്പിച്ചിട്ടുണ്ട്.’
അവളുടെ മറുപടി കേട്ട് സിസ്റ്റര്‍മാര്‍ക്ക് അതിശയം തോന്നി.അവര്‍ സിസ്റ്ററുടെ മുറിയിലേക്ക് കടക്കാന്‍ തുടങ്ങിയപ്പോള്‍ ആ കുട്ടി തടഞ്ഞു.
“ഒരാള്‍ക്ക് മാത്രമേ ശവശരീരത്തിനരികില്‍ പോയി ഉപചാരം നടത്താന്‍ അനുവാദമുള്ളു.ശവശരീരത്തിനരികില്‍ കൂട്ടപ്രാര്‍ത്ഥന ചെല്ലുന്നത് സിസ്റ്റര്‍ വിലക്കിയിട്ടുണ്ട്.”
ചെറുപ്പക്കാരിയായ മൂന്നാമത്തെ കന്യാസ്ത്രീ മുറിക്കുള്ളിലേക്ക് പോയി.ബാക്കിയുള്ള രണ്ടുപേരും മുറ്റത്തെ മൈലാഞ്ചി മരത്തിന്റെ തണലില്‍ പോയിരുന്നു.
അവര്‍ക്ക് ഗ്ലാസുകളില്‍ മോരുംവെള്ളവുമായി മറ്റൊരു കൊച്ചു പെണ്‍കുട്ടി വന്നു.
“ഇപ്പോള്‍ അകത്തു കയറിയ ആ സിസ്റ്റര്‍ ഇവിടെ വന്നിട്ടുണ്ട്.”അവള്‍ പറഞ്ഞു.
അത് കേട്ട് മറ്റു രണ്ടു പേരും ഞെട്ടി.
“ഹേയ്,അങ്ങിനെ വരാന്‍ വഴിയില്ല.ഞങ്ങളോട് പറഞ്ഞത് അവര്‍ സിസ്റ്റര്‍ അന്നമരിയയെ മുന്‍പ് കണ്ടിട്ടില്ലെന്നാണ്.അവരുടെ അസുഖബാധിതയായ കസിന്‍ പണ്ടൊരിക്കല്‍ സിസ്റ്റര്‍ അന്നമരിയയെ തല്ലി.അതിനു മാപ്പ് പറഞ്ഞു അവള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുവാനാണ് ആ കൊച്ചു സിസ്റ്റര്‍ വന്നത്.” പ്രായം കൂടിയ ഒന്നാമത്തെ സിസ്റ്റര്‍ പറഞ്ഞു.
“ആ കൊച്ചു സിസ്റ്ററിനെക്കുറിച്ച് സിസ്റ്റര്‍ അന്നമരിയ ഞങളുടെ അടുത്ത് പറഞ്ഞിരുന്നു.അവരൊരു ലേഡിസ് ഹോസ്റ്റലില്‍ വാര്‍ഡനായി ജോലി ചെയ്തിരുന്ന കാലത്തു അവരുടെ പീഡനം സഹിക്കവയ്യാതെ ഒരു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.അത് സംബന്ധിച്ച എല്ലാക്കാര്യങ്ങളും സിസ്റ്റര്‍ അന്നമരിയക്ക് അറിയാമായിരുന്നു.” ആ കുട്ടി പറഞ്ഞു.
അവര്‍ സംസാരിച്ചുകൊണ്ടിരിക്കെ കൊച്ചുസിസ്റ്റര്‍ ഇറങ്ങിവന്നു.രണ്ടാമത്തെ സിസ്റ്റര്‍ ഉപചാരം അര്‍പ്പിക്കാന്‍ മുറിയിലേക്ക് കയറിപ്പോയി.
കൊച്ചു സിസ്റ്ററിനെ പ്രായം ചെന്ന ഒന്നാമത്തെ സിസ്റ്റര്‍ സംശയത്തോടെ നോക്കി.കൊച്ചു സിസ്റ്റര്‍ അവരുടെ അരികില്‍ കസേരയില്‍ ഇരുന്നു.അവര്‍ക്ക് കുടിക്കാന്‍ മോരുംവെള്ളവുമായി ഉടനെ മറ്റൊരു കൊച്ചുകുട്ടി,കന്യാസ്ത്രീകളുടെ അരികില്‍ വന്നു..
“ഇപ്പൊ അകത്തു കയറിയ കണ്ണാടി വച്ച സിസ്റ്റര്‍ ഒരു ഡോക്ടര്‍ അല്ലെ ?” ആ കുട്ടി ചോദിച്ചു.
“ഡോക്ടറോ..ഹേയ് അല്ല നേരെ തിരിച്ചാണ്.ആ സിസ്റ്റര്‍ രോഗിയാണ്.മൈഗ്രന്റെ മരുന്നിനു സിസ്റ്റര്‍ അന്നമരിയയെ കാണാന്‍വന്നതായിരുന്നു ആ സിസ്റ്റര്‍.മോള്‍ക്ക് എങ്ങനെ മനസ്സിലായി അത് ഡോക്ടര്‍ ആണെന്ന്.?”കൊച്ചു സിസ്റ്റര്‍ ചോദിച്ചു.
“ആ സിസ്റ്ററുടെ ഒപ്പം സിസ്റ്റര്‍ അന്നമരിയ നില്‍ക്കുന്ന ഫോട്ടോ ഞങ്ങള്‍ കണ്ടിട്ടുണ്ട്.ആ സിസ്റ്റര്‍ ഡോക്ടറായിരുന്ന പള്ളിയുടെ ഒരാശുപത്രിയില്‍ സിസ്റ്റര്‍ അന്നമരിയ പണ്ട് ജോലി ചെയ്തിടുണ്ട്.പണമില്ലാത്ത രോഗികള്‍ പലരും അവിടെ ചികിത്സ ലഭിക്കാതെ മരിച്ചു.പിന്നെ ആ സിസ്ട്ടറുടെ മെഡിക്കല്‍ പരീക്ഷണങ്ങള്‍ക്കൊണ്ടും പലരും മരിച്ചിട്ടുണ്ട്.എല്ലാം സിസ്റ്റര്‍ അന്നമരിയക്ക് മാത്രം അറിയാവുന്ന തെളിവുകളുള്ള രഹസ്യങ്ങളായിരുന്നു.”
രണ്ടു കന്യാസ്ത്രീകളും അമ്പരന്നിരിക്കെ രണ്ടാമത്തെ സിസ്റ്റര്‍ ഇറങ്ങിവന്നു.വലിഞ്ഞുമുറുകിയ മുഖത്തോടെ ഏറ്റവും പ്രായംചെന്ന ഒന്നാമത്തെ സിസ്റ്റര്‍ ,സിസ്റ്റര്‍ അന്നമരിയയുടെ ശവശരീരം കിടത്തിയിരിക്കുന്ന മുറിയിലേക്ക് പോയി.മറ്റ് രണ്ടു സിസ്റ്റര്‍മാരും വിയര്‍ത്തൊഴുകിയ മുഖവുമായി മുറ്റത്തിരുന്നു.
“കുറച്ചു നല്ല തണുത്ത വെള്ളം കിട്ടിയിരുന്നെങ്കില്‍...ദാഹിക്കുന്നു.”കൊച്ചു സിസ്റ്റര്‍ പറഞ്ഞു.
അവര്‍ ആശ്രമത്തിനരികിലെ കിണറിന്റെ അരികിലേക്ക് പോയി.ഒരു കൊച്ചുപെണ്‍കുട്ടി ഓടിവന്നു അവര്‍ക്ക് വെള്ളം കോരിക്കൊടുത്തു.
“ഇപ്പൊ മുറിയിലേക്ക് പോയ ആ പ്രായം ചെന്ന സിസ്റ്റര്‍ ധ്യാനം നടത്താന്‍ പോകാറില്ലേ?”ആ കുട്ടി ചിരിച്ചു കൊണ്ട് കന്യാസ്ത്രീകളോട് ചോദിച്ചു.
“മോള്‍ക്ക് ആ സിസ്റ്ററിനെ എങ്ങനെ അറിയാം ?” കന്യാസ്ത്രീകള്‍ ചോദിച്ചു.
“ആ സിസ്റ്റര്‍ പണ്ടിവിടെ വന്നിട്ടുണ്ട്.ആ സിസ്റ്ററും ഞങള്‍ടെ അന്നമരിയ സിസ്റ്ററും ഒക്കെ പണ്ട് ഒരു അച്ചന്റെ ധ്യാനടീമില്‍ ഒരുമിച്ചുണ്ടായിരുന്നതാ.ഒരുപാട് രോഗശാന്തിയും അത്ഭുതവും ഒക്കെ ഉള്ള ധ്യാനം.പക്ഷെ അത് മൊത്തം വ്യാജമായിരുന്നുവെന്നാ സിസ്റ്റര്‍ അന്നമരിയ ഞങ്ങളോട് പറഞ്ഞത്.അതൊക്കെ പുറത്തറിഞാല്‍ സഭ തന്നെ ഇല്ലാതാകും എന്നു സിസ്റ്റര്‍ ഇടക്ക് പറയുമായിരുന്നു.” കുട്ടി പറഞ്ഞു.
സിസ്റ്റര്‍മാര്‍ക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല.
അപ്പോഴേക്കും ഒന്നാമത്തെ സിസ്റ്റര്‍ മുറിയില്‍ നിന്ന് ഇറങ്ങി അവരുടെ അരികില്‍ വന്നു.
“നമ്മുക്ക് പോകാം.നേരം വൈകി.” സിസ്റ്റര്‍ പറഞ്ഞു.
ഇറങ്ങാന്‍ നേരം ഒന്നാമത്തെ സിസ്റ്റര്‍ എല്ലാവരോടുമായി പറഞ്ഞു.
“കുട്ടികളെ ,നിങ്ങള്‍ എന്ത് പക്വതയോടെയാണ് സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നത്.സിസ്റ്റര്‍ അന്നമരിയ നിങ്ങളെ നന്നായി പരിശീലിപ്പിച്ചിച്ചിരിക്കുന്നു.സിസ്റ്റര്‍ അന്നമരിയ ഒരു പുസ്തകം എഴുതുന്നതായി ഞാന്‍ കേട്ടിരുന്നു.അതിനെക്കുറിച്ച് വല്ലതും സിസ്റ്റര്‍ പറഞ്ഞറിയാമോ?” അവര്‍ ചോദിച്ചു.
“സിസ്റ്റര്‍ അതെഴുതിയില്ല.വായനയെക്കാളും പ്രവര്‍ത്തിയാണ് ആവശ്യമെന്നു പിന്നീടു സിസ്റ്റര്‍ അതെക്കുറിച്ച് പറഞ്ഞു.
കന്യാസ്ത്രീകളുടെ മുഖങ്ങള്‍ തെളിഞ്ഞു.അവര്‍ യാത്ര പറഞ്ഞു നടന്നു.നടക്കുമ്പോള്‍ സിസ്റ്റര്‍മാര്‍ നിശബ്ദരായിരുന്നു.
“നിങ്ങള്‍ സിസ്റ്റര്‍ അന്നമരിയയുടെ മുറിയില്‍ കയറിയപ്പോള്‍ ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന ചിത്രം കണ്ടോ ?” നിശബ്ദത മുറിച്ചു മൂന്നാമത്തെ സിസ്റ്റര്‍ ആരാഞ്ഞു.
“ക്രൈസ്റ്റ് ക്ലീനിംഗ് ദ ടെമ്പിള്‍.അതൊരു ഇറ്റാലിയന്‍ പെയിന്റിങ്ങാണ്.”ഒന്നാമത്തെ സിസ്റ്റര്‍ പറഞ്ഞു.
“ദേവാലയത്തിലെ കച്ചവടക്കാരെയും കൊള്ളക്കാരെയും പുറത്താക്കുന്ന രോഷാകുലനായ യേശു.അതൊരു അപൂര്‍വചിത്രമാണ്.”മൂന്നാമത്തെ സിസ്റ്റര്‍ പറഞ്ഞു.
സിസ്റ്റര്‍മാര്‍ പിന്നെയും നിശബ്ദരായി.
അപ്പോള്‍ മഠത്തില്‍ സിസ്റ്റര്‍ അന്നമറിയയുടെ മുറിയിലെ ചാട്ടവാര്‍ വീശുന്ന ക്രിസ്തുവിന്റെ ആ ചിത്രത്തിന് ചുവട്ടില്‍ നിന്ന് കൊണ്ട് കുട്ടികള്‍ ജനാലയിലൂടെ ആ കന്യാസ്ത്രീകള്‍ നടന്നുപോകുനത് നോക്കിനിന്നു.മൂന്ന് ശിരോവസ്ത്രങ്ങള്‍ കാഴ്ചയില്‍ നിന്ന് മറയവേ ഒരു കുട്ടി പറഞ്ഞു.
“അവര്‍ വന്നത് സിസ്റ്റര്‍ അന്നമരിയയെ കൊല്ലാനായിരുന്നു.”
“നമ്മുടെ മോരുംവെള്ളം അവരുടെ ദാഹം ശമിപ്പിച്ചേക്കും.” മറ്റൊരു കുട്ടി പറഞ്ഞു.
അവര്‍ സിസ്റ്റര്‍ അന്നമരിയയെ നോക്കി.
നിഷ്കളങ്കവും ശാന്തവുമായ മുഖത്തോടെ സിസ്റ്റര്‍ അന്നമരിയ തന്റെ മരണക്കട്ടിലില്‍ ഉറങ്ങിക്കിടന്നു.
(അവസാനിച്ചു)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot