Slider

ആസിയ

0
ആസിയ.
മരണ വീട്ടിൽ ഓതാനിരുന്ന മുസ്ലിയാര് കുട്ടിക്ക്
രാത്രിയുടെ അവസാനയാമത്തിലാണ്
അവസരം കിട്ടിയത്.
മുഖം കഴുകിയും കട്ടൻ ചായ കുടിച്ചും
പേജുകൾ മറിക്കുമ്പോൾ
നിന്ദിക്കരുതേ എന്ന് പറയുന്നുണ്ടായിരുന്നു
പരിശുദ്ധ ഖുർആൻ,
ഞാൻ നിനക്ക് ഗുണകാംക്ഷയാണെന്നും.
,അകത്തളങ്ങളിലെ തേങ്ങലുകൾ
കൂർക്കം വലികളിലേക്ക് വഴിമാറിയപ്പോൾ
അകത്ത് വെള്ളപുതച്ച് കിടക്കുന്നവൾ
ഒരു പ്രണയത്തിന്റെ പ്രതീകമായിരുന്നു.
ഇശാ മഗ് രിബിന്റെ ഇടയിൽ
മരണപ്പെട്ടതിനാലാവണം
ഖബറടക്കം പിറ്റേന്ന് വരെ നീണ്ടുപോയത്.
പ്രണയത്തിന്റെ പ്രതീകമായത് കൊണ്ടാണോ
വീട് കൊട്ടാര സമാനമായത് കൊണ്ടോ
അറിയില്ല, ആളുകൾ നിറഞ്ഞ് കവിഞ്ഞത്.
ഉച്ചത്തിലുള്ള ദിക്ർ വിളി
മുന്നിൽ നിന്നുയരുമ്പോഴും
കേൾക്കുന്നുണ്ടായിരുന്നില്ല
നടുവിലെ ആളുകൾക്ക്.
മൂന്ന് കണ്ടം തുണിയിൽ പൊതിഞ്ഞ
മയ്യിത്ത്, ഖബറിലേക്കിറക്കുമ്പോൾ
പതറാതിരിക്കാനുള്ള ശ്രമത്തിലായിരുന്നു 'ഖബർ വെട്ടി' എന്ന ഹംസ.
ഖബറിന് ചുറ്റും മന്ത്രധ്വനികളാൽ മുഖരിതമാകുമ്പോൾ
ഹംസയുടെ ഉള്ളിൽ പെരുമ്പറ തന്നെയായിരുന്നു.
നഷ്ടപ്രണയത്തിന്റെ തീക്കനൽ
കാട്ടുതീ പോലെ പടർന്നപ്പോൾ
അതിൽ ഹോമിക്കപ്പെട്ട ജീവിതം,
അതായിരുന്നു ആസിയ.
കുഞ്ഞുനാളിൽ ഒരുമിച്ചു കളിച്ചവർ
യൗവ്വനത്തിലേക്കത് പ്രണയമായി വളർന്നു.
രണ്ടു കുടുംബവും തുല്യർ.
എല്ലാം കൊണ്ടും യോജിച്ചവർ.
അതു കൊണ്ട് തന്നെ പ്രണയം പൂത്തുലഞ്ഞു.
ഹംസയും ആസിയയും കെട്ടിയത്
വലിയ വലിയ മനക്കോട്ടകളായിരുന്നു.
പിന്നെയെപ്പോഴാണാ പ്രണയം തകർന്നത്?.
ആസിയയുടെ ആങ്ങളയുടെ ദുരാഗ്രഹമായിരുന്നു
ആ പ്രണയം തകർത്തത്.
അവൻ ഗൾഫിൽ പോയി കാശുണ്ടാക്കിയിരുന്നു.
അവന് വലിയ വീട് വയ്ക്കണം.
അതിന് ഹംസയുടെ ഭൂമി കൂടി വേണം.
ഹംസയും കുടുംബവും വീടൊഴിഞ്ഞു പോണം.
അതിന് സഹോദരിയെ അവൻ ബലിയാടാക്കി.
അവൾക്കായി അവൻ മറ്റൊരു മണവാളനെ ഇറക്കി.
ആങ്ങളയുടെ പണത്തിന് മുന്നിൽ
കുടുംബം ഓഛാനിച്ചപ്പോൾ
വെന്തുരുകിപ്പോയത് അവളുടെ കിനാക്കളായിരുന്നു.
വിരഹ വേദനയെന്ന തീച്ചൂളയിലേക്ക്
ശരീരവും മനസും തിരുകി വച്ചപ്പോൾ
മണവാട്ടിവസ്ത്രത്തിനുള്ളിൽ
ജീവശ്ഛവമായിരുന്നു.
അലങ്കരിച്ച വാഹനത്തിനുള്ളിൽ
നിർവ്വികാരത പൂണ്ടിരുന്നപ്പോൾ
.മുന്നിലൂടെ ബാഗുമെടുത്ത് പോകുന്ന
രൂപത്തെ അവൾ ഒന്നേ നോക്കിയുള്ളു.
പൊയ്പ്പോയ കിനാക്കളുടെ
നഷ്ട ഭാണ്ഡവും പേറി
അവൻ നടന്നകന്നപ്പോൾ
സമനില തെറ്റിയത് അവൾക്കായിരുന്നു.
കൂലിപ്പണിക്കാരനായതിനാൽ
മനക്കരുത്തുണ്ടാകുമെന്നും
തന്റെ വിയോഗം അവനെ
തളർത്തുകയില്ലെന്നും
അവൾ കണക്ക് കൂട്ടിയിരിക്കാം.
പക്ഷേ തന്റെ കണക്കുകൂട്ടലുകൾക്കപ്പുറത്താണ്
അവന്റെ പ്രണയമെന്ന് തിരിച്ചറിഞ്ഞ
നിമിഷം മുതലാകാം
അവൾ പിച്ചും പേയും പറയാൻ തുടങ്ങിയത്.
അവന് നന്നായി അദ്ധ്വാനിക്കാൻ കഴിയുമല്ലൊ.
അവനെന്തിന് നാടുവിട്ടു?.
അവൻ എല്ലാവരുടെയും മുമ്പിൽ
ജീവിച്ചു കാണിക്കണ്ടെ?
എന്നിട്ട് അവനെന്നോട് പ്രതികാരം ചെയ്യേണ്ടതല്ലെ?.
എന്നെല്ലാം അവൾ ചിന്തിച്ചു കൂട്ടിക്കൊണ്ടിരുന്നു.
ആദ്യരാത്രി മണിയറയിൽ
തന്നെ പ്രണയിക്കാൻ വന്ന ഭർത്താവിനെ
അലർച്ചയോടെ എതിരേറ്റത് ഒരു തുടക്കമായിരുന്നു.
ഏഴാം നാൾ വീടണഞ്ഞ അവൾ
തെക്കോട്ട് നോക്കിയിരുന്നത്
ഹംസയുടെ കാൽ പെരുമാറ്റം
കേൾക്കാനായിരുന്നു.
പണം വാരിയെറിഞ്ഞ് ആങ്ങള
ഭർത്താക്കന്മാരെ പലതും പരീക്ഷിച്ചെങ്കിലും
വൈധവ്യം തന്നെയായിരുന്നു അവൾക്കിഷ്ടം.
അല്ല, നാടുവിട്ടു പോയ ഹംസയുടെ
വിധവയാകാൻ.
അവളോട് പ്രതികാരം ചെയ്യാൻ
പണവുമായി തിരിച്ചു വന്ന ഹംസ,
തന്റെ കണക്കുകൂട്ടലുകൾ തെറ്റിയതറിഞ്ഞ്
തകർന്ന് പോയി.
തന്റെ വിയോഗത്തിൽ തകർന്നു പോയവളെയാണ്
താൻ പ്രതികാരത്തിനായ് കാത്തിരുന്നത്
എന്നറിഞ്ഞപ്പോഴാണ് ഹംസ
പാട്ടു പാടാൻ തുടങ്ങിയത്..
വടക്കും തെക്കും നോക്കിയിരുന്നു
രണ്ടു പേരും, കാലം കഴിച്ചപ്പോൾ
ആദ്യം മരണപ്പെടണമെന്ന് ആഗ്രഹിച്ചത്
ആസിയയായിരുന്നു.
കാരണം ആ ഖബറിസ്ഥാനിലെ ഖബർ വെട്ടി
ഹംസയായിരുന്നു.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo