നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സൂര്യതേജസ്സുള്ള പെൺകുട്ടി

സൂര്യതേജസ്സുള്ള പെൺകുട്ടി
*****************************
ട്രെയിൻ അല്പം ഒച്ചയോടെ നിരങ്ങി നിന്നപ്പോഴുണ്ടായ അസ്വസ്ഥതയിൽ ഞാൻ കണ്ണു തുറന്നപ്പോൾ ആളുകൾ ധൃതിയിൽ തള്ളിക്കയറുകയും, തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനും, ബാഗുകളും മറ്റും ഒതുക്കി വക്കാനുമുള്ള തിടുക്കത്തിലായിരുന്നു. അല്പം ഉയരം കുറഞ്ഞു, വട്ടമുഖമുള്ളൊരു ചെറുപ്പക്കാരി സ്ത്രീ, ഒരു ഷോൾഡർ ബാഗും ഒതുക്കി പിടിച്ച് മറ്റൊന്ന് കയ്യിലും തൂക്കി, എന്റെ അഭിമുഖമായി വന്നിരുന്നു.
ഉറക്കം നഷ്ടപ്പെട്ട ഞാൻ, ബാഗിൽ നിന്നും ഫ്ലാസ്കെടുത്തു അല്പം ചുക്കുവെള്ളം കുടിച്ചു. ആകസ്മികമായാണ് ഞങ്ങളുടെ കണ്ണുകൾ കൂട്ടിമുട്ടിയത്.. ഞാൻ എന്തോ ചിന്തിക്കുന്ന കണ്ടിട്ടാവണം പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു. "അതെ, ഞാൻ അവൾ തന്നെ.. പഴയ സൂര്യ. തീർത്തും വാടിയ മുഖവും പതിഞ്ഞ സ്വരവും...
പതിയെ ഒരു ഞെരുക്കത്തോടെ ചലിക്കാൻ തുടങ്ങിയ ട്രെയിനേക്കാൾ, ഒരുപാട് വേഗതയോടെ എന്റെ ഓർമ്മകൾ ഓടി എത്തിയത് ഞങ്ങളുടെ യു പി സ്കൂളിലെ ആനിവേഴ്സറി ആഘോഷം നടക്കുന്ന സ്റ്റേജിനു പിറകിലെ ഗ്രീൻ റൂമിലേക്കായിരുന്നു.
ഞാനന്ന് ആറാം ക്ലാസ്സിൽ, എല്ലാ ഒരുക്കങ്ങളും തീർന്ന് മേക്കപ്പ് സാധനങ്ങളൊക്കെ ബോക്സിലാക്കി ഞങ്ങൾ സംഘനൃത്തക്കാർ പത്തുപേരും അടുത്ത ചെസ്റ്റ് നമ്പർ കാത്ത് നിൽക്കുന്നു. അപ്പോഴാണ് ആറാം ക്ലാസ്സിലെ വേറെ ഡിവിഷനിലെ ഏതോ ഒരുകുട്ടി എന്റടുത്തോട്ടു ഓടി വന്നിട്ട് "നിങ്ങളുടെ മേക്കപ്പ് കഴിഞ്ഞതല്ലേ,ആ ലിപ്സ്റ്റിക്കും, ഐ ബ്രോ പെൻസിലും ഒന്നു തരോ " എന്ന് ചോദിച്ചു...
"അയ്യോ !! ഞങ്ങൾ എല്ലാം പാക്ക് ചെയ്തു ബോക്സിലാക്കി, ഇപ്പോ ഞങ്ങളെ വിളിക്കും ഇനി അത് എടുക്കാൻ സമയമില്ലല്ലോ... "ഞാൻ കൈമലർത്തി
"ആരുടേലും ഒന്നു വാങ്ങിത്താ, അടുത്തത് ഞങ്ങളുടെയാ ".. വന്നവൾ വെപ്രാളത്തോടെ പറഞ്ഞു..
ഞാൻ ഒന്നു ചുറ്റും നോക്കി, അവിടൊരു കുട്ടി "ഒരു മുറയ്‌ വന്ത് പാർത്തായാ... "കളിക്കാനായി മേക്കപ്പ് ഇട്ടോണ്ടിരിക്കുന്നു..
അവരുടെ മേക്കപ്പ് സഹായിയോട് ഞാൻ ചോദിച്ചു... "ആവശ്യം കഴിഞ്ഞെങ്കിൽ, ആ ലിപ്സ്റ്റിക്കും, ഐ ബ്രോ പെൻസിലും ഒന്നു തരുവോ?"
അത് വാങ്ങി, അങ്ങോട്ട്‌ കൈമാറിയതും ഞങ്ങളുടെ ചെസ്റ്റ് നമ്പർ വിളിച്ചതും ഒരുമിച്ചായിരുന്നു...
സ്റ്റേജിൽ എത്തിയതും, താളത്തിനൊപ്പം ചുവടുവെച്ചു, കളിച്ചു തിമിർത്തു. അത് കഴിഞ്ഞതും ഞങ്ങൾ ടീച്ചറുടെ നിർദേശപ്രകാരം ഓഡിയൻസിന്റെ കൂടെ ഇരുന്നു. അടുത്തഇനം കഴിഞ്ഞു ഒരു ക്ലാസ്സിക്കൽ ഡാൻസും കഴിഞ്ഞു, സമ്മാനദാനത്തിന് വരിയായി നിൽക്കുമ്പോഴാണ് അറിഞ്ഞത്, സ്പോർട്സ് ഡേ യുടെ സമ്മാനവും ഇവിടെ കൊടുക്കുന്നുണ്ടെന്ന്.. എന്തായാലും ഇഷ്ടപ്പെട്ട രണ്ട് കളർ സോപ്പ് പെട്ടിയുമായി ക്ലാസ്സിലേക്കുള്ള നീണ്ട വരാന്തയിലൂടെ തിടുക്കത്തിൽ നടക്കുമ്പോൾ എതിരെ വരുന്നു നമ്മുടെ നാഗവല്ലി. ദോഷം പറയരുതല്ലോ.. നല്ല പ്രകടനമായിരുന്നു അവളുടേത്‌.. "ദാ, ആ ചേച്ചിയല്ലേ " എന്നെ നോക്കിയാണത് പറഞ്ഞതെന്നുറപ്പുവരുത്താൻ ഞാൻ പിന്തിരിഞ്ഞു നോക്കി, പിറകിൽ ആരും ഇല്ല. എന്നെത്തന്നെ !!
"ആ ചിലങ്കകൾ കിലുങ്ങി കിലുങ്ങി, എന്റടുത്തെത്തിയതും, ഒരു ചോദ്യം...
"ചേച്ചി, ഞാൻ സൂര്യ, എന്റെ ലിപ്സ്റ്റിക്കും, ഐബ്രോ പെൻസിലും ചേച്ചി വാങ്ങിയിരുന്നു, അത് തിരിച്ചു താ...
ഓഹ് !! അതാണോ, ഒരൊറ്റ മിനിറ്റ് ഞാനിപ്പോ കൊണ്ടരാം.
ചാരിയിട്ട ഗ്രീൻ റൂമിന്റെ വാതിലിനപ്പുറം, ഡ്രസ്സ്‌ മാറുകയും സാധനങ്ങൾ പാക്ക് ചെയ്യുകയും, സാരി മറകെട്ടി പല പല കൊച്ചു സംഘങ്ങൾ... ഞാൻ തേടിയ മുഖം അവിടൊന്നും കണ്ടതുമില്ല, പേരുപോലും ഞാൻ ചോദിച്ചില്ലല്ലോ എന്ന് അപ്പോഴാണ് ഞാൻ ഓർത്തത്... ക്ലാസ്സിന്റെ പേര് പറഞ്ഞപ്പോൾ," അവരൊക്കെ നേരത്തെ പോയല്ലോ" എന്ന് ആരോ പറഞ്ഞപ്പോൾ വെള്ളിടി വെട്ടിയ പോലെ തരിച്ചു നിൽക്കാനേ എനിക്കായുള്ളു..
തിരികെ വന്നു സൂര്യയോട് കാര്യം ധരിപ്പിച്ചപ്പോഴാണ് ഞാൻ ഗംഗയിൽ നിന്ന് നാഗവല്ലിയിലേക്കുള്ള പകർന്നാട്ടം ശരിക്കും അടുത്ത് കണ്ടത്... അഴിഞ്ഞുലഞ്ഞ മുടിയും, വിയർപ്പിൽ പടർന്നു തുടങ്ങിയ മേക്കപ്പും തീപാറുന്ന കണ്ണുകളും എന്നെ ശരിക്കും തളർത്തിക്കളഞ്ഞു..
"നാളെ കഴിഞ്ഞാൽ പരീക്ഷയല്ലേ .. ഞാൻ അവളുടെ കയ്യിന്നു വാങ്ങിത്തരാം".
എങ്ങനെയോ ഞാൻ വിക്കിവിക്കി പറഞ്ഞൊപ്പിച്ചു... കരച്ചിലിന്റെ വക്കോളമെത്തിയ അവൾ, നിരാശയോടെ തിരിഞ്ഞു നടന്നു..
ഒരാഴ്ചത്തെ സ്റ്റഡിലീവ് തീർന്ന് പരീക്ഷ തുടങ്ങിയ അന്ന്... ആദ്യം പോയത് അവളെ കാണാനായിരുന്നു... ആ പേരറിയാത്ത ആ മുഖം തേടി... എന്നെ കണ്ടതും അവൾക്ക് യാതൊരു പരിചയഭാവവും ഇല്ലാത്തത് എന്നെ അല്പമൊന്നു കുഴക്കി.
"കുട്ടി, അന്ന് പരിപാടിയുടെ അന്ന് ഞാൻ നിങ്ങൾക്കൊരു ലിപ്സ്റ്റിക്കും ഐബ്രോ പെൻസിലും വാങ്ങി തന്നില്ലേ... അതിങ്ങു തരൂ, ആ സൂര്യയുടെയാ അത്. അവൾക്കു കൊടുക്കണം.. "ഞാൻ കാര്യം പറഞ്ഞു.
"എനിക്കറിയില്ല, അത് ഞാൻ എനിക്കുവേണ്ടി വാങ്ങിയതല്ല, ക്ലാസ്സിലെ മറ്റൊരു കുട്ടിക്കാ,അവള് വരട്ടെ ചോദിക്കാം.
പരീക്ഷക്ക്‌ ക്ലാസ്സിൽ കയറാനുള്ള ബെല്ലടിച്ചതും, ഞാൻ എന്റെ ക്ലാസ്സിലേക്കോടി.. ആവർത്തിച്ച് പഠിച്ച ചോദ്യങ്ങൾ പോലും എന്റെ മുൻപിൽ അപരിചിതരായപ്പോൾ എന്റെ പേന എന്തൊക്കെയോ പേപ്പറിൽ എഴുതുന്നത് ഞാൻ അറിയാതെ സംഭവിച്ചതാണോ... അറിയില്ല.. കത്തി ജ്വലിച്ച സൂര്യയുടെ കണ്ണുകൾ എന്നെ പിന്തുടരുന്നതിനാൽ എന്റെ കൈ വിറക്കുന്നപോലെയോ, തൊണ്ട ഇടറുന്നപോലെയോ ഒക്കെ തോന്നിപ്പോയി.
പരീക്ഷ കഴിഞ്ഞു, അവരുടെ ക്ലാസ്സിലെത്തിയതും പരുങ്ങലോടെ അവൾ വന്നു പറഞ്ഞു... "സത്യം പറയാലോ, അത് ഞങ്ങളുടെ കൈയിൽ ഇല്ല, എങ്ങിനെയോ അന്ന് അത് ഞങ്ങളുടെ പക്കൽ നിന്ന് കളഞ്ഞു പോയി "
കാൽ ചുവട്ടിലെ മണ്ണ് മൊത്തം ഒലിച്ചു പോവുന്ന പ്രതിഭാസം അനുഭവപ്പെട്ടെങ്കിലും, സൂര്യ ഉച്ചക്ക് പരീക്ഷക്ക്‌ വരുമ്പോഴേക്കും ഞാൻ എങ്ങനെയോ വീട്ടിലേക്കുള്ള വഴിയിലേക്ക് ഓടികയറി... അങ്ങനെ പരീക്ഷയെല്ലാം കഴിഞ്ഞു സ്കൂളും പൂട്ടി..
എല്ലാം മറന്നൊരു മധ്യവേനലവധി തിമിർപ്പിൽ ആറാടി, ഒരു ജൂൺ മഴയിൽ കുടയും ചൂടി നനഞ്ഞു കുതിർന്നു സ്കൂളിലേക്ക്, കാലെടുത്തു വെച്ച എന്നെ വരവേൽക്കാൻ തീ പാറുന്ന രണ്ട് ഉണ്ടക്കണ്ണുകൾ കാത്തിരിക്കുന്നുണ്ടായിരുന്നു.
"ചേച്ചീ, അവൾ എന്റെ അരികിലേക്ക് ഓടിവന്നു...
ഞാൻ ഞെട്ടലോടെ ചോദിച്ചു...
"എന്താ "?
"അന്ന് തന്ന സാധനങ്ങൾ കൊണ്ടുവന്നിട്ടുണ്ടോ "?
പരീക്ഷക്ക് കാണാൻ പറ്റിയില്ല...
"അത്... അത് പിന്നെ, അവർക്ക് അതേപ്പറ്റി അറില്ലെന്നാ പറയണേ... എങ്ങനെയോ വേറെ ആരുടെയോ കൈയിൽ നിന്ന് പോയെന്ന്... ""
"പോയെന്നോ "?
അവൾ കരച്ചിലിന്റെ വക്കോളമെത്തിയെന്ന് മനസ്സിലായി...
"എന്റെ അരങ്ങേറ്റത്തിന്, അമ്മ പണിക്കുപോന്ന വീട്ടിലെ സാറ് ഗൾഫിന്നു വന്നപ്പോൾ കൊണ്ടുവന്നു തന്ന മേക്കപ്പ് കിറ്റിലെയാ അത് "...ഒറ്റത്തവണ ഉപയോഗിച്ചിട്ടേ ഉള്ളൂ... എനിക്കത് വേണം !!
അവളുടെ കരച്ചിൽ ക്ലാസ്സുകൂടാനുള്ള കൂട്ടമണിയിൽ മുങ്ങിപ്പോയെങ്കിലും എന്റെയുള്ളിൽ അവ പ്രതിധ്വനിച്ചു കൊണ്ടിരുന്നു !!
ഒടുവിൽ ഞാൻ കാര്യം വീട്ടിൽ അവതരിപ്പിച്ചു ..
ഒരാഴ്ചക്ക് ശേഷം, അമ്മയോടൊത്തു ടൗണിൽ പോയപ്പോൾ സ്വര്ണനിറമുള്ള കുത്തുകളുള്ള കവറിലെ നല്ല വിലപിടിപ്പുള്ള ലിപ്സ്റ്റിക്കും, ഭംഗിയുള്ള ഒരു ഐബ്രോ പെൻസിലും വാങ്ങിത്തന്നു.
ഒരുദിവസം അത് കൈയിൽ വെച്ചു ഭംഗിനോക്കിയും താലോലിച്ചും പിറ്റേന്ന് അതവൾക്കു കൈമാറി..
പിന്നീട് ക്ലാസ്സ് വേറെ ഭാഗത്തേക്ക്‌ മാറ്റിയതിനാൽ അധികം അവളെ കാണാറില്ലെങ്കിലും .. ഇടക്കൊക്കെ ക്ലാസ്സ്‌ വരാന്തകളിൽ, വാലിട്ടെഴുതിയ ഉണ്ടക്കണ്ണുകളും ഇരുവശവും പിന്നിയിട്ട ഉള്ളുള്ള നീളൻ മുടി യുമായി അവളെന്നെ കടന്നു പോവുകയും ചെയ്തിരുന്നു...
പിന്നെ ഇന്നാണ് ...
ഓർമകളിൽ നിന്നും തിരിച്ചു വന്ന ഞാൻ, മിഴികൾ ഉയർത്തിയപ്പോൾ അവൾ ചാരിയിരുന്നൊരു മയക്കത്തിലാണ്...
മുഖത്തു പഴയ തിളക്കമില്ല, കൺതടങ്ങൾ ആകെ കരുവാളിച്ചിരിക്കുന്നു.. ക്ഷീണിച്ച മുഖം, തോള് വരെ എത്തിനിൽക്കുന്ന മുടി... ഞാൻ അത്ഭുതത്തോടെ അവളെനോക്കി... അവൾ മെല്ലെ കണ്ണു തുറന്നു... ഒരു വിളറിയ പുഞ്ചിരി സമ്മാനിച്ചു കൊണ്ടെന്നെ നോക്കി...
"എന്താ ഇങ്ങനെ നോക്കുന്നെ ചേച്ചീ... "
ഞാൻ ഓർക്കുവായിരുന്നു... ഓരോന്ന്... നിന്റെ പാട്ടും, നൃത്തവും .. പഴയ കാലവും എല്ലാം...
"നൃത്തം" !!!
അവൾ പുച്ഛത്തോടെ ചിറികോട്ടി...
"എന്ത് പറ്റി നിനക്ക് സൂര്യാ..".
"വല്ലാതെ മാറിപ്പോയി നീ"...
അറിയാതെ ഉതിർന്നുപോയ രണ്ടുതുള്ളി കണ്ണുനീർ വിരൽത്തുമ്പാൽ തുടച്ചു കൊണ്ട് അവൾ തുടർന്നു...
"ചേച്ചിക്കറിയാലോ, അച്ഛൻ ഉപേക്ഷിച്ചു പോയ ഞങ്ങളുടെ വീടിന് ഏക ആശ്രയം അമ്മയായിരുന്നു. ഞാൻ പ്രീഡിഗ്രി ക്കു പഠിക്കുന്ന സമയത്ത് അമ്മക്ക് പെട്ടെന്നൊരു ആക്‌സിഡന്റ് പറ്റി, ഒരുപാട് ചികിത്സക്കു ശേഷം ജീവൻ തിരിച്ചു കിട്ടിയെങ്കിലും അമ്മ ആകെ അവശയായിപ്പോയി, ആ സമയത്താണ് എനിക്കൊരു കല്യാണാലോചന വരുന്നത്... നല്ല പണക്കാരനായ ഒരു ബിസിനസ്‌കാരന്റെ ഇളയ മകൻ.. അവർക്ക് നല്ല കുട്ടിയായാൽ മാത്രം മതി, സ്വത്തും, പണവും ഒന്നും വേണ്ടെന്ന ബ്രോക്കറുടെ വാക്കുകളിൽ അമ്മ എന്റെ ഭാവിജീവിതം ഭദ്രമാക്കി... ഞാനും മൗനസമ്മതം കൊടുത്തു...
അവരുടെ, സുന്ദരനും മനോരോഗിയുമായ മകന് ചികിത്സയുടെ ഭാഗമായി വൈദ്യർ നിർദേശിച്ച അവസാന പരിഹാരമായിരുന്നു ആ വിവാഹം എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഒരു കുഞ്ഞു ജീവൻ എന്നിൽ തുടിച്ചു തുടങ്ങിയിരുന്നു...
ചില ദിവസങ്ങളിൽ, ഭ്രാന്തിന്റെ എല്ലാ സംഹാരഭാവങ്ങളും എന്റെ മേൽ തീർത്തു കഴിയുമ്പോൾ മിക്കവാറും ഞാൻ പാതി ചത്തു കഴിഞ്ഞിരിക്കും. മുടിയിൽ പിടിച്ചു കറക്കി വലിച്ചു രസിക്കുന്നത് പതിവാക്കിയപ്പോൾ.. അവിടത്തെ അമ്മയെന്റെ മുടി വെട്ടികളഞ്ഞു... കണ്ണീരോടെ... ഒടുവിൽ നിറവയറോടെ അവിടന്നിറങ്ങിയ ഞാൻ തിരിച്ചു പോയില്ല...
ഇന്നെനിക്ക് എന്റെ മകനും, സുഖമില്ലാത്ത അമ്മയും മാത്രമേ ഉള്ളൂ.. ജീവനിൽ കൊതിയുള്ളത് കൊണ്ട് അയാളിൽ നിന്നും വിവാഹമോചനം വാങ്ങി, അവർ തന്ന നഷ്ടപരിഹാരത്തുക കൊണ്ട് കടമെല്ലാം തീർത്തു... എന്റെ ജീവന്റെ വില... എന്റെ ജീവിതത്തിന്റെ വില .. "
അവൾ സാരി കൊണ്ട് മുഖം പൊത്തി പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു...
അന്ന് വിലപിടിപ്പുള്ളൊരു ലിപ്സ്റ്റിക്കിനും, പെൻസിലിനും വേണ്ടി വീറോടെ വാദിച്ചൊരു അഞ്ചാം ക്ലാസ്സുകാരി, സ്വന്തം ജീവിതം മറ്റാരോ ചവിട്ടിയച്ചുകളയും നേരം,നിന്റെ കണ്ണിലെ തീയും, വാക്കുകളിലെ തീക്ഷണതയും ... എവിടെപ്പോയൊളിച്ചു എന്ന ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു ഞാനപ്പോൾ....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot