*******************************
'അവർ ജറുസലെമിനെ സമീപിക്കവേ, ഒലിവുമലയ്ക്കരികെയുള്ള ബഥ്ഫ ഗെയിലെത്തി. അപ്പോൾ യേശു തന്റെ രണ്ടു ശിഷ്യൻമാരെ ഇപ്രകാരം നിർദ്ദേശിച്ചയച്ചു: എതിരേകാണുന്ന ഗ്രാമത്തിലേക്കു പോകുവിൻ. അവിടെ ഒരു കഴുതയെയും അടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നത് ഉടനെ നിങ്ങൾ കാണും. അവയെ അഴിച്ച് എന്റെ അടുക്കൽ കൊണ്ടുവരുക. ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും ചോദിച്ചാൽ, കർത്താവിന് അവയെക്കൊണ്ട് ആവശ്യമുണ്ടെന്ന് പറയുക. അവൻ ഉടനെ തന്നെ അവയെ വിട്ടുതരും. പ്രവാചകൻ വഴി പറയപ്പെട്ടവചനം പൂർത്തിയാകാനാണ് ഇതു സംഭവിച്ചത്. സീയോൻ പുത്രിയോടു പറയുക: ഇതാ, നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്കു വരുന്നു. ശിഷ്യൻമാർ പോയി യേശു കൽപിച്ചതു പോലെ ചെയ്തു. അവർ കഴുതയെയും കഴുതക്കുട്ടിയെയും കൊണ്ടുവന്ന് അവയുടെ മേൽവസ്ത്രങ്ങൾ വിരിച്ചു. അവൻ കയറി ഇരുന്നു.ജനക്കൂട്ടത്തിൽ വളരെപ്പേർ വഴിയിൽ തങ്ങളുടെ വസ്ത്രങ്ങൾ വിരിച്ചു;മറ്റു ചിലരാകട്ടെ വൃക്ഷങ്ങളിൽ നിന്നു ചില്ലകൾ മുറിച്ച് വഴിയിൽ നിരത്തി. യേശുവിന്റെ മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങൾ ആർത്തുവിളിച്ചു: ദാവീദിന്റെ പുത്രനു ഹോസാന! അവൻ ജറുസലെമിൽ പ്രവേശിച്ചപ്പോൾ നഗരം മുഴുവൻ ഇളകി വശായി, ആരാണിവൻ എന്നു ചോദിച്ചു.ജനക്കൂട്ടം പറഞ്ഞു: ഇവൻ ഗലീലിയിലെ നസറത്തിൽ നിന്നുള്ള പ്രവാചകനായ യേശുവാണ്.'
ഇന്ന് ഓശാന തിരുനാൾ. കഴുതക്കുട്ടിയുടെ പുറത്തേറിക്കൊണ്ട് എളിമയുടെ സന്ദേശം ലോകത്തിനു നൽകി.ആർപ്പുവിളിച്ച ജനങ്ങൾ അഞ്ചാം ദിവസം ഇവനെ കുരിശിൽ തറയ്ക്കുക എന്ന് ഉറക്കെ വിളിച്ചു പറയുന്നത് നാം കാണുന്നു. അധികാര വർഗത്തിന്റെ സ്വാധീനത്തിനു വഴങ്ങി നിലനിൽപ്പിനായി ആരെയും തള്ളിപ്പറയുന്ന മനുഷ്യവർഗം. ഭരണകൂടങ്ങൾ മനുഷ്യനെ മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയമാക്കുമ്പോൾ കഴിഞ്ഞതെല്ലാം മറക്കുന്ന മനുഷ്യർ. യേശു ദേവാലയത്തിൽക്കയറി കരിഞ്ചന്തക്കാരെയും കച്ചവടക്കാരെയും പുറത്താക്കി. പ്രമാണിമാരുടെ അധാർമ്മിക പ്രവർത്തികളെ ചോദ്യം ചെയ്തു.ജനക്കൂട്ടം രാജാവ് എന്നു വിളിച്ചപ്പോൾ തങ്ങളുടെ അധികാര സ്ഥാനഭ്രഷ്ടരാകുമെന്നവർ ഭയപ്പെട്ടു.ജനക്കൂട്ടത്തെ വളരെ വേഗം യേശുവിന് എതിരാക്കി.ഇന്നത്തെ ലോകത്തും സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതു തന്നെ. അനീതിക്കും അക്രമത്തിനുമെതിരെ പ്രതികരിക്കുന്നവരെ അപവാദ പ്രചരണങ്ങൾ കൊണ്ട് മാനസികമായ് തളർത്തുന്നു, സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുന്നു.പ്രകൃതിക്കുവേണ്ടി, മണ്ണിനും വായുവിനും വെള്ളത്തിനും വേണ്ടിയും ഹരിത ഭൂമിക്കായ് നിലനിൽക്കുന്നവരെയും ആക്ഷേപിക്കുന്നു.. ഭരണകൂടത്തിന്റെ താളത്തിനൊത്തു തുള്ളുന്ന ജനത അവസാനം യൂദാസുമാരായ്മാമാറുന്ന കാലം.മണ്ണ്, മനുഷ്യൻ ഇവയ്ക്ക് വേണ്ടി നിലനിൽക്കുന്നവർ ഒറ്റപ്പെടുന്ന കാലം. സാധാരണക്കാരന്റെ വിയർപ്പുതുള്ളികളെ ഉപയോഗപ്പെടുത്തി അധികാരത്തിന്റെ സോപാനങളിൽക്കയറി ഇരിക്കുന്നവരുടെ കോട്ടകൾ പ്രകൃതി തന്നെ ഒരിക്കൽ തകർത്തെറിയും അന്നവർ വിലപിച്ചു കൊണ്ടേയിരിക്കും, അവരുടെ വിലാപങ്ങൾ പ്രകൃതിയുടെ താഴ് വാരങ്ങളിൽ പ്രതിധ്വനിക്കും. എല്ലാവർക്കും ഓശാന തിരുനാൾ ആശംസകൾ.. പീഢാനുഭവ വാരത്തിലേക്ക് നമുക്ക് കടക്കാം.
സജി വർഗീസ്
സജി വർഗീസ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക