നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വാസന്തിയുടെ കഥ

വാസന്തിയുടെ കഥ
**********************
"നീയറിഞ്ഞോ.. ആ വാസന്തി ചാവാറായി ആശുപത്രിയിൽ കിടക്കുകയാ... ആകെ പഴുത്തു ചീഞ്ഞുന്നാ പറയണേ... "
മക്കൾക്ക് അവധി കിട്ടിയപ്പോ രണ്ടു ദിവസം അമ്മയോടൊപ്പം നാട്ടിൽ ചിലവഴിയ്ക്കാൻ എത്തി യതായിരുന്നു താൻ.
പട്ടണത്തിലെ കോൺക്രീറ്റ് വനത്തിൽ നിന്നും നാട്ടിൻപുറത്തെ കുളിർമയിലേയ്ക്ക് ഒരു താൽക്കാലിക രക്ഷപെടൽ.
വർത്തമാനയാഥാർഥ്യങ്ങളിൽ നിന്നും ഭൂതകാലസ്വപ്നച്ചില്ലകളിലേയ്ക്ക്... വർണ്ണവിസ്മയങ്ങളിലേയ്ക്ക്
മനസ്സിലെ പൂമ്പാറ്റയെ പറത്തിവിടാൻ....
വാസന്തി....
ബാല്യം മുതൽ വെറുപ്പിനോട് ചേർത്തുവായിച്ച് വല്ലാതെ കയ്ച്ചുപോയൊരു പേര്.
ഒരു പുഞ്ചിരിയിലൂടെ... ഒരു നോട്ടത്തിലൂടെ വസന്തം വിടർത്തിയവൾ.... ആ മാന്ത്രികതയിൽ അന്നാട്ടിലെ ഓരോ പുരുഷപ്രജയേയും തടവിലാക്കിയവൾ....
രാത്രികളിൽ, അടുക്കളയിലെ അവസാനക്കടമയും കഴുകിത്തീർത്ത് ഉറക്കം തൂങ്ങി യ കണ്ണുകളും വിരക്തിയുടെ കനച്ച ഗന്ധവും പേറി, പെണ്ണുടലിന്റെ ഒരു ദിവസത്തെ
അവസാനച്ചടങ്ങിന്, മനസ്സില്ലാമനസ്സോടെ കിടപ്പറയിൽ എത്തുന്ന ഭാര്യമാരെ മറക്കാൻ അവർ വാസന്തിയെ ധ്യാനിച്ചു. പതിവ്രതകളായഭാര്യമാർ അവളെ ഭയന്നു... വെറുത്തു.
അവൾ ചീഞ്ഞുപുഴുത്തു മരിയ്ക്കുമെന്നു പ്രാകി.
* * * * *
രാജപ്പന്റെ പെണ്ണ് കുഞ്ഞിക്കോത നാലാമത് പെറ്റത് ഇരട്ടയായിരുന്നു. വാസന്തിയും കാഞ്ചനയും. തമ്മിൽ തിരിച്ചറിയാൻ കഴിയാത്തത്ര സാമ്യമുള്ളവർ. സ്വഭാവത്തിൽ അവർ കറുപ്പും വെളുപ്പും ആയിരുന്നു. കാഞ്ചനയ്ക്ക് എന്തും ആദ്യം വേണം. കിട്ടിയാലും കരച്ചിലും വാശിയും. മുലപ്പാലടക്കം എന്തും എന്നും രണ്ടാമത് മാത്രം കിട്ടിയിരുന്ന.. ചിലപ്പോൾ കിട്ടാതെയും ഇരുന്ന വാസന്തി പക്ഷേ കരഞ്ഞില്ല....... ചിരിച്ചു വിടർന്നപൂവുപോലെ.....
ഒന്നിച്ച് മൊട്ടിട്ട് വിടർന്ന് സുഗന്ധം പരത്തിയ രണ്ടുവസന്തങ്ങൾ...
കൊല്ലത്തു നിന്നും കല്യാണം ആലോചിച്ചു വന്നവർക്ക് വാസന്തിയുടെ ചിരി വിടർന്ന മുഖമായിരുന്നു ഏറെ പിടിച്ചത്. അപ്പോൾ മുതൽ മുഖം വീർപ്പിച്ചു നടന്ന കാഞ്ചനയ്ക്കു വേണ്ടി, തനിയ്ക്ക് ഇപ്പൊ കല്യാണം വേണ്ടെന്ന് പ്രഖ്യാപിയ്ക്കുകയായിരുന്നു വാസന്തി.
കറുത്തിരുണ്ട അരോഗദൃഡഗാത്രനും അജാനു ബാഹുവുമായിരുന്നു കാഞ്ചനയുടെ വരൻ. അവന്റെ കൈകളിൽപ്പിടിച്ച് കാഞ്ചന തന്റെ ഭദ്രമായ കുടുംബജീവിതത്തിലേയ്ക്ക് വലതുകാൽ വെച്ചുകയറി. ഒരാണ്ട് തികയും മുൻപ് പെറ്റു.
കാഞ്ചനയുടെ മൂന്നു പ്രസവം കഴിഞ്ഞതിനു ശേഷമാണ് വാസന്തിയ്ക്ക് ഒരു വരനെതേടിപ്പിടിയ്ക്കാൻ രാജപ്പന് സാധിച്ചത് . വാർദ്ധക്യത്തിന്റെ വിവശതയിലും അവിവാഹിതയായ, സുന്ദരിയായ മകൾ അയാളുടെ നെഞ്ചിലെ കനലായി. ഒന്ന് വിശ്വസിച്ച് ഏൽപ്പിയ്ക്കാൻ പറ്റിയ ആരെങ്കിലും ഒരാൾ മതിയെന്നായിരുന്നു ആ വൃദ്ധന്.
അങ്ങനെയാണ് അവളെക്കാൾ പൊക്കം കുറഞ്ഞ കാഴ്ചയിൽ അല്പം പോലും ആണത്തം തോന്നിയ്ക്കാത്ത ദാസൻ അവളുടെ ഭർത്താവായത്. അന്നാണ് വാസന്തിയെന്ന പിഴച്ച പെണ്ണ് ജനിച്ചതും.
അർഹിയ്ക്കാത്ത... അവിചാരിതമായി കിട്ടിയ നിധി..
എന്തു ചെയ്യണമെന്ന് ദാസന് അറിയില്ലായിരുന്നു. ഒരു തരത്തിലും താൻ വാസന്തിയ്ക്ക് അനുരൂപനല്ലെന്ന് ദാസനു ബോധ്യമായി. ആ തിരിച്ചറിവ് അവനെ ഭ്രാന്ത് പിടിപ്പിച്ചു. അവളുടെ മാസ്മരികതയിൽ അവനെന്നും ഉറഞ്ഞുപോയി. അവന്റെ അപകർഷത അവളോടുള്ള അടങ്ങാത്ത ദേഷ്യമായി പുറത്തു വന്നു.
തങ്ങളുടെ സ്വപ്നറാണിയെ ദാസനെപ്പോലൊരുത്തൻ സ്വന്തമാക്കിയത് അന്നാട്ടിലെ ആണ്സിംഹങ്ങൾക്ക് സഹിക്കാ വുന്നതിലും അപ്പുറമായിരുന്നു. അന്തിക്കള്ളൂമോന്തുന്നതിനിടയിൽ കഥകൾ പിറന്നു. ഓരോ കഥ യിലും അവൾ നായികയായി. കെട്ടുപിണഞ്ഞ നാഗങ്ങളിൽ ഒന്ന് എന്നും അവളായിരുന്നു. അവളുടെ സർപ്പ സൗന്ദര്യ സുഗന്ധം ആവാഹിച്ച കാറ്റും ആ കഥകൾ ഏറ്റുപാടി.
ഓരോ കഥയും അവളെ തല്ലുകൊള്ളിച്ചു. ഓരോ തല്ലും അവളെ ഉന്മത്തയാക്കി.
ശൂന്യതയിൽ ജനിച്ച, കാറ്റിലൂടെ പറന്ന കഥകൾ ഉറഞ്ഞാടിയാണ് വാസന്തി ജീവിതത്തോട് പകരം വീട്ടിയത്. അവൾ പെറ്റ മൂന്നുമക്കളിൽ ഒരാൾക്കുപോലും ദാസന്റെ രൂപ സാമ്യം ഉണ്ടായിരുന്നില്ല.
അവൾ പുരുഷൻമാരുടെ രതിസ്വപ്‌നങ്ങളിലും ഭാര്യമാരുടെ പേടിസ്വപ്‌നങ്ങളിലും ഒരേപോലെ നിറഞ്ഞുനിന്നു.
തല്ലിത്തളർന്ന്, പതിൻമടങ്ങു താ ഡനം മനസ്സിലേറ്റുവാങ്ങി ദാസൻ നാടുവിട്ടു.
പൂ പോലെ ചിരിച്ചവൾ. പത്തു മുപ്പതു വയസ്സുവരെ ആഗ്രഹാഭി ലാഷങ്ങൾ ഉള്ളിലൊതുക്കി, ഒരു ഗന്ധർവമകുടിയ്ക്കു മുന്നിലും ആടിയുലയാതിരുന്നവൾ...
അവളുടെ ചിരി കുലടച്ചിരിയാക്കി മാറ്റിയതേതു കാറ്റ് ?
ഇന്ന് വാർദ്ധക്യത്തിൽ മക്കളാൽ ഉപേക്ഷിയ്ക്കപ്പെട്ട, സർക്കാർ ആശുപത്രിയിൽ മരണത്തോട് മല്ലിടുന്ന വെറുക്കപ്പെട്ട ഒരു ജന്മം. എന്നിട്ടും.....
ഒരു നിമിഷത്തിന്റെ കുഞ്ഞോരം ശത്തിൽ എനിയ്ക്ക് വാസന്തിയെചെന്നു കാണണ മെന്നും ആർക്കൊക്കെയോ വേണ്ടി ക്ഷമ ചോദിയ്ക്കണം എന്നും തോന്നി.
സതീദേവി
24/3/2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot