പിറന്നാൾ
ഇന്നെന്റെ പിറന്നാൾ ആണ്. രാവിലെ തന്നെ ഭാര്യയും മക്കളും 'ബർത്ത്ഡേ' വിഷ് ചെയ്തു.എല്ലാവരുടേയും വക ഗിഫ്റ്റും കിട്ടി. വൈകീട്ട് പുറത്ത് നിന്നും ഭക്ഷണം. ഒരു സിനിമ. ലുലുവിൽ ചെറിയ ഷോപ്പിംഗ്. എല്ലാം അവർ തന്നെ പ്ളാൻ ചെയ്തു. എല്ലാം എന്റെ പോക്കറ്റ് കാലിയാക്കാനുള്ള വഴി തന്നെ.
അവർ വിഷ് ചെയ്തപ്പോഴാണ് അങ്ങനെ ഒരു കാര്യം ഓർത്തതു തന്നെ. അല്ലെങ്കിലും ഞാൻ പിറന്നാളിനൊന്നും പ്രാധാന്യം കൊടുക്കുന്ന ആളല്ല .
അവർ വിഷ് ചെയ്തപ്പോഴാണ് അങ്ങനെ ഒരു കാര്യം ഓർത്തതു തന്നെ. അല്ലെങ്കിലും ഞാൻ പിറന്നാളിനൊന്നും പ്രാധാന്യം കൊടുക്കുന്ന ആളല്ല .
ഓഫീസിലേക്കുള്ള യാത്രാമദ്ധ്യേ ഇന്നത്തെ എന്റെ ചിന്താവിഷയം പിറന്നാൾ ആയിരുന്നു.
പിറന്നാളിന് ജീവിതത്തിൽ ഇത്രയേറെ പ്രാധാന്യം ഉണ്ടെന്നറിഞ്ഞത് വിവാഹശേഷമാണ്. വിവാഹത്തിന് ശേഷമുള്ള ഭാര്യയുടെ ആദ്യത്തെ പിറന്നാൾ.... എന്റെ പിറന്നാൾ പോലും ഓർത്ത് വെക്കാത്ത ഞാൻ വിവാഹം കഴിഞ്ഞ അടുത്ത ദിവസങ്ങളിൽ എപ്പോഴോ അവൾ പറഞ്ഞിരുന്ന ആ ദിനം കടന്നു വന്നത് ഓർത്തില്ല.അന്നത്തെ പുകില്.... ഓഹ്... മറക്കില്ല ഞാനിനി ആ ദിവസം ജീവനുള്ള കാലം.
കുട്ടികളിലും അവൾ ആ ശീലം പകർന്നു കൊടുത്തു. പിറന്നാളിന് പപ്പയുടെ ഒരു മുത്തം മാത്രം പോരാ... പാർട്ടി,സ്കൂളിലേക്ക് ചോക്ലേറ്റ്,കേക്ക്, പുതിയ വസ്ത്രം.... അത് ചിലപ്പോൾ ഒന്നിലൊതുങ്ങില്ല... സ്കൂളിലേക്ക് ഒന്ന്, പാർട്ടിക്ക് ഒന്ന്....
പാർട്ടി കേക്ക് മോശമാക്കില്ല. അടുത്ത് പങ്കെടുത്ത ബർത്ത്ഡേ പാർട്ടിയുടെ കേക്കിനേക്കാൾ ഗംഭീരമാക്കും.
പാർട്ടി കേക്ക് മോശമാക്കില്ല. അടുത്ത് പങ്കെടുത്ത ബർത്ത്ഡേ പാർട്ടിയുടെ കേക്കിനേക്കാൾ ഗംഭീരമാക്കും.
തീം കേക്കാണിപ്പോൾ ..... കേക്കിന്റെ തീം അനുസരിച്ച് ആയിരിക്കും വീട്ടിലുള്ളവരുടേയും വിരുന്നുകാരുടേയും വസ്ത്രധാരണം.(തീം ബർത്ത് ഡേ പാർട്ടിയെ കുറിച്ച് ഇനിയും അറിയാത്തവരുടെ അറിവിലേക്ക്- പാർട്ടിക്ക് ഒരു തീം ഉണ്ടാകും അതനുസരിച്ച് ആയിരിക്കും കേക്കും അതിഥികളുടേയും ആതിഥേയരുടേയും വസ്ത്രങ്ങളും മറ്റു വേഷവിധാനങ്ങളും. ഉദാഹരണത്തിന് തീം സിൻഡ്രല്ല ആണെങ്കിൽ കേക്കും മറ്റെല്ലാം സിൻഡ്രല്ല മോഡൽ.)
അതുകൊണ്ടെന്താ സ്വന്തം ബർത്ത്ഡേക്കു മാത്രമല്ല ഒരു ബർത്ത്ഡേക്ക് പോകണമെങ്കിലും വേണം തീം അനുസരിച്ച് വീട്ടിൽ എല്ലാവർക്കും പുതിയ വസ്ത്രം. വർഷത്തിൽ എത്ര ഡ്രസ്സ് തന്നെ എടുക്കണമെന്നോ.... ഒരു ഫങ്ഷന് ധരിച്ചത് പിന്നെ വേറൊന്നിന് ഇടില്ലല്ലോ.
എന്റെ ഓർമ്മയിലെ പിറന്നാൾ എന്തായിരുന്നു ....... മെട്രോ മുന്നോട്ടു കുതിക്കുമ്പോൾ എന്റെ ഓർമ്മകൾ പുറകോട്ട് കുതിച്ചു.
രാവിലെ പതിവിലും നേരത്തെ ഉള്ള അമ്മയുടെ വിളി. "കണ്ണാ. ..... ഒന്നെണീക്കെന്റെ കുട്ട്യേ..... എത്ര നേരായ് വിളിക്കുണൂ..... ന്റെ കുട്ടീടെ പിറന്നാളല്ലേ ഇന്ന്. നല്ലകുട്ട്യായ് വേഗം കുളിച്ച് വര്വാ.
അമ്മയുടെ തലോടലിൽ കുറച്ചു നേരം കൂടി അങ്ങനെ കിടക്കാൻ തോന്നും. ഉണർന്നിട്ടും ഉറക്കം നടിച്ചു കിടക്കുന്ന തന്റെ തിരുനെറ്റിയിലെ മുടി മാടിയൊതുക്കി അമ്മ തരുന്ന ഒരു മുത്തമുണ്ട് അതാണ് എനിക്ക് ലഭിക്കുന്ന ആദ്യത്തെ പിറന്നാൾ സമ്മാനം. ജീവിതത്തിൽ ഇന്നേവരേ ലഭിച്ചിട്ടുള്ളതിൽ വിലമതിക്കാനാവാത്തതും.
കുളിച്ചൊരുങ്ങി വരുമ്പോഴേക്കും മുത്തശ്ശി കാത്തു നിൽക്കുന്നുണ്ടാവും. പിന്നെ മുത്തശ്ശിയോടൊത്ത് അമ്പലത്തിലേക്ക്. അമ്പലത്തിൽ പൂരാടം നക്ഷത്രത്തിൽ ഒരു പുഷ്പാഞ്ചലിയും,ഒരു പായസവഴിപാടും. മുത്തശ്ശി കണ്ണടച്ച് അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നത് കാണാം. ആ പ്രാർത്ഥനകളുടെ ഫലമാവാം എനിക്ക് ഇത്രയേറെ സൗഭാഗ്യങ്ങൾ നേടി തന്നത്. തിരുമേനി തരുന്ന പ്രസാധത്തിൽ നിന്നും ചന്ദനമെടുത്ത് മുത്തശ്ശി എന്റെ നെറ്റിയിൽ ചാർത്തുമ്പോഴുള്ള കുളിർമ്മ...... എന്നിട്ട് എന്റെ നെറുകയിൽ കൈ വെച്ച് "ന്റെ കുട്ടീനെ കാത്തോളണേ.... തേവരേ....." എന്നുള്ള പ്രാർഥന അതാണ് മുത്തശ്ശീടെ സമ്മാനം.
തിരികെ വരുന്ന തന്നെ കാത്ത് ആമി പടിപ്പുരയിൽ തന്നെ നിൽപുണ്ടാകും. ഒരു കൈകുമ്പിൾ നിറയെ കുന്നിക്കുരു,പളുങ്ക്,ഏറ്റവും പുതിയ തീപ്പെട്ടിപടം, ഇവയിലേതെങ്കിലും ആവും അവൾ തരുന്ന പിറന്നാൾ സമ്മാനം.
പട്ടണത്തിലേക്ക് താൻ പഠിക്കാൻ പോയ ആദ്യ വർഷത്തെ പിറന്നാളിന് അച്ഛൻ തന്റെ അടുക്കൽ വന്നപ്പോൾ അവൾ തനിക്കായ് ഒരു പട്ടുറുമാൽ കൊടുത്തയച്ചു. അതിൽ അവൾ ചിത്രങ്ങൾ തുന്നിപിടിപ്പിച്ചിരുന്നു. അവളുടെ ബാപ്പ അത്തർ കച്ചവടത്തിന് പോയ് വന്നപ്പോൾ കൊണ്ടു വന്നതാകണം ആ പട്ടുതുണി.
പിറന്നാൾ ദിവസം മാത്രം ഉച്ചയ്ക്ക് ഉണ്ണാൻ സ്കൂളിൽ നിന്നും വീട്ടിലേക്ക് വരും.ആമിയെയും കൂട്ടും കൂടെ. അച്ഛന്റെ കൂടെയിരുന്ന് ഒരു ചെറിയ സദ്യ. എനിക്കിഷ്ടപ്പെട്ട പരിപ്പ് പ്രഥമനുണ്ടാകും. ഗൗരവക്കാരനായ അച്ഛന്റെ കയ്യിൽ നിന്നും ഒരു ഉരുളയുണ്ടെനിക്കന്ന്. അതച്ഛന്റെ പിറന്നാൾ സമ്മാനം.
ഇന്നും മറ്റുള്ളവരാൽ ഓർമ്മിപ്പിക്കപ്പെടുന്ന എന്റെ പിറന്നാൾ ദിനത്തിൽ ഞാൻ ആദ്യം ഓർക്കുക എന്റെ അച്ഛനെയും അമ്മയെയും ആണ്. ദൈവത്തിന്റെ വിധി പ്രകാരം നമ്മൾ ഈ ലോകത്ത് എത്തിച്ചേരാൻ ഹേതുവായ..... നമുക്ക് ജന്മം നൽകിയ മാതാപിതാക്കളെയാണ് നാം ആ ദിനത്തിൽ സ്മരിക്കേണ്ടത്. അവർ ജീവിച്ചിരിപ്പുണ്ടെങ്കിൽ.... അടുത്തുണ്ടെങ്കിൽ.. അവരോടൊത്ത് ആ ദിവസം ചിലവഴിക്കാൻ ശ്രമിക്കുക. അകലെയാണെങ്കിൽ ആ ദിവസം അവരെയൊന്ന് വിളിച്ച് സംസാരിക്കാനെങ്കിലും ശ്രമിക്കുക.
പിറന്നാൾ ഓർത്തുവെച്ച് അവർ നമ്മെയല്ല വിളിക്കേണ്ടത്..... നാം അവരെയാണ് വിളിക്കേണ്ടത്.....
നമുക്കീ ജീവിതം നൽകിയ ദൈവത്തിനു നന്ദി പറയുന്നതിനൊപ്പം സ്മരിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ട പുണ്യാത്മാക്കളാണ് നമ്മുടെ മാതാപിതാക്കൾ......
ഷെമിഗഫൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക